Saturday 27 October 2007

ഒരു കാരിക്കേച്ചര്‍

2006 ജനുവരി 10നാണു്‌ ഈ കാരിക്കേച്ചര്‍ വരപ്പിച്ചതു്‌. സ്വയം ഒരു പിറന്നാള്‍സമ്മാനം കൊടുത്തതാണെന്നു്‌ വേണമെങ്കില്‍ പറയാം.


ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ കുറച്ചുകാലം മുംബൈ മഹാനഗരത്തില്‍ ജോലിചെയ്തിട്ടുണ്ടു്‌. വിക്‌ട്ടോറിയാ ടെര്‍മിനസ്സിലും, ചര്‍ച്ചു്‌ഗേറ്റിലും, ജുഹു ബീച്ചിലും, നരിമാന്‍ പോയന്റിലും, ഗേറ്റ്വേ ഓഫ്‌ ഇന്ത്യാ പരിസരത്തും, കൊളാബയിലും, കഫ്‌ പരേഡിലുമെല്ലാം അക്കാലത്തു്‌ അലഞ്ഞുതിരിഞ്ഞിട്ടുള്ളതിനു്‌ കൈയ്യും കണക്കുമില്ല.

ജഹാംഗീര്‍ ആര്‍ട്ടു്‌ ഗാലറിയുടെ മുന്‍പില്‍ പലപ്പോഴും, ഇത്തരം ചിത്രങ്ങള്‍ തുച്ചമായ പ്രതിഫലത്തിനു്‌ വരച്ചുകൊടുക്കുന്ന കലാകാരന്മാരെ കാണാന്‍ സാധിക്കും. പെയിന്റുകൊണ്ടും, പെന്‍സില്‍കൊണ്ടും, ചിത്രങ്ങളും, കാരിക്കേച്ചറുകളും, നിമിഷനേരംകൊണ്ടു്‌ വരച്ചുതള്ളുന്ന മിടുക്കന്മാരെ അസൂയയോടെയാണെന്നും നോക്കിനിന്നിട്ടുള്ളതു്‌.

ഒരിക്കല്‍ വിനോദു്‌ ബി.പി. എന്നൊരു സുഹൃത്തുമായി കറങ്ങിനടക്കുന്നതിനിടയില്‍, ആര്‍ട്ട്‌ഗാലറിക്കുമുന്‍പില്‍ കുറെയധികം കലാകാരന്മാര്‍ ഒരുമിച്ചിരുന്നു്‌ ഇത്തരം ചിത്രങ്ങള്‍ ഒരു മല്‍സരം എന്നപോലെ വരച്ചുകൊടുക്കുന്നതുകണ്ടു. കൂട്ടത്തിലൊരുകലാകാരന്‍ ഫ്രീയായപ്പോള്‍ ഞാനയാള്‍ക്കുമുന്‍പിലിരുന്നു. കുറച്ചു്‌പുറകോട്ടു്‌ മാറിനിന്നു്‌ മൊത്തത്തിലുള്ള രംഗം വീക്ഷിക്കുകയാണു്‌ വിനോദു്‌. അതിനിടയില്‍ കക്ഷിയുടെ മുഖത്തൊരു പുഞ്ചിരി. കൂടാതെ, പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള പലതരം ഭാവങ്ങള്‍ മുഖത്തു്‌ മിന്നിമറയുന്നുമുണ്ടു്‌. ഇതിനകം എന്റെ സുന്ദരകോമളവദനത്തിന്റെ ഒരു പെന്‍സില്‍ സ്കെച്ചു്‌ തയ്യാറായിക്കഴിഞ്ഞിരുന്നു.

അടുത്തയാള്‍ക്കുവേണ്ടി കസേരയൊഴിഞ്ഞുകൊടുക്കുമ്പോളേക്കും വിനോദടുത്തുവന്നു്‌ പുഞ്ചിരിച്ചുനിന്നതിന്റെ കാരണം പറഞ്ഞു. എന്റെ പടം വരയ്ക്കുന്നതിനെ കേന്ത്രബിന്ദുവാക്കി, ചുറ്റുമുള്ള, നോക്കിനില്‍ക്കുന്നതും, വരയ്ക്കപ്പെടുന്ന മറ്റെല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടു്‌ മറ്റൊരുകലാകാരന്‍, രസകരമായി മറ്റൊരു ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കുപുറകില്‍ നിന്നു്‌ അക്കാഴ്ച്ച കണ്ടിട്ടാണു്‌ വിനോദിന്റെ മുഖത്തു്‌ ഭാവങ്ങള്‍ മിന്നിമറഞ്ഞിരുന്നതു്‌‌.

കേട്ടപ്പോള്‍ എനിക്കും ആകാംക്ഷ സഹിക്കാനായില്ല. എങ്കില്‍ ആ ചിത്രം ഒന്നു കാണണമല്ലോ!? പറ്റിയാല്‍ അതുകൂടെ വിലകൊടുത്തു്‌ വാങ്ങിയേക്കാം. തിരിഞ്ഞുനോക്കിയപ്പോള്‍ ഇപ്പറഞ്ഞ കലാകാരന്‍ ഇരുന്നിരുന്ന കസേര കാലി. അക്കൂട്ടത്തില്‍ മുഴുവനും അയാള്‍ക്കുവേണ്ടി പരതി. പക്ഷെ ഫലമുണ്ടായില്ല. അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരിക്കുന്നു. വല്ലാത്ത നിരാശ തോന്നി. ഇന്നും, ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നിടത്തുചെന്നുപെട്ടാല്‍ ആദ്യം മനസ്സിലോടിയെത്തുന്നതു്‌ ജഹാംഗീര്‍ ആര്‍ട്ട്‌ ഗാലറിയുടെ മുന്‍പിലെ ആ പഴയ രംഗമാണു്‌.

ആ നഷ്ടചിത്രത്തിന്റെ ഓര്‍മ്മയ്ക്കായി, അന്ധേരി വെസ്റ്റിലുള്ള, പേരോര്‍മ്മയില്ലാത്ത ഒരു ഷോപ്പിങ്ങ്‌ കോംപ്ലക്‌സില്‍ വെച്ചു്‌, ശ്രീനിവാസനെന്ന മറാഠി കലാകാരന്‍ വരച്ച ഈ കാരിക്കേച്ചര്‍ ഞാനീ ബ്ലോഗിലിടുന്നു. കാരിക്കേച്ചറില്‍ ‍കൂടെയുള്ളതു്‌ മറ്റാരുമല്ല. എന്റെ വാമഭാഗം, മുഴങ്ങോടിക്കാരി ഗീത തന്നെ.

പേരിനുപിന്നിലെ രഹസ്യം

സുഹൃത്തുക്കളെ

ബ്ലോഗാന്‍ തുടങ്ങുന്നതിന്റെ ഭാഗമായി, നിരക്ഷരന്‍ എന്ന പേരു്‌ സ്വീകരിക്കാന്‍ കാരണമുണ്ട്. മലയാളം ലിപി കമ്പ്യൂട്ടറില്‍ നടാടെ എഴുതിത്തുടങ്ങുന്ന ഒരാള്‍ക്ക് ഇതില്‍പരം പറ്റിയ പേരില്ല എന്നു തോന്നി.

നടന്‍ ഇന്നസെന്റിനു്‌ അങ്ങോരുടെ അപ്പന്‍ പേരിട്ടതു പോലെ.

ജനിച്ചപ്പോള്‍ തന്നെ ഇന്നച്ചന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു പോലും. ഭാവിയില്‍ എങ്ങാനും ഒരു പ്രതിക്കൂട്ടില്‍ കയറേണ്ട വന്നാല്‍,
"ബഹുമാനപ്പെട്ട കോടതി, ഞാന്‍ ഇന്നസെന്റെ ആണ്" എന്നു പറഞ്ഞ് രക്ഷപ്പെട്ടോട്ടെ. അതായിരുന്നു ഇന്നച്ചന്റെ അപ്പന്റെ കണക്കുകൂട്ടല്‍.

ഇപ്പോള്‍ എന്റെ കണക്കുകൂട്ടല്‍ പിടി കിട്ടിക്കാണുമല്ലോ !!
ബഹുമാനപ്പെട്ട വായനക്കാരേ ഞാന്‍ നിരക്ഷരനാണ്. ഇന്നലെയും, ഇന്നും, നാളെയും, എല്ലായ്പ്പോഴും.
(ഹോ രക്ഷപ്പെട്ടു)

പക്ഷെ അതുകൊണ്ട് കഴിഞ്ഞില്ലല്ലോ. ഇനി എഴുതണമല്ലോ. ചുമ്മാ എഴുതിയാല്‍ പോരല്ലോ. ഏറ്റവും കുറഞ്ഞത് ബ്ലോഗ്ഗര്‍ താരം വിശാലമനസ്കന്റെ പോലെ എങ്കിലും എഴുതണമല്ലോ.

നിരക്ഷരനാണെങ്കിലും അത്യാഗ്രഹത്തിനു്‌ ഒരു കുറവും ഇല്ല. അത്യാഗ്രഹത്തിനു്‌ കൈയും കാലും വെച്ചവന്‍. ജയിംസ് മാഷിന്റെ മലയാളം ക്ലാസ്സില്‍ ' നെര ' കളിച്ചിട്ടുള്ളവന്‍. വീട്ടില്‍ നിന്നു്‌ ആറു മൈല്‍ അപ്പുറമുള്ള തെക്കന്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തില്‍, അബദ്ധത്തിനുപോലും കാലെടുത്തു കുത്താത്തവന്‍.

ഇനി ഇപ്പോ മുപ്പത്തിമുക്കോടി ദേവകളേയും വിളിച്ചിട്ടെന്തു കാര്യം? ഒരു രക്ഷയുമില്ല.

എങ്കിപ്പിന്നെ പുറത്തുനിന്ന് ദൈവങ്ങളെ ഇറക്കാം. പള്ളിപ്പുറം പള്ളീലെ മഞ്ഞുമാതാവിനോടു പറഞ്ഞു നോക്കാം. പറ്റീലെങ്കില്‍ ചെട്ടിക്കാടു പള്ളീലെ അന്തോണീസുണ്യാളന്‍, എടപ്പള്ളിപ്പള്ളി, മലയാറ്റൂര്‍ പള്ളി, പരുമലപ്പള്ളി. ഇതില്‍ ഏതെങ്കിലും ഒരു പുണ്യാളന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെടാതിരിക്കില്ല.

ഇനി അഥവാ ബ്ലോഗെഴുത്തില്‍ രക്ഷപ്പെട്ടില്ലെന്നാലും, അക്കാര്യവും പറഞ്ഞ് ആരെങ്കിലും മെക്കിട്ടുകയറാനോ പീഡിപ്പിക്കാനോ വന്നാല്‍, "പോയി പള്ളീല് പറ ഊവെ ", എന്നു പറഞ്ഞു രക്ഷപ്പെടാമല്ലൊ!! മലയാറ്റൂരോ, ചെട്ടിക്കാടോ, എവിടാന്ന് വെച്ചാല്‍ സൌകര്യം പോലെ പോയി പറഞ്ഞാല്‍ മതി.

തോമാസ്ലീഹായുടെ ഒരു പള്ളിയുണ്ട് അഴീക്കോട്. അവിടെ പോകണമെങ്കില്‍ കടത്തു കടക്കണം. കടത്തു കാര്യം പറഞ്ഞപ്പോളാണ്‌ ഷൌക്കത്തിന്റെ ഓര്‍മ്മ വന്നത്. കടത്തു ബോട്ടിലെ കിളിയായിരുന്നു. രസികന്‍ കഥാപാത്രം. അക്കഥ അടുത്ത പോസ്റ്റില്‍.‍