Tuesday 16 December 2008

മരണം മുന്നില്‍

ദുബായ് പെട്രോളിയത്തിന്റെ എണ്ണപ്പാടത്ത് കുറച്ച് ദിവസത്തെ ജോലിക്കായിട്ടാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം 1ന് ഓഫ്‌ഷോറിലേക്ക് യാത്രയായത്. അബുദാബിയില്‍ നിന്ന് അതിരാവിലെ റോഡ് മാര്‍ഗ്ഗം ദുബായ് എയര്‍പ്പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിന് സമീപമുള്ള ഗേറ്റിലെത്തി. അതിനകത്തു നിന്നാണ് ഓഫ്‌ഷോറിലേക്കുള്ള ഹെലിക്കോപ്പ്റ്ററുകള്‍ യാത്രതിരിക്കുന്നത്. രാവിലെ 9 മണിക്ക് പോകേണ്ട ചോപ്പര്‍ പലകാരണങ്ങള്‍ കാരണം വൈകി ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് പുറപ്പെട്ടത്. ഓഫ്‌ഷോറിലെ റിഗ്ഗിലെത്തിയപ്പോള്‍ 1 മണിയാകാറായി.

ഓഫ്‌ഷോറില്‍ മെര്‍സ്‌ക്ക് റെസിലന്റ് എന്ന റിഗ്ഗിലാണ് ജോലി. എന്റെ ജോലിക്കുള്ള ഉപകരണങ്ങളൊക്കെ എനിക്ക് മുന്‍പേ ബോട്ടില്‍ക്കയറി റിഗ്ഗിലെത്തിയിട്ടുണ്ട്. അവിടെ ചെന്നയുടനെ അതെല്ലാം നേരാം വണ്ണം കേടുപാടുകള്‍ കൂടാതെ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. എന്റെ ജോലിയുടെ കാര്യമൊക്കെ തീരുമാനിക്കുന്ന, റിഗ്ഗിലെ ദുബായ് പെട്രോളിയത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ‘കമ്പനി മാന്‍‘ എന്ന് സ്ഥാനപ്പേരുള്ളതുമായ ജോണ്‍ എന്ന സായിപ്പിനെച്ചെന്നു കണ്ടു, ജോലിയുടെ കാര്യങ്ങള്‍ സംസാരിച്ചു. ഒന്നുരണ്ട് ദിവസത്തേക്ക് ജോലിയൊന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് മനസ്സിലായി.

രാവിലെ 7 മണിക്കും, വൈകീട്ട് 7 മണിക്കും റിഗ്ഗിലെ അതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാന്‍ വേണ്ടി നടത്തുന്ന ഓരോ മീറ്റിങ്ങുകളില്‍ സംബന്ധിക്കണം. അതുതന്നെ പ്രധാന ജോലി. ബാക്കിയുള്ള സമയത്തൊക്കെ റിഗ്ഗിലെ സൌകര്യങ്ങളൊക്കെ ആസ്വദിച്ച്, നന്നായി ഭക്ഷണം കഴിച്ച്, ശീതീകരിച്ച കിടപ്പുമുറിയില്‍ പുതച്ചുമൂടിക്കിടന്ന് സുഖമായി ഞാനുറങ്ങി.

റിഗ്ഗിലെ സൌകര്യങ്ങള്‍ എന്നുപറയുമ്പോള്‍, 10 വര്‍ഷത്തിനിടയില്‍ ഞാനിതുവരെ ഇത്തരമൊരു റിഗ്ഗ് കണ്ടിട്ടില്ലെന്ന് എടുത്തുപറയാതെ വയ്യ. റിഗ്ഗുകളുടെ കൂട്ടത്തിലെ ഒരു ചിന്ന ടൈറ്റാനിക്ക് എന്നുതന്നെ പറയാം. എല്ലാം ബാത്ത് അറ്റാച്ച്‌ഡ് കിടപ്പുമുറികള്‍. മുറികളിലെല്ലാം നല്ല ഒന്നാന്തരം പ്ലാസ്മ ടീ.വി. ബില്യാഡ്‌സ്, പൂള്‍ മുതലായ കളികള്‍ക്കടക്കം സൌകര്യമുള്ള വിശാലമായ റിക്രിയേഷന്‍ സെന്ററുകള്‍, 6 കമ്പ്യൂട്ടറെങ്കിലും നിരനിരയായിരിക്കുന്ന ഇന്റര്‍നെറ്റ് റൂം, 24 മണിക്കൂറും സാറ്റലൈറ്റ് ഫോണ്‍ വഴി ലോകത്തെവിടെ വേണമെങ്കിലും വിളിക്കാനുള്ള സൌജന്യ സൌകര്യം, ത്രീ സ്റ്റാര്‍ റെസ്റ്റോറന്റുകളെ വെല്ലുന്ന മെസ്സ് ഹാള്‍, പെരിഞ്ഞനത്തുകാരന്‍ അഷറഫിന്റെ നേതൃത്വത്തില്‍ മറ്റ് 10 പെരിഞ്ഞനത്തുകാര്‍‍ ചേര്‍ന്ന് സേവനം നല്‍കുന്ന കേറ്ററിങ്ങ്, ലോണ്ടറി, റൂം സര്‍വ്വീസ് സൌകര്യങ്ങള്‍. ഇതിനൊക്കെപ്പുറമെ മുറികളുടെ വലിപ്പം, വൃത്തി, വെടിപ്പ്, തുടങ്ങി എല്ലാക്കാര്യത്തിലും കേമനായ റിഗ്ഗുതന്നെ. സിംഗപ്പൂരില്‍ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്ന റിഗ്ഗിന്റെ ആദ്യത്തെ ജോലിയാണ് ദുബായ്യ് ഓഫ്‌ഷോറില്‍ ഈ നടക്കുന്നത്.

കയ്യിലുള്ള പുസ്തകങ്ങള്‍ വായിച്ചും, ഇന്റര്‍നെറ്റിലൂടെ ബൂലോകത്തും ഭൂലോകത്തുമൊക്കെ കറങ്ങിയും, ചാറ്റിങ്ങ് നടത്തിയും, സ്വന്തം മുറിയിലും റിക്രിയേഷന്‍ മുറിയിലുമൊക്കെയിരുന്ന് സിനിമകള്‍ കണ്ടും, പാട്ട് കേട്ടും, ഓസിന് ഇന്റര്‍നാഷണല്‍ ഫോണ്‍കാളുകള്‍ നടത്തിയുമൊക്കെ അര്‍മ്മാദിച്ച് 3 ദിവസം ഞാനങ്ങിനെ റിഗ്ഗില്‍ കഴിഞ്ഞുകൂടി.

സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രി ഭക്ഷണമൊക്കെ(7 മണിക്ക് റിഗ്ഗില്‍ ഡിന്നര്‍ കഴിയും, പിന്നെ സപ്പര്‍ രാത്രി 12 മണിക്ക്) കഴിച്ച് ഇന്റര്‍നെറ്റ് റൂമില്‍ റാമി എന്ന സഹപ്രവര്‍ത്തകനുമായി സംസാരിച്ചിരിക്കുന്നതുവരെ എന്റെ അര്‍മ്മാദിപ്പിന് ഒരു കുറവുമുണ്ടായിരുന്നില്ല.

സമയം രാത്രി 08:25 ആയിക്കാണും. പെട്ടെന്നാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. റിഗ്ഗ് വല്ലാതെ ഒന്ന് കുലുങ്ങി, പുറത്ത് കാര്യമായ എന്തോ സംഭവിച്ചെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ശബ്ദവും കേട്ടു. പുറത്തെ ഒരുവിധം ശബ്ദമൊന്നും റിഗ്ഗിലെ അക്കോമഡേഷന്‍ ബ്ലോക്കിന്റെ ഉള്ളിലേക്ക് കേള്‍ക്കാത്ത വിധമാണ് റിഗ്ഗിലെ സംവിധാനം. എന്നിട്ടും ആ ശബ്ദം ഞങ്ങള്‍ നന്നായിത്തന്നെ കേട്ടു. സാധാരണ റിഗ്ഗില്‍ ചില ജോലികളൊക്കെ നടക്കുമ്പോള്‍ ഇത്തരം കുലുക്കങ്ങളും ശബ്ദങ്ങളുമൊക്കെ ഉണ്ടാകാറുള്ളതാണ്. പക്ഷെ ഇത് സാധാരണ റിഗ്ഗിനേക്കാളൊക്കെ വലിയ റിഗ്ഗായതുകൊണ്ട് ഇതുപോലെ കുലുങ്ങാന്‍ സാദ്ധ്യത കുറവാണ്.

റാമി എണ്ണപ്പാടത്ത് പുതിയ ആളാണ്, ആദ്യത്തെ ഓഫ്‌ഷോര്‍ ജോലിയാണ്. അയാള്‍ക്ക് സംഭവത്തിന്റെ ഗൌരവം അത്ര പിടികിട്ടിയിട്ടില്ലെന്ന് എനിക്ക് തോന്നി. ‘എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു, നമുക്കൊന്ന് പോയി നോക്കാം‘ എന്ന് റാമിയോട് പറയുന്നതിനൊപ്പം നാലില്‍‍പ്പരം ഡെക്കുകളുള്ള അക്കോമഡേഷന്‍ വിങ്ങിന്റെ മുകളിലെ നിലയിലേക്കെത്താനുള്ള സ്റ്റെയര്‍കേസിനടുത്തേക്ക് ഞാന്‍ ഓടിക്കഴിഞ്ഞിരുന്നു.

പത്ത് പതിനാല് പടികള്‍ മുകളിലേക്ക് കയറി വാതില്‍ തുടന്നാല്‍ മുകളിലത്തെ നിലയില്‍ തുറസ്സായ ഡെക്കിലെത്താം. പടികളിലൂടെ ഞങ്ങള്‍ ഓടിക്കയറുമ്പോള്‍, മുകളിലെ ഡക്കിന്റെ വാതില്‍ തുറന്ന് അലറിക്കരഞ്ഞ് എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് റിഗ്ഗിലെ ക്രെയിന്‍ ഓപ്പറേറ്ററില്‍മാരൊരാള്‍ അതാ താഴേക്കോടുന്നു. അയാള്‍ തുറന്ന വാതില്‍ അടയുന്നതിനിടയിലെ വിടവിലൂടെ പുറത്ത് സാധാരണയില്‍ക്കവിഞ്ഞ ഒരു വെളിച്ചം ഞാന്‍ കണ്ടു.

പുറത്ത് എന്തോ പ്രശ്നമുള്ളതുകൊണ്ടാകണം അയാള്‍ കരഞ്ഞുകൊണ്ട് താഴേക്ക് ഓടിയതെന്ന് ഉറപ്പായി. റിഗ്ഗില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ എല്ലാവരും തടിച്ചുകൂടേണ്ട ഇടം (മസ്റ്റര്‍ പോയന്റ്) മുകളിലെ ഡക്കിലാണ്. ആ സ്ഥിതിക്ക് മുകളിലേക്ക് തന്നെ നീങ്ങാനാണ് അപ്പോളെന്റെ മനസ്സ് പറഞ്ഞത്. വാതിലിനടുത്തെത്തി പതുക്കെ വാതില്‍ തുറന്നു. പുറത്തിപ്പോള്‍ എന്തോ കത്തുന്നതിന്റെ വെളിച്ചവും, കറുത്തിരുണ്ട് വരുന്ന പുകയും കാണാം. പുറത്ത് കാലുകുത്താന്‍ പറ്റുന്ന തരത്തിലുള്ള അവസ്ഥയുണ്ടോ എന്നാദ്യം വിലയിരുത്തി. അപ്പോഴേക്കും അപകടമണിയും, ഒപ്പം അനൌണ്‍സ്മെന്റും മുഴങ്ങിത്തുടങ്ങി. അത് കേള്‍ക്കുന്നതിന് മുന്നേ റാമിയും ഞാനും വാതിലിന് വെളിയില്‍ക്കടന്നിരുന്നു,ഒപ്പം റിഗ്ഗിലുണ്ടായിരുന്നു മറ്റ് ചിലരും.

പിന്നീട് കണ്ട കാഴ്ച്ചയെപ്പറ്റിപ്പറയാന്‍ ഞാന്‍ അശക്തനാണ്.

റിഗ്ഗിനെ വെള്ളത്തില്‍ നിന്നും ഉയര്‍ത്തി നിറുത്തിയിരിക്കുന്ന ഭീമാകാരന്മാരായ മൂ‍ന്ന് കാലുകളില്‍ ഒന്നില്‍ ഒരു ഹെലിക്കോപ്പ്റ്റര്‍ തൂങ്ങിക്കിടന്ന് കത്തുന്നു. വാലറ്റമടക്കമുള്ള പകുതിഭാഗം മടങ്ങി ഒടിഞ്ഞ് ഞങ്ങള്‍ക്കഭിമുഖമായും, മുന്‍ഭാഗം ഞങ്ങള്‍ക്കെതിരായിട്ടുമാണ് തീയും പുകയും വമിപ്പിച്ചുകൊണ്ട് കത്തുകയും പൊട്ടുകയും ചെയ്യുന്നത്. 25 അടി മാത്രം ദൂരെയാണ് ഇത് നടക്കുന്നത്. ഒരു പത്തടിയില്‍ക്കൂടുതല്‍ അകലം തീപിടിക്കുന്നിടത്തുനിന്ന് മാറിനില്‍ക്കാനുള്ള വിസ്താരം ആ ഭാഗത്ത് ഞങ്ങള്‍ക്കില്ല. കൂടുതല്‍ നീങ്ങിനീങ്ങിപ്പോയാല്‍ കൈവരികള്‍ തകര്‍ത്ത് വെള്ളത്തിലേക്കാണ് പിന്നെ നീങ്ങേണ്ടി വരുക. സാധാരണഗതിയില്‍ മസ്റ്റര്‍ ചെയ്യേണ്ട സ്ഥലത്ത് നില്‍ക്കാന്‍ നിര്‍വ്വാഹമില്ല. തീയും പുകയും അവിടമാകെ നിറഞ്ഞിരിക്കുന്നു. കാര്യമായ കാറ്റൊന്നും പുറത്തില്ല.

ഇങ്ങനെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഉടനെ ലൈഫ് ജാക്കറ്റ് ധരിക്കണം. പുറത്ത് വെച്ചിരിക്കുന്ന ലൈഫ് ജാക്കറ്റുകളുടെ പെട്ടിക്കടുത്തേക്ക് ഓടിച്ചെന്നു. അടിയന്തിരമായി ചിലപ്പോള്‍ റിഗ്ഗില്‍ നിന്ന് (ഇവാക്കുവേറ്റ്)രക്ഷപ്പെടേണ്ടിവരും. അത് ലൈഫ് ബോട്ടിന്റെ സഹായത്തോടെയാകാം. കത്തിക്കൊണ്ടിരിക്കുന്ന ഹെലിക്കോപ്റ്ററില്‍ നിന്ന് തൊട്ടുതാഴെയുള്ള എണ്ണക്കിണരുകളിലേക്ക് തീ പടര്‍ന്ന് പിടിച്ചാല്‍ പെട്ടെന്ന് തീപിടുത്തവും സ്ഫോടനവും ഉണ്ടാകുകയാണെങ്കില്‍ ലൈഫ് ബോട്ടൊന്നും ഇറക്കാന്‍ പറ്റിയില്ലെങ്കില്‍ പത്ത് അന്‍പത് അടിക്ക് മുകളില്‍ വരുന്ന ഉയരത്തില്‍ നിന്ന് താഴേക്ക് വെള്ളത്തിലേക്ക് ചാടിയും ഇവാക്കുവേറ്റ് ചെയ്യേണ്ടി വന്നേക്കാം. അതിനൊക്കെയുള്ള പരിശീലനം കിട്ടിയിട്ടുള്ളവരാണ് എണ്ണപ്പാടത്തെ ഓഫ്‌ഷോറുകളില്‍ പണിയെടുക്കുന്ന ഞാനടക്കമുള്ള എല്ലാവരും.

റിഗ്ഗിന്റെ കാലുകളിലൊന്നില്‍ ഹെലിക്കോപ്റ്റര്‍ പറന്നുവന്ന് ഇടിച്ചിരിക്കുന്ന ആഘാതം കാരണം കാലെങ്ങാനും കുഴഞ്ഞ് റിഗ്ഗ് വെള്ളത്തിലേക്ക് മറിയുകയോ മറ്റോ ചെയ്താന്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍...

മുന്‍പൊരിക്കല്‍ അബുദാബിയില്‍ ഒരു എണ്ണപ്പാടത്ത് റിഗ്ഗ് വെള്ളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായി മരിച്ച ഒരു മലയാളി...

വെള്ളത്തിലേക്ക് ചാടിയാലും, മറിഞ്ഞ് വീണാലും എണ്ണക്കിണറുകളില്‍ നിന്ന് പുറത്ത് വരാന്‍ സാദ്ധ്യതയുള്ള വായുവിനേക്കാള്‍ ഭാരം കൂടുതലുള്ളതുകൊണ്ട് ജലപ്പരപ്പില്‍ വന്ന് നിറയാന്‍ സാദ്ധ്യതയുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ്(H2S)എന്ന കൊലയാളി വാതകം വിതച്ചേക്കാവുന്ന ഭീകരാവസ്ഥ...

ജീവിതത്തിന്റെ മൂന്നിലൊന്ന് യാത്രകഴിഞ്ഞെങ്കിലും ചെയ്ത് തീര്‍ക്കാ‍ന്‍ ബാക്കി കിടക്കുന്ന ഒട്ടനവധി കാര്യങ്ങള്‍...
ജനിച്ചിട്ടിതുവരെ ചെയ്തുകൂട്ടിയിട്ടുള്ള മാപ്പര്‍ഹിക്കാത്ത തെറ്റുകള്‍...
മരണാനന്തര ജീവിതമെന്നൊന്നുണ്ടെങ്കില്‍ അതെങ്ങിനെയായിരിക്കും ? ...
നരഗത്തിലെ ഏത് കണ്ടപ്റ്റ് സെല്ലില്‍ എത്രനാള്‍ കഴിച്ചുകൂട്ടേണ്ടിവന്നേക്കും ? ...

നിമിഷനേരം കൊണ്ട് ഒരുപാടൊരുപാട് കാര്യങ്ങള്‍ മനസ്സിലെ വിസ്താരമ സ്ക്രീനില്‍ മിന്നിമറഞ്ഞു.

സ്പെഷ്യല്‍ ഇഫക്‍റ്റെന്നപോലെ ഹെലിക്കോപ്റ്ററിന്റെ പൊട്ടലുകള്‍ ഇപ്പോഴും തുടരുകയാണ്. കറുകറുത്ത പുകയും, വീശിയടിക്കുന്ന തീയിന്റെ ചൂടിന്റെ തീക്ഷതയും കണ്ടുനിന്നിരുന്നവരുടെ ഉള്ളിലെ ചൂടിനൊപ്പം വന്നുകാണില്ല.

ലൈഫ് ജാക്കറ്റ് വെച്ചിരിക്കുന്ന പെട്ടിയുടെ മൂടി ഒരു ചെറിയ കൊളിത്തിട്ട് അടച്ചിട്ടുണ്ടാകും.ചെറുവിരല്‍ വെച്ച് ഒന്ന് തട്ടിയാല്‍ തുറക്കുന്ന ആ കൊളുത്ത്‍ തുറക്കാന്‍ എനിക്കും റാമിക്കും ആകുന്നില്ല. ജീവന്‍ രക്ഷപ്പടുത്താനുള്ള പരാക്രമത്തിന്റെ ഭാഗമായി ആവശ്യത്തില്‍ക്കൂടുതല്‍ ബലം കൊടുക്കുന്നതുകൊണ്ടുമാത്രമാണ് കൊളുത്ത് തുറക്കാത്തത്. അവസാനത്തെ ശ്രമമെന്ന നിലയില്‍ ഞാനാ കൊളുത്ത് കടയോടെ പറിച്ചെടുത്ത് പെട്ടിയുടെ മൂടി തുറന്ന് ലൈഫ് ജാക്കറ്റൊരെണ്ണം കരസ്ഥമാക്കി. എണ്ണമില്ലാത്തത്രയും പ്രാവശ്യം അണിഞ്ഞ് പരിചയമുള്ള ആ ലൈഫ് ജാക്കറ്റ് കഴുത്തിലൂടെ ഇട്ട് കെട്ടിപൂട്ടാ‍ന്‍ ആ വെപ്രാളത്തിനിടയില്‍ ഞങ്ങളില്‍പ്പലര്‍‍ക്കുമാകുന്നില്ല.

മസ്റ്റര്‍ ചെയ്യുമ്പോള്‍ 5 ആള്‍ വീതമുള്ള വരികളിലായി നിരന്ന് നില്‍ക്കണമെന്നാണ് ചട്ടം. എണ്ണപ്പാടങ്ങളില്‍ പലതിലും ആഴ്ച്ചയില്‍ ഒരിക്കല്‍ ഫയര്‍ ഡ്രില്ല് നടത്തുമ്പോള്‍ പട്ടാളച്ചിട്ടയില്‍ അറ്റന്‍ഷനില്‍ നില്‍ക്കാറുള്ളവരാരും ഇപ്പോള്‍ വരിവരിയായൊന്നും നില്‍ക്കുന്നില്ല, നില്‍ക്കാന്‍ പറ്റുന്നില്ല. തൊട്ടപ്പുറത്ത് ഹെലിക്കോപ്റ്റര്‍ ഒരെണ്ണം ജീവന് തന്നെ ആപത്താകുന്ന രീതീയില്‍ എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അടങ്ങിയിരിക്കാനാര്‍ക്കെങ്കിലുമാകുമോ ? ചിലര്‍ ലൈഫ് ബോട്ടിനടുത്തേക്കോടുന്നു. അതിന്റെ വാതില്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പൂര്‍ണ്ണമായും യന്ത്രസഹായത്തോടെ പ്രവര്‍ത്തിപ്പിച്ച് വെള്ളത്തിറക്കേണ്ട ലൈഫ് ബോട്ട് വഴങ്ങുന്നില്ല. മറ്റ് രക്ഷാമാര്‍ഗ്ഗങ്ങള്‍ നേരത്തേകാലത്തേ കണ്ടുവെക്കാനായായി പലരും പരക്കം പാഞ്ഞ് നടക്കുന്നു. അകത്തേക്കും പുറത്തേക്കും പലപല വാതിലുകളിലൂടെ ഓടിനടക്കുന്ന പലരും തട്ടിത്തടഞ്ഞ് വീഴുന്നു.

ജീവിതത്തോടുള്ള ആര്‍ത്തി, ജീവനോടുള്ള കൊതി, മരണം മുന്നില്‍ വന്നുനില്‍ക്കുന്നതിന്റെ പരിഭ്രാന്തി, എന്തുചെയ്യണമെന്നറിയാതെ പ്രജ്ഞ മരവിച്ച് നില്‍ക്കുന്നവരുടെ നിസ്സഹായാവസ്ഥ. ചുറ്റുമുള്ള മുഖങ്ങളില്‍ മനുഷ്യനായിപ്പിറന്നിട്ടിന്നുവരെ കാണാത്ത വിവിധതരം പുതിയ ഭാവങ്ങള്‍. ഗര്‍വ്വും, അഹവും, ധാര്‍ഷ്ട്യവുമൊക്കെ വഴിമാറിയ പച്ചയായ മനുഷ്യന്റെ ഭീതിപൂണ്ട ചിത്രങ്ങള്‍ മാത്രമാണെങ്ങും.

കരച്ചിലിന് വക്കത്തെത്തിയവര്‍, ശബ്ദം നിലച്ചുപോയവര്‍, ആദ്യമായി ഓഫ്‌ഷോറില്‍ ജോലിക്ക് വന്നതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്തെ മിഴിച്ചുനില്‍ക്കുന്ന എണ്ണപ്പാടത്തെ ‘പിഞ്ചുകിടാങ്ങള്‍ ‘, പ്രാര്‍ത്ഥനയില്‍ മുഴുകി കണ്ണിറുക്കിയടച്ച് നില്‍ക്കുന്നവര്‍, മുപ്പത്തിമുക്കോടി ദൈവങ്ങളേയും നിന്ന നില്‍പ്പില്‍ വിളിച്ച് തീര്‍ത്തിട്ട്, വിട്ടുപോയ ദൈവങ്ങളുടെ പേരും നാളും ഓര്‍മ്മയിലെല്ലാം തിരിഞ്ഞുകൊണ്ടുനില്‍ക്കുന്ന എന്നെപ്പോലുള്ളവര്‍. ആഴക്കടലില്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ പെട്ടുപോയാല്‍ ചെയ്യാന്‍ പറ്റാ‍വുന്നതെല്ലാം ചെയ്ത് ജീവന്‍ പിടിച്ച് നിര്‍ത്താന്‍ കിണഞ്ഞ് ശ്രമിക്കുന്ന 110 മനുഷ്യജന്മങ്ങള്‍.

സ്പീക്കറുകളിലൂടെ ഇതൊരു ഫയര്‍ ഡ്രില്ലല്ല, ശരിക്കുമുല്ല അപകടമാണ്, ഹെലിക്കോപ്റ്റര്‍ റിഗ്ഗില്‍ തകര്‍ന്നുവീണിരിക്കുന്നു എന്നും എല്ലാവരും മസ്റ്റര്‍ ചെയ്യണമെന്നും നിയന്ത്രണം പാലിക്കണമെന്നും തുടര്‍ച്ചയായുള്ള അറിയിപ്പുകള്‍ കേട്ടുകൊണ്ടേയിരുന്നു.

മെയിന്‍ ഡക്കിലേക്ക് ഓടിക്കയറുമ്പോള്‍ പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ ഞാനിതിനിടയില്‍ ആരും കാണാതെ(മെയിന്‍ ഡക്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.) പുറത്തെടുത്ത് ‘റിഗ്ഗിന്റെ നില അപകടത്തില്‍, ചോപ്പര്‍ റിഗ്ഗില് തകര്‍ന്നുവീണ് കത്തുപിടിച്ചു. എന്തും സംഭവിക്കാം. റിഗ്ഗിലുള്ള എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക’ എന്നൊരു സന്ദേശം അടിച്ചുണ്ടാക്കി എന്റെ ഒന്നുരണ്ട് സഹപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തു. ജീവനോടെ രക്ഷപ്പെടാന്‍ പറ്റിയില്ലെങ്കില്‍ പുറം ലോകത്തേക്ക് എത്തുന്ന എന്റെ അവസാനത്തെ സന്ദേശമായിരിക്കുമായിരുന്നു അത്.

മസ്റ്ററെല്ലാം ഒരുവിധം നടന്നു. റിഗ്ഗിലുള്ള 110 പേരും സുരക്ഷിതരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എങ്കിലും തീയിപ്പോളും ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. റിഗ്ഗിലെ ജീവനക്കാര്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത് കാണാം. റിഗ്ഗ് ഫ്ലോറിന്റെ ഇരുവശത്തുനിന്നും ഫയര്‍ വാട്ടര്‍ പമ്പുകളില്‍ നിന്ന് വെള്ളം ചീറ്റിയടിക്കുന്നുണ്ട്. പത്ത് പതിനഞ്ച് മിനിറ്റിനകം തീയുടെ സംഹാരതാണ്ഡവത്തിന് ഒരു അറുതി വന്നതുപോലെയായി. 30 മിനിറ്റോളം മരണം മുന്നില്‍ നിന്ന് പല്ലിളിച്ച് നോക്കി കളിയാക്കിച്ചിരിച്ച് കടന്നുപോയിരിക്കുന്നു. അതുകൊണ്ട് കഴിഞ്ഞില്ല. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിന്‍ എല്ലാവരും മറന്നുകിടന്ന പലകാര്യങ്ങളും ചോദ്യച്ചിഹ്നമായി ഇപ്പോളിതാ മുന്നില്‍ നില്‍ക്കുന്നു.

ഹെലിക്കോപ്റ്ററില്‍ എത്രപേരുണ്ടായിരുന്നു ?
രണ്ട് പൈലറ്റുമാര്‍ ഉറപ്പായിട്ടും ഉണ്ടായിരിക്കും. അവര്‍ക്കെന്തുപറ്റിക്കാണും ?
മറ്റ് യാത്രക്കാരാരെങ്കിലും ഉണ്ടായിരുന്നോ ?
ഉണ്ടായിരുന്നെങ്കില്‍ എത്ര പേര് ?
ഹെലിക്കോപ്റ്റര്‍ എവിടന്ന് വന്നു ? ഏങ്ങോട്ട് പോകുകയായിരുന്നു ?
ഈ റിഗ്ഗില്‍ നിന്ന് ആരെങ്കിലും ആ ഹെലിക്കോപ്റ്ററില്‍ കയറിയിരുന്നോ ?
ആര്‍ക്കും അതിനെപ്പറ്റിയൊന്നും കാര്യമായ ധാരണയൊന്നുമില്ല. ഹെലിക്കോപ്റ്റര്‍ റിഗ്ഗില്‍ വന്നിറങ്ങി വീണ്ടും ഉയര്‍ന്ന് പറക്കുമ്പോഴാണോ അപകടമുണ്ടായത് എന്നുമാത്രം അറിയാം.

അപ്പോഴേക്കും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിക്കഴിഞ്ഞിരുന്നു. അക്കാര്യം അനൌണ്‍സ് ചെയ്യപ്പെടുകയുണ്ടായി. ഇനി റിഗ്ഗില്‍ നിന്നും ഇവാക്കുവേറ്റ് ചെയ്യേണ്ടി വരില്ല. എങ്കിലും മസ്റ്റര്‍ പോയന്റില്‍ നില്‍ക്കാനാണ് ഉത്തരവ്. തീയണച്ചതിന് ശേഷം ഫയര്‍ ഫൈറ്റിങ്ങ് ടീമും റിഗ്ഗിലെ സ്ഥിരം ജോലിക്കാരുമെല്ലാം അവശിഷ്ടങ്ങള്‍ക്കിടയില്‍ പരതുന്നുണ്ട്. ചോപ്പറില്‍ ഉണ്ടായിരുന്ന പൈലറ്റടക്കമുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണത്. നിശ്ചലമായ ഒരു ശരീരം താഴത്തെ ഡെക്കില്‍ ഞാനൊരു നോക്കുകണ്ടു. പിന്നീടങ്ങോട്ട് നോക്കണമെന്ന് എനിക്ക് തോന്നിയതുമില്ല.

ഇത്രയും നേരം സ്വയരക്ഷയ്ക്ക് വേണ്ടി മാത്രം ചിന്തിക്കുന്നതിനിടയില്‍ സഹജീവികളിലൊരാള്‍ ആ തീയ്ക്കും പുകയ്ക്കുമിടയില്‍ക്കിടന്ന് ജീവന് വെടിയുകയായിരുന്നെന്ന് ആലോചിക്കാന് തന്നെ പറ്റുന്നില്ല.

അധികം താമസിയാതെ തന്നെ എല്ലാവരും മസ്റ്റര്‍ പോയന്റില്‍ നിന്നും മെസ്സ് ഹാളിള്‍ പോയി കാത്തിരിക്കാന്‍ അനൌണ്‍സ്മെന്റുണ്ടായി. അനുവാദമില്ലാതെ ആരും പുറത്ത് വരരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശവും. സമയം രാത്രി പത്ത് മണിയോടടുക്കാനായപ്പോഴേക്കും റിഗ്ഗിന്റെ മാനേജര്‍ മെസ്സ് ഹാളിലെത്തി സ്ഥിതിഗതികള്‍ വിവരിച്ചു.

തൊട്ടടുത്തുള്ള മറ്റേതോ ഓഫ്‌ഷോര്‍ പ്ലാറ്റ്ഫോമില്‍നിന്നും ചില ഉപകരണങ്ങള്‍ ഈ റിഗ്ഗില്‍ വന്ന് കൊടുത്തതിന് ശേഷം പറന്നുയര്‍ന്നപ്പോളാണ് ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ട് അപകടത്തിലായത്. ഹെലിഡെക്കില്‍ നിന്നും പറന്നുയര്‍ന്നതിന് ശേഷം നിയന്ത്രണം വിട്ട ചോപ്പര്‍ റിഗ്ഗിലെ ഒരു ക്രെയിനില്‍ തട്ടുകയും പിന്നിട് റിഗ്ഗിന്റെ ഒരു കാലില്‍ ചെന്നിടിച്ച് തകര്‍ന്ന് തീ പിടിക്കുകയാണുണ്ടായത്. ഈ റിഗ്ഗില്‍ നിന്ന് ആരും ഹെലിക്കോപ്റ്ററിനകത്ത് കയറിയിട്ടില്ല. പക്ഷെ ഇവിടെ വന്നപ്പോള്‍ അതില്‍ 5 യാത്രക്കാരും 2 പൈലറ്റ്സും അടക്കം 7 പേരുണ്ടായിരുന്നു.2 ഇന്ത്യാക്കാര്‍, പാക്കിസ്ഥാനി(1), ഇംഗ്ലീഷ്(1), അമേരിക്കന്‍ (1), ഫിലിപ്പൈനി (1), വെനിസ്യുല (1).

അപകടത്തില്‍ എല്ലാവരും മരണമടഞ്ഞു. എല്ലാ ശരീരങ്ങളും കണ്ടെടുക്കാനായിട്ടില്ല. ചിലത് കടലില്‍ വീണെന്ന് സംശയിക്കുന്നുണ്ട്. തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതിനനുസരിച്ച് എല്ലാവരേയും അറിയിക്കാം. പക്ഷെ ആരും അനുവാദമില്ലാതെ അക്കോമഡേഷന്‍ കൊം‌പ്ലക്സില്‍ നിന്ന് പുറത്ത് വരരുത്. തല്‍ക്കാലം എല്ലാവര്‍ക്കും മുറികളിലേക്ക് പോകാം. നൈറ്റ് ഡ്യൂട്ടിയിലുള്ളവര്‍ മെസ്സ് ഹാളില്‍ത്തന്നെ ഇരിക്കുക. എന്തെങ്കിലും ആവശ്യം വരുന്നതനുസരിച്ച് വിളിപ്പിക്കുന്നതായിരിക്കും.

ലൈഫ് ജാക്കറ്റെല്ലാം തിരികെ കൊണ്ടുവെച്ച് എല്ലാവരും മുറികളിലേക്ക് മടങ്ങി. ഏറ്റവും താഴെയുള്ള ഡെക്കിലെ മുറിയിലേക്ക് പോകാന്‍ എനിക്ക് തോന്നിയതേയില്ല. ചില സഹപ്രവര്‍ത്തകരുമായി സംസാ‍രിച്ചുകൊണ്ട് ഞാന്‍ മുകളിലെ ഡെക്കിലെ ഒരു റിക്രിയേഷന്‍ റൂമില്‍ത്തന്നെയിരുന്നു.

അതിനിടയില്‍ മറ്റൊരു ചോപ്പര്‍ ഉടനെതന്നെ ദുബായിയില്‍ നിന്നും റിഗ്ഗില്‍ എത്തിച്ചേരുമെന്ന് അറിയിപ്പുണ്ടായി. അത് ഞങ്ങളെ കൂടുതല്‍ ആശങ്കാകുലരാക്കി. അപകടത്തില്‍പ്പെട്ട ചോപ്പര്‍ റിഗ്ഗിന്റെ കാലില്‍ ഇടിച്ച് കാര്യമായ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പുതിയ ചോപ്പര്‍ വീണ്ടും റിഗ്ഗില്‍ വന്നിറങ്ങുമ്പോള്‍ എന്തെങ്കിലുമൊക്കെ അനര്‍ത്ഥങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലല്ലോ ?! എന്തായാലും അടുത്ത ചോപ്പര്‍ റിഗ്ഗില്‍ വന്ന് സുരക്ഷിതമായി മടങ്ങുന്നതുവരെ മുറിയിലേക്ക് പോകുകയോ ഉറങ്ങുകയോ ചെയ്യുകയില്ലെന്ന് ഞാനുറപ്പിച്ചു. ഉറങ്ങാനോ ? എങ്ങനെയുറങ്ങാന്‍ ? കത്തിക്കരിഞ്ഞ് ചേതനയറ്റ ശരീരങ്ങള്‍ എന്റെ മുറിയുള്ള അതേ ഡെക്കില് വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുമ്പോള്‍, കണ്മുന്നില്‍ അല്‍പ്പനേരം മുന്നേ കണ്ട ഭീതിജനകമായ ദൃശ്യങ്ങള്‍ മായാതെ നില്‍ക്കുമ്പോള്‍ ഉറക്കം എങ്ങനെ വരാന്‍ ? ഇന്നുമാത്രമോ, ഇനി എത്ര ദിവസെമെടുക്കും ശരിക്കൊന്നുറങ്ങാനെന്ന് കണ്ടുതന്നെ അറിയണം.

അധികം താമസിയാതെ വീണ്ടും അറിയിപ്പുണ്ടായി ഉടന്‍ വരുമെന്ന് പറഞ്ഞ ചോപ്പറിന്റെ വരവ് ഒഴിവാക്കിയിരിക്കുന്നു. ഹാവൂ…കുറച്ചൊരാശ്വാസമായി. കൂട്ടം കൂടിയിരുന്നവര്‍ പലരും മുറികളിലേക്ക് പിരിഞ്ഞുപോയി. ഒറ്റയ്ക്കവിടെ ഇരിക്കുന്നതിലും നല്ലത് മുറിയിലേക്ക് പോകുന്നതായിരിക്കുമെന്ന് തോന്നിയതുകൊണ്ട് ഞാനും പതുക്കെ മുറിയിലേക്ക് നീങ്ങി.

ഉറങ്ങാതിരുന്ന് എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്നറിയില്ല. രാവിലെ തന്നെ മെസ്സിലെത്തി കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടത്തി. പൈലറ്റുമാരുടെ രണ്ടുപേരുടെയും ശരീരം വെള്ളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരാളുടെ തല വേര്‍പെട്ട രീതിയിലാണ്. ആകെ 5 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയുള്ളത് ഡെക്കില്‍ ചിതറിക്കിടക്കുന്ന രണ്ട് ഇന്ത്യാക്കാരുടെ ശരീരങ്ങളാണ്. പെറുക്കിക്കൂട്ടിയെടുക്കാന്‍ തിരിച്ചറിയുന്ന അവസ്ഥയില്‍ ഒന്നും ബാക്കിയവശേഷിച്ചിട്ടില്ല ആ ശരീരങ്ങളില്‍. പൊലീസ് ഉടനെ ദുബായിയില്‍ നിന്നും എത്തും. അതിന് ശേഷമേ ആ ശരീരങ്ങളുടെ കാ‍ര്യത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാകുകയുള്ളൂ.(പിന്നീട് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയാണ് ആ രണ്ട് ശരീരങ്ങളും കൃത്യമായി തിരിച്ചറിഞ്ഞത്.)

അതിനിടയില്‍ റിഗ്ഗില്‍ ആകെയുള്ള 110 പേരില്‍ നിന്ന് ഞാനടക്കം 30 പേരെ ദുബായിയിലേക്ക് മടക്കിയയക്കാന്‍ പോകുന്നതായി വിവരം കിട്ടി. ദുബായിയില്‍ ചെന്നാലും ഉടനെയൊന്നും സ്വന്തം താമസസ്ഥലത്തേക്കോ, നാട്ടിലേക്കോ ഉടനെ തന്നെ ആര്‍ക്കും പോകാന്‍ പറ്റില്ല. പൊലീസ് അന്വേഷണവും, ദുബായ് പെട്രോളിയത്തിന്റെ അന്വേഷണവുമൊക്കെ കഴിഞ്ഞതിന് ശേഷമേ രാജ്യത്തിന് വെളിയില്‍പ്പോകാ‍ന്‍ പറ്റുകയുള്ളത്രേ ? എങ്ങനെയായിരിക്കും കരയിലേക്കുള്ള മടക്കയാത്ര എന്ന് മാത്രം വ്യക്തമായ വിവരം കിട്ടിയില്ല. ചോപ്പറിലൊന്നും കയറി പോകുന്ന പ്രശ്നമില്ലെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാ‍മായിരുന്നു. ബോട്ട് അയക്കുകയാണെങ്കില്‍ അതില്‍ക്കയറി പോകാം. ഒരു ചോപ്പറില്‍ ഉടനെ തന്നെ യാത്ര ചെയ്യാനുള്ള മാനസികാവസ്ഥ ഞാനടക്കമുള്ള പലര്‍ക്കുമില്ല.

വൈകാതെ തന്നെ ബോട്ട് മാര്‍ഗ്ഗം ദുബായ് ജബല്‍ അലി പോര്‍ട്ടിലേക്കാണ് പോകുന്നതെന്ന് അറിയിപ്പുണ്ടായി. രണ്ടാമത്തെ പ്രാവശ്യമാണ് ഇതുപോലെ ഒരു ഓഫ്‌ഷോര്‍ യാത്രയും അത്യാഹിതവുമൊക്കെ കഴിഞ്ഞ് ഞാന്‍ ജബല്‍ അലി പോര്‍ട്ടിലേക്ക് ബോട്ട് മാര്‍ഗ്ഗം മടങ്ങുന്നത്. ആദ്യത്തെ പ്രാവശ്യം ഹൃദയാഘാതം മൂലമുള്ള ഒരു മരണമായിരുന്നെങ്കില്‍ ഇന്നിതാ ദുര്‍മ്മരണപ്പെട്ടിരിക്കുന്നത് വിവിധരാജ്യക്കാരായ ഏഴുപേരാണ്.

താല്‍ക്കാലികമായി റിഗ്ഗിലെ ജോലികള്‍ നിറുത്തിവെച്ചിട്ടാ‍ണ് എല്ലാവരും മടങ്ങുന്നത്. അധികം താമസിയാതെ അവിടെ ജോലികള്‍ പുനരാരംഭിക്കും, ലീവിന് പോകാന് തീയതി അടുത്തിരിക്കുന്ന എന്നെപ്പോലുള്ള ചിലരൊഴിച്ച് മറ്റെല്ലാവരും പതുക്കെപ്പതുക്കെ റിഗ്ഗിലേക്ക് മടങ്ങിപ്പോകും. ലീവ് കഴിഞ്ഞ് വന്നാല്‍ എനിക്കും ഈ റിഗ്ഗില്‍ അല്ലെങ്കില്‍ എണ്ണപര്യവേഷണം നടക്കുന്ന മറ്റൊരു റിഗ്ഗിലോ, ബാര്‍ജിലോ, പ്ലാറ്റ്‌ഫോമിലോ പോകേണ്ടിവരും. ആ യാത്ര പതിവുപോലെ ഒരു ഹെലിക്കോപ്‌റ്ററില്‍ത്തന്നെയായിരിക്കും. ഇങ്ങനൊരു അപകടമുണ്ടായതുകൊണ്ട് ഇനി ചോപ്പറില്‍ യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനൊന്നും ഞാ‍നടക്കമുള്ള എണ്ണപ്പാടത്തെ ജോലിക്കാര്‍ക്ക് ആര്‍ക്കും പറ്റില്ല.

വിമാനാപകടങ്ങള്‍ ഉണ്ടാകുന്നെന്ന് വെച്ച് ആരെങ്കിലും വിമാനത്തില്‍ കയറാതിരിക്കുന്നുണ്ടോ ? ഹെലിക്കോപ്റ്ററിലെ ഈ പറക്കല്‍ പരിപാടി ഞങ്ങള്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ല. ഈ പറക്കലുകല്‍ തുടര്‍ന്നുമുണ്ടാകും.

ദ ഷോ മസ്റ്റ് ഗോ ഓണ്‍.
---------------------------------------------------------------------
ഗര്‍ഫിലെ ഒരുവിധ എല്ലാ മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഗള്‍ഫ് ന്യൂസിന്റെ വെബ് സൈറ്റില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം. http://www.gulfnews.com/nation/General/10242468.html

Monday 24 November 2008

എണ്ണപ്പാടങ്ങളിലൂടെ

റേഴ് വര്‍ഷം മുന്‍പ് അബുദാബിയിലെ മരുഭൂമികളിലൊന്നായ ബുഹാസ എന്ന എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന കാലം. ഞങ്ങളുടെ കമ്പനിക്ക് ബുഹാസ മരുഭൂമിയില്‍ ഒരു ക്യാമ്പ് ഉണ്ട്. താമസവും, ഭക്ഷണവും ഓഫീസുമൊക്കെ ആ ക്യാമ്പില്‍ത്തന്നെ. വല്ലപ്പോഴൊക്കെ ചില പ്രത്യേക ജോലികള്‍ക്കായി ഫീല്‍ഡില്‍/മരുഭൂമിയിലേക്ക് പോകേണ്ടി വരുമെന്നതൊഴിച്ചാല്‍ മിക്കവാറും ഈ ക്യാമ്പില്‍ത്തന്നെയാണ് ദിവസം മുഴുവന്‍ ചിലവഴിക്കേണ്ടത്. വളരെ ചുരുക്കം ചില ഫോണ്‍‌വിളികള്‍ വരുമെന്നതൊഴിച്ചാല്‍ സ്വസ്ഥമാണവിടത്തെ ജീവിതം. അബുദാബിയിലെ ‘അഡ്ക്കോ‘ എന്ന എണ്ണക്കമ്പനിയുടെ കോണ്ട്രാക്‍ട് ജോലികളാണ് ഞങ്ങളുടെ കമ്പനി ബുഹാസയില്‍ ക്യാമ്പടിച്ച് ചെയ്തുപോരുന്നത്.

ഒരു ദിവസം ഉച്ചസമയം കഴിഞ്ഞപ്പോള്‍ ടെലിഫോണ്‍ ചിലച്ചു. അഡ്ക്കോയില്‍ നിന്ന് പെട്രോളിയം എഞ്ചിനീയറാണ്. ബുഹാസ എണ്ണപ്പാടത്തിന്റെ അതിര്‍വരമ്പുകളില്‍ പലയിടത്തായി എണ്ണപ്പാടത്തിന്റെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ഒബ്സര്‍വേഷന്‍ വെല്‍ എന്നറിയപ്പെടുന്ന എണ്ണക്കിണറുകളില്‍(നമ്മുടെ നാടന്‍ ബോര്‍ വെല്ലിന്റെ തന്നെ ഇത്തിരി മുന്തിയ ഇനം ഒന്ന്) ചിലതില്‍ എനിക്ക് ജോലിയുണ്ട്. അക്കാര്യം പറയാനാണ് പെട്രോളിയം എഞ്ചിനീയര്‍ വിളിച്ചിരിക്കുന്നത്. ഒബ്സര്‍വേഷന്‍ വെല്ലുകളില്‍ സ്ഥിരമായി ജോലികളൊന്നും ഉണ്ടാകാത്തതുകൊണ്ടും,അതില്‍ പലതും യു.എ.ഇ. ഒമാന്‍ ബോര്‍ഡറിലായതുകൊണ്ടും അവിടേക്കുള്ള പൂഴിമണ്ണ് നിറഞ്ഞ വഴികളൊക്കെ മണ്ണിടിഞ്ഞ് മൂടിക്കിടക്കാന്‍ സാദ്ധ്യതയുണ്ട്. ഞങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള 4 വീല്‍ ഡ്രൈവ് വാഹനത്തിന് പുറമേ ജോലിക്കാവശ്യമാ‍യ ഉപകരണങ്ങളുമായി പോകുന്ന വലിയ ട്രക്കുകള്‍ക്കും മറ്റും പോകാന്‍ പാകത്തിന് ഒബ്സര്‍വേഷന്‍ വെല്ലുകളിലേക്കുള്ള വഴികള്‍ സഞ്ചാരയോഗ്യമായി കിടക്കുന്നുണ്ടോ എന്നറുപ്പാക്കാന്‍ വേണ്ടി ഈ ഫീല്‍ഡിലൂടെ ഒരു പൈലറ്റ് യാത്ര നടത്തേണ്ടിയിരിക്കുന്നു. ഞാനതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

ക്യാമ്പിലെ സൂപ്പര്‍വൈസറായ മക്കാറം എന്ന ഈജിപ്റ്റുകാരനോട് യാത്രയ്ക്ക് വേണ്ടിയുള്ള 4 വീല്‍ ഡ്രൈവ് വാഹനവും അതോടിക്കാനുള്ള സാരഥിയേയും ആവശ്യപ്പെട്ടു. എനിക്ക് യു.എ.ഇ. രാജ്യത്ത് വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് ഇതുവരെ കിട്ടിയിട്ടില്ല.(അപേക്ഷ പോലും കൊടുക്കാതെ അതെങ്ങിനെ കിട്ടും ?) മക്കാറം ഒരു 4 വീല്‍ ഡ്രൈവ് പിക്കപ്പിന്റെ താക്കോലെടുത്തു തന്നു. റെയ്‌ഗണ്‍ എന്ന ഓമനപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന തിരുവനന്തപുരത്തുകാരന്‍ രാജനാണ് സാരഥിയായിട്ട് വരുന്നത്. ഫീല്‍ഡിലെ മറ്റ് ജോലികളൊക്കെ കഴിഞ്ഞുവന്ന് കുളിച്ച് കുപ്പായമൊക്കെ മാറ്റി ഇരിക്കുന്ന സമയത്താണ് രാജന് പുതിയ ജോലി കിട്ടിയത്. ജോലിസ്ഥലത്തേക്ക് പോകുമ്പോളിടുന്ന ഓറഞ്ച് നിറത്തിലുള്ള ‘കവറോള്‍’ വീണ്ടും വലിച്ചുകയറ്റി വന്നപ്പോള്‍ രാജനെന്നോട് ചോദിച്ചു.

“വഴിയുണ്ടോന്ന് നോക്കാന്‍ പോകുന്നതല്ലേ ? വണ്ടിയില്‍ നിന്ന് വെളിയില്‍ ഇറങ്ങേണ്ടി വരില്ലല്ലോ ? അപ്പോള്‍ സേഫ്റ്റി ബൂട്ട് ഇടേണ്ട ആവശ്യമൊന്നും ഇല്ലല്ലോ ? “

സേഫ്റ്റി ഷൂ അല്ലെങ്കില്‍ സേഫ്റ്റി ബൂട്ട് എണ്ണപ്പാടത്തെ സുരക്ഷയുടെ ഭാഗമാണ്. ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ കാലില്‍ വന്ന് വീണ് വിരലുകള്‍ക്ക് പരിക്കുപറ്റാതിരിക്കാന്‍ കട്ടിയുള്ള ഇരുമ്പിന്റെ സംരക്ഷണം ഈ ഷൂവിനുള്ളില്‍ മുന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ടാകും. പുറമേ നിന്ന് നോക്കിയാല്‍ സാധാരണ ഷൂ പോലെയേ തോന്നൂ. രാജന്‍ ഷൂവിന് പകരം വള്ളിച്ചെരിപ്പുമിട്ട് വണ്ടിയില്‍ക്കയറി. ഞാന്‍ കവറോളും സേഫ്റ്റ് ബൂട്ടും ഇട്ട് നിന്നിരുന്നതുകൊണ്ട് അങ്ങിനെ തന്നെ യാത്രതിരിച്ചു.

നല്ല വേനല്‍ക്കാലമാണ്. ഉച്ചയ്ക്ക് 2 മണി സമയം, ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയാണ് യാത്ര. എ.സി.യുള്ള പിക്കപ്പിനകത്തിരിക്കുന്നതുകൊണ്ട് ചൂടൊന്നും അറിയുന്നില്ലെങ്കിലും വണ്ടിയില്‍ നിന്നെങ്ങാനും ഇറങ്ങേണ്ടി വന്നാല്‍ വിവരമറിയും. രാജന് ഫീല്‍ഡിലെ വഴികളൊക്കെ ഒരു വിധം അറിയാം. പക്ഷെ ഈ ഒബ്‌സര്‍വേഷന്‍ വെല്ലുകളില്‍ ഇതിനുമുന്‍പ് പോകണ്ട ആവശ്യം ഇല്ലായിരുന്നതുകൊണ്ട് അവിടേക്കുള്ള വഴിയൊന്നും കൃത്യമായി അറിയില്ല. എനിക്കാണെങ്കില്‍, എവിടെ നോക്കിയാലും മണലു‍കൊണ്ടുണ്ടാക്കിയ ചെറുതും വലുതുമായ കുന്നുകളും കുഴികളുമല്ലാതെ വഴിയൊന്നും തിരിച്ചറിയുന്നുമില്ല. മരുഭൂമിയിലെ വഴികളൊക്കെ ഇത്തരം ചെറുതും വലുതുമായ കുന്നുകള്‍ക്ക് മുകളിലൂടെയും, കുഴികളിലൂടെ ഇറങ്ങിയുമൊക്കെയായിരിക്കും. വഴി കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും വഴി തെറ്റാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

പത്തിരുപത് കിലോമീറ്ററിന് മുകളില്‍ ദൂരം ചെയ്ത് ഞങ്ങളവസാനം വഴികളൊക്കെ കണ്ടുപിടിച്ചു. പലയിടത്തും മണ്ണുവീണ് വഴി മൂടിക്കിടക്കുകയാണ്. 4 വീല്‍ ഡ്രൈവായിരുന്നതൊകൊണ്ട് മൂടിക്കിടക്കുന്ന മണല്‍ത്തിട്ടകള്‍ക്ക് മുകളിലൂടെയൊക്കെ വണ്ടി കയറ്റിയിറക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പക്ഷെ ഈ വഴികളിലൂടെയൊന്നും ഉപകരണങ്ങളുമായി വലിയ ട്രക്കുകള്‍ക്ക് വരാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കി. അതുകൊണ്ട് ജോലി ചെയ്യണമെങ്കില്‍ ആദ്യം വഴികളൊക്കെ ശരിയാക്കണമെന്ന് പെട്രോളിയം എഞ്ചിനീയറെ അറിയിച്ചാല്‍ കൂറ്റന്‍ ഷൌവ്വലുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അല്ലെങ്കില്‍ ജെ.സി.ബി. പോലുള്ള യന്ത്രങ്ങളുപയോഗിച്ച് ആദ്യം വഴി ശരിയാക്കിയെടുക്കേണ്ടത് അഡ്ക്കോയുടെ ജോലിയാണ്. ജോലി ചെയ്യേണ്ട വെല്ലുകളിലേക്കുള്ള വഴികളെല്ലാം ഞങ്ങള്‍ കയറിയിറങ്ങി. ഇനി മടക്കയാത്രയാണ്. വന്ന വഴികളിലൂടെ തന്നെ അധികം താമസിയാതെ ക്യാമ്പിലെത്താം.

സാമാന്യം വലിപ്പമുള്ള ഒരു മണല്‍ക്കൂമ്പാരത്തിന് മുകളിലൂടെ ഞങ്ങളുടെ വാഹനം കയറിപ്പോയത് ഓര്‍മ്മയുണ്ട്. പക്ഷെ മടക്കയാത്രയില്‍ ആ കുന്നിറങ്ങുമ്പോള്‍‍ വണ്ടിയുടെ ഒരു വശത്തെ ടയറുകള്‍ പെട്ടെന്ന് പൂണ്ടുപോയി. കുറച്ചുകൂടെ ആക്‍സിലറേറ്റര്‍ കൊടുത്ത് വണ്ടി മുന്നോട്ടെടുക്കാന്‍ രാജന്‍ ശ്രമിച്ചെങ്കിലും വണ്ടി കൂടുതല്‍ പൂഴിയിലേക്ക് താഴുകയും ഞാനിരിക്കുന്ന വശത്തെ ടയറുകള്‍ നിലം തൊടാതെ പൊങ്ങിവരുകയും, മറുവശം അതിനനുസരിച്ച് പുതഞ്ഞുപോകുകയും ചെയ്തു. വീണ്ടും ആക്‍സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ചെറുതായി വണ്ടി ഒരു വശം ചരിഞ്ഞ അവസ്ഥയില്‍ത്തന്നെ മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും തൊട്ടടുത്ത കുഴിയിലേക്ക് മറിയുമെന്ന്‍ രാജന്‍ ഭയപ്പെടാന്‍ തുടങ്ങി. പത്തുപതിനഞ്ച് അടി മാത്രം ആഴമുള്ള കുഴിയായതുകൊണ്ട് വണ്ടി മറിഞ്ഞാലും ഞങ്ങള്‍ക്ക് കാര്യമായ പരുക്കൊന്നും ഉണ്ടാകില്ലെങ്കിലും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ഉറപ്പാണ്. അങ്ങിനെയുണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും രാജനായിരിക്കും. അതുകൊണ്ട് വീണ്ടും വണ്ടി മുന്നോട്ടെടുക്കാന്‍ പറ്റില്ലെന്നായി രാജന്‍.

ഇനി ഒന്നേ ചെയ്യാനുള്ളൂ, ക്യാമ്പില്‍ വിളിച്ച് വിവരമറിയിക്കുക. മറ്റൊരു വണ്ടി വന്ന് ഞങ്ങളുടെ വണ്ടി വലിച്ച് പൂഴിയില്‍ നിന്ന് പുറത്തെടുക്കാനുള്ള ഏര്‍പ്പാട് ചെയ്യുക. ക്യാമ്പിലേക്ക് വിളിക്കാനായി മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തപ്പോളാണ് അടുത്ത ഏടാകൂടം മനസ്സിലാക്കിയത്. മൊബൈല്‍ സിഗ്നല്‍ ഇല്ല. വണ്ടിയില്‍നിന്ന് വെളിയില്‍ ഇറങ്ങി വീണ്ടും ശ്രമിച്ചുനോക്കി. ഇല്ല, സിഗ്നല്‍ തീരെയില്ല. കുറച്ചുകൂടെ ഉയരമുള്ളയിടത്തേക്ക് നടന്ന് സിഗ്നല്‍ കിട്ടുമെന്ന് നോക്കാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ നടക്കാനാരംഭിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ യാത്രചെയ്യുന്ന വണ്ടിയില്‍ നിന്ന് അധികം ദൂരേയ്ക്ക് നീങ്ങരുതെന്നാണ് എണ്ണപ്പാടത്തെ ഒരു നിയമം.വാഹനത്തിനടുത്ത് നിന്ന് നടന്ന് മറ്റ് രക്ഷാമാര്‍ഗ്ഗങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും വഴിതെറ്റുന്നതുകൊണ്ട് തിരിച്ച് വാഹനത്തിനടുത്തേക്ക് വരാന്‍ പറ്റാതെ പെട്ടുപോകാറുണ്ട്. കാ‍ണാതായവരെ അന്വേഷിച്ച് ആരെങ്കിലും വരുമ്പോള്‍,വാഹനത്തിനടുത്ത് അതിലെ യാത്രക്കാരെ കാണാന്‍ പറ്റാതെ വീണ്ടും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനൊരു നിയമം. പക്ഷെ ഇവിടെ ആ നിയമം ലംഘിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കുറച്ച് ദൂരെ വാഹനം കണ്ണില്‍ നിന്ന് മറയാത്ത ഒരിടത്തേക്ക് നടന്ന് മൊബൈല്‍ സിഗ്നല്‍ കിട്ടുമോന്ന് പരീക്ഷിക്കാനാണ് ശ്രമം.

പക്ഷെ വള്ളിച്ചെരുപ്പിട്ട് ചുട്ടുപഴുത്ത മണലിലൂടെ പത്തടിപോലും മുന്നോട്ട് നടക്കാന്‍ രാജന് സാധിച്ചില്ല. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടെടുക്കാനാവില്ലല്ലോ ? ഞാനെന്റെ സേഫ്റ്റി ബൂട്ട് അഴിച്ച് രാജനുകൊടുത്തു. സോക്സും, രാജന്റെ വള്ളിച്ചെരുപ്പുമിട്ട് ഞാന്‍ നടക്കാന്‍ തുടങ്ങി. പത്തുമിനിറ്റോളം നടന്നപ്പോള്‍ കുറച്ചുയരമുള്ള മറ്റൊരു മണല്‍ക്കുന്നില്‍ ചെന്നുകയറി. ഭാഗ്യത്തിന് അവിടെ ചെറുതായി സിഗ്നല്‍ കിട്ടുന്നുണ്ട്. ക്യാമ്പിലേക്ക് വിളിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് സിഗ്നല്‍ മുറിഞ്ഞുപോകുന്നുണ്ടെങ്കിലും, ഒരുവിധത്തിന് ക്യാമ്പിലുള്ളവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. ഉടനെ തന്നെ ‘റെസ്ക്യൂ ടീമിനെ’ അയക്കുന്നുണ്ടെന്നും താമസിയാതെ അവര്‍ ഞങ്ങളുടെ അടുത്തെത്തുമെന്നും വണ്ടിയുടെ അടുത്തുനിന്ന് ദൂരെപ്പോകരുതെന്നും നിര്‍ദ്ദേശം കിട്ടി.

ക്യാമ്പിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറയാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ വാഹനത്തിനടുത്തേക്ക് തിരിച്ച് നടന്നു. ചൂടത്ത് പഴുത്തുകിടക്കുന്ന മണലിലൂടെയുള്ള നടത്തം കാരണം നല്ല ദാഹമുണ്ടായിരുന്നു. വണ്ടിയില്‍ അത്യാവശ്യം വെള്ളവും ഒന്നുരണ്ട് പെപ്സി ടിന്നുകളും ഉണ്ട്. വണ്ടിക്കടുത്തെത്തി വെള്ളമെടുക്കാന്‍ വേണ്ടി ഡോര്‍ തുറന്നപ്പോള്‍ ചൂടുകാരണം പെപ്സി ടിന്നുകളില്‍ ഒരെണ്ണം പൊട്ടി വണ്ടിയിലാകെ ഒഴുകിയിരിക്കുന്നതാണ് കണ്ടത്. ചൂടിന്റെ കാഠിന്യത്തെക്കുറിച്ച് അപ്പോഴാണ് ശരിക്കും മനസ്സിലായത്. എന്തായാലും ബാക്കിയുണ്ടായിരുന്ന വെള്ളമൊക്കെ കുടിച്ച് ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും വൈകിയാണെങ്കിലും മോഹന്‍‌ദാസ്, വേലു ,ശ്രീകുമാര്‍ എന്നിവരടങ്ങുന്ന റെസ്‌ക്യൂ ടീം മറ്റൊരു പിക്കപ്പില്‍ സ്ഥലത്തെത്തിയപ്പോഴേക്കും വെയിലിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങിയിരുന്നു. മോഹന്‍‌ദാസും, വേലുവും കമ്പനിയിലെ മെക്കാനിക്കുമാരാണ്. അവര്‍ കൂടെ കൊണ്ടുവന്നിരിക്കുന്ന വടമൊക്കെ കെട്ടി രണ്ട് വണ്ടികളും തമ്മില്‍ ബന്ധിപ്പിച്ച് പുതഞ്ഞുകിടക്കുന്ന ഞങ്ങളുടെ വണ്ടി കെട്ടിവലിക്കാനാരംഭിച്ചു. കഷ്ടകാലം പിടിച്ച ദിവസമായിരുന്നു അന്ന് എന്ന് തോന്നിപ്പിക്കുന്ന വിധം റെസ്‌ക്യൂ ടീം വന്ന വണ്ടി മണ്ണില്‍ പുതയാന്‍ തുടങ്ങി. ഒരു തരത്തിലും ഒരിഞ്ചുപോലും മുന്നോട്ടോ പിന്നോട്ടോ അനക്കാനാവാത്ത വിധം ആ വണ്ടി ശരിക്കും മണ്ണില്‍ പൂണ്ടുപോയി. ‘പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു‘ എന്ന അവസ്ഥ.

കൂടുതലൊന്നും ആലോചിച്ച് നില്‍ക്കാന്‍ മോഹന്‍‌ദാസ് തയ്യാറായില്ല. രണ്ട് ടയറും പൊക്കി ഒരു വശം ഉയര്‍ത്തി നില്‍ക്കുന്ന ഞങ്ങളുടെ വണ്ടിയിലേക്ക് ചാടിക്കയറി മോഹന്‍‌ദാസ് തന്റെ സീറ്റ് ബെല്‍റ്റ് മുറുക്കി.

“ഞാന്‍ ഈ വണ്ടി ഒന്നനക്കി നോക്കാന്‍ പോകുകയാ. കൂടിവന്നാല്‍ ഒന്ന് മറിയും അതിനപ്പുറം ഒന്നുമുണ്ടാകില്ല. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നമുക്കിനിയില്ല. കുറച്ചുകൂടെ കഴിഞ്ഞാല്‍ ഇരുട്ടാ‍ന്‍ തുടങ്ങും. ഇരുട്ടുവീണാല്‍പ്പിന്നെ മറ്റൊരു റെസ്‌ക്യൂ ടീമിന് ഇന്നിനി ഇവിടെയെത്തുക അത്ര എളുപ്പമായിരിക്കില്ല. അതിനുമുന്‍പ് നമുക്ക് ഈ മാര്‍ഗ്ഗം ശ്രമിച്ച് നോക്കിയേ പറ്റൂ“ എന്ന് പറഞ്ഞ് മോഹന്‍‌ദാസ് ആക്‍സിലറേറ്ററില്‍ കാലമര്‍ത്തി. അന്തരീക്ഷത്തില്‍ ചൂടുള്ള പൂഴിമണ്ണ് പറപ്പിച്ചുകൊണ്ട് ചരിഞ്ഞുനില്‍ക്കുന്ന ആ വണ്ടിയുടെ ചക്രങ്ങള്‍ കറങ്ങാന്‍ തുടങ്ങി. മോഹന്‍‌ദാസ് ഈ കാണിക്കുന്നത് അബദ്ധമാകുമോ, അയാളെ തടുക്കണോ എന്നൊക്കെ ആലോചിക്കുമ്പോഴേക്കും അത് സംഭവിച്ച് കഴിഞ്ഞിരുന്നു.

ഒന്നുകൂടെ ചരിഞ്ഞ് കുഴിയിലേക്ക് മറിയുമെന്ന തോന്നലുണ്ടാക്കിക്കൊണ്ട് ആ വണ്ടി പെട്ടെന്ന് പൂഴിയില്‍നിന്നും കരകയറി താഴേക്കിറങ്ങി. ഇത്രയും ധൈര്യം ആദ്യമേ രാജന്‍ കാണിച്ചിരുന്നെങ്കില്‍ ഇതില്‍ നിന്ന് നേരത്തേ തന്നെ രക്ഷപ്പെടാമായിരുന്നു എന്ന് തോന്നാതിരുന്നില്ല.

എന്തായാലും ഒരു വണ്ടി പൂഴിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. അടുത്തതായി രണ്ടാമത്തെ വണ്ടിയെ രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനെ കെട്ടിവലിക്കാനുള്ള സംവിധാനമൊക്കെ നടത്തി. വിചാരിച്ച അത്ര ബുദ്ധിമുട്ടില്ലാതെ രണ്ടാമത്തെ വണ്ടിയെ ആദ്യത്തെ വണ്ടിയുപയോഗിച്ച് കെട്ടിവലിച്ച് പൂഴിയില്‍ നിന്ന് പുറത്തെടുത്തു. രണ്ടുവണ്ടിയിലും വന്നതുപോലെ തന്നെ എല്ലാവരും കയറി മടക്കയാത്രയായി.

സാഹസികമായ ഈ കലാപരിപാടികളൊക്കെ കഴിഞ്ഞ് ക്യാമ്പിലെത്തിയപ്പോള്‍ കേട്ട ചില സംഭവകഥകള്‍ ഞെട്ടിപ്പിച്ചുകളഞ്ഞു.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണൊക്കെ വ്യാപകമായിത്തുടങ്ങുന്നതിന് മുന്‍പ് ഇതുപോലെ തന്നെ എണ്ണപ്പാടത്തെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ‘സ്ലംബര്‍ജര്‍‘ എന്ന കമ്പനിയുടെ ഒരു ജീവനക്കാരന്റെ വാഹനം മരുഭൂമിയില്‍ പുതഞ്ഞുപോകുന്നു. കൊടും ചൂടില്‍ ദാഹം സഹിക്കാതെ വന്നപ്പോള്‍ വണ്ടിയിലെ റേഡിയേറ്റര്‍ വെള്ളം വരെ ഊറ്റിക്കുടിച്ച് അയാള്‍ക്ക് ദാഹമകറ്റേണ്ടി വരുന്നു. പിന്നീട് വഴിതിരഞ്ഞ് അലഞ്ഞു നടന്നതിനുശേഷം ക്ഷീണിച്ച് ദൂരെയെവിടെയോ മണല്‍ക്കൂമ്പാരത്തിനിടയില്‍ കുഴഞ്ഞുവീണുപോയ അയാളെ കണ്ടുപിടിക്കാന്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും റെസ്‌ക്യൂ ടീമിനായില്ല. അയാളുടെ വാഹനം കണ്ടെത്തിയെങ്കിലും അയാള്‍ വാഹനത്തില്‍ നിന്നെല്ലാം ഒരുപാട് ദൂരെയാണ് വീണുകിടന്നിരുന്നത്. ഒരാഴ്ച്ചസമയം കഴിഞ്ഞപ്പോള്‍ കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നത് കണ്ടിട്ടാ‍ണത്രേ റെസ്‌ക്യൂ ടീം അയാളുടെ അഴുത്തുതുടങ്ങിയിരുന്ന ശരീരത്തിനടുത്തെത്തിപ്പറ്റിയത്. കയ്യിലുണ്ടായിരുന്ന പേന കൊണ്ട് കവറോളിലും ശരീരത്തിലുമെല്ലാം താനനുഭവിച്ച കഷ്ടപ്പാടിന്റെ കഥ എഴുതിവെച്ചിട്ടാണ് ആ ജീവന്‍ ശരീരം വിട്ടുപോയത്.

എന്റെ ക്യാമ്പിലുള്ള പലര്‍ക്കും നേരിട്ട് പരിചയമുള്ള ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ അതേ അവസ്ഥയുടെ തൊട്ടടുത്തുനിന്നാണ് ഞങ്ങള്‍ രക്ഷപ്പെട്ട് വന്നിരിക്കുന്നത്. മരുഭൂമിയില്‍ വണ്ടി പൂണ്ട് നില്‍ക്കുമ്പോള്‍ അകപ്പെട്ടിരിക്കുന്ന ചക്രവ്യൂഹത്തിന്റെ ഭീകരതയെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ലായിരുന്നുവെങ്കിലും കഥകളൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടാതിരുന്നില്ല.

തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നു എന്ന് സമാധാനിച്ചു. ഇനിയും അനുഭവിക്കാനിരിക്കുന്ന ഇതിലും വലിയ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞിട്ടിരിക്കുകയാവാം. മുഴുവന്‍ അനുഭവിച്ച് തീര്‍ക്കാതെ മടങ്ങാനാവില്ലല്ലോ ?!

Sunday 2 November 2008

പൊലീസ് സര്‍ട്ടിഫിക്കറ്റ്

മയം വൈകീട്ട് ആറര മണി കഴിഞ്ഞുകാണും. ചെറുതായി ഇരുട്ട് വീണുതുടങ്ങുന്നതേയുള്ളൂ.

എറണാകുളം നോര്‍ത്തിലെ കസ്‌ബാ പൊലീസ് സ്റ്റേഷനുമുന്നിലൂടെ സൈക്കിളും ചവിട്ടി എന്തൊക്കെയോ ആലോചിച്ച് പോകുകയായിരുന്ന ഞാന്‍ പെട്ടെന്ന് ഉരുണ്ട് പിടഞ്ഞ് താഴെ വീഴുന്നു. നിലത്ത് മലര്‍ന്നുകിടന്ന് മേലേക്ക് നോക്കുമ്പോള്‍ സൈക്കിളതാ ഒരു തടിയന്‍ പൊലീസുകാരന്റെ കൈയ്യില്‍ തൂങ്ങിക്കിടക്കുന്നു.

“സോഡാക്കുപ്പി കണ്ണടേം മറ്റും വെച്ചിട്ടും ഞാന്‍ കൈ കാണിക്കുന്നതൊന്നും കാണാന്‍ പറ്റുന്നില്ലേടാ മറ്റവനേ“ എന്ന് പൊലീസ് ഭാഷയും.

“എന്താണ് സാറെ പ്രശ്നം ?”

“അതുശരി, ലൈറ്റില്ലാത്ത സൈക്കിളും ചവിട്ടി കാല്‍നടക്കാരായ പൊതുജനത്തിനെ അപകടപ്പെടുത്തുന്ന തരത്തില്‍ ടൌണിലൂടെ കറങ്ങിനടക്കുന്നതും പോരാഞ്ഞിട്ട്, ഞാനിനി നിനക്ക് പ്രശ്നമെന്താണെന്ന് കൂടെ വിസ്തരിക്കണോ %$@#&*? പതുക്കെ അകത്തേക്ക് നടന്നോ. നിന്റെ 4 കൂട്ടുകാര്‍ അവിടെ നില്‍ക്കുന്നത് കണ്ടോ ? അവിടപ്പോയി നില്ല്, ഞാന്‍ ഓരോരുത്തരെയായി വിളിക്കാം“ എന്നുപറഞ്ഞ് ‍ ഏമാന്‍ അകത്തേക്ക് പോയി.

നിര്‍ഭാഗ്യവാന്മാരും, ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ഇതിലും കൂടുതല്‍ സൂര്യപ്രകാശം ഉണ്ടായിരുന്ന സമയത്ത് പിടിക്കപ്പെട്ടവരുമായ ആ ഒരേതൂവല്‍പ്പക്ഷികളുടെ കൂട്ടത്തില്‍ ഇല്ലാത്ത വിനയമൊക്കെ മുഖത്ത് വാരിത്തേച്ച് നില്‍ക്കുന്ന സമയം മുഴുവന്‍ ഈ കേസില്‍ നിന്ന് എങ്ങിനെ ഊരാമെന്നായിരുന്നു എന്റെ ചിന്ത.

ആദ്യത്തെ നാലെണ്ണത്തിനേം പേരും നാളും എഴുതിയെടുത്ത്, സൈക്കിളും പിടിച്ച് വെച്ച്, കോടതീല് വരാനുള്ള കടലാസും കൊടുത്ത് പറഞ്ഞു വിട്ടു. അടുത്തത് എന്റെ ഊഴമാണ്. കള്ള അഡ്രസ്സ് കൊടുത്താലോയെന്ന് പലവട്ടം ആലോചിച്ചു. തുരുമ്പെടുത്ത സൈക്കിള് പോണെങ്കില്‍ പോട്ടെ. പിന്നെ കരുതി, സത്യം തന്നെ പറയാം. അതുകൊണ്ട് വരാവുന്ന പ്രശ്നങ്ങള്‍ നേരിടുക തന്നെ. അല്ലെങ്കിലും സൂര്യനങ്ങ് അസ്തമിച്ച് അഞ്ച് മിനിട്ട് പോലും കഴിയാത്ത നേരത്ത്, ലൈറ്റില്ലാതെ സൈക്കിള് ചവിട്ടി എന്നത് അത്ര വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ !! കോടതിയെങ്കില്‍ കോടതി. വരുന്നിടത്ത് വെച്ച് കാണാം.

ആരും കാണാതെ പോക്കറ്റിലുണ്ടായിരുന്ന ‘ചില്ലറ’ മുഴുവന്‍ സോക്സിനുള്ളില്‍ തിരുകി. എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടുന്ന സമയത്ത് പോക്കറ്റില്‍ ചില്ലറ കാണുമെന്നുള്ളത് എനിക്ക് കിട്ടിയിരിക്കുന്ന ഒരു ശാപമാണ്. ആ പ്രശ്നത്തീ‍ന്ന് രക്ഷപ്പെടാന്‍ കയ്യിലുള്ളത് മുഴുവന്‍ എടുത്ത് ചിലവാക്കും. കയ്യില്‍ ചില്ലറ ഇല്ലെങ്കില്‍, ഇല്ലാത്തപോലെ നിന്നുകൊടുക്കാനുള്ള ഒരവസരം പോലും പടച്ചോനിതുവരെ തന്നിട്ടില്ല.

ചാര്‍ജ്ജ് ഷീറ്റ് എഴുതല്‍ തുടങ്ങി.

“പേര് ?“

“മനോജ് പി.രവീന്ദ്രന്‍”

“അച്ഛന്റെ പേര് ?“

“പി.വി.രവീന്ദ്രന്‍”

“സ്ഥലം ?”

“മുനമ്പം”

ഏമാനൊന്ന് ഇളകിയിരുന്നു. വലത്തേ തുടയുടെ പുറകിലും, ചന്തിയിലും കാര്യമായിട്ടൊന്ന് തടകി,(ച്ഛേ...എന്റെയല്ല,അങ്ങോരുടെ തന്നെ.)കേസെഴുത്ത് നിറുത്തി.

“നിന്റെ അച്ഛനിപ്പോ എവിടെയുണ്ട് ?“

“അച്ഛന് കോടതീലൊന്നും വരാന്‍ പറ്റില്ല സാറേ, ഈയിടെ അധികം യാത്രയൊന്നും ചെയ്യാറില്ല.”

“നീ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാമ്മതി. കേട്ടോടാ ? ”

“അച്ഛന്‍ വീട്ടിലുണ്ട് സാര്‍, റിട്ടയറായി”

“നീ എന്നെ കണ്ടിട്ടില്ലേ ?”

“ഇല്ല സാറേ, ഞാന്‍ എന്തൊക്കെയോ ആലോചിച്ച് വരുകയായിരുന്നതുകൊണ്ട് തീരെ കണ്ടില്ല”

“അതല്ല ഊവെ, നീ എന്നെ ഇതിന് മുന്ന് കണ്ടിട്ടില്ലേ എന്ന് ?”

“ഇല്ല സാര്‍“ (ആത്മഗതം-“ ഇല്ല സാര്‍,ഞാനൊരു പൊലീസുകാരനേം ഇതിന് മുന്‍പ് മലര്‍ന്ന് കിടന്ന് മുകളിലേക്ക് നോക്കുമ്പോള്‍ കണ്ടിട്ടില്ല.”)

“ഞാന്‍ പള്ളിപ്പുറം സ്റ്റേഷനിലുണ്ടായിരുന്നു, 4കൊല്ലം മുന്‍പ്. നിന്റെ അച്ഛനെന്നെ പഠിപ്പിച്ചിട്ടുണ്ട്, പുതിയകാവ് സ്കൂളില്‍ പഠിക്കുമ്പോള്‍. എന്തായാലും ഇപ്രാവശ്യം ഞാന്‍ നിന്നെ വെറുതെ വിടുന്നു. അച്ഛനോട് രത്നാകരന്‍ അന്വേഷിച്ചെന്നും, നിന്നെയിങ്ങനെ പിടിച്ചെന്നും പറയണം. പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ വിടില്ല. ”

“പറഞ്ഞിട്ട് വന്നാലേ വിടോള്ളോ സാറേ ? ”

“ഡാ, ഡാ, വേണ്ടാ...സ്ഥലം കാലിയാക്കാന്‍ നോക്ക് “

“ശരി സാറേ” (ആത്മഗതം ഇന്നസെന്റ് ശൈലിയില്‍ - “പോട്ടേ പൊലീസുകാരാ”)

“ങ്ങാ..എന്നാ മറ്റേ നാലവന്മാര് കാണാതെ സൈക്കിള് ചവിട്ടാതെ തള്ളിക്കോണ്ട് സ്ഥലം വിട്ടോ. അല്ലെങ്കില്‍ ഞാന്‍ നിന്റേന്ന് കാശ് മേടിച്ചെന്നും പറഞ്ഞ് അവന്മാര് എനിക്കെതിരെ കേസ് കൊടുക്കും”

ഇത്രയൊക്കെയായപ്പോഴേക്കും എനിക്ക് കുറച്ച് ധൈര്യമൊക്കെ വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇയാളൊരു തല്ലുകൊള്ളിയായിരുന്നിരിക്കണം. അച്ഛന്റെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. ആ പാടും തടിപ്പും ഇപ്പോഴും പൃഷ്ഠത്തില്‍‍ത്തന്നെ ഉണ്ടോന്നറിയാനായിരിക്കണം തഴുകി നോക്കിയത്. എന്തായാലും ഇയാളിനി എന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ല. എങ്കില്‍പ്പിന്നെ ഒരു സംശയം ബാക്കിയുള്ളത് ചോദിച്ചിട്ട് പോയേക്കാം.

“അല്ല സാറേ...ഒരു സംശയം”

“ങ്ങുഹും...എന്താ ?”

“എന്റെയൊരു സുഹൃത്ത് (സുനില്‍ തോമസ്-അവന്റെ വാക്ക് കേട്ടിട്ടാണ് ലൈറ്റില്ലാത്ത സൈക്കിളില്‍ ഞാനിറങ്ങിപ്പുറപ്പെട്ടത്.) പറഞ്ഞു എറണാകുളം ടൌണില്‍ എല്ലായിടത്തും സ്‌ട്രീറ്റ് ലൈറ്റുള്ളതുകൊണ്ട് സൈക്കിളിന് ലൈറ്റൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലാന്ന്. അത് ശരിയാണോ ?”

“നീയൊരു പണി ചെയ്യ്. നാളെ ഇതേ സമയത്ത് ഇതിലേ ഒന്നുകൂടെ ലൈറ്റില്ലാത്ത സൈക്കിളുമായി വാ. നിന്റെ സംശയമൊക്കെ ഞാന്‍ തീര്‍ത്തു തരാം. ഇന്ന് ഞാനിത്തിരി തിരക്കിലാ. അല്ലേയ്...ഇത്രയൊക്കെയായിട്ടും അവന് സംശയം മാറീട്ടില്ല. ഒന്ന് പോടാ ചെക്കാ, സമയം മെനക്കെടുത്താതെ.”

“ഇല്ല സാര്‍, ഒരു സംശയോം ഇല്ല,ഒക്കെ മാറി”

“എന്നാ ശരി വണ്ടി വിട് ”

രംഗം കൂടുതല്‍ വഷളാക്കാതെ അവിടന്ന് വലിഞ്ഞു. പൊലീസുകാരനോട് സംശയം ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.

കോടതി കയറാതെ, പൊലീസ് സ്റ്റേഷന്‍ മാത്രം കയറി രക്ഷപ്പെട്ട സന്തോഷത്തില്‍,സ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് രവീന്ദന്‍ മാഷിന്റെ തല്ല് കൊണ്ടിട്ടുള്ള സകല പൊലീസുകാരുടേയും ആയുരാരോഗ്യസൌഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്, സ്റ്റേഷന്റെ മതിലിന് വെളിയില്‍ നില്‍ക്കുന്ന മറ്റേ നാലവന്മാരുടെ(അവരുടെ തൂവലുമായി എന്റെ തൂവലിന് ഇപ്പോള്‍ ഒരു സാമ്യം പോലുമില്ല) മുന്നീക്കൂടെത്തന്നെ,ഒരു യുദ്ധം ജയിച്ച് വരുന്ന പോരാളിയെപ്പോലെ നെഞ്ചും വിരിച്ചോണ്ട്, സൈക്കിളും ചവിട്ടിത്തന്നെ ഞാനങ്ങനെ...അതിന്റെ സുഖം ഒന്ന് വേറെയാ. പൊലീസില്‍ ഒന്ന് പിടിക്കപ്പെട്ടതിനുശേഷം ഊരിപ്പോന്നാലേ ആ സുഖം മനസ്സിലാകൂ.

പക്ഷെ, രത്നാകരന്‍ പൊലീസ് പണി പറ്റിച്ചു. പിന്നൊരിക്കല്‍ ഏതോ കല്യാണവീട്ടില്‍ വെച്ച് രവീന്ദ്രന്‍ മാഷിനെ കണ്ടപ്പോള്‍ അയാളീ കാര്യം വല്ല്യ വായില്‍ പറഞ്ഞ് ആകെ കൊളമാക്കി. അതിനുമുന്‍പുതന്നെ ഞാനിക്കാര്യം നയപരമായി കേന്ദ്രത്തില്‍ അവതരിപ്പിച്ച് മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടാകുമെന്ന് ചിന്തിക്കാതിരുന്നത് ഒരു പോലീസുകാരന്റെ ബുദ്ധിശൂന്യത.(പടച്ചോനേ പൊലീസുകാര് ബ്ലോഗെന്ന സംഭവത്തെപ്പറ്റിയൊന്നും കേട്ടിട്ടുപോലും ഉണ്ടാകില്ലെന്ന ഉറപ്പിലാണീ വെച്ച് കാച്ചുന്നത്. കാത്തോളണേ)

എന്തായാലും, “മാഷിന്റെ മോന്‍‍ ആള് കൊള്ളാമല്ലോ” എന്നൊരു പൊലീസുകാരന്റെ സര്‍ട്ടിഫിക്കറ്റ് അന്നെനിക്ക് കിട്ടി.

ആര്‍ക്ക് വേണം തല്ലുകൊള്ളി രത്നാകരന്‍ പോലീസിന്റെ സര്‍ട്ടിഫിക്കറ്റ്. മനുഷ്യന്‍ സൈക്കിളീന്ന് വീണ് മുട്ടിലെ തൊലി പോയതിന്റെ വേദന ഇപ്പോഴും മാറീട്ടില്ല.

Sunday 12 October 2008

അച്ചടിമഷി പുരണ്ടു

ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്യാത്ത എന്റെയൊരു കഥയില്ലാക്കഥയിലിതാ ആദ്യമായിട്ട് അച്ചടിമഷി പുരണ്ടിരിക്കുന്നു. വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെന്നാണ് എന്റെ സ്വയം വിലയിരുത്തല്‍. ചില പ്രത്യേക പരിഗണനയോ മറ്റോ കാരണമായിരിക്കും ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. പക്ഷെ, കാക്കയ്ക്ക് എന്നും തന്‍ കുഞ്ഞ് പൊന്‍‌കുഞ്ഞല്ലേ ? ‘എലിക്ക് തന്‍ പോസ്റ്റ് പുലിപ്പോസ്റ്റ് ‘ എന്ന് ബൂലോക ഭാഷ്യം. അതുകൊണ്ടിവിടെ പോസ്റ്റുന്നു. സഹിക്കുക. പൊറുക്കുക.




ടല്‍ക്കരയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയും അയാള്‍ക്കപ്പോഴുണ്ടായിരുന്നില്ല. എന്നിട്ടും ചിന്തകള്‍ കടിഞ്ഞാണില്ലാതെ കാടുകയറി.

എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്നുപോയത് ?
യൌവ്വനകാലത്ത് താനെന്നും വന്നിരിക്കുമായിരുന്ന കടല്‍ക്കരയാണോ ഇത് ?

ഇവിടമാകെ മാറിയിരിക്കുന്നു. ആകെ തിരക്കായിരിക്കുന്നു. മറ്റേതോ രാജ്യത്തെ ഒരു ബീച്ചില്‍ ചെന്ന‌തു പോലെ. ഒരുപാട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഭൂരിഭാഗവും വിദേശനിര്‍മ്മിതം തന്നെ. അതില്‍ വന്നിരിക്കുന്ന ജനങ്ങളും കുറേയൊക്കെ വിദേശികള്‍ തന്നെ. വിരലിലെണ്ണാവുന്ന നാട്ടുകാര്‍ മാത്രം വന്നുപോയിരുന്ന ആ പഴയ കടല്‍ക്കരയാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

കടല്‍ഭിത്തിക്കുവേണ്ടി കൊണ്ടിട്ടിരുന്ന പാറക്കല്ലുകളില്‍, താനെന്നും വന്നിരിക്കുമായിരുന്നു ആ വലിയ ഉരുണ്ട കല്ലിന്റെ സ്ഥാനം എവിടെയായിരുന്നു ? കടല്‍ക്കരയുടെ മാറിപ്പോയ മുഖച്ഛായയ്ക്കിടയില്‍ അത് കണ്ടുപിടിക്കാനയാള്‍ക്കായില്ല.

സ്ഥിരമായി കടപ്പുറത്ത് വന്ന് കടലിലേക്കും നോക്കി ഒരുപാട് സമയം ഇരിക്കുമായിരുന്ന തന്നെ കണ്ടിട്ട് “ അവന് എന്തോ കുഴപ്പമുണ്ട്, ഒന്ന് ശ്രദ്ധിച്ചോണേ “ എന്ന് അടക്കം പറഞ്ഞിരുന്ന നാട്ടുകാരുടെ ആരുടെയെങ്കിലും പരിചിതമുഖത്തിനുവേണ്ടി ആള്‍ക്കൂട്ടം മുഴുവന്‍ തിരഞ്ഞു. ആ ഭാഗത്തെങ്ങും നാട്ടുകാരാരും ഇപ്പോള്‍ താമസിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഭൂമിയുടെ വില വല്ലാതെ കുതിച്ചുയര്‍ന്നപ്പോള്‍ , സ്വന്തമായുള്ള കൊച്ചുകൊച്ച് പുരയിടവും വീടുമെല്ലാം വിറ്റ് കിട്ടിയ പണവുമായി എല്ലാവരും പണ്ടേ തന്നെ ഉള്‍നാടുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഇന്നിപ്പോള്‍ അവിടെ മുഴുവനും ഹോട്ടലുകളും, കടകളും, മദ്യശാലകളും, ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും, ഉല്ലാസകേന്ദ്രങ്ങളും, മണിമാളികകളും മാത്രം.

ആരെ തിരഞ്ഞാണ്, എന്തന്വേഷിച്ചാണ് താനിപ്പോള്‍ ഇവിടെ വന്നിരിക്കുന്നത് ? നഷ്ടപ്പെട്ടുപോയ സ്വന്തം യൌവനം തിരഞ്ഞോ ? കാണാമെന്നും കാത്തിരിക്കാമെന്നും പറഞ്ഞ് ഇതേ കടപ്പുറത്ത് വെച്ച് വേര്‍പിരിഞ്ഞ, ഈ കടലിന്റെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത് കണ്ണുകളില്‍ ഒളിപ്പിച്ചിരുന്ന ആ സുന്ദരിയെ തിരഞ്ഞോ ?

എന്തൊരു വിഡ്ഡിയാണ് താന്‍ ? വരേണ്ട സമയത്ത് വരാതെ, മനസ്സിനെ ചെറുപ്പമാക്കിയിട്ട് നഷ്ടപ്പെട്ടുപോയ വസന്തം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നു പമ്പരവിഡ്ഡി.

കാത്തിരുന്ന് കാണില്ലേ ഒരുപാട് കാലം അവള്‍ ? താനിരിപ്പുണ്ടോ ആ പാറയിലെന്ന് എല്ലാ ദിവസവും വന്ന് തിരക്കിക്കാണില്ലേ അവള്‍ ? മറ്റാരെങ്കിലും അവിടെ വന്നിരുന്ന ദിവസങ്ങളില്‍, താനാണെന്ന് കരുതി ഓടിവന്ന് നോക്കിക്കാണില്ലേ അവള്‍? എത്ര വിഷമിച്ച് കാണും ആ സന്ധ്യകളില്‍ അവള്‍ ?

ലോകസഞ്ചാരം മുഴുവന്‍ കഴിഞ്ഞ് സുഖഭോഗങ്ങളെല്ലാം അനുഭവിച്ച് , 40 വര്‍ഷത്തിന് ശേഷം, ഒരു കണ്ണിന് കാഴ്ച്ചയും, ഒരു കാലിന് ആരോഗ്യവും നഷ്ടപ്പെട്ടപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെ ഇങ്ങോട്ട് മടങ്ങിവരാന്‍ തന്നെ പ്രേരിപ്പിച്ച ശക്തിയെന്താണ് ? അവളിപ്പോഴും തന്നെയും തിരഞ്ഞ് ഇവിടെ വരാനുള്ള സാദ്ധ്യതയില്ലെന്ന് അറിയാമായിരുന്നിട്ടും വിമാനമിറങ്ങിയ ഉടനെ നേരേ ഈ തീരത്തേക്ക് വന്നതിന്റെ കാരണമെന്താണ് ?

അറിയില്ല. തനിക്കൊന്നുമറിയില്ല. ഇങ്ങോട്ട് വരണമെന്ന് തോന്നി, വന്നു. അത്രതന്നെ.

ഈ മണല്‍ത്തരികളില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ വിലപിടിച്ച വേറേയും ഒരുപാട് കാര്യങ്ങളില്ലേ ? അച്ഛനമ്മമാരുടെ ശേഷക്രിയകള്‍ നടത്താനും താനുണ്ടായിരുന്നില്ലല്ലോ ? ഈ കടലില്‍ അവരുടെ പിണ്ഡം ഒഴുക്കി മുങ്ങിക്കുളിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യേണ്ട സമയത്തൊക്കെ ഏതൊക്കെ ഉല്ലാസനൌകകളിലായിരുന്നു, ഏതൊക്കെ രമ്യഹര്‍മ്മങ്ങളിലായിരുന്നു, ഏതൊക്കെ വിനോദയാത്രകളിലായിരുന്നു താന്‍ സമയം ചിലവഴിച്ചിരുന്നത്?

എവിടെയാണ് തെറ്റ് പറ്റിയത് ? ആര്‍ക്കാണ് തെറ്റ് പറ്റിയത് ?

എന്താണ് തെറ്റ് ? എന്താണ് ശരി ? ഈ നഗരത്തില്‍ തെറ്റിനും ശരിക്കും പ്രത്യേകിച്ച് ഒരു നിര്‍വ്വചനമുണ്ടോ ? ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റല്ല. ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയല്ല. എല്ലാവര്‍ക്കും അവരവരുടേതായ ശരികളും, തെറ്റുകളും, അതിന്റെ ന്യായീകരണങ്ങളും. അതിനിടയില്‍ ആര്‍ക്കെല്ലാമോ എന്തെല്ലാ‍മോ നഷ്ടപ്പെടുന്നു. അക്കൂട്ടത്തിലൊരാള്‍ താനും. തനിക്ക് മാത്രമാണോ നഷ്ടമായത്? മറ്റ് പലര്‍ക്കും നഷ്ടമായില്ലേ ? അതിന്റെ ഏറ്റക്കുറച്ചിലുകളുടെ കണക്കെടുത്തിട്ട് ഇനിയെന്തുകാര്യം ?

വീട്ടിലേക്ക് അവളുമായി ചെന്നുകയറാന്‍ താനെന്തിന് മടിച്ചു ? സ്വജാതിക്കാരിയല്ലാത്തൊരുത്തിയെ ഈ പടിചവിട്ടാന്‍ അനുവദിക്കില്ലെന്ന് ആരും വിലക്കിയിരുന്നില്ലല്ലോ ? ഒരു സ്ഥിരവരുമാനമില്ലാത്തവനായി അങ്ങനെയൊരു സാഹസത്തിന് മുതിരാന്‍ അന്നെന്തുകൊണ്ടോ തന്റെ ദുരഭിമാനം അനുവദിച്ചില്ല. അന്നെടുത്ത നിലപാട് ശരിയായിരുന്നെന്നുതന്നെ ഇന്നും വിശ്വസിക്കുന്നു. പിന്നെങ്ങിനെ ഇന്നതൊരു തെറ്റായി മാറി ?

അല്ല, തെറ്റവിടെയെങ്ങുമല്ല പറ്റിയത്. സ്ഥിരവരുമാനവും ജോലിയുമൊക്കെ ആയപ്പോള്‍, അതിന്റെ ആര്‍ഭാടത്തിലും സുഖസുഷുപ്തിയിലും പലതും മറന്നു. വഴിക്കണ്ണുമായി ചിലരെല്ലാം കാത്തിരിക്കുന്നുണ്ടെന്ന് തിരിച്ചറിവായപ്പോഴേക്കും മടങ്ങിവരാന്‍ പറ്റാത്ത തരത്തിലുള്ള ഊരാക്കുടുക്കുകളില്‍പ്പെട്ടുപോയി. മടങ്ങിവന്നപ്പോഴിതാ കരിന്തിരി കത്തിത്തുടങ്ങിയിരിക്കുന്നു.

നഷ്ടസ്വപ്നങ്ങളുടെ മരുപ്പറമ്പായി മാറിയിരിക്കുന്ന ഈ കടല്‍ക്കരയില്‍ തനിക്കിനി ഒന്നും ചെയ്യാനില്ല. മടങ്ങിപ്പോകാമെന്നുവെച്ചാല്‍ അതിനും വയ്യ. ഇനിയെങ്ങോട്ട് പോകാനാണ് ? എവിടെപ്പോയാലും അവസാനം ഇവിടെത്തന്നെ മടങ്ങിയെത്തിയെത്തും. ഇനിയൊരു യാത്രയില്ല. ഈ മണല്‍ത്തരികളില്‍ അലിഞ്ഞ് ചേരണം. അതുവരെ, പണ്ട് ചെയ്തിരുന്ന പോലെ ദിവസവും ഈ കടല്‍ക്കരയില്‍ വന്നിരിക്കാം. തികച്ചും അന്യരായ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു മണ്‍പ്രതിമ കണക്കെ, തീരത്തലച്ച് തകരുന്ന തിരകളുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ക്കാരനാകാം. അതേയുള്ളൂ ഇനി ചെയ്യാന്‍. അതേയുള്ളൂ പ്രായശ്ചിത്തം.

അണയാന്‍ തുടങ്ങുന്ന സൂര്യന്റെ വിലാപം പടിഞ്ഞാറുനിന്ന് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. പണ്ട് താനിരിക്കുമായിരുന്ന ആ വലിയ ഉരുളന്‍ കല്ലിന്റെ സ്ഥാനം തിരയുകയായിരുന്നു അപ്പോളയാള്‍.

Saturday 20 September 2008

പരിശീലനം

ണ്ണപ്പാടത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം തികയാന്‍ പോകുന്നു. വിവരസാങ്കേതികവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഈയുള്ളവന്‍ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ആ മേഖലയുടെ കുത്തൊഴുക്കില്‍ മനംനൊന്ത് നില്‍ക്കുമ്പോഴാണ്, ശ്രീ.അബ്‌ദുള്‍ ജബ്ബാര്‍ എന്നൊരു വ്യത്യസ്തനായ നല്ല മനുഷ്യന്‍ (എന്റെ പഴയ‍ ബോസ്സ് )എണ്ണപ്പാടത്തൊരു ജോലി വാഗ്ദാനം ചെയ്യുന്നത്.

2 മാസം‍ ജോലി ചെയ്താന്‍ ഒരു മാ‍സം ശംബളത്തോടുകൂടിയുള്ള അവധി. അതായിരുന്നു ഈ ജോലിയുടെ ഒരു പ്രധാന ആകര്‍ഷണം. വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ അവധിക്ക് പോകുന്ന പ്രവാസി‍ എന്ന ലേബല്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നില്ല.(മറ്റ് പ്രവാസി സുഹൃത്തുക്കള്‍ ക്ഷമിക്കണം)

അങ്ങനെ നോക്കുമ്പോള്‍ കൊല്ലത്തില്‍ നാലുപ്രാവശ്യം കമ്പനിച്ചിലവില്‍ നാട്ടില്‍ പോകാമെന്നുള്ളത് ഒരു വലിയ കാര്യമായതുകൊണ്ട് മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ 'ഡൌണ്‍‌ഹോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍' എന്ന ഈ ജോലി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോലിസ്വഭാവം 'മെമ്മറി പ്രൊഡക്ഷന്‍ ലോഗിങ്ങ് എഞ്ചിനീയര്‍' എന്നാകുകയും, ഒരു മാസം ജോലി ചെയ്താല്‍ ഒരു മാസം അവധി കിട്ടുമെന്ന മെച്ചപ്പെട്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്തു.

ഒരുമാസം ജോലി ചെയ്താല്‍ ഒരുമാസം ശംബളത്തോടുകൂടിയുള്ള അവധി, എന്നൊക്കെ കേള്‍ക്കുമ്പോള്‍ പലര്‍ക്കും അസൂയ തോന്നുന്നത് സ്വാഭാവികം മാത്രം. പക്ഷെ, എണ്ണപ്പാടത്തെ വളരെ കഠിനമായ ജീവിതസാഹചര്യങ്ങള്‍ നേരിടുന്നതിന് പകരമായി എണ്ണപ്പാടത്ത് ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന ചെറിയ ചെറിയ സുഖങ്ങളാണിതൊക്കെ. അത്തരം കഠിനമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കാന്‍ പലതരം പരിശീലനങ്ങളിലൂടെയും ഞങ്ങള്‍ കടന്നുപോകാറുണ്ട്.

ഈ പരിശീലനങ്ങലില്‍ ചിലത് കൊല്ലാകൊല്ലം ചെയ്തുകൊണ്ടിരിക്കണം. ചില പരിശീലനങ്ങള്‍ മൂന്നു കൊല്ലത്തിലൊരിക്കല്‍‍ നടത്തിയാലും മതി. അബുദാബിയിലുള്ള ഞങ്ങളുടെ കമ്പനിയുടെതന്നെ ഒരു സഹോദര സ്ഥാപനമായ ജി.ട്ടി.എസ്സ്.സി.(Gulf Technical & Safety Training Centre) ആണ് ഗള്‍ഫില്‍ ഇത്തരം എല്ലാ പരിശീലനവും നല്‍കുന്ന ഒരു പ്രമുഖ സ്ക്കൂള്‍.

1.ഫസ്റ്റ് എയ്‌ഡ് (First Aid)
2.ഫയര്‍ ഫൈറ്റിങ്ങ് (Fire Fighting)
3.ഹൈഡ്രജന്‍ സള്‍ഫൈഡ് (H2S)
4.ബ്രീത്തിങ്ങ് അപ്പാരട്ടസ് (Breathing Apparatus)
5.സീ സര്‍വൈവല്‍ (Sea Survival)
6.ഓഫ്‌ഷോര്‍‍ സര്‍വൈവല്‍ (Offshore Survival)
7.ഹെലിക്കോപ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ്‌ (Helicopter Underwater Escape)......

തുടങ്ങിയ പരിശീലനങ്ങള്‍ ഓഫ്‌ഷോറിലെ എണ്ണപ്പാടങ്ങളില്‍ ജോലിക്ക് പോകുന്ന മിക്കവാറും എല്ലാവരും ചെയ്തിരിക്കേണ്ടതാണ്.ഇതില്‍ അവസാനം പറഞ്ഞ ഹെലിക്കോപ്പ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ പരിശീലനമാണ് (HUET) മിക്കവാറും ഞങ്ങളെല്ലാവരുടേയും ഉറക്കം കെടുത്താറുള്ളത്.

നടുക്കടലിലെ എണ്ണപ്പാടത്ത് ജോലിക്കാരേയും മറ്റും എത്തിക്കാന്‍ പ്രധാനമായും എല്ലാ സ്ഥലങ്ങളിലും ഹെലിക്കോപ്‌റ്ററുകളെയാണ് ഒരുവിധം എല്ലാ എണ്ണക്കമ്പനിക്കാരും ആശ്രയിക്കുന്നത്. ഇത്തരം ഹെലിക്കോപ്പ്‌റ്ററുകള്‍ ഏന്തെങ്കിലും കുഴപ്പം കാരണം കടലില്‍ തകര്‍ന്ന് വീണാല്‍, കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണാല്‍, എങ്ങനെ അതില്‍നിന്ന് ജീവനോടെയോ അല്ലെങ്കില്‍ മൃതപ്രായനായിട്ടെങ്കിലും രക്ഷപ്പെടാം എന്നുള്ളതാണ് ഹെലിക്കോപ്പ്‌റ്റര്‍ അണ്ടര്‍ വാട്ടര്‍ പരിശീലനത്തിന്റെ ഉള്ളടക്കം.

മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പരിശീലനം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ നടുക്കടലിലെ ഒട്ടുമിക്ക എണ്ണപ്പാടത്തേക്കും പോകുക അസാദ്ധ്യമാണ്. ഞാനീ പരിശീലനം ഇതിനകം 3 പ്രാവശ്യം ചെയ്തിട്ടുണ്ട്. കുറെയൊക്കെ രസകരവും അതോടൊപ്പം അല്‍പ്പം ഭീതി ജനിപ്പിക്കുന്നതുമാണ് ഈ സംഭവം. മലയാളിയും ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച് വെളിയില്‍ വന്ന രാജന്‍ എന്ന് പേരുള്ള കോട്ടയത്തുകാരനായിരുന്നു കഴിഞ്ഞപ്രാവശ്യങ്ങളിലെല്ലാം എന്റെ പരിശീലകന്‍. ഇപ്പോള്‍ അദ്ദേഹം മെച്ചപ്പെട്ട ജോലികിട്ടി G.T.S.C.യില്‍ നിന്ന് മാറിപ്പോയിരിക്കുന്നു.

നാലാള്‍ക്ക് ഇരിക്കാന്‍ പാകത്തിനുള്ള ഒരു ഹെലിക്കോപ്പ്‌റ്ററിന്റെ മാതൃകയാണ് ഈ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഹെലിക്കോപ്പ്‌റ്ററില്‍ കയറുമ്പോള്‍ ഇടുന്ന തരത്തിലുള്ള ലൈഫ് ജാക്കറ്റൊക്കെ കഴുത്തിലൂടെ കയറ്റി നെഞ്ചത്ത് വലിച്ചുമുറുക്കി കെട്ടി എല്ലാവരും ഈ ഡമ്മി ഹെലിക്കോപ്പ്‌റ്ററിനകത്ത് ഇരുപ്പുറപ്പിക്കുന്നു. നാലാളെ കൂടാതെ പരിശീലകനും ഇതിനകത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഈ പരിശീലനത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.

ഒന്നാം ഘട്ടം:- ചില സാങ്കേതിക തകരാറുകള്‍ മൂലം ഹെലിക്കോപ്പ്‌റ്ററിന് വെള്ളത്തിന് മുകളില്‍ ഇറങ്ങേണ്ടി വരുന്നു. അപ്പോള്‍ എന്ത് ചെയ്യണമെന്നുള്ളതാണ് ആദ്യഘട്ടം. ഈ അവസരത്തില്‍ വെള്ളത്തില്‍ ചോപ്പര്‍ (ഹെലിക്കോപ്പ്‌റ്ററിനെ അങ്ങിനേയും വിളിക്കാറുണ്ട്. വായുവിനെ 'ചോപ്പ് ' ചെയ്ത് നീങ്ങുന്നതുകൊണ്ടാണ് ആ പേര് കിട്ടിയതെന്നാണ് എന്റെ അറിവ്) തൊടുന്നതിനോടൊപ്പം ചോപ്പറിന്റെ അടിഭാഗത്തുള്ള ഫ്ലോട്ടിങ്ങ് ഡിവൈസ് ബലൂണ്‍ പോലെ‍ വീര്‍ത്തുവരികയും വലിയ കുഴപ്പമൊന്നുമില്ലാതെ ചോപ്പര്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി നില്‍ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ചിലപ്പോള്‍ മണിക്കൂറുകളോളം അല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ എല്ലാവരും വെള്ളത്തിനുമുകളില്‍ ഹെലിക്കോപ്പ്‌റ്ററിനകത്ത് കഴിച്ചുകൂട്ടേണ്ടിവരും. ഇങ്ങനെയുള്ള ഈ ആദ്യഘട്ടത്തില്‍ ചിലപ്പോള്‍, ചോപ്പറിനകത്ത് കണങ്കാലിനൊപ്പം വെള്ളമുണ്ടായിരിക്കും. രക്ഷാപ്രവര്‍ത്തകര്‍ വന്നുകഴിയുമ്പോള്‍ ചോപ്പറിലുള്ളവര്‍ എന്തായാലും വെള്ളത്തിലേക്ക് ചാടണം. ഫ്ലോട്ടേഷന്‍ ഡിവൈസ് വീര്‍ത്തുകഴിഞ്ഞാല്‍ ഒരിക്കലും ചോപ്പറിന്റെ വാതിലുകള്‍ തുറക്കാന്‍ പാടില്ല. ഈ വാതില്‍ ഫ്ലോട്ടേഷന്‍ ഡിവൈസില്‍ തട്ടി ദ്വാരമുണ്ടാക്കി അതിലെ കാറ്റ് പോകാതിരിക്കാനാണ് ഇങ്ങനെയൊരു നടപടി. പിന്നെങ്ങിനെ പുറത്ത് കടക്കും?

ചോപ്പറിന്റെ ചില്ലുജനാലകളില്‍ ഒരു വശത്ത് ശക്തമായി തള്ളിയാല്‍ അത് അടര്‍ന്ന് വെളിയില്‍ വീഴും. ഈ ജാലകത്തിലൂടെയാണ് എല്ലാവരും പുറത്ത് അഥവാ വെള്ളത്തിലേക്ക് കടക്കേണ്ടത്. സീറ്റ് ബെല്‍റ്റ് തുറന്ന് ജനാലയിലൂടെ വെള്ളത്തിലേക്ക് വീണയുടനെ നീന്തലറിയാത്തവരും അറിയുന്നവരുമെല്ലാം ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്യിപ്പിക്കണം. ഇത് മിക്കവാറും നമ്മുടെ സാധാരണ പാസഞ്ചര്‍ വിമാനത്തില്‍ കാണുന്നതരത്തിലുള്ള ലൈഫ് ജാക്കറ്റ് തന്നെയായിരിക്കും. അല്ലറചില്ലറ വ്യത്യാസമുള്ള ലൈഫ് ജാ‍ക്കറ്റുകള്‍ നിലവിലുണ്ടെങ്കിലും എല്ലാത്തിന്റേയും പ്രവര്‍ത്തന രീതി ഒന്നുതന്നെയാണ്. ജാക്കറ്റിന്റെ താഴെയുള്ള ചരടില്‍ പിടിച്ച് വലിച്ചാല്‍ ജാക്കറ്റ് വീര്‍ത്തുവരും.

ചോപ്പറില്‍ നിന്ന് വെളിയില്‍ച്ചാടാതെ നെഞ്ചത്ത് കെട്ടി വെച്ചിരിക്കുന്ന ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. അതിന്റെ കാരണം പുറകെ വിശദീകരിക്കാം. ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി രക്ഷാപ്രവര്‍ത്തകരുടെ കൂടെ ബോട്ടിലോ അതെല്ലെങ്കില്‍ മറ്റൊരു ചോപ്പറിലോ കയറി പാട്ടും പാടി കരയിലേക്ക് യാത്രയാകാം.

രണ്ടാം ഘട്ടം:- ഈ ഘട്ടത്തില്‍, വെള്ളത്തില്‍ ഇടിച്ചിറക്കപ്പെട്ട ചോപ്പറില്‍ കണങ്കാലിനും മുകളിലേക്ക് വെള്ളം കയറി വരും. അതങ്ങനെ പൊങ്ങിപ്പൊങ്ങി കഴുത്തൊപ്പം വന്നുനില്‍ക്കും. ഈ അവസ്ഥയിലും സീറ്റ് ബെല്‍റ്റ് തുറന്ന്, ചില്ലുജനാല തകര്‍ത്ത് വെള്ളത്തില്‍ ചാടി, ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്ത്, രക്ഷിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുടെ കൂടെ യുഗ്മഗാനവും പാടി കരയിലേക്ക് മടങ്ങാം. ലൈഫ് ജാക്കറ്റ് ഒരിക്കലും ചോപ്പറിനകത്തുവെച്ച് ഇന്‍ഫ്ലേറ്റ് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കാം. ചോപ്പറിനകത്ത് കഴുത്തൊപ്പം വെള്ളം നിറഞ്ഞ അവസ്ഥയില്‍ ആരെങ്കിലും ലൈഫ് ജാക്കറ്റ് ഇന്‍ഫ്ലേറ്റ് ചെയ്താല്‍ അവര്‍ പെട്ടെന്ന് ചോപ്പറിന്റെ മുകള്‍ഭാഗത്തേക്ക് പൊങ്ങിപ്പോകും. പിന്നെയവര്‍ക്ക്‍ ചില്ലുജനാല വഴി പുറത്തേക്ക് വരാന്‍ പറ്റിയെന്ന് വരില്ല. ലൈഫ് ജാക്കറ്റ് അവരുടെ ശരീരത്തെ ബലമായി മുകളില്‍ ഉയര്‍ത്തിനിര്‍ത്തും. അതിനെ ബലം പ്രയോഗിച്ച് താഴേക്കാക്കാന്‍ പറ്റുന്ന കാര്യം സംശയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പുറത്തിറങ്ങാന്‍ പറ്റാതെ ചോപ്പറിന്റെ മച്ചില്‍ക്കുടുങ്ങി ജീവിതം പാഴാകും എന്നുതന്നെ. എന്തായാലും ആ വക കുഴപ്പങ്ങളിലൊന്നും ചെന്ന് ചാടിയില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ നിന്നും വളരെ സമര്‍ത്ഥമായി രക്ഷപ്പെടാം.

മൂന്നാം ഘട്ടം:- ഇതാണ് ഈ പരിശീലനത്തിലെ ഏറ്റവും കഠിനമായ ഘട്ടം. ഈ സമയമാകുമ്പോഴേക്കും മിക്കവാറും എല്ലാ‍വരും ഇതുവരെ പരിചയം പോലുമില്ലാത്ത ദൈവങ്ങളെയൊക്കെ വിളിച്ചുതുടങ്ങും. ഈ ഘട്ടത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ചോപ്പര്‍ വെള്ളത്തിലേക്ക് പതിക്കുകയും, വെള്ളത്തിലേക്ക് മുങ്ങുകയും, വെള്ളത്തിനടിയില്‍ ഒന്നുരണ്ടുവട്ടം കറങ്ങി, ആകാശമേത് ഭൂമിയേത് എന്നറിയാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യുന്നതുമൊക്കെ നിമിഷനേരംകൊണ്ട് കഴിയും.

മുങ്ങിക്കിടക്കുന്ന ഈ ചോപ്പറില്‍ നിന്നാണ് സീറ്റ് ബല്‍റ്റ് തുറന്ന്, ചില്ലുജനാല തകര്‍ത്ത് വെളിയില്‍ കടന്ന്, ജലപ്പരപ്പിലേക്ക് പൊങ്ങി വരേണ്ടത്. ചോപ്പര്‍ വെള്ളത്തില്‍ മുങ്ങി വട്ടം കറങ്ങാന്‍ തുടങ്ങുന്നതോടെ നീന്തലറിയുന്നവരും നീന്തലറിയാത്തവരുമൊക്കെ കുറച്ചെങ്കിലും വെള്ളം മൂക്കിലൂടെയും വായിലൂടെയുമൊക്കെ അകത്താക്കിയിട്ടുണ്ടാകും. തിരക്കും വെപ്രാളവും പ്രാണഭയവുമൊക്കെ കാരണം ആ സമയത്ത് സീറ്റ് ബെല്‍റ്റ് തുറക്കാന്‍ പറ്റില്ല, പുറത്ത് കടക്കേണ്ട ജനാല നോക്കിയാല്‍ കാണില്ല.... അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങള്‍ തലപൊക്കും.

വെള്ളത്തിനടിയില്‍ നല്ല ഇരുട്ടില്‍ ചില്ലുജനാലയൊന്നും കാണാന്‍ പറ്റാത്തതുകൊണ്ട് ചോപ്പര്‍ മുങ്ങുന്നതിന് മുന്‍പുതന്നെ ഏതെങ്കിലും ഒരു കൈ എല്ലാവരും തൊട്ടടുത്ത ജനാലയ്ക്ക് അടയാളം(റെഫറന്‍സ്)ആയി വരുന്ന വിധത്തില്‍ മുറുക്കിപ്പിടിക്കണമെന്നും പിന്നീട് ആ ദിശയില്‍ നീന്തി പുറത്ത് കടക്കണമെന്നുമാണ് ചട്ടം. മരണവെപ്രാളത്തിനിടയില്‍ അങ്ങിനെ പിടിച്ചിരിക്കുന്ന കൈയ്യെല്ലാം വിട്ടുപോകുകയും, ചങ്കരന്‍ തെങ്ങില്‍ത്തന്നെ എന്ന അവസ്ഥയിലാകുകയും ചെയ്യും.

ഈയവസ്ഥയില്‍ ഒരാള്‍ മുങ്ങി വെള്ളം കുടിച്ച് ചാകാനുള്ള പരമാവധി സമയത്തിന്റെ ആനുകൂല്യമൊക്കെ തന്ന് പരിശീലകന്‍ ഞങ്ങളുടെ ഈ പരാക്രമമൊക്കെ നോക്കി ചോപ്പറിനകത്തുണ്ടാകുമെന്നതാണ് രസകരമായ ഒരു കാര്യം. ചത്തുപോകും എന്ന ഒരു അവസ്ഥ സംജാതമാകുമ്പോള്‍ പരിശീലകന്‍ തന്നെ സീറ്റ് ബെല്‍റ്റൊക്കെ തുറന്ന് ജീവച്ഛവമായ ഓരോന്നിനെയായി വലിച്ച് വെളിയിലിടും.

രണ്ടാമത്തെ പ്രാവശ്യം ഞാന്‍ ഈ പരിശീലനത്തിന്‍ പോയപ്പോള്‍ എന്റെ കൂടെ ചോപ്പറില്‍ ഉണ്ടായിരുന്നത് സഹപ്രവര്‍ത്തകനായ നിഷാദും, ഞങ്ങളുടെ പാലസ്തീനിയായ ഓപ്പറേഷന്‍സ് മാനേജരും, ഒരു പാലസ്തീനി സൂപ്രണ്ടന്റുമായിരുന്നു. ഓപ്പറേഷന്‍സ് മാനേജര്‍, കുറച്ചുനാള്‍മുന്‍പുവരെ ഞങ്ങളുടെ കമ്പനിയിലെ സേഫ്റ്റി വിഭാഗത്തിന്റെ ഉത്തരവാദിത്ത്വം കൂടെ കൈകാര്യം ചെയ്തിരുന്ന കക്ഷിയായതുകൊണ്ട് 'ഇതൊന്നും എനിക്കൊരു പ്രശ്നമല്ല' എന്ന മട്ടിലാണ് പുള്ളിയുടെ ശരീരഭാഷ.

വെള്ളത്തിലെ ഈ പ്രാക്‍ടിക്കല്‍ ക്ലാസ്സിന് മുന്‍പ്, ക്ലാസ്സ് റൂമില്‍ ഈവക കാര്യങ്ങളുടെയൊക്കെ തിയറി പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ഒരു ചടങ്ങുണ്ട്. ആ സമയത്തൊക്കെ 'പാലാക്കാരന്‍' മാനേജര്‍ 'ഇതൊക്കെ എനിക്കറിയാമെടേയ് ചെറുക്കാ' എന്ന സ്റ്റൈലില്‍ ഭയങ്കര പ്രകടനമായിരുന്നു. ലോകത്താരും ചോദിക്കാത്ത തരത്തിലുള്ള 'ബുദ്ധി'യുള്ള ചോദ്യങ്ങള്‍, സംശയങ്ങള്‍, എന്നിങ്ങനെ കക്ഷി ക്ലാസ്സ് റൂമില്‍ ആകെ ഷൈന്‍ ചെയ്യുകയാണ്. പരിശീലകനായ രാജനാകട്ടെ മാനേജരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് രാജന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം.

മാനേജരുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം, 'ഞാന്‍ പ്രാക്‍ടിക്കല്‍ ക്ലാസ്സില്‍ തരാ'മെന്ന് പറഞ്ഞ് രാജന്‍ ക്ലാസ്സ് റൂമില്‍ നിന്ന് അണ്ടര്‍ വാട്ടര്‍ കലാപരിപാടി നടക്കുന്ന സ്വിമ്മിങ്ങ് പൂളിലെത്തി. ഞങ്ങളുടെ പരിശീലനം ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഞാനും നിഷാദും ചോപ്പറിനകത്ത് ഒരേവശത്തിരിക്കുന്നു. എതിര്‍വശത്തായി ഞങ്ങളുടെ മുഖത്തോട് മുഖം നോക്കി പാലാക്കാര്‍ മാനേജരും സൂപ്രണ്ടും ഇരിപ്പുറപ്പിച്ചു. നടുവിലായി രാജന്‍ സീറ്റൊന്നുമില്ലാത്ത നിലത്തുതന്നെ ഇരിക്കുന്നുണ്ട്.

ചോപ്പര്‍ വെള്ളത്തില്‍ ഇടിച്ചിറങ്ങി, മുങ്ങി, ഒന്നുരണ്ടുവട്ടം കറങ്ങിനിന്നു. ഇങ്ങനൊക്കെത്തയാണോ സംഭവിച്ചതെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത തിരിച്ചിലും മറിച്ചിലുമൊക്കെയായിരിക്കും വെള്ളത്തിനടിയില്‍ ആ സമയത്ത്. ആകപ്പാടെ അകംപൊറം മറിഞ്ഞ് പോകുന്ന ധന്യമുഹൂര്‍ത്തങ്ങളാണതൊക്കെ. മുജ്ജന്മസുകൃതം കൊണ്ടായിരിക്കണം, റഫറന്‍സായി പിടിച്ചിരിക്കുന്ന കൈ ഇളകിപ്പോകാതിരുന്നതുകൊണ്ട് ഞാന്‍ പെട്ടെന്ന് തന്നെ ജനാല വഴി നീന്തി വെളിയിലിറങ്ങി, വെള്ളത്തിനുമുകളിലേക്ക് പൊന്തി. (എനിക്കത്യാവശ്യം നീന്തലറിയാമെന്നുള്ള അഹങ്കാരം ഞാനീ അവസരത്തിലിവിടെ വെളിപ്പെടുത്തിക്കൊള്ളുന്നു.)

ഞാന്‍ ജലപ്പരപ്പില്‍ എത്തിയപ്പോള്‍ സൂപ്രണ്ടും മിടുക്കനായി നീന്തിക്കയറി വന്നിരിക്കുന്നത് കണ്ടു. പത്ത് സെക്കന്റിനകം നിഷാദും മുകളിലെത്തി. നീയെന്താ വൈകിയത് എന്ന് നിഷാദിനോട് ചോദിച്ചപ്പോള്‍ നിഷാദിന് റെഫറന്‍സ് കൈ വിട്ടുപോയെന്നും, ജനാലയ്ക്ക് പകരം സീറ്റിന് പിന്നിലുള്ള താരതമ്യേന വലിപ്പം കുറഞ്ഞ മറ്റേതോ തുളയിലൂടെയാണ് പുറത്ത് വന്നതെന്ന് അവന്റെ മറുപടി കിട്ടി. അതിന്റെ ഫലമായി കക്ഷിയുടെ പുറമൊക്കെ ഉരഞ്ഞ് ചോരപ്പാടുകളൊക്കെ വീണിട്ടുണ്ട്. എന്തായാലും അധികം വെള്ളം കുടിക്കാതെ മുകളിലെത്തിയല്ലോ എന്നതാണ് അപ്പോള്‍ എല്ലാവരുടേയും ആശ്വാസം.

നമ്മുടെ പാലാക്കാരന്‍ ഓപ്പറേഷന്‍സ് മാനേജരേയും രാജനും അപ്പോഴും വെള്ളത്തിനടിയില്‍ത്തന്നെയാണ്. പരിശീലകനായതുകൊണ്ടും, ഒരു ഉഭയജീവിയായതുകൊണ്ടും രാജന്റെ കാര്യത്തില്‍ വേവലാതിപ്പെടാനില്ല. അങ്ങനന്നല്ലോ മാനേജരുടെ കാര്യം! ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് മുകളില്‍ കാത്തുനിന്നു.

എന്തൊക്കെയായാലും അധികം താമസിയാതെ‍‍ രണ്ടുപേരും വെള്ളത്തിന് മുകളിലെത്തി. രാജന്റെ മുഖത്ത് ഒരു വിജയിയുടെ ഭാവം കാണുന്നുണ്ട്. മാനേജര്‍ വെള്ളം കുടിച്ച് ഇത്തിരി മോശം അവസ്ഥയിലാണ് പൊങ്ങി വന്നിരിക്കുന്നത്. വെള്ളത്തിന് മുകളില്‍ കിടന്ന് രാജന്‍ ബാക്കിയുള്ള തിയറികൂടെ അയാളെ പഠിപ്പിക്കുന്നുണ്ട്. 'ഇപ്പോള്‍ മനസ്സിലായില്ലേ തിയറിയും, പ്രാക്ടിക്കലും തമ്മിലുള്ള വ്യത്യാസം' എന്നൊക്കെ ജേതാവിന്റെ ഭാഷയില്‍ത്തന്നെയാണ് രാ‍ജന്‍ ചോദിക്കുന്നത്.

വെള്ളത്തിനടിയില്‍ ഉണ്ടായ സംഭവം ഇതാണ്. വെപ്രാളത്തിനിടയില്‍ മാനേജര്‍ക്ക് സീറ്റ് ബെല്‍റ്റ് തുറക്കാനായില്ല. അയാളത് തുറക്കുന്നതുവരെ, അല്ലെങ്കില്‍ അയാളുടെ അപകടഘട്ടം തുടങ്ങുന്നതുവരെ രാജനത് നോക്കി നിന്നു. സാധാരണഗതിയില്‍ സീറ്റ് ബെല്‍റ്റ് തുറക്കാന്‍ പറ്റാത്തവരെ ഉടനെ തന്നെ തുറന്നുവിടാറുള്ള രാജന്‍, മാനേജരുടെ 'ബുദ്ധി'പരമായ സംശയമൊക്കെ തീര്‍ത്തുകൊടുക്കാനായി കുറച്ചുകൂടെ സാവകാശം അദ്ദേഹത്തിന് കൊടുക്കുകയാണുണ്ടായത്.

വെള്ളത്തില്‍ നിന്ന് കരയില്‍‍ വന്നയുടനെ രണ്ട് പാലാക്കാരും ചേര്‍ന്ന് രാജനെ അറബിയില്‍ നല്ല ചീത്തവിളിച്ചുകാണുമായിരിക്കും. മനസ്സിലെങ്കിലും അവരത് ചെയ്തുകാണുമെന്ന് എനിക്കുറപ്പാണ്.

അടുത്തത് ചോപ്പറില്‍ നിന്നും വെളിയില്‍ വന്നതിനുശേഷമുള്ള സീ-സര്‍വൈവല്‍ പരിശീലനമാണ്. നിഷാദും ഞാനും അതിനായി മാനസ്സികമായി തയ്യാറെടുപ്പ് തുടങ്ങി. ഓരോരുത്തരെയായി രാജന്‍ വീണ്ടും വെള്ളത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. അപ്പോളാണ് രസകരമായ ആ കാഴ്ച്ച ഞങ്ങള്‍ കണ്ടത്.

വെള്ളം കുടിച്ച മാനേജരും, വെള്ളം കുടിക്കാത്ത സൂപ്രണ്ടും പരിശീലനമൊക്കെ മതിയാക്കി കുപ്പായമൊക്കെ മാറ്റി പൂളിന്റെ മറുവശത്തുകൂടെയതാ സ്ഥലം കാലിയാക്കുന്നു.

കാച്ചിയ വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും‍.........
അതുതന്നെ സംഭവം.
------------------------------------------------------------------------
പല സാങ്കേതികപദങ്ങളും ഇംഗ്ലീഷില്‍ അഥവാ മംഗ്ലീഷില്‍ത്തന്നെ എഴുതേണ്ടി വന്നതിന് മാപ്പിരക്കുന്നു.

Monday 1 September 2008

ഓണപ്പട്ടിണി

തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സെപ്റ്റംബര്‍ 6. പതിവുപോലെ രാവിലെ 9 മണിക്ക്, ബോംബെയില്‍ വിലെ-പാര്‍ലെ ഈസ്റ്റിലുള്ള എല്‍ബി കുറിയേഴ്‌സിന്റെ ഹെഡ്ഡാപ്പീസില്‍(ഞാനവിടെ അന്ന് റെസിഡന്റ് എഞ്ചിനീയര്‍) ചെന്ന്, ഫോണെടുത്ത് ഗോവാക്കാരനായ ബോസ്സ് ദത്താറാം കൊസംമ്പയെ വിളിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വക രസികന്‍ ഒരു ചോദ്യം.

“ന്യൂ ഇയറൊക്കെ ആയിട്ട് നീയിന്നെന്തിന് ജോലിക്ക് വന്നു ? ”

ഞാനാദ്യമൊന്ന് പകച്ചുപോയി. ന്യൂയര്‍ എന്നുപറഞ്ഞാന്‍ ജനുവരി ഒന്നല്ലേ ? അതെന്നാണ് സെപ്റ്റംബര്‍ മാസത്തിലേക്ക് മാറ്റിയത് ?!! ഞാന്‍ വെടികൊണ്ടതുപോലെ നില്‍ക്കുകയാണെന്ന് മനസ്സിലായിട്ടായിരിക്കണം, പൊട്ടിച്ചിരിച്ചുകൊണ്ട് ദത്താറാമിന്റെ ശബ്ദം വീണ്ടും.

“മനോജ്, ഇന്ന് ഓണമല്ലേ ? നിങ്ങള്‍ മലയാളികളുടെ ന്യൂ ഇയര്‍. അതുകൊണ്ട് ഒരു മലയാളിയായ നിനക്ക് ഇന്ന് എന്റെ വക അവധി. വേഗം വീട്ടില്‍ പോയ്ക്കോളൂ ”

ഓണമാണ് മലയാളിയുടെ ന്യൂ ഇയര്‍ എന്ന് ആരാണ് ഇയാളോട് പറഞ്ഞുകൊടുത്തത് ? നമ്മുടെ പുതുവര്‍ഷം വിഷുവല്ലേ ? അതോ ചക്രാന്തിയോ ? എനിക്കാകെ കണ്‍ഫ്യൂഷനായി. അങ്ങിനെയാണെങ്കില്‍ത്തന്നെ കഴിഞ്ഞ ഓണത്തിന് അവധിയൊന്നും തന്നില്ലല്ലോ ? പിന്നെന്താ ഇക്കൊല്ലം ഒരു പ്രത്യേകത ? എന്തായാലും അതെല്ലാം പറഞ്ഞ് തര്‍ക്കിച്ച്, ചുമ്മാ കിട്ടിയ ഒരു അവധി നഷ്ടപ്പെടുത്തേണ്ട കാര്യമെന്തിരിക്കുന്നു? ഉള്ള നേരത്തേ സ്ഥലം കാലിയാക്കുക തന്നെ.

മറുനാട്ടില്‍ വന്ന് ബാച്ചിലര്‍ സുഹൃത്തുക്കളുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയതിനുശേഷം ഓണവും, വിഷുവുമൊക്കെ വന്നുപോകുന്നത് അറിയുന്നേയില്ലെന്നുള്ളത് ഒരു നീറുന്ന സത്യമായി മാറിയിരിക്കുന്നു.

താമസിക്കുന്ന സ്ഥലത്തേക്ക് അരമണിക്കൂര്‍ ബസ്സ് യാത്രയുണ്ട്. തൊട്ടടുത്തുള്ള വെജിറ്റേറിയന്‍ റസ്റ്റോറന്റീന്ന് നല്ലൊരു ഓണ-ശാപ്പാടും അടിച്ച്, വേഗം കൂടണയാന്‍ നോക്കാമെന്ന് കരുതി വെളിയിലിറങ്ങിയപ്പോള്‍, പുറത്താകെ ഒരു മ്ലാനത. വെളിയിലൊന്നും വലിയ തിരക്കില്ല. വാഹനങ്ങളധികമൊന്നും റോട്ടിലില്ല. റെയില്‍‌വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍പ്പോലും കാര്യമായി ജനങ്ങളെയൊന്നും കാണാനില്ല. ഇതിനി ബോംബെ തന്നെയല്ലേ ? എനിക്കാകെ ഒരു ചിന്താക്കുഴപ്പം.

വഴിയിലിറങ്ങി ബസ്സ് സ്റ്റോപ്പില്‍ കുറച്ചുനേരം നിന്നു. ബസ്സ് പോയിട്ട് ഒരു കൈവണ്ടി പോലും ആ വഴിക്കൊന്നും കാണുന്നില്ല. 5 മിനിറ്റോളം നിന്നപ്പോള്‍ ഒന്നോ രണ്ടോ ബൈക്കും, സ്കൂട്ടറുമൊക്കെ കടന്നുപോയി. അതിനിടയില്‍ വേറൊരു കക്ഷി കൂടെ ബസ്സ് സ്റ്റോപ്പിലെത്തി. ഇഷ്ടനോട് റോഡെല്ലാം കാലിയായതിന്റെ വിവരം തിരക്കിയപ്പോളല്ലേ ദത്താറാം ഓണാവധി തന്നതിന്റെ പൊരുള്‍ ശരിക്കും മന‍സ്സിലായത്.

ശിവസേനാ നേതാവ് ബാല്‍ താക്കറേയുടെ ഭാര്യ മീനാ താക്കറെ‍ മരിച്ചു. ശിവസേന ബന്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള ബന്ത് പ്രഖ്യാപനമായതുകൊണ്ട് നിരത്ത് മൊത്തം കാലിയാകാന്‍ കുറച്ചുകൂടെ സമയം എടുക്കും.

കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്ന് മനസ്സിലായി. ഭക്ഷണം കഴിക്കാമെന്ന് കരുതിയിരുന്ന ഹോട്ടലിന് മുന്‍പിലെത്തിയപ്പോള്‍ അവരതാ ഷട്ടര്‍ ഇട്ടുകൊണ്ടിരിക്കുന്നു. നേരേ ‘വിലേ പാര്‍ലേ‘ സ്റ്റേഷനിലേക്ക് നടന്നു. അവിടന്ന് ഒരു ഓട്ടോ കിട്ടാതിരിക്കില്ല. ഇനി ബസ്സൊന്നും കാത്തുനിന്നിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും താമസസ്ഥലത്ത്‍ ചെന്നിട്ട് ഭക്ഷണം വല്ലതും ഉണ്ടാക്കിക്കഴിക്കാം.

സ്റ്റേഷന്‍ റോഡിലൂടെ കുറച്ച് നടന്നപ്പോള്‍ പുറകില്‍ നിന്ന് ഒരു കാലി ഓട്ടോ വരുന്നതുകണ്ടു. കൈകാണിച്ച് നിറുത്തി, പവായിയിലേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന് സന്തോഷം. അയാള്‍ ചാന്തിവിലിയിലാണ് താമസം. ഓട്ടോ അരകിലോമീറ്റര്‍ മുന്നോട്ട് നീങ്ങിക്കാണും. പെട്ടെന്നതാ വെളുത്ത ഷര്‍ട്ടും പാന്റുമിട്ട് ഓറഞ്ച് തിലകമൊക്കെ ചാര്‍ത്തിയ ഒരു ആജാനബാഹു (ശിവസേനക്കാരന്‍ തന്നെ)ഓട്ടോയുടെ മുന്‍സീറ്റിലേക്ക് ചാടിക്കയറുന്നു, ഓട്ടോക്കാരനെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നു. ഓട്ടോ നിറുത്താന്‍ പോലും പറ്റാതെ അടികൊണ്ട് അട്ട ചുരുളുന്നതുപോലെ ചുരുളുകയാണ് ഡ്രൈവര്‍. അടിക്ക് പുറമെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഹിന്ദിക്കാരെ കൊണ്ടുവന്നാല്‍ കേള്‍ക്കാന്‍ സാദ്ധ്യതയുള്ള പൂരപ്പാട്ട് മുഴുവന്‍ അകമ്പടിയുണ്ട്. ബന്ത് പ്രഖ്യാപിച്ചിട്ടും യാത്രക്കാരനെ കയറ്റി സവാരി നടത്തിയതിനാണ് അടി എണ്ണിവാങ്ങുന്നതെന്ന് ഭരണിപ്പാട്ടില്‍ നിന്നും ഊഹിച്ചെടുക്കാന്‍ എനിക്കായി.

അടിവാങ്ങിക്കൂട്ടുന്നതിനിടയില്‍ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പില്‍ ഡ്രൈവര്‍ എങ്ങിനെയോ ഒരുവിധം ഓട്ടോ ചവിട്ടി നിര്‍ത്തി. ഞാന്‍ ചാടി പുറത്തിറങ്ങി. അടി അപ്പോഴും കഴിഞ്ഞിട്ടില്ല. അടി കഴിഞ്ഞിട്ട് വേണം എനിക്ക് ഓട്ടോക്കാരന് പൈസകൊടുക്കാന്‍. ഞാന്‍ കാത്ത് നിന്നു. അതിനിടയില്‍ ശിവസേനക്കാരന്‍ എന്നെ ശ്രദ്ധിച്ചു.

“ ക്യാ രേ ? “ (എന്താണ് ഊവ്വേ ?)

“ കുച്ച് നഹി “ (ഒന്നൂല്ല.)

“ ഫിര്‍ ഇധര്‍ ക്യോം ഘടാ ഹൈ” (പിന്നെന്തര് ഇവിടെ നി‍ക്കണത് ?)

“ ഓട്ടോ വാലേക്കോ പൈസാ ദേനാ ഹെ “ (ഓട്ടോക്കാരന് പൈസകൊടുക്കാന്‍ നില്‍ക്കുവാ.)

“ യേ ഹറാം സാദേ കോ പൈസാ ദേഗാ തോ, തും ഭി മാര്‍ ഖായേഗാ സാലേ “ (ഈ ഹറാം പെറന്നോന് കാശ് കൊടുത്താല്‍‍ നീയും തല്ല് മേടിച്ച് കൂട്ടും ഹമുക്കെ.)

അത് പറഞ്ഞ് തീരലും, അടിയും ഹിന്ദി-ഭരണിപ്പാട്ടും തുടരുകയായി. പിന്നവിടെ നിന്നില്ല. വലിച്ച് വെച്ച് നടന്നു റെയില്‍വേ സ്റ്റേഷനിലേക്ക്. ട്രെയിന്‍ പണിമുടക്കില്ലെങ്കില്‍ അതില്‍ക്കയറി അന്ധേരിയിലെത്താം, പിന്നങ്ങോട്ട് പവായി വരെ നടക്കുക തന്നെ. വേറേ വഴിയൊന്നും അപ്പോള്‍ മനസ്സിലുദിച്ചില്ല.

എങ്ങനെയൊക്കെയോ വീട്ടിലെത്തിയപ്പോള്‍ സമയം 2 മണി. കുറേദൂരം നടന്ന്, ക്ഷീണിച്ചവശനായതുകൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ള മാനസ്സികാവസ്ഥയൊന്നും ഇല്ലായിരുന്നു. സഹമുറിയന്മാര്‍ വന്നതിനുശേഷം, എല്ലാവര്‍ക്കും കൂടെ എന്തെങ്കിലും ഉണ്ടാക്കിക്കഴിക്കാമെന്ന് കരുതി തളര്‍ന്ന് കിടന്നുറങ്ങി. ബന്ദും കുലുമാലുമൊക്കെ ആയതുകൊണ്ടും എനിക്കുള്ളതുപോലെ വിശാലമനസ്ക്കനായ ഒരു ബോസ്സ് അവര്‍ക്കില്ലാത്തതുകൊണ്ടും സഹമുറിയന്മാര്‍ കയറി വന്നത് പതിവിലും വൈകിയാണ്. ഓണമാണ്, കാണം വിറ്റും ഓണം ഉണ്ണണമെന്നുമൊക്കെ അതിനിടയില്‍ ഞാനങ്ങ് മറന്നു. ഓണമായിട്ട് ഉച്ചപ്പട്ടിണി കിടക്കേണ്ടിവന്നല്ലോ എന്നാലോചിച്ചപ്പോള്‍ വല്ലാത്ത സങ്കടവും വന്നു. പിന്നൊന്നുകൂടെ ആലോചിച്ചപ്പോള്‍ ആ സങ്കടമൊക്കെ മാറി.

എത്രയോ മനുഷ്യജന്മങ്ങള്‍ ഓണമായാലും, വിഷുവായാലും, ക്രിസ്തുമസ്സാലുമൊക്കെ പട്ടിണി കിടക്കുന്നു ഈ ലോകത്ത് ?! അവരുടെ വേദനയിലും പട്ടിണിയിലും ഒരു നേരമെങ്കിലും, ജന്മത്തില്‍ ഒരിക്കലെങ്കിലും പങ്കുചേര്‍ന്ന്, ഓണപ്പട്ടിണി കിടന്നുകൊണ്ട് സന്തോഷത്തോടെ തന്നെ ഞാനാ ഓണം ആഘോഷിച്ചു.

മലയാളിയല്ലെങ്കിലും, നിര്‍ലോഭം ഓണത്തല്ല് വാങ്ങിക്കൂട്ടി എന്റെ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്ന ആ പാവപ്പെട്ട ഓട്ടോക്കാരനെ തുടര്‍ന്നിങ്ങോട്ടുള്ള എല്ലാ ഓണത്തിനും ഞാന്‍‍ സ്മരിച്ചുകൊണ്ടേയിരിക്കുന്നു. അന്നയാള്‍ക്ക് കൊടുക്കാന്‍ പറ്റാതെ പോയ ഓട്ടോക്കാശ്, പലിശയും കൂട്ടുപലിശയുമൊക്കെച്ചേര്‍ന്ന് പെരുകിപ്പെരുകി ഒരു വലിയ ‘ഓണക്കട‘മായി നിലനില്‍ക്കുമ്പോള്‍ അയാളെ എങ്ങിനെ മറക്കാനാകും ?

Monday 21 July 2008

നീയേത് ജാതിയാ ?

ഗ്രേറ്റർ വാഷിങ്ങ്‌ടൺ കേരള അസോസിയേഷൻ സോവനീറിൽ (കേരള ഡൈജസ്റ്റ്) ഈ കഥ
ര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കഥയാണ്. ജാതിയും മതവുമൊക്കെ ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. കുട്ടികളുടെ നിഷ്ക്കളങ്കമായ മനസ്സുകളില്‍പ്പോലും ജാതിസ്പര്‍ദ്ധയുടെ വിത്തുകള്‍ പാകാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. ഒരു സ്ലേറ്റും രണ്ടേരണ്ട് പുസ്തകങ്ങളുമായി കുട്ടികള്‍‍ മൈലുകളോളം നടന്ന് പള്ളിക്കൂടത്തിലേക്ക് പോയിരുന്ന കാലത്ത് സംഭവിച്ച കഥ.

രാജു അന്ന് മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. തന്റെ ജാതിയെന്താണെന്നോ മതമെന്താണെന്നോ അവന് അതുവരെ അറിയില്ലായിരുന്നു. വീട്ടില്‍ അത്തരം കാര്യങ്ങളൊന്നും ആരും സംസാരിച്ച് അവന്‍ കേട്ടിട്ടില്ലായിരുന്നു. സ്കൂളിലെ ഫോമുകള്‍ പൂരിപ്പിച്ച് കൊടുത്തതൊക്കെ അദ്ധ്യാപകരായ അച്ഛനും അമ്മയും ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ ആ ഫോമില്‍ ജാതി, മതം എന്നീ കാര്യങ്ങള്‍ ഉണ്ടെന്നും അതിന്റെ പൊരുള്‍ എന്താണെന്നും അവനറിയില്ലായിരുന്നു.

അടുത്ത കൂട്ടുകാരനായ അലിക്കുഞ്ഞ് സ്ക്കൂളില്‍ പഠിക്കുന്നതുകൂടാതെ ഓത്തുപള്ളീലും പഠിക്കുന്നുണ്ടെന്ന് രാജുവിന് അറിയാമായിരുന്നെങ്കിലും അലിക്കുഞ്ഞ് ഇസ്ലാം മതസ്ഥനാണെന്ന് അവനറിയില്ലായിരുന്നു. ശോശാമ്മട്ടീച്ചറിന്റെ മകളും തന്റെ സഹപാഠിയുമായിരുന്ന കൊച്ചുത്രേസ്യ ക്രിസ്ത്യാനിയായിരുന്നെന്ന് അവനറിയില്ലായിരുന്നു. എല്ലാവരും പഠിക്കുന്നതൊരു ക്ലാസ്സില്‍, കളിക്കുന്നത് ഒരുമിച്ച്, സ്ക്കൂള്‍ വിട്ട് മടങ്ങുന്നത് ഒരുമിച്ച്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവധിദിവസങ്ങളില്‍ കണ്ടുമുട്ടില്ലെന്നതൊഴിച്ചാല്‍ ഒരു കുടുംബം പോലെ സ്നേഹം പങ്കുവെച്ച് തോളില്‍ക്കൈയിട്ട് നടക്കുന്നവര്‍.

അക്കൊല്ലം പട്ടണത്തില്‍ നിന്ന് ക്ലാസ്സില്‍ പുതുതായി വന്നുചേര്‍ന്ന പരിഷ്ക്കാരിയായ സന്തോഷാണ് രാജുവിന്റെ ഉറക്കം കെടുത്തിയ ആ ചോദ്യം ചോദിച്ചത്.

“നീയേത് ജാതിയാ ?“

രാജു കുഴഞ്ഞുപോയി. ഇതുവരെ ആരും ഇങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. പട്ടണപ്പരിഷ്ക്കാരിക്ക് ഇതിന്റെ മറുപടി കൊടുത്തില്ലെങ്കില്‍ കുറച്ചിലാകുമല്ലോ. അലിക്കുഞ്ഞിനോടോ കൊച്ചുത്രേസ്യായോടോ ചോദിക്കാമെന്ന് വെച്ചാല്‍ അതും മോശം തന്നെ. തന്റെ ജാതി താനല്ലേ അറിഞ്ഞിരിക്കേണ്ടത്? വീട്ടില്‍പ്പോയി ചോദിച്ചാലോ ? ഇത്രയും നാള്‍ സ്ക്കൂളില്‍ പഠിച്ചിട്ട് നിനക്ക് നിന്റെ ജാതി അറിയില്ലേ എന്ന് ചോദിച്ച് അച്ഛനും അമ്മയും വഴക്ക് പറഞ്ഞാലോ ? വേണ്ട വീട്ടില്‍ ചോദിക്കണ്ട. പിന്നെന്ത് ചെയ്യും?തന്റെ ജാതി എന്താണെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായി രാജു.

തന്റെ വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെ തന്റെ തന്നെ ജാതിയാകാതെ തരമില്ല. അച്ഛനും അമ്മയും അദ്ധ്യാപകരാണ്. അമ്മായിയും അമ്മാവനും അദ്ധ്യാപകര്‍ തന്നെ. ഇളേച്ഛനും ഇളേമ്മയും അദ്ധ്യാപകര്‍. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല രാജുവിന്.

അടുത്ത ദിവസം സ്ക്കൂളില്‍ ചെന്ന് അഭിമാനത്തോടെ ഞെളിഞ്ഞ് നിന്ന് രാജു സന്തോഷിനോട് പറഞ്ഞു.

“ഞാന്‍ മാഷ് ജാതിയാ”

Tuesday 6 May 2008

പ്രേമലേഖനം

പ്രേമലേഖനം എഴുതുക, കൊടുക്കുക, പിന്നൊരു പ്രേമലേഖനം കിട്ടുക, എന്നതൊക്കെ ചെറിയ കാര്യമൊന്നുമല്ല. ഈ പറഞ്ഞ ഭാഗ്യമൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ ചില പ്രത്യേകതകള്‍ ഈ പ്രേമലേഖനത്തിനൊക്കെ ഉണ്ടായിരുന്നു എന്നുമാത്രം. ആദ്യത്തെ പ്രേമലേഖനം ഞാന്‍ എഴുതിയത് പെണ്‍കൊച്ചുങ്ങള്‍ക്കൊന്നുമല്ല. ആണൊരുത്തനു തന്നെ. എഞ്ജിനീയറിംഗ് കോളേജില്‍ എന്റെ സഹപാഠിയായിരുന്ന, ഹോസ്റ്റലില്‍ത്തന്നെ ഒരുമിച്ച് താമസിക്കുന്ന പി.എ.രവികുമാര്‍ എന്ന രവിയേട്ടന്.

Bsc കണക്ക് പഠനം കഴിഞ്ഞ്, ഒന്നാം വര്‍ഷ Msc ചെയ്യുന്നിടത്തുനിന്നാണ് രവിയേട്ടന്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് വരുന്നത്. മൂന്നാല് വയസ്സ് മുതിര്‍ന്നയാളായിരുന്നതുകാരണം എല്ലാ‍വരും രവിയേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

കണ്ണൂരില്‍, പയ്യാമ്പലം ബീച്ചിനടുത്തായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍. മിക്കവാറും ദിവസങ്ങളില്‍ ഹോസ്റ്റല്‍ അന്തേവാസികളെല്ലാം ബീച്ചില്‍ നടക്കാന്‍ പോകുമായിരുന്നു. ബീച്ചില്‍ തിരക്കുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ചും. വായില്‍നോട്ടം തന്നെയാണ് പ്രധാനലക്ഷ്യം. രവിയേട്ടനും സ്ഥിരം നടത്തക്കാരനായിരുന്നു. പക്ഷെ ഇഷ്ടന്റെ നടത്തം കുറച്ച് ഗൌ‍രവമുള്ളതായിട്ടാണ് ഞങ്ങള്‍‌ക്ക് തോന്നിയിട്ടുള്ളത്. എന്തായാലും ശരി,രവിയേട്ടന്റെ സ്ഥിരം നടത്തം കണ്ട് മനമിളകിപ്പോയ ഒരു ‘അജ്ഞാതസുന്ദരി‘ മനോഹരമായ ഒരു പ്രേമലേഖനം അദ്ദേഹത്തിനെഴുതുന്നു.

ജോഷി,നന്ദന്‍,ജയ്‌ദീപ്,ശേഷഗിരി,അനില്‍,ശ്രീകുമാര്‍ എന്നീ വളരെ അടുത്ത ചില സുഹൃത്തുക്കളും ഞാനും ചേര്‍ന്ന് ഒപ്പിച്ച ഒരു പരിപാടിയായിരുന്നത്. കത്തിലെ കൈപ്പട എന്റേതുതന്നെ. വളരെ മിനക്കെട്ട് എല്‍.പി. സ്കൂളില്‍ പഠിക്കുമ്പോള്‍പ്പോലും എഴുതാത്ത അത്ര മനോഹരമായ വടിവോടെ, ഒരു പെണ്‍കുട്ടിയുടേതെന്ന് ആരും വിശ്വസിക്കുന്ന തരത്തിലായിരുന്നു ആ കത്തെഴുതിപ്പിടിപ്പിച്ചിരുന്നത്.

പ്രേമലേഖനം കിട്ടിയ രവിയേട്ടന്‍ ഇളകിപ്പോയെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?!
അടുത്തദിവസം ബീച്ചില്‍‌വെച്ച് കാണാമെന്നാണ് ‘കാമുകി‘ കത്തിലെഴുതിയിരിക്കുന്നത്. അതുകൊണ്ട് രവിയേട്ടന്‍, കുട്ടിക്കൂറ പൌഡറൊക്കെയിട്ട് കുറെക്കൂടെ സുന്ദരനായി ബീച്ച് മുഴുവന്‍ കറങ്ങിനടന്നു. ഈ കാഴ്ച്ച നേരിട്ട് കണ്ടാസ്വദിക്കാന്‍ ഞങ്ങളും ബീച്ചിലുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ രവിയേട്ടനെ കണ്ടുമുട്ടിയപ്പോള്‍ ഉള്ളില്‍ പൊട്ടിവന്ന ചിരി പുറത്തുകാട്ടാതിരിക്കാന്‍ നന്നായി ബുദ്ധിമുട്ടി. രവിയേട്ടന്റെ കണ്ണുകളപ്പോളും അജ്ഞാതകാമുകിക്കുവേണ്ടി ബീച്ചിലാകെ പരതി നടക്കുകയാണ്.

കത്തെഴുതിയ ലലനാമണിയെ കാണാന്‍പറ്റാതെ നിരാശനായി തിരിച്ചുവന്ന രവിയേട്ടന്‍ രണ്ടുദിവസത്തിനുശേഷം വീണ്ടുമൊരു ‘കാതല്‍ കടിതം’ കൈപ്പറ്റുന്നു. “കൂടെ മറ്റ് സുഹൃത്തുക്കള്‍‌ ഉണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ അടുത്തുവന്ന് സംസാരിക്കാതിരുന്നത് “ എന്നാണ് പുതിയ കത്തില്‍ കാമുകി വിശദീകരിക്കുന്നത്.

ഈ പ്രേമലേഖനം, രവിയേട്ടന്‍ കൂടുതല്‍ വിശ്വസിച്ചുവോ, അതോ ഹോസ്റ്റലിലെ ഏതെങ്കിലും തിരുമാലികള്‍‌ ഒപ്പിച്ച പണിയാണോ എന്ന് സംശയിച്ചുവോ എന്ന് ഞങ്ങള്‍ക്കറിയില്ല. എന്തായാലും അഞ്ചടി നാലിഞ്ച് മാത്രം കിളരമുള്ള രവിയേട്ടന്‍ ബീച്ചില്‍പ്പോയി, വല്ല പെമ്പിള്ളേരെയും കേറിമുട്ടി അടിമേടിക്കേണ്ടെന്ന് കരുതി, കത്തെഴുതിയ ‘കാമുകി’യെ ഞങ്ങള്‍‌ അവസാനം അങ്ങേരുടെ മുറിയില്‍ക്കൊണ്ടുപോയി കാണിച്ചുകൊടുത്തു. നല്ലവനായ രവിയേട്ടന്, ഞങ്ങള്‍‌ക്കില്ലാത്ത പക്വത ആവശ്യത്തിലധികം ഉണ്ടായിരുന്നതുകൊണ്ട് വളരെ സ്പോര്‍ട്ടീവായിട്ടാണ് ഈ തെമ്മാടിത്തരത്തെ ചിരിച്ചു തള്ളിയത്.

അങ്ങിനെയിരിക്കുമ്പോളതാ എനിക്കും കിട്ടുന്നു ഒരു പ്രേമലേഖനം.
കാമുകി അജ്ഞാതയൊന്നുമല്ല. ജൂനിയര്‍ ബാച്ചിലെ ഒരു ‘സുന്ദരിക്കോത’.ലേഡീസ് ഹോസ്റ്റലില്‍ ഒരു ഓമനപ്പേരിലും, മെന്‍സ് ഹോസ്റ്റലില്‍ ഒരു വട്ടപ്പേരിലും അറിയപ്പെടുന്നവള്‍‌.(ശരിക്കുള്ള പേര് കൊന്നാ‍ലും പറയൂല.)

കത്ത് വായിച്ചപ്പോള്‍‌ത്തന്നെ ഒരു വശകൊശപ്പിശക്. ഒരു പെണ്‍കുട്ടി ഒരിക്കലും എഴുതാന്‍ സാദ്ധ്യതയില്ലാത്ത, അതും ഒരു കാമുകന്, കുറെ വളിപ്പുകളെല്ലാം കത്തിലുണ്ട്. അതുകൊണ്ടുതന്നെ കത്ത് എഴുതിയിരിക്കുന്നത് മെന്‍സ് ഹോസ്റ്റലില്‍ നിന്നുതന്നെയാണെന്ന് എനിക്കുറപ്പായി.പ്രതികാരം ചെയ്യാന്‍ വേണ്ടി രവിയേട്ടന്‍ പറ്റിച്ച പണിയാണോ ? ഏയ് അതാകാന്‍ വഴിയില്ല. അങ്ങേര് അത്തരക്കാരനൊന്നുമല്ല.

പിന്നാരായിരിക്കും ലേഖകന്‍ ?
ആലോചിട്ടൊരു പിടുത്തവും കിട്ടുന്നില്ല.
രവിയേട്ടന് കത്തെഴുതാന്‍ എന്റെകൂടെനിന്നവന്മാരെ സംശയിച്ചേ പറ്റൂ. എല്ലാം കള്ളത്തിരുമാലികളാണ്. പക്ഷെ ആരോടും ചോദിക്കാന്‍ മനസ്സനുവദിക്കുന്നില്ല.അവന്മാര് പിന്നേം ഇട്ട് കളിപ്പിക്കും. ഞാനില്ലാത്തപ്പോള്‍ ഇക്കാര്യവും പറഞ്ഞ് ചിരിച്ച്, അട്ടഹസിച്ച്, അര്‍മ്മാദിക്കും. അങ്ങനിപ്പോ സുഖിക്കണ്ട.

പക്ഷെ, ആദ്യമായി ഒരുപ്രേമലേഖനം കിട്ടിയ ഒരു കാമുകന്റെ മനസ്സിന്റെ വിങ്ങല്‍ എത്രനാള്‍ ഞാന്‍ മറച്ചുവെക്കും. ഇവന്മാരാരോടെങ്കിലും പറഞ്ഞേ പറ്റൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. അവസാനം അക്കൂട്ടത്തില്‍ കുറച്ചെങ്കിലും വിശ്വസിക്കാന്‍ പറ്റുന്ന ഒരുത്തനാണെന്ന കണക്കുകൂട്ടലില്‍, ശേഷഗിരിയോട് കാര്യം അവതരിപ്പിച്ചു.

“എടേയ് ഗിരീ, എനിക്കൊരു ലവ് ലെറ്റര്‍ ‍കിട്ടിയിട്ട് ദിവസം കുറച്ചായി. സാധനം അയച്ചിരിക്കുന്നത് നമ്മുടെ കൂട്ടത്തിലെതന്നെ ഏതോ ഒരു മറ്റവനാണെന്ന് എനിക്കുറപ്പാണ്. പക്ഷെ, അതാരാണെന്ന് കണ്ടുപിടിക്കാനെന്താ വഴി? അയച്ചവന്മാര്‍ ഇതറിയരുത്. അറിഞ്ഞാല്‍ അവര് ജയിച്ചതുപോലാകും. അതുപറ്റില്ല.“

എന്തൊക്കെയാലും അവസാനം അവര് തന്നെ ജയിച്ചു. ഞാന്‍ തോറ്റു. വെറും തോല്‍‌വിയൊന്നുമല്ല. ശരിക്കും തോറ്റു തൊപ്പിയിട്ടു. കാരണം വേറൊന്നുമല്ല. ശേഷഗിരി അടക്കമുള്ള എല്ലാവന്മാരും ചേര്‍ന്നുതന്നെയാണ് ആ പണിപറ്റിച്ചത്. കത്തിലെ കൈപ്പട എന്റെ സഹമുറിയനായ ജോഷിയുടേതും.

Monday 28 April 2008

ഒന്നുമാകാത്തവന്‍

ന്നാമനൊരു സംശയം
രണ്ടാമനും തന്നെപ്പോലെ,
അവളുടെ പ്രേമത്തിനായ്
കൊതിക്കുന്നില്ലേ എന്ന് ?

ഒന്നാമന്‍ മിടുമിടുക്കന്‍.
എഴുത്തും, വരയും, പാട്ടും,
നടനവുമെല്ലാം വഴങ്ങുന്ന വല്ലഭന്‍.
സുന്ദര‍ന്‍,സല്‍ഗുണസമ്പന്നന്‍.

രണ്ടാമന്‍ തെമ്മാടി.
ദുര്‍ന്നടപ്പുകാരന്‍.
ദുര്‍ഗ്ഗുണ കലവറയുടെ കാവല്‍ക്കാരന്‍.
തോക്കും, പിച്ചാത്തിയും,
തോന്ന്യാസങ്ങളും മാത്രം വഴങ്ങുന്നവന്‍.
കാഴ്ച്ചയില്‍ ഭീകരന്‍.

സംശയം ദുരീകരിക്കാന്‍,
ഒന്നാമന്‍ രണ്ടാമനെഴുതി.

“തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
ഇടയില്‍ മിന്നല്‍പ്പിണരിന്റെ
തിളക്കമുള്ള മൌനം.“

രണ്ടാമനൊന്നും മനസ്സിലായില്ല.
ഒന്നാമനെല്ലാം മനസ്സിലായി.
സംശയവും മാറിക്കിട്ടി.

ഒടുവിലെന്തായി ?

അനിവാര്യമായത് സംഭവിച്ചു.
ഒന്നാമനും അവളും ഒന്നായി.
രണ്ടാമന്‍ ഒന്നുമായില്ല.

Monday 21 April 2008

അവക്കാഡോ ചിപ്പ്‌സ്

പൊട്ടാറ്റോ ചിപ്പ്‌സ് കൊറിച്ചുകൊണ്ടിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടം തന്നെയല്ലേ ? ഇത്തിരി ഡെക്കറേഷനും കൂടെ നടത്തി ചിപ്പ്‌സ് കഴിച്ച് നോക്കിയാലോ ? അവക്കാഡോ ചിപ്പ്‌സ് എന്നാണ് ഡെക്കറേറ്റഡ് ചിപ്പ്‌സിന്റെ പേര്.

ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍.

1.അവക്കാഡോ നന്നായി പഴുത്തത് ഒരെണ്ണം.
2.ലാമിനേറ്റ് ചെയ്യാത്ത കുക്കുംബര്‍ ഒരെണ്ണം.
(എനിക്കിവിടെ കിട്ടുന്നത് ലാമിനേറ്റ് ചെയ്ത കുക്കുംബറാണ്.ഫോട്ടോയില്‍ കണ്ടില്ലേ?)
3.ചെറുനാരങ്ങ ഒരെണ്ണം.
4.പച്ചമുളക് മൂന്നെണ്ണം.
5.പൊട്ടാറ്റോ ചിപ്പ്‌സ് ഒരു പാക്കറ്റ്.
(വീട്ടില്‍ വറുത്തതായാലും വിരോധമില്ല.)
6.ഉപ്പ് ആവശ്യത്തിന്.


തൊലി ചെത്തി, കുരു മാറ്റിയതിനുശേഷം മുഴുവന്‍ അവക്കാഡോയും, അതിന്റെ നാലില്‍ മൂന്ന് ഭാഗത്തോളം അളവിന് കുക്കുമ്പറും, മൂന്ന് പച്ചമുളകും ചെറുതായി അരിഞ്ഞ് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക. അതിലേക്ക് പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പിട്ട്, വീണ്ടും നന്നായി മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതത്തെ ചിപ്പ്‌സിന്റെ മുകളില്‍ സ്ഥാപിക്കുക. അവക്കാഡോ ചിപ്പ്‌സ് റെഡി.

മുളകൊന്നും എടുത്ത് കളയാതെ നല്ല എരിവോടെ തിന്നാനാണ് കൂടുതല്‍ രസം. എന്തിന്റെ കൂടെ കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നതൊക്കെ കഴിക്കുന്നവരുടെ സൌകര്യത്തിന് വിടുന്നു.

പീറ്റര്‍ബറോയിലെ തമിഴ്‌നാ‌ട്ടുകാരനായ സുഹൃത്ത്, റാമാണ് ഇതുണ്ടാക്കാന്‍ പഠിപ്പിച്ചുതന്നതെങ്കിലും, ഇതിന്റെ പേര് എന്റെ വകയാണ്. പേരിന് കോപ്പി റൈറ്റൊന്നും എടുത്തിട്ടില്ല. മറ്റെന്തെങ്കിലും പേര് നിര്‍ദ്ദേശിക്കാനുണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു.

Thursday 17 April 2008

ഫറൂക്ക് വാഫ

കാര്യമായ ഇംഗ്ലീഷ് പരിജ്ഞാനമൊന്നുമില്ലാത്തെ ഒരു മിസിറിയാണ് ഫറൂക്ക് വാഫ. മിസിറി എന്നുവെച്ചാല്‍, ഈജിപ്‌ഷ്യന്‍.

എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന‍ ഫറൂക്കിന്റെ സഹപ്രവര്‍ത്തകരില്‍‍ ഒരാള്‍‌ക്ക്, ഒരിയ്ക്കല്‍ ഫീര്‍ഡില്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് തലയ്ക്ക് പരുക്കേല്‍ക്കുന്നു. സഹപ്രവര്‍ത്തകനെ ഹോസ്പിറ്റലില്‍ എത്തിച്ച് വേണ്ട ശുശ്രൂഷകള്‍‌ നല്‍കിയതിനുശേഷം മടങ്ങിവന്ന ഫറൂക്കിനോട്, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ ആശുപത്രി വിവരങ്ങള്‍‌ തിരക്കുമ്പോള്‍ ഫറൂക്കിന്റെ ഇംഗ്ലീഷിലുള്ള മറുപടി ഇപ്രകാരം.

" They took photocopy of his head in hospital. He is okay now."

Sunday 17 February 2008

കൊച്ചു കൊച്ചു സ്വപ്നങ്ങള്‍

ലിക്കിതാ?“

ഇരുട്ടിന്റെ അഗാധതയില്‍നിന്നും ഉയര്‍ന്നുവന്ന ശബ്ദം ചെവിയില്‍ തുളച്ചുകയറിയെങ്കിലും വേദനയുടെ കാഠിന്യം നിമിത്തം കണ്ണുതുറക്കാനോ ചോദ്യത്തിന്റെ ഉറവിടം കാണാനോ പറ്റിയില്ല. ശബ്ദം അപ്പാവുടേതു തന്നെ. ശബ്ദത്തിലെ വിറയല്‍ തന്റെ വലത് കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ആ കൈകളിലുമുണ്ട്. ഇടത്തേ കൈയ്യിലും ആരോ മുറുക്കെപ്പിടിച്ചിട്ടുണ്ട്. മൃദുലമായ സ്പര്‍ശനം‍. അത് ശെല്‍‌വിയായിരിക്കാം, തന്റെ എല്ലാമെല്ലാമായ തങ്കച്ചി.

അടിവയറ്റിലെ വേദന കടിച്ചുപിടിച്ചുകൊണ്ട് കണ്ണുതുറന്നു. ആശുപത്രിക്കിടക്കയിലാണ്. കട്ടിലിനിരുവശവും അപ്പാവും, തങ്കച്ചിയും. ശെല്‍‌വിയുടെ കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിരിക്കുന്നു. കുറ്റപ്പെടുത്തലിന്റേയും, പരിഭവത്തിന്റേയും കാര്‍മേഘങ്ങള്‍ ആ മുഖത്ത് കാണാം. അപ്പാവുടെ മുഖത്ത് ഞാന്‍ സമ്മതിച്ചതുകാരണമല്ലേ നിനക്കീ അവസ്ഥ വന്നത് എന്ന കുറ്റബോധം നിഴലിക്കുന്നു.
“ഏന്‍ അണ്ണാ,ഇപ്പടിയെല്ലാം എതുക്കാഹെ പണ്ണിയിറുക്ക് ?”
ശെല്‍‌വിയുടെ കണ്ണുകളില്‍നിന്നും കുടുകുടെ ഒഴുകാന്‍ തുടങ്ങുകയാണ്.

വര്‍ക്ക് ഷോപ്പിലെ തുച്ഛമായ വരുമാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടി തികയാറില്ല. ശെല്‍‌വിക്ക് കല്യാണപ്രായമായി വരികയാണ്. അപ്പാവുക്ക് നന്നെ വയസ്സായി. ഇനിയും അധികം കഷ്ടപ്പെടുന്നത് കാണാന്‍ വയ്യ. റോഡ് പണിക്ക് പോകണ്ട എന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല. അതില്‍നിന്ന് കിട്ടുന്ന എണ്ണിച്ചുട്ടതിന്റെ പകുതി മരുന്നിനു‌തന്നെ ചിലവാകും. വൈകുന്നേരമാകുമ്പോഴേക്കും കരിയും പുകയും ടാറും പിടിച്ച്, ചുമച്ച് കുരച്ച് മടങ്ങിയെത്തുന്ന മെലിഞ്ഞുണങ്ങിയ ആ ശരീരം കാണുമ്പോള്‍, ഇപ്പോളുള്ളതിനേക്കാള്‍ വലിയ വേദനയാണ്.

കിഡ്‌ണി വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരു ഓട്ടോറിക്ഷയ്ക്കുള്ള പണം വാങ്ങിത്തരാമെന്ന് പറഞ്ഞത് വടപളനിയിലെ പ്രമുഖ കിഡ്‌ണി ഏജന്റ് മാരിയപ്പനാണ്. നൂറുകണക്കിനാളുകളാണ് മാരിയപ്പന്‍ വഴി കിഡ്‌ണി വിറ്റ് രക്ഷപ്പെട്ടിരിക്കുന്നത്. ഒരു കിഡ്‌ണി വിറ്റാല്‍ സാധാരണ ഗതിയില്‍ ഒരു ഓട്ടോ വാ‍ങ്ങാനുള്ള പണമൊന്നും കിട്ടില്ല. കിഡ്‌ണി വാങ്ങുന്ന ആള്‍ ധനികനായതുകൊണ്ടും, നല്ല സഹായമനസ്ഥിതിയുള്ള ആളായതുകൊണ്ടും ഒത്തുവന്ന ഒരു അവസരമാണ്. പാഴാക്കിക്കളയുന്നത് വിഢിത്തമാകും.

സ്വന്തമായി ഒരു ഓട്ടോ കിട്ടിയാല്‍ ഒന്നുരണ്ടുവര്‍ഷത്തിനുള്ളില്‍ രാപ്പകല്‍ ഓടിയിട്ടാണെ‍ങ്കിലും ശെല്‍‌വിയുടെ കല്യാണത്തിനുള്ള പണം ഉണ്ടാക്കാം. അവള്‍ക്ക് വേണ്ടിയാണെങ്കില്‍ ഇതിലും വലിയ വേദന സഹിക്കാനും‍ സന്തോഷമല്ലേയുള്ളൂ.

ചിലവെല്ലാം കഴിച്ച് കയ്യില്‍ ബാക്കിവരുന്ന ചില്ലറ കൊണ്ടുക്കൊടുക്കുമ്പോള്‍, ചിറ്റമ്മയുടെ മുഖം ചുളിയുന്നതും ഇനി കാണേണ്ടിവരില്ലല്ലോ ? തന്നേയും അപ്പാവേയും എന്തൊക്കെ കുറ്റപ്പെടുത്തിയാലും, സ്വന്തം മകളല്ലാതിരുന്നിട്ടുകൂടി ശെല്‍‌വിയെ അവര്‍ക്ക് ജീവനാണല്ലോ. അല്ലെങ്കിലും അവളുടെ കാര്യം ഓര്‍മ്മിപ്പിക്കുമ്പോഴല്ലേ അവര്‍ കൂടുതല്‍ ദേഷ്യപ്പെടാറുള്ളൂ. അതുകൊണ്ടുതന്നെ ഒരിക്കല്‍പ്പോലും ഉള്ളിലവരോട് വെറുപ്പ് തോന്നിയിട്ടില്ല. എല്ലാം ശെല്‍‌വിക്ക് വേണ്ടിയല്ലേ ?

പക്ഷെ ഇക്കാര്യം ശെല്‍‌വി അറിയാതെ നടക്കണം. അറിഞ്ഞാലവള്‍ സമ്മതിക്കില്ല. തനിക്കുള്ളതിന്റെ പതിന്മടങ്ങ് സ്നേഹം അവള്‍ക്കുമില്ലേ തന്നോട്. അപ്പാവേയും അറിയിക്കാതെ കാര്യങ്ങള്‍ നടത്തണമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഓപ്പറേഷനുമുന്‍പ് ആശുപത്രിയിലെ കടലാസുകളില്‍ ഒപ്പിടാന്‍ അടുത്ത ബന്ധുക്കളാരെങ്കിലും തന്നെ വേണം. അപ്പാവെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഒന്നില്‍ക്കൂടുതല്‍ കിഡ്‌ണി പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ക്ക് ആവശ്യമില്ലെന്നൊക്കെ താന്‍പോലും മനസ്സിലാക്കിയത് ഇപ്പോഴല്ലേ !! അപ്പോള്‍പ്പിന്നെ പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്ത ആ പാവത്തിന്റെ കാര്യം പറയണോ.

വിജയാ ആശുപത്രിയിലെ ഡോക്ടര്‍ മൂര്‍ത്തി, പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചുനോക്കി. നല്ല സ്നേഹമുള്ള മനുഷ്യനാണദ്ദേഹം. എന്തെങ്കിലും ചെറിയ ബിസ്സിനസ്സ് ചെയ്യുവാന്‍ പത്തുപതിനായിരം രൂപ അദ്ദേഹം തരാം, 24 വയസ്സില്‍ ഇത്തരം അവിവേകമൊന്നും കാണിക്കല്ലേ മുരുകാ, എന്നുവരെ പറഞ്ഞു. പതിനായിരം രൂപയ്ക്ക് ഒരു പഴയ ഓട്ടോപോലും കിട്ടില്ല. അതുമാത്രമല്ല, വെറുതെ ഒരാളുടെ കയ്യീന്ന് പണം വാങ്ങാന്‍ മനസ്സുനുവദിച്ചുമില്ല.

തനിക്ക് തരുന്ന പണത്തിന്റെ ഒരുപാട് മടങ്ങ് കിഡ്‌ണി വാങ്ങുന്ന ധനികനായ വ്യവസായിക്ക് ചിലവാകും. രക്തബന്ധത്തിലുള്ളവര്‍ക്കോ, വളരെ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ കിഡ്‌ണി ദാനം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം. രാജ്യത്ത് വ്യാപകമായി നടക്കുന്ന കിഡ്‌ണി വ്യാപാരത്തിന് തടയിടാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം തുണയായത് ആശുപത്രിക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, മെഡിക്കല്‍ പാനലിലുള്ളവര്‍ക്കുമെല്ലാമാണ്. എല്ലാവരും ചേര്‍ന്ന്, കിഡ്‌ണി വാങ്ങുന്നയാളുടെ ബന്ധുവാണ് താനെന്ന് കാണിക്കാനുള്ള വ്യാജ രേഖകളെല്ലാം ഉണ്ടാക്കിയിയെടുത്തിട്ടുണ്ട്. അതിന് പ്രതിഫലമായി ഒരു ഭീമന്‍ തുക അവരെല്ലാവരും വ്യവസായിയുടെ കയ്യില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍ മൂര്‍ത്തി മാത്രം തന്റെ വിഹിതമായി കിട്ടുന്ന പണം മുഴുവന്‍ പാവപ്പെട്ട ദാതാവിനുതന്നെ തിരിച്ചുകൊടുക്കും.

ശസ്ത്രകിയയ്ക്ക് മുന്‍പ് തന്റെ മനസ്സിളക്കാന്‍ ഒരു ശ്രമം കൂടെ ഡോക്ടര്‍ മൂര്‍ത്തി നടത്താതിരുന്നില്ല. അപ്പാവുടെ കൈയൊപ്പുകള്‍ ആവശ്യമുള്ള, ഇംഗ്ലീഷില്‍ തയ്യാറാക്കിയ കടലാസുകളെല്ലാം വായിച്ച് കേള്‍പ്പിച്ച് തമിഴില്‍ അര്‍ത്ഥം മനസ്സിലാക്കിത്തന്നു. ആ കടലാസുകളൊക്കെ ഒരിക്കല്‍ വായിച്ചാല്‍ ആരും ശസ്ത്രക്രിയയ്ക്ക് സമ്മതിക്കില്ല. കീറിമുറിക്കുന്നതിനിടയില്‍ ഒരു കൈയ്യബദ്ധം പറ്റി കിഡ്‌ണി ദാതാവിന്റെ ജീവനപകടത്തിലാകുകയോ, അവശേഷിക്കുന്ന കിഡ്‌ണിക്ക് ഭാവിയില്‍ എന്തെങ്കിലും തകരാറുവരികയോ, മറ്റേതെങ്കിലും തരത്തില്‍ ആരോഗ്യസ്ഥിതി വഷളാകുകയോ, അങ്ങിനെ എന്തൊക്കെ സംഭവിച്ചാലും തനിക്കല്ലാതെ മറ്റാര്‍ക്കും അതിലൊന്നും യാതൊരു ഉത്തരവാദിത്വവുമില്ല എന്നൊക്കെയായിരുന്നു ആ രേഖകളില്‍.
ഇപ്പറഞ്ഞതിനൊന്നിനും തന്റെ മനസ്സിളക്കാനായില്ല. വരാന്‍ പോകുന്ന നല്ല നാളുകളെപ്പറ്റിയുള്ള സുന്ദരമായ സ്വപ്നങ്ങള്‍ കണ്ടുനടക്കുമ്പോള്‍ അതിനൊന്നും ഒരു വിലയും കല്‍പ്പിച്ചില്ല.

നാല് ദിവസത്തിനുള്ളില്‍ തുന്നലെല്ലാം ഉണങ്ങും. ഒരാഴ്ച്ചയ്ക്കകം ഓട്ടോ വീട്ടുപടിക്കലെത്തും. നല്ലൊരു തുക ദിവസവും ചിറ്റമ്മയെ ഏല്‍പ്പിക്കണം. വീടിന്റെ ചില അറ്റകുറ്റപ്പണികളൊക്കെ നടത്തണം,പെയിന്റടിക്കണം. രണ്ടുമൂന്ന് വര്‍ഷത്തിനകം ശെല്‍‌‌വിക്കൊരു മാപ്പിളയെ കണ്ടുപിടിക്കണം. കോളനിക്കാരെ എല്ലാവരേയും വിളിച്ച് സദ്യയൊക്കെ കൊടുത്ത് കെങ്കേമമായി അവളുടെ പുടമുറി നടത്തണം. അപ്പാവെ ഇനി കൂലിപ്പണിക്കൊന്നും വിടരുത്. നല്ല ചികിത്സ നല്‍കുകയും വേണം.

അനസ്തീഷ്യയുടെ മരവിപ്പ് മാറിത്തുടങ്ങുന്തോറും വേദന കൂടിക്കൂടി വരുന്നുണ്ടെങ്കിലും മുരുകന്റെ മുഖത്തിപ്പോള്‍ സന്തോഷമാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന തന്റെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ പൂവണിയുന്നതിന്റെ അടക്കാനാവാത്ത സന്തോഷം.

Sunday 3 February 2008

ബി നെഗറ്റീവ്

19 വയസ്സുവരെ ബ്ലഡ്ഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കിയേക്കും. അങ്ങിനെ പറ്റിപ്പോയി. ചോര എടുക്കേണ്ടതോ, കൊടുക്കേണ്ടതോ ആയ ഒരാവശ്യവും അതുവരെ ഇല്ലാതിരുന്നതുകൊണ്ട് സംഭവിച്ചു പോയതാണ്.

അങ്ങിനെയിരിക്കുമ്പോളാണ് കണ്ണൂര്‍‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ആറാം സെമസ്റ്ററിന് പഠിക്കുമ്പോള്‍,‍N.S.S.ന്റെ വക രക്തപരിശോധനാ ക്യാമ്പ് നടക്കുന്നത്. 10-15 മില്ലി ചോര കൊടുത്താലും വേണ്ടീല, ഗ്രൂപ്പ് ‘ഐ‘ ആണോ ‘എ‘ ആണോ എന്നറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നിയതുകൊണ്ടുമാത്രം ആ സാഹസത്തിന് മുതിര്‍ന്നു. വൈകുന്നേരമായപ്പോഴേക്കും ഫലപ്രഖ്യാപനവും വന്നു. ബി നെഗറ്റീവ്.

അടുത്ത സുഹൃത്തും ക്ലാസ്മേറ്റുമായ, മറ്റൊരു ബി നെഗറ്റീവ്കാരന്‍ ശേഷഗിരിയാണ് പറഞ്ഞത് നെഗറ്റീവ് ഗ്രൂപ്പുകളെല്ലാം വളരെ കുറച്ചുപേര്‍ക്കേ ഉള്ളെന്നും, അതുകൊണ്ടുതന്നെ വലിയ ഡിമാന്റുള്ളതാണെന്നും. അടീം പിടീം, സ്ഥിരം കലാപരിപാ‍ടികളായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കണ്ണൂര് ടൌണ്‍ ഹൈസ്ക്കൂളിന്റെ താല്‍ക്കാലിക ക്യാമ്പസില്‍ നടന്നുപോരുന്ന ഞങ്ങളുടെ കോളേജില്‍, ബ്ലഡ്ഡ് ഗ്രൂപ്പ് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒരു കാര്യം തന്നെയായിരുന്നു. അതും, ഇത്തരം അപൂര്‍വ്വം ചോര സിരകളിലോടുന്നതിന്റെ യാതൊരഹങ്കാരം പുറത്ത് കാണിക്കാതെ, കോളേജിലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല കാര്യങ്ങളിലും തലയിട്ട് നോക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്.

ഒരാഴ്‌ച്ച കഴിഞ്ഞപ്പോളാണെന്ന് തോന്നുന്നു,ഒരു ദിവസം പ്യൂണ്‍ ശ്രീധരേട്ടന്‍‍ ഒരു കുറിപ്പുമായി ക്ലാസ്സിലേക്ക് വന്നു. ശേഷഗിരിയേയും, മനോജിനേയും പ്രിന്‍സിപ്പാള്‍ (കെ.പി.പി.പിള്ള)വിളിക്കുന്നു എന്നതായിരുന്നു കുറിപ്പിലെ അറിയിപ്പ്.

ക്ലാസ്സില്‍ നിന്നിറങ്ങി പ്രിന്‍സിയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂലംകഷമായി ചിന്തിച്ചുനോക്കി. എന്തിനാ‍യിരിക്കും പ്രിന്‍സി വിളിപ്പിച്ചിരിക്കുന്നത് ? ഇന്നലെയും, ഇന്നുമൊന്നും തല്ലുകൊള്ളിത്തരം ഒന്നും ഒപ്പിച്ചിട്ടില്ലല്ലോ! പക്കാ ഡീസന്റായിരുന്നല്ലോ ?!
പിന്നെന്തായിരിക്കും ഇപ്പോ പിള്ളസാറിന്റെ പ്രശ്നം ?

ആലോചിക്കുന്തോ‍റും കൂടുതല്‍ ടെന്‍ഷനടിക്കാന്‍ തുടങ്ങി. പ്രിന്‍സിയുടെ മുറിയുടെ മുന്‍പിലെത്തിയപ്പോള്‍, ജൂനിയര്‍‍ ഇലക്‍ട്രിക്കല്‍ ബാച്ചിലെ പ്രവീണ അതാ അവിടെ നില്‍ക്കുന്നു.അത്യാവശ്യം നല്ലൊരു സൌഹൃദമൊക്കെ കാണിക്കാറുള്ള പ്രവീണ പക്ഷെ, ഇപ്പോ കുറച്ച് ഗൌരവത്തിലാണ് നില്‍ക്കുന്നതെന്ന് തോന്നി.

പഴശ്ശിനിക്കടവ് മുത്തപ്പാ ചതിച്ചു. ഈ നാശം പിടിച്ചവന്‍ ശേഷഗിരി അവളെയെന്തോ കമന്റടിക്കുകയോ, ചീത്തപറയുകയോ ചെയ്തിരിക്കുന്നു. അവള് നേരേ പിള്ളസാറിന്റെ അടുത്ത് തന്നെ പരാതി കൊടുത്തുകാണും. അതുതന്നെ അങ്ങേര് വിളിപ്പിക്കാനുള്ള കാരണം.

പക്ഷെ അടുത്തുചെന്നപ്പോള്‍ പ്രവീണ ഒരു കുഴപ്പവും ഇല്ലാത്തപോലെ ചിരിച്ചു, സംസാരിച്ചു. പ്രിന്‍സിപ്പാള് വിളിപ്പിച്ചിട്ടാണ് അവളും വന്നിരിക്കുന്നത്, പക്ഷെ കാര്യമെന്താണെന്ന് അവള്‍ക്കുമറിയില്ല. ടെന്‍ഷന്‍ വീണ്ടും ഇരട്ടിയായി. പ്രവീണയാണ് കാരണഹേതുവെങ്കില്‍, മുട്ടായി വാങ്ങിക്കൊടുക്കാമെന്നോ മറ്റോ പറഞ്ഞ്, എങ്ങിനെയെങ്കിലും മൊഴിമാറ്റിപ്പറയിപ്പിച്ച്, ഐസ്ക്രീം കേസ് പോലെ ഇതും അട്ടിമറിക്കാമായിരുന്നു. ഇതിപ്പോ‍ വല്ലാത്തൊരു സമസ്യയായിപ്പോയല്ലോ മുത്തപ്പാ!!

അപ്പോളേക്കും മൂന്നുപേര്‍ക്കും പ്രിന്‍സിയുടെ മുറിക്കകത്തേക്ക് ചെല്ലാനുള്ള സിഗ്നല്‍ കിട്ടി. അകത്തുചെന്ന ഉടനെ പ്രവീണയെ അടിമുടി ഉഴിഞ്ഞുനോക്കിയതിനുശേഷം പിള്ളസാറിന്റെ ഉത്തരവ് വന്നു. “ പ്രവീണ ക്ലാസ്സിലേക്ക് പൊയ്ക്കോളൂ.“ എന്റമ്മേ... ഇവളുടെ മുന്നില്‍ വച്ച് പറയാന്‍ പറ്റാത്ത എന്തോ കടുത്ത സംഭവമാണ് ഇനി നടക്കാന്‍ പോകുന്നത്. ഒരു ഇടിത്തീ വീണാല്‍ രക്ഷപ്പെടാനുള്ള എല്ലാ വഴികളെപ്പറ്റിയും ആലോചിച്ചു തുടങ്ങി. എന്തായാലും കൂടുതല്‍ ടെന്‍ഷനടിക്കുന്നതിന് മുന്‍പ് പിള്ളസാറിന്റെ ചുണ്ടനങ്ങി.

“നിങ്ങള്‍ രണ്ടുപേരും ഫോര്‍ട്ട് റോഡിലുള്ള അക്ഷയ(പേരത് തന്നെയാണെന്ന് തോന്നുന്നു) നേഴ്സിങ്ങ് ഹോം‍ വരെ ഒന്ന് പോകണം. അവിടെ ഒരാള്‍ക്ക് ബി നെഗറ്റീവ് ബ്ലഡ്ഡ് അത്യാവശ്യമുണ്ട്. രണ്ടുപേരും പോയ്ക്കോളൂ. ഒരാളുടെ ക്രോസ്സ് മാച്ചി‌ങ്ങില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മറ്റേയാളുടെ ബ്ലഡ്ഡ് എടുക്കാമല്ലോ ? “

ഹോ.. ശ്വാസം നേരെ വീണെന്നു പറഞ്ഞാല്‍ മതിയല്ലോ. കുറച്ച് ചോര പോയിട്ടാണെങ്കിലും വേണ്ടീല, മലപോലെ വന്നത് എലിപോലെ പോയല്ലോ !! എന്തായാലും കുറെ നേരം പിള്ളസാര്‍ മുള്‍മുനയില്‍ നിര്‍ത്തിക്കളഞ്ഞു. അപ്പോപ്പിന്നെ പ്രവീണയെ പിള്ളസാര്‍ വിളിപ്പിച്ചതെന്തിനാണ് ? ചെറുതായൊന്നാലോചിച്ചപ്പോള്‍ ആ ചോദ്യത്തിന്റെ ഉത്തരം മുന്നില്‍ തെളിഞ്ഞുവന്നു.

N.S.S.ന്റെ റിപ്പോര്‍ട്ട് പ്രകാരം കോളേജില്‍ ആകെ ബി നെഗറ്റീവ് രക്തമുള്ളത് ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്ക് മാത്രമാണ്. അതില്‍, മെലിഞ്ഞുണങ്ങി കൊള്ളിക്കമ്പുപോലിരിക്കുന്ന പ്രവീണ, ചുരീദാറിട്ട് നില്‍ക്കുന്നത് കണ്ടാല്‍, ലൂസായി കടലാസ് ഒട്ടിച്ച ഒരു പട്ടം പോലെയിരിക്കും. ചെറിയൊരു കാറ്റടിച്ചാല്‍ പറന്നുപോകാന്‍ ഒരു വിഷമവുമില്ല. അവളെക്കൊണ്ടെങ്ങാനും ഒരു 5 മില്ലി രക്തം പോലും ദാനം ചെയ്യിച്ചാല്‍‍, പിള്ളസാറ് ചിലപ്പോള്‍ കൊലക്കുറ്റത്തിന് അഴിയെണ്ണേണ്ടിവരും. അപ്പോ അതുതന്നെ പ്രവീണയെ പറഞ്ഞുവിടാനുണ്ടായ കാരണം.

ഒരു ഓട്ടോ പിടിച്ച് നേരേ ആശുപത്രീലേക്ക് വിട്ടു എന്നൊക്കെ വേണേല്‍ എഴുതിപ്പിടിപ്പിക്കാം. പക്ഷെ പോക്കറ്റ് മണി കിട്ടുന്ന ചില്ലറ, സ്ഥലത്തെ പ്രധാന സിനിമാ തീയറ്ററുകളായ കവിത,ലിറ്റില്‍ കവിത,സംഗീത,ആനന്ദ്,അമ്പിളി,പ്രഭാത് തുടങ്ങിയ ഇടങ്ങളില്‍‍ കൊടുക്കാന്‍ പോലും ഒരിക്കലും തികയാറില്ല. പിന്നല്ലേ ഫോര്‍ട്ട് റോഡ് വരെ പോകാന്‍ ഓട്ടോ പിടിക്കുന്നത് ! ഇപ്പോഴാണെങ്കില്‍ ഔദ്യോഗികമായി ക്ലാസ്സ് കട്ട് ചെയ്ത് പോകുന്നതുകൊണ്ട് ലാസ്റ്റ് അവറിന് മുന്‍പ് തിരിച്ച് വന്നില്ലെങ്കില്‍പ്പോലും, അറ്റന്‍‌ഡന്‍സ് കിട്ടാന്‍ പ്രശ്നമൊന്നുമുണ്ടാകില്ല. അതുകൊണ്ട് നടരാജ ട്രാന്‍സ്‌പോര്‍ട്ട് തന്നെ ഉചിതം.

പൊതുവെ ത്യാഗിയും, മനുഷ്യസ്നേഹിയും, സല്‍ഗുണസമ്പന്നനുമായ ശേഷഗിരിതന്നെ (ഇതില്‍ക്കൂടുതല്‍ പൊക്കാനെനിക്കറിയില്ല മോനേ) ചോര കൊടുക്കാമെന്ന് ഏറ്റതുകൊണ്ട്, എനിക്ക് സൂചിക്കുത്ത് കൊള്ളില്ലല്ലോ എന്ന സന്തോഷത്തിലാണ് ഞാന്‍ നടക്കുന്നത്.

ആശുപത്രിയില്‍ ചെന്നപ്പോള്‍ അതല്ല അവസ്ഥ. ഏത് കഠിനഹൃദയനും, തന്റെ മുഴുവന്‍ ചോരയും ഊറ്റിയെടുത്തുകൊള്ളാന്‍ പറയും. 8 മാസം മാത്രം പ്രായമായ ഒരു കുരുന്നിനാണ് ചോര കൊടുക്കേണ്ടത്. ആ പിഞ്ചുകുഞ്ഞിനെ, കണ്ണീച്ചോരയില്ലാത്തവനായ ദൈവം വായില്‍ക്കൊള്ളാത്ത ഏതോ മഹാരോഗവുമായിട്ടാണ് ജന്മം നല്‍കിയിരിക്കുന്നത്. എല്ലാ മാസവും രക്തം മുഴുവന്‍ മാറ്റണം. അല്ലെങ്കില്‍ ജീവന്‍ അപകടത്തില്‍, അതാണ് സീന്‍.

ശേഷഗിരിയുടെ തന്നെ രക്തം ക്രോസ് മാച്ചാകുകയും, ഊറ്റിയെടുക്കുകയും ചെയ്തു. ഞങ്ങളുടെ അന്നത്തെ ഒരു ദാരിദ്ര്യാവസ്ഥയൊക്കെ വച്ച് നോക്കിയാല്‍, നിസ്സഹായനായ ആ കുട്ടിയുടെ പിതാവ് നിര്‍ബന്ധിച്ച് പിടിപ്പിക്കാന്‍ ശ്രമിച്ച ചില മുഷിഞ്ഞ കറന്‍സിനോട്ടുകള്‍ “ഹേയ്... വേണ്ട മാഷേ “ എന്നൊക്കെപ്പറഞ്ഞിട്ടാണെങ്കിലും വാങ്ങി കീശയിലാക്കേണ്ടതായിരുന്നു. പക്ഷെ അങ്ങിനെ ചെയ്ത്, പോയിക്കിടന്നാല്‍പ്പിന്നെ ജീവിതകാലം മുഴുവന്‍ ഉറക്കം വരില്ല. അതുകൊണ്ട് സാധുവായ ആ മനുഷ്യന്‍ വളരെ നിര്‍ബന്ധിച്ച് വാങ്ങിത്തന്ന ഓരോ ജ്യൂസും കുടിച്ച്, “ഇനിയും ബ്ലഡ്ഡിന് ആവശ്യം വരുമ്പോള്‍ അറിയിക്കണേ” എന്ന് പറഞ്ഞ് ഞങ്ങള്‍ മടങ്ങി.

കുറെനാള്‍ കഴിഞ്ഞതാ വീണ്ടും വിളി വരുന്നു ബ്ലഡ്ഡിനുവേണ്ടി. മൂന്ന് മാസത്തിനുള്ളില്‍ ഒരു പ്രാവശ്യമേ രക്തം കൊടുക്കാന്‍ പാടുള്ളൂ എന്നുള്ള നിബന്ധനയുള്ളതുകൊണ്ട്, ശേഷഗിരിക്ക് ഇപ്രാവശ്യം ബ്ലഡ്ഡ് കൊടുക്കാന്‍ പറ്റില്ല. അപ്പോപ്പിന്നെ ഇത് എന്റെ ഊഴമാണെന്ന് ഉറപ്പായി. പ്രവീണയ്ക്ക് ഇപ്പോഴും കാര്യമായിട്ട് പുഷ്ടിയൊന്നും വെച്ചിട്ടില്ല, അതുകൊണ്ട് അവളെ ഇടപെടുത്താന്‍ വയ്യ. അല്ലേലും ഈ കൊച്ചുകുഞ്ഞിന്റെ കാര്യത്തിനാണെങ്കില്‍ മാറി മാറി ബ്ലഡ്ഡ് കൊടുക്കാന്‍ ശേഷഗിരിയും, ഞാനും റെഡി.

ഒരു കൂട്ടിരിക്കട്ടെ എന്ന് കരുതി ചോര കൊടുക്കുന്നില്ലെങ്കിലും ശേഷഗിരിയും എന്റെ കൂടെ വരുന്നുണ്ട്. പക്ഷെ,എനിക്കന്ന് ക്ലാസ്സില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ‘നമ്പര്‍ വണ്ണിന് ‘ പോകണമെന്ന് വല്ലാത്ത ശങ്ക. വഴിയിലെങ്ങും കാര്യം സാധിക്കാന്‍ പറ്റിയ ഒഴിഞ്ഞ സ്ഥലമൊന്നും കണ്ടുകിട്ടിയുമില്ല. “ഇനിയിപ്പോ ആശുപത്രീല് ചെന്നിട്ടാകാമെടെ“ എന്ന ശേഷഗിരിയുടെ അഭിപ്രായം അംഗീകരിച്ച്, വലിച്ച് ചവിട്ടി ആശുപത്രിയിലെത്തി.

ചെന്നപാടെ “ടോയ്‌ലറ്റ് എവിടാ സിസ്റ്ററേ“ എന്ന് ചോദിക്കാനുള്ള‍ ഒരു ചമ്മല് കാരണം, കുറെ നേരം കൂടെ ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് നിന്നു. നിക്കാനേ പറ്റൂ എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇരുന്നാല്‍ ബ്ലാഡര്‍ ചുരുങ്ങും, പിന്നീടുണ്ടാകുന്ന സകല സംഭവങ്ങളും, കൂടെവന്നിരിക്കുന്ന ‘മനുഷ്യസ്നേഹി’ വഴി കോളേജില്‍ അറിയും. പിന്നെ കോളേജിലേക്ക് തിരിച്ച് പോകാന്‍ പറ്റില്ല. ട്രാന്‍സ്ഫര്‍ വാങ്ങി വേറേ വല്ല കോളേജിലും പോയി പഠിച്ചാല്‍ മതിയാകും. അതില്‍ക്കുറഞ്ഞതിനെപ്പറ്റിയൊന്നും ചിന്തിക്കുകപോലും വേണ്ട. അക്കാര്യം ആലോചിച്ചപ്പോള്‍ വേഗം പോയി ചെറുവിരല്‍ മേലേക്ക് പൊക്കിപ്പിടിച്ച്, നേഴ്‌സിനോട് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ചോദിച്ചു മന‍സ്സിലാക്കി. വിടപറയും മുന്‍പേ എന്ന സിനിമയിലോ മറ്റോ‍ നെടുമുടി വേണു ചെയ്യുന്നതുപോലെ വളരെ ആസ്വദിച്ചുതന്നെ കാര്യം സാധിക്കുകയും ചെയ്തു.

മടങ്ങിവന്ന്, ‘ഇനിയാര്‍ക്കാടാ എന്റെ ചോര വേണ്ടത് ‘ എന്നമട്ടില്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ നില്‍ക്കുമ്പോള്‍,സിസ്റ്ററിന്റെ വക ഒരു പ്രഖ്യാപനം.

“ഇയാളുടെ ബ്ലഡ്ഡ് എടുക്കേണ്ട”

എന്താണ് കാരണം എന്നവര്‍ പറഞ്ഞില്ല. ഞങ്ങള് കുറച്ചുനേരം കാര്യമായി ആലോചിച്ചുനോക്കി. എന്തായിരിക്കും എന്റെ ചോര നിരാകരിക്കാനുള്ള കാരണം? എനിക്കങ്ങിനെ പറയത്തക്ക മോശം അസുഖം വല്ലതുമുണ്ടെന്ന് എന്റെ മുഖം കണ്ടാല്‍ തോന്നുന്നുണ്ടോ. ഛായ്...അതൊന്നുമല്ല, ഇത് വേറെന്തോ കാര്യമുള്ളതോണ്ടാ.

അവസാനം ഞങ്ങളുതന്നെ ആലോചിച്ച് ഒരു കാരണം കണ്ടെത്തി. സംഗതി ബ്ലഡ്ഡ് കൊടുക്കാന്‍ വന്ന മനുഷ്യസ്നേഹികളൊക്കെയാണെങ്കിലും, ആശുപതിയിലെത്തിയപ്പോഴേക്കും സൂചികയറുമെന്ന് പേടിച്ചിട്ട് ‘നമ്പര്‍ വണ്‍’ സാധിച്ചവന്‍, ഇനി ബ്ലഡ്ഡ് എടുത്ത് കഴിയുമ്പോഴേക്കും, ഇരുന്ന ഇരിപ്പില്‍ വേറേ വല്ല ‘നമ്പറും‘ സാധിക്കില്ലെന്ന് എന്താണുറപ്പ് ? അതാലോചിച്ച് പേടിച്ചിട്ടാകം എന്റെ ചോര എടുക്കുന്ന പ്രശ്നമില്ലെന്ന് സിസ്റ്റര്‍ ബലം പിടിക്കുന്നത്. ഇതില്‍പ്പരം ഒരു മാനക്കേട് ഇനി വരാനുണ്ടോ മുത്തപ്പാ ? എങ്ങിനെയാണ് സിസ്റ്ററിനെ പറഞ്ഞ് സമ്മതിപ്പിച്ച്, തലയില്‍ മുണ്ടുമിട്ട്, ബ്ലഡ്ഡും കൊടുത്ത് അന്നവിടന്ന് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും ഓര്‍മ്മയില്ല.

ബ്ലഡ്ഡ് ടെസ്റ്റിനും, ബ്ലഡ്ഡ് ഡൊണേഷനുമൊക്കെ വേണ്ടി സൂചി കൈയ്യില്‍ കുത്തിക്കയറുമ്പോളൊക്കെ ഇന്നും ഓര്‍മ്മവരുന്ന രണ്ടുകാര്യങ്ങളുണ്ട്. ഒന്നാ കുഞ്ഞ്, പിന്നെ ആ സിസ്റ്ററിന്റെ പ്രഖ്യാപനം.

എന്തായാലും ആ കുരുന്നിനു വേണ്ടി ബ്ലഡ്ഡ് ആവശ്യപ്പെട്ട്, ഞങ്ങള്‍ പഠിത്തമൊക്കെ കഴിഞ്ഞ് കോളേജ് വിടുന്നതുവരെ പിന്നീടൊരിക്കലും വിളിയൊന്നും വന്നിട്ടില്ല. അതിന്റെ അസുഖമെല്ലാം മാറിക്കാണും, അതായിരിക്കും വിളിക്കാതിരുന്നത്. അങ്ങിനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. മറിച്ച് ചിന്തിക്കാന്‍ വയ്യ. അതെ, അങ്ങിനെ ചിന്തിച്ചാല്‍ മതി. അങ്ങിനെ മാത്രം ചിന്തിച്ചാല്‍ മതി. ബി പോസിറ്റീവ്.

Friday 25 January 2008

ഒരു പേരിലെന്തിരിക്കുന്നു ?!!

രു പേരിലെന്തിരിക്കുന്നു എന്ന വിഷയത്തെപ്പറ്റി മിക്കവാറും എല്ലാവരും ആവശ്യത്തിലും അതിലധികവും, എഴുതുകയും തര്‍ക്കിക്കുകയുമെല്ലാം ചെയ്തുകഴിഞ്ഞിരിക്കുന്നു. എന്നാലും, ഒരു ബ്ലോഗറായ സ്ഥിതിക്ക് ഈ വിഷയത്തെപ്പറ്റി ഈയുള്ളവന്റെ വഹ ഒരു കുറിപ്പെങ്കിലും എഴുതിയില്ലെങ്കില്‍ കുറച്ചിലല്ലേ ?

ബ്ലോഗാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ ഒരു ബ്ലോഗപ്പേര് ഇടണമെന്ന് കരുതിയിരുന്നു. വളരെയധികം ആലോചിച്ചിട്ടാണങ്കിലും നിരക്ഷരന്‍ എന്ന പേര് മന‍സ്സിലോടിയെത്തിയപ്പോള്‍ത്തന്നെ അതങ്ങ് ഉറപ്പിക്കുകയായിരുന്നു. കാര്യകാരണസഹിതം അന്നുതന്നെ ‍ ആ പേരിനുപിന്നിലെ രഹസ്യം വിശദീകരിച്ചിട്ടുണ്ട്.

രണ്ട്മൂന്ന് പോസ്റ്റുകള്‍ ചെയ്തപ്പോളേക്കും പല ബ്ലോഗന്മാരും, ബ്ലോഗിണിമാരും ആ പേരിനെ വളരെ സ്നേഹത്തോടെ നീട്ടിയും, കുറുക്കിയുമൊക്കെ വിളിക്കാന്‍ തുടങ്ങി. സാജന്‍ നിര്‍ എന്ന് വിളിച്ചപ്പോള്‍, ജിഹേഷ് നിരു എന്നാണ് വിളിച്ചത്.
നിരക്ഷു എന്നോ നിരക്ഷ് എന്നോ വിളിച്ചോട്ടേ എന്നാണ് ആഷ ചോദിക്കുന്നത്.
നിരക്ഷരന്‍ ചേട്ടാ എന്നല്ലാതെ മറ്റൊന്നും വിളിക്കുന്ന പ്രശ്നമില്ല എന്നാണ് ശ്രീ പറയുന്നത്. ‘നീ-രാക്ഷസന്‍’ എന്നുവരെ വിളിച്ചവരുണ്ട്.

നിരക്ഷരന്‍ എന്ന പേര്, എനിക്കുവേണ്ടി, എന്നാല്‍, എന്നിലൂടെ, ഞാന്‍ തന്നെ സ്വീകരിച്ച പേരാണ്. അതെങ്ങിനെ വേണമെങ്കിലും മാറ്റിയോ മറിച്ചോ, നീട്ടിയോ കുറുക്കിയോ വിളിച്ചോളൂ. സസന്തോഷം വിളി കേട്ടോളാം.

മനോജ് എന്ന ‘മനോഹരമായ’ എന്റെ സ്വന്തം പേരിനേയും ഇതുപോലെതന്നെ പലരും, പലവട്ടം, നീട്ടുകയും കുറുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

പഠിക്കുന്ന കാലത്ത്, ഹോസ്റ്റല്‍ വാര്‍ഡന്‍ ജിമ്മി സാര്‍ അതിനെ ‘മഞ്ചു‘ എന്ന് സ്ത്രൈണീകരിപ്പിച്ചത്, അങ്ങോര് കെട്ടാ‍ന്‍ പോകുന്ന പെണ്ണിന്റെ പേര് മഞ്ചു എന്നായതുകൊണ്ടാണെന്ന് കരുതി ഞാനങ്ങ് ക്ഷമിച്ചു.
(ക്ഷമിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താകാനും മതി.)
സ്ഥിരം കാണാറുള്ള സ്കോട്ട്‌ലാന്‍‌ഡുകാരനായ ഇവാന്‍ ക്രോംബി ‘മാഞ്ചോ’ എന്നല്ലാതെ വിളിക്കാറില്ല. അറബികളായ സഹപ്രവര്‍ത്തകര്‍ പലരും വിളിക്കുന്നത് കേട്ടാല്‍ വല്ല തെറിയോ മറ്റോ ആണെന്ന് കരുതി ചെവിപൊത്തിപ്പിടിക്കാനാണ് ആദ്യം തോന്നുക. ഒരിക്കല്‍, ഔദ്യോഗിക ആവശ്യത്തിനുവേണ്ടി പുറത്തെവിടെയോ പോയപ്പോള്‍ ഹോട്ടലില്‍ താമസിച്ചതിന്റെ ബില്ലില്‍ അവന്മാര് ‘മാങ്കോ’ എന്നടിച്ച് വെച്ചിരിക്കുന്നു. ആ ‘മാങ്കോ’ ഞാന്‍ തന്നെയാണെന്ന് എന്റെ അക്കൌണ്ട്സ് സഹപ്രവര്‍ത്തകരെ പറഞ്ഞ് മനന്നിലാക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.
മനൂഷ്, മനാഷ്, മനോഗ് എന്നൊക്കെയുള്ള വിളികളും ഇഷ്ടം‌പോലെ കേട്ടിരിക്കുന്നു.

വയ്യാ‍.. മടുത്തൂ...

ഇനിയാരെങ്കിലും മങ്കീന്നോ, മാങ്ങാത്തൊലീന്നോ,മനോരോഗീന്നോ വിളിക്കാന്‍ തുടങ്ങും മുന്‍പ് ഞാനൊരു അവസാനവാക്ക് പറയുകയാണ്.

മനോജ് എന്ന എന്റെ ഔദ്യോഗിക നാമത്തില്‍ തൊട്ടുകളിച്ചാല്‍ എല്ലാവരും വിവരമറിയും!!

അതിനൊരുകാരണംകൂടെയുണ്ട്. ഈ പേര് എനിക്ക് ഞാനിട്ട പേരല്ല. അച്ഛനോ, അമ്മയോ, അപ്പൂപ്പനോ, അമ്മൂമ്മയോ, സഹോദരീസഹോദരന്മാരോ, മറ്റേതെങ്കിലും ബന്ധുക്കളോ, കുടുംബസുഹൃത്തുക്കളോ ഇട്ട പേരല്ല.

ഈ പേരിട്ട ആളെ ഞാന്‍ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. പക്ഷെ ഒന്നെനിക്കറിയാം. ലോകത്തൊരു മനുഷ്യക്കുഞ്ഞിനും ഇത്തരം ഒരു പേരിടീല്‍ സംഭവം അനുഭവത്തിലുണ്ടായിക്കാണില്ല. അവിടെയാണ് ഈ പേരിന്റെ മഹത്വം കുടിയിരിക്കുന്നത്.

അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ പല്ലും, നഖവും, പിന്നെ കയ്യില്‍ക്കിട്ടിയതെന്തും എടുത്ത് നേരിടുമെന്ന്, എനിക്കീപ്പേരിട്ട , ഞാന്‍ ഭൂജാതനായ വിവരമറിഞ്ഞ് ഓടി വീട്ടില്‍ വന്ന്, എന്റെ പേരില്‍ പോളിസിയെടുപ്പിക്കാന്‍ ശുഷ്ക്കാന്തി കാണിച്ച, എനിക്ക് പേരില്ലാത്തതിന്റെ പേരില്‍ പോളിസി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി, അന്നാട്ടിലുള്ളതില്‍ വെച്ചേറ്റവും ബെസ്റ്റ് പേരെനിക്കിട്ട, ഞങ്ങളുടെ L.I.C.ഏജന്റിന്റെ പേരില്‍ ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തുകൊള്ളുന്നു.

ഗുണപാഠം:- ഒരു പേരില്‍ ഒന്നും ഇരിക്കുന്നില്ല. പക്ഷെ ആ പേര് ആരാണിട്ടത് എന്നതിലാണ് എല്ലാമിരിക്കുന്നത്.

Friday 11 January 2008

ഷേണായി

ഷേണായി ചെറുപ്പത്തിലേ മഹാ കുസൃ‌തിയും രസികനുമായിരുന്നു. പരീക്ഷക്കാലത്താണ് ഷേണായി തന്റെ പ്രകടനം മുഴുവന്‍ പുറത്തെടുക്കുക. പരീക്ഷാ ഹാളിലേക്ക് നടക്കുന്ന അദ്ധ്യാപകന്റെ കയ്യിലിരിക്കുന്ന ചോദ്യക്കടലാസില്‍ നിന്ന് എങ്ങിനെയെങ്കിലും ഒളിഞ്ഞുനോക്കി ഒരു 20 മാര്‍ക്കിന്റെയെങ്കിലും ചോദ്യം ചോര്‍ത്തിയെടുക്കുന്നതിന് ഷേണായി കഴിഞ്ഞിട്ടേ വേറാരെങ്കിലും ഉണ്ടായിരുന്നുള്ളൂ. അങ്ങിനെ കിട്ടുന്ന ചോദ്യങ്ങള്‍‌ കൂട്ടുകാര്‍ക്കെല്ലാം വളരെ സന്തോഷത്തോടെതന്നെ ഷേണായി പങ്കുവെയ്ക്കുമായിരുന്നു.

അങ്ങിനെയിരിക്കുമ്പോള്‍ ഒരിക്കല്‍, സാമൂഹ്യപാഠം പരീക്ഷാദിവസം, ചോദ്യക്കടലാസ് ചോര്‍ത്താന്‍ പോയ ഷേണായിക്ക് ചോദ്യങ്ങളൊന്നും കാണാന്‍ പറ്റിയില്ല. പക്ഷെ ഷേണായിയുണ്ടോ വിട്ടുകൊടുക്കുന്നു !

തന്നേയും കാത്ത് അക്ഷമരായിരിക്കുന്ന സുഹൃത്തുക്കളുടെ ഇടയിലേക്ക് വിജയശ്രീലാളിതനായെന്നപോലെ കടന്നുവന്ന ഷേണായി 10 മാര്‍ക്കിന്റെ ഒരു ചോദ്യം പുറത്തുവിടുന്നു.

അക്‍ബറിന്റെ ഛേദം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക !!!

Wednesday 2 January 2008

പ്രേതബാധയുള്ള ലോഡ്ജ്‌

1986-1991 വര്‍ഷങ്ങളില്‍ കണ്ണൂര്‌ ജീവിക്കാനായിരുന്നു നിയോഗം. ബിരുദപഠനത്തിനായി തലയില്‍ വരച്ചത്‌ കണ്ണൂര്‍‍ എഞ്ചിനീയറിംഗ്‌ കോളേജാണെങ്കില്‍ അവിടെപ്പോയല്ലേ പറ്റൂ.

അതിരുകടന്ന രാഷ്ട്രീയം. സ്നേഹിച്ചാല്‍ നക്കിക്കൊല്ലും, അല്ലെങ്കില്‍ ഞെക്കിക്കൊല്ലും. ചിലപ്പോള്‍ ബോംബെറിഞ്ഞും കൊല്ലും. അതായിരുന്നു അവിടത്തെ അവസ്ഥ. കാറും കോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷമുള്ള കണ്ണൂരിലെ ജീവിതംതന്ന അനുഭവങ്ങള്‍ നിരവധിയാണ്‌. ഇതൊക്കെയാണെങ്കിലും, എനിക്കവിടം ഇന്നും പ്രിയങ്കരം തന്നെ.

ആദ്യവര്‍ഷങ്ങളില്‍ കോളേജ്‌ ഹോസ്റ്റലില്‍ത്തന്നെയായിരുന്നെങ്കിലും, അവസാനവര്‍ഷം മാര്‍ക്കറ്റിനടുത്തുള്ള “റിയാസ്‌ ഹോം“ ലോഡ്ജിലേക്ക്‌ താമസം മാറ്റി. ഹോസ്റ്റലില്‍ നിന്ന്‌ പുറത്താക്കിയതുകൊണ്ടൊന്നുമല്ല കേട്ടോ. പഠിക്കാനുള്ള സൌകര്യത്തിനുവേണ്ടിയാണത്‌ ചെയ്തത്‌. എന്നിട്ടും പഠിപ്പിലൊന്നും വലിയ പുരോഗതി ഉണ്ടായില്ലെന്നുള്ളത്‌ പരമമായ സത്യം മാത്രം.

അസീസ്ക്കയുടെ ഉടമസ്തതയിലുള്ള റിയാസ്‌ ഹോമിലെ ബഹുഭൂരിപക്ഷം താമസക്കാരും മെഡിക്കല്‍ റപ്രസെന്റേറ്റീവ്സ്‌ ആയിരുന്നു. മാര്‍ക്കറ്റിലെ ചില കടകളിലെ ജോലിക്കാര്‍, ഒന്നുരണ്ട്‌ സേത്സ്‌ റെപ്പുകള്‍, ഫാക്ടിലെ ചില ജീവനക്കാര്‍, പിന്നെ എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥികളും എന്റെ വളരെ അടുത്ത സുഹൃത്തുക്കളുമായ ഗിരി, നന്ദന്‍, ജയ്‌ദീപ്‌, ജോഷി, സുനില്‍, തുടങ്ങിയവരുമൊക്കെ അടക്കം 25 ല്‍പ്പരം അന്തേവാസികളാണ്‌ റിയാസ്‌ ഹോമിലുണ്ടായിരുന്നത്‌. കൂട്ടത്തില്‍ പിള്ളസാറും.

പിള്ളസാര്‍ അദ്ധ്യാപകനൊന്നുമല്ല. ഞങ്ങളങ്ങിനെയാണ്‌ വിളിച്ചിരുന്നതെന്നുമാത്രം. ഏതോ തെക്കന്‍ ജില്ലക്കാരനാണ്‌. കൊല്ലമോ, പത്തനം തിട്ടയോ മറ്റോ ആണെന്നാണ് ഓര്‍മ്മ. 55ന്‌ മുകളില്‍ പ്രായം.. അഞ്ചടി മൂന്നിഞ്ച്‌ പൊക്കം. ഇരുണ്ട നിറം, സാമാന്യം നല്ല കഷണ്ടി. വെളുത്ത മുണ്ടും ഷര്‍ട്ടും സ്ഥിരവേഷം.

അദ്ദേഹം അധികം ആരോടും ഇടപഴകാറില്ല. ഏതോ സര്‍ക്കാര്‍ കോണ്ട്രാക്ടറാണെന്നാണ്‌ ലോഡ്ജില്‍ പറഞ്ഞിരിക്കുന്നത്‌. പക്ഷെ അത്തരത്തിലുള്ള യാതൊരു ജോലിയും പിള്ളസാറിനില്ല എന്നാണ്‌ ജനസംസാരം. വര്‍ഷങ്ങളായി റിയാസ്‌ ഹോമില്‍ താമസിക്കുന്നു. കാര്യമായ വാടകയൊന്നും കക്ഷി കൊടുക്കുന്നില്ലെന്നാണ്‌ ലോഡ്ജുടമസ്തനായ അസീസ്ക്കയുടെ ഭാഷ്യം.

എന്തായാലും ശരി, കുറെ നാളുകളായി പിള്ളസാറിന്റെ മുറിയില്‍ പ്രേതത്തിന്റെ ശല്യം. രാത്രി വാതിലില്‍ മുട്ടുന്നത്‌ കേട്ട്‌, വാതില്‍ തുറന്നുനോക്കിയാല്‍ ആരെയും കാണില്ല. പൂച്ച കരച്ചിലും, മറ്റ്‌ അപസ്വരങ്ങളും, ചാത്തനേറുമെല്ലാം നിത്യേനയുള്ള സംഭവങ്ങളാണ്‌. പിള്ളസാര്‍ ശരിക്കൊന്നുറങ്ങിയിട്ട്‌ നാള് കുറെയായി.

പരാതി അസീസ്ക്കയുടെ അടുത്തെത്തിയെങ്കിലും, ശരിക്ക്‌ വാടകപോലും തരാത്ത ഒരാളുടെ കാര്യത്തില്‍ അസീസ്ക്ക വലിയ താല്‍പ്പര്യമൊന്നും കാണിച്ചില്ല. പ്രേതശല്യം കാരണം പിള്ളസാര്‍ ഒഴിഞ്ഞുപോയാല്‍ ആ സിംഗിള്‍ റൂം മറ്റാര്‍ക്കെങ്കിലും, കുറച്ചുകൂടെ നല്ല വാടകയ്ക്ക്‌ കൊടുക്കാമെന്ന്‌ അസീസ്ക്കയും കരുതിക്കാണും.

ഞങ്ങളിത്രയും വീരശൂരപരാക്രമികളായ എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥികളിവിടെ താമസിക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ പ്രേതശല്യമോ? എങ്കിലാ പ്രേതത്തെ ഒന്നുകണ്ട്‌ പരിചയപ്പെട്ടിട്ടുതന്നെ ബാക്കി കാര്യം. ഞങ്ങളില്‍ ചിലര്‍ ഇടപെടാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍, സേത്സ്‌ റപ്പായി ജോലി ചെയ്യുന്ന പപ്പേട്ടന്‍ ഞങ്ങളോടാ രഹസ്യം തുറന്നു പറഞ്ഞു. പ്രേതശല്യവും, ചാത്തനേറും മറ്റും നടത്തുന്നത്‌ പപ്പേട്ടന്‍ തന്നെയാണ്‌!!

വെറുതെ ഒരു തമാശയ്ക്കുവേണ്ടി പിള്ളസാറിന്റെ കതകില്‍ ഒന്നുരണ്ടുപ്രാവശ്യം തട്ടിയതായിരുന്നു തുടക്കം. പിള്ളസാര്‍ വിരണ്ടെന്നു കണ്ടപ്പോള്‍ അതൊരു സ്ഥിരം പരിപാടിയാക്കിയെന്നു മാത്രം. പിള്ളസാറിന്റെ എതിര്‍വശത്തെ മുറിയിലുള്ള മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന ഒരു പയ്യന്‍സും ഈ കലാപരിപാടിയില്‍ പപ്പേട്ടന്റെ സഹായിയായി കൂടൂം. പിള്ളസാര്‍ മനസ്സുതുറക്കുന്നതു മുഴുവനും ഈ പയ്യന്‍സിനോടായിരുന്നതുകൊണ്ട്‌ അങ്ങേരുടെ മുഴുവന്‍ നീക്കങ്ങളും അപ്പപ്പോള്‍ത്തന്നെ പപ്പേട്ടനറിഞ്ഞുകൊണ്ടിരുന്നു.

പതുക്കെപ്പതുക്കെ ലോഡ്ജിലെ ഒരുമിക്ക എല്ലാ അന്തേവാസികളും ഈ പ്രേതകഥയുടെ രഹസ്യം മനസിലാക്കിത്തുടങ്ങി. അസീസ്ക്കയും അറിഞ്ഞിട്ടുണ്ടാകണം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍, പപ്പേട്ടന്റെ ചാത്തനേറും കലാപരിപാടികളും വിപുലീകരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി, ചാത്തനേറില്‍ ഞാനും സജ്ജീവപങ്കാളിയായി കൂടി.

പപ്പേട്ടന്റെ ഒന്നാം സഹായിയായ പയ്യന്‍സിന്റെ, സഹമുറിയനായ ബഷീര്‍ക്കയ്ക്ക്‌, ചാത്തനേറിന്റെ പിന്നാമ്പുറ രഹസ്യമൊന്നും അറിയില്ലായിരുന്നു. സ്വന്തം മുറിയിലുള്ളയാളാണ്‌ പ്രേതത്തിന്റെ ഒന്നാം സഹായി എന്നുള്ളതുപോലും അറിയാത്ത ബഷീര്‍ക്ക, തലയണയ്ക്കടിയില്‍ ഒന്നാന്തരം ഒരു കത്തി കരുതിവച്ചിട്ടാണ്‌ ഉറങ്ങിയിരുന്നത് ‌. ചാത്തനോ മറുതായോ മറ്റോ വന്നാല്‍ എടുത്ത്‌ പെരുമാറാന്‍ വേണ്ടിത്തന്നെ. അല്ലപിന്നെ.

ദിവസങ്ങള്‍ കുറെ കഴിഞ്ഞു. പിള്ളസാര്‍ ചില ദിവസങ്ങളില്‍ ലോഡ്ജിലേക്ക്‌ വരാതായി. അങ്ങോര്‌ വരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്കുറക്കവുമില്ല. പിള്ളസാര്‍ മുറിയില്‍ക്കയറി കതകടച്ചുകഴിഞ്ഞാല്‍ ഞങ്ങളുടെ കലാപരിപാടികള്‍ ആരംഭിക്കുകയായി.

അന്നൊരുരാത്രി, പപ്പേട്ടന്‍ ഇത്തിരി കടുത്തൊരു ചാത്തനേറുതന്നെയാണ്‌ നടത്തിയത്‌. പല മുറികളിലും വെളിച്ചമുണ്ട്‌. ആരും ഉറങ്ങിയിട്ടൊന്നുമില്ല. മുഴുത്ത വലിപ്പത്തിലുള്ള ഒരു ചെങ്കല്ലാണ്‌ ഇത്തവണ പപ്പേട്ടന്‍ കയ്യിലെടുത്തത്‌. ഇത്രയും വലിയ കല്ലൊന്നും എറിയണ്ട പപ്പേട്ടാ എന്നുപറഞ്ഞ്‌ തടയാനൊരു ശ്രമം ഞാന്‍ നടത്തും മുന്‍പ്‌ ഏറുകഴിഞ്ഞു.

ഇടനാഴിയില്‍, പിള്ളസാറിന്റെ മുറിക്കുമുന്‍പിലായി കല്ലുവന്നു വീഴുന്ന ശബ്ദം കേട്ട്‌ പിള്ളസാറടക്കം എല്ലാവരും അവരവരുടെ മുറിക്കുവെളിയിലിറങ്ങി. ഇടനാഴിയില്‍ മുഴുവന്‍ ചിന്നിച്ചിതറിക്കിടക്കുന്ന ചെങ്കല്ലിന്റെ ചെറുതും വലുതുമായ കട്ടകള്‍!!

പിള്ളസാര്‍ അതാ, കറണ്ടടിച്ച കാക്കയെപ്പോലെ നില്‍ക്കുകയാണ്‌.

ഇരുട്ടിന്റെ മറവില്‍നിന്നും വെളിയില്‍വന്ന്‌, ഒന്നുമറിയാത്തപോലെ ഞങ്ങളും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു. കഥയറിയുന്ന പലരുടേയും മുഖത്ത്‌ ഒരു കള്ളച്ചിരി പരക്കുന്നുണ്ട്‌.

എനിക്ക്‌ ചെറിയൊരങ്കലാപ്പ്‌ തോന്നാതിരുന്നില്ല. പിള്ളസാറെങ്ങാനും മറിഞ്ഞുവീണ്‌ മയ്യത്തായാല്‍ ഞങ്ങളുമൂന്നുപേരും തൂങ്ങിയതുതന്നെ. എന്തായാലും വിചാരിച്ച പോലെ കുഴപ്പമൊന്നുമുണ്ടായില്ല. പഴശ്ശിനിക്കടവ് മുത്തപ്പന്‍ കാത്തു.

പിന്നീട് , ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍, പപ്പേട്ടന്‍ തന്നെ മുന്‍കയ്യെടുത്ത്‌, ഞങ്ങളെല്ലാവരുംകൂടെച്ചേര്‍ന്ന്‌ ഇടനാഴി മുഴുവന്‍ വൃത്തിയാക്കിയശേഷം പോയിക്കിടന്നുറങ്ങി.

അടുത്ത രണ്ടുദിവസത്തിനകം പിള്ളസാര്‍ മുറികാലിയാക്കി സ്ഥലം വിട്ടു. ചാത്തന്‍, മാടന്‍, മറുത, പ്രേതം, തുടങ്ങിയവയോടെല്ലാം അസീസ്ക്കയും മനസ്സറിഞ്ഞ്‌ നന്ദി പറഞ്ഞുകാണും.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം ലോഡ്ജിലാകെ ഒരു വാര്‍ത്ത പരന്നു!!!
അതിന്റെ സത്യാവസ്ഥയെക്കുറിച്ച് ഇപ്പോഴും എനിക്ക് വലിയ ഉറപ്പൊന്നുമില്ല.

ചാത്തനേറ്‌ പൊടിപൊടിച്ചിരുന്ന ദിവസങ്ങളില്‍ പിള്ളസാര്‍ ഒരു കണിയാനെക്കണ്ട്‌ പ്രശ്നം വെപ്പിച്ച്‌ നോക്കിയിരുന്നുപോലും !! അതീവ ഗുരുതരമായ കാര്യങ്ങളാണ്‌ പ്രശ്നവശാല്‍ തെളിഞ്ഞത്‌.

ലോഡ്ജില്‍, ഉഗ്രമൂര്‍ത്തികളായ, വീരപ്രേതം, ബ്രഹ്മരക്ഷസ്സ്‌, പണ്ടാരമൂര്‍ത്തി എന്നീ മൂന്ന്‌ അത്മാക്കളുടെ ശല്യമുള്ളതുകൊണ്ട്‌ അവിടം താമസയോഗ്യമല്ല. ജീവഹാനിവരെ സംഭവിക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്‌, എത്രയും പെട്ടെന്ന്‌ താമസം മാറുന്നതായിരിക്കും അഭികാമ്യം. പിള്ളസാര്‍ പെട്ടെന്ന്‌ സ്ഥലം കാലിയാക്കിയതിന്റെ കാരണമിനി പ്രത്യേകിച്ച്‌ വിശദീകരിക്കേണ്ടല്ലോ?

സംഭവം കഴിഞ്ഞിട്ട്‌ 17 വര്‍ഷത്തിനുമുകളിലായെങ്കിലും, ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമുണ്ട്‌ ?
വീരപ്രേതം, ബ്രഹ്മരക്ഷസ്സ്‌, പണ്ടാരമൂര്‍ത്തി !!!
ഇതിലേതായിരുന്നു ഈയുള്ളവന്‍‍ ??