Monday 24 November 2008

എണ്ണപ്പാടങ്ങളിലൂടെ

റേഴ് വര്‍ഷം മുന്‍പ് അബുദാബിയിലെ മരുഭൂമികളിലൊന്നായ ബുഹാസ എന്ന എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന കാലം. ഞങ്ങളുടെ കമ്പനിക്ക് ബുഹാസ മരുഭൂമിയില്‍ ഒരു ക്യാമ്പ് ഉണ്ട്. താമസവും, ഭക്ഷണവും ഓഫീസുമൊക്കെ ആ ക്യാമ്പില്‍ത്തന്നെ. വല്ലപ്പോഴൊക്കെ ചില പ്രത്യേക ജോലികള്‍ക്കായി ഫീല്‍ഡില്‍/മരുഭൂമിയിലേക്ക് പോകേണ്ടി വരുമെന്നതൊഴിച്ചാല്‍ മിക്കവാറും ഈ ക്യാമ്പില്‍ത്തന്നെയാണ് ദിവസം മുഴുവന്‍ ചിലവഴിക്കേണ്ടത്. വളരെ ചുരുക്കം ചില ഫോണ്‍‌വിളികള്‍ വരുമെന്നതൊഴിച്ചാല്‍ സ്വസ്ഥമാണവിടത്തെ ജീവിതം. അബുദാബിയിലെ ‘അഡ്ക്കോ‘ എന്ന എണ്ണക്കമ്പനിയുടെ കോണ്ട്രാക്‍ട് ജോലികളാണ് ഞങ്ങളുടെ കമ്പനി ബുഹാസയില്‍ ക്യാമ്പടിച്ച് ചെയ്തുപോരുന്നത്.

ഒരു ദിവസം ഉച്ചസമയം കഴിഞ്ഞപ്പോള്‍ ടെലിഫോണ്‍ ചിലച്ചു. അഡ്ക്കോയില്‍ നിന്ന് പെട്രോളിയം എഞ്ചിനീയറാണ്. ബുഹാസ എണ്ണപ്പാടത്തിന്റെ അതിര്‍വരമ്പുകളില്‍ പലയിടത്തായി എണ്ണപ്പാടത്തിന്റെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ഒബ്സര്‍വേഷന്‍ വെല്‍ എന്നറിയപ്പെടുന്ന എണ്ണക്കിണറുകളില്‍(നമ്മുടെ നാടന്‍ ബോര്‍ വെല്ലിന്റെ തന്നെ ഇത്തിരി മുന്തിയ ഇനം ഒന്ന്) ചിലതില്‍ എനിക്ക് ജോലിയുണ്ട്. അക്കാര്യം പറയാനാണ് പെട്രോളിയം എഞ്ചിനീയര്‍ വിളിച്ചിരിക്കുന്നത്. ഒബ്സര്‍വേഷന്‍ വെല്ലുകളില്‍ സ്ഥിരമായി ജോലികളൊന്നും ഉണ്ടാകാത്തതുകൊണ്ടും,അതില്‍ പലതും യു.എ.ഇ. ഒമാന്‍ ബോര്‍ഡറിലായതുകൊണ്ടും അവിടേക്കുള്ള പൂഴിമണ്ണ് നിറഞ്ഞ വഴികളൊക്കെ മണ്ണിടിഞ്ഞ് മൂടിക്കിടക്കാന്‍ സാദ്ധ്യതയുണ്ട്. ഞങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള 4 വീല്‍ ഡ്രൈവ് വാഹനത്തിന് പുറമേ ജോലിക്കാവശ്യമാ‍യ ഉപകരണങ്ങളുമായി പോകുന്ന വലിയ ട്രക്കുകള്‍ക്കും മറ്റും പോകാന്‍ പാകത്തിന് ഒബ്സര്‍വേഷന്‍ വെല്ലുകളിലേക്കുള്ള വഴികള്‍ സഞ്ചാരയോഗ്യമായി കിടക്കുന്നുണ്ടോ എന്നറുപ്പാക്കാന്‍ വേണ്ടി ഈ ഫീല്‍ഡിലൂടെ ഒരു പൈലറ്റ് യാത്ര നടത്തേണ്ടിയിരിക്കുന്നു. ഞാനതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

ക്യാമ്പിലെ സൂപ്പര്‍വൈസറായ മക്കാറം എന്ന ഈജിപ്റ്റുകാരനോട് യാത്രയ്ക്ക് വേണ്ടിയുള്ള 4 വീല്‍ ഡ്രൈവ് വാഹനവും അതോടിക്കാനുള്ള സാരഥിയേയും ആവശ്യപ്പെട്ടു. എനിക്ക് യു.എ.ഇ. രാജ്യത്ത് വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് ഇതുവരെ കിട്ടിയിട്ടില്ല.(അപേക്ഷ പോലും കൊടുക്കാതെ അതെങ്ങിനെ കിട്ടും ?) മക്കാറം ഒരു 4 വീല്‍ ഡ്രൈവ് പിക്കപ്പിന്റെ താക്കോലെടുത്തു തന്നു. റെയ്‌ഗണ്‍ എന്ന ഓമനപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന തിരുവനന്തപുരത്തുകാരന്‍ രാജനാണ് സാരഥിയായിട്ട് വരുന്നത്. ഫീല്‍ഡിലെ മറ്റ് ജോലികളൊക്കെ കഴിഞ്ഞുവന്ന് കുളിച്ച് കുപ്പായമൊക്കെ മാറ്റി ഇരിക്കുന്ന സമയത്താണ് രാജന് പുതിയ ജോലി കിട്ടിയത്. ജോലിസ്ഥലത്തേക്ക് പോകുമ്പോളിടുന്ന ഓറഞ്ച് നിറത്തിലുള്ള ‘കവറോള്‍’ വീണ്ടും വലിച്ചുകയറ്റി വന്നപ്പോള്‍ രാജനെന്നോട് ചോദിച്ചു.

“വഴിയുണ്ടോന്ന് നോക്കാന്‍ പോകുന്നതല്ലേ ? വണ്ടിയില്‍ നിന്ന് വെളിയില്‍ ഇറങ്ങേണ്ടി വരില്ലല്ലോ ? അപ്പോള്‍ സേഫ്റ്റി ബൂട്ട് ഇടേണ്ട ആവശ്യമൊന്നും ഇല്ലല്ലോ ? “

സേഫ്റ്റി ഷൂ അല്ലെങ്കില്‍ സേഫ്റ്റി ബൂട്ട് എണ്ണപ്പാടത്തെ സുരക്ഷയുടെ ഭാഗമാണ്. ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ കാലില്‍ വന്ന് വീണ് വിരലുകള്‍ക്ക് പരിക്കുപറ്റാതിരിക്കാന്‍ കട്ടിയുള്ള ഇരുമ്പിന്റെ സംരക്ഷണം ഈ ഷൂവിനുള്ളില്‍ മുന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ടാകും. പുറമേ നിന്ന് നോക്കിയാല്‍ സാധാരണ ഷൂ പോലെയേ തോന്നൂ. രാജന്‍ ഷൂവിന് പകരം വള്ളിച്ചെരിപ്പുമിട്ട് വണ്ടിയില്‍ക്കയറി. ഞാന്‍ കവറോളും സേഫ്റ്റ് ബൂട്ടും ഇട്ട് നിന്നിരുന്നതുകൊണ്ട് അങ്ങിനെ തന്നെ യാത്രതിരിച്ചു.

നല്ല വേനല്‍ക്കാലമാണ്. ഉച്ചയ്ക്ക് 2 മണി സമയം, ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയാണ് യാത്ര. എ.സി.യുള്ള പിക്കപ്പിനകത്തിരിക്കുന്നതുകൊണ്ട് ചൂടൊന്നും അറിയുന്നില്ലെങ്കിലും വണ്ടിയില്‍ നിന്നെങ്ങാനും ഇറങ്ങേണ്ടി വന്നാല്‍ വിവരമറിയും. രാജന് ഫീല്‍ഡിലെ വഴികളൊക്കെ ഒരു വിധം അറിയാം. പക്ഷെ ഈ ഒബ്‌സര്‍വേഷന്‍ വെല്ലുകളില്‍ ഇതിനുമുന്‍പ് പോകണ്ട ആവശ്യം ഇല്ലായിരുന്നതുകൊണ്ട് അവിടേക്കുള്ള വഴിയൊന്നും കൃത്യമായി അറിയില്ല. എനിക്കാണെങ്കില്‍, എവിടെ നോക്കിയാലും മണലു‍കൊണ്ടുണ്ടാക്കിയ ചെറുതും വലുതുമായ കുന്നുകളും കുഴികളുമല്ലാതെ വഴിയൊന്നും തിരിച്ചറിയുന്നുമില്ല. മരുഭൂമിയിലെ വഴികളൊക്കെ ഇത്തരം ചെറുതും വലുതുമായ കുന്നുകള്‍ക്ക് മുകളിലൂടെയും, കുഴികളിലൂടെ ഇറങ്ങിയുമൊക്കെയായിരിക്കും. വഴി കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും വഴി തെറ്റാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

പത്തിരുപത് കിലോമീറ്ററിന് മുകളില്‍ ദൂരം ചെയ്ത് ഞങ്ങളവസാനം വഴികളൊക്കെ കണ്ടുപിടിച്ചു. പലയിടത്തും മണ്ണുവീണ് വഴി മൂടിക്കിടക്കുകയാണ്. 4 വീല്‍ ഡ്രൈവായിരുന്നതൊകൊണ്ട് മൂടിക്കിടക്കുന്ന മണല്‍ത്തിട്ടകള്‍ക്ക് മുകളിലൂടെയൊക്കെ വണ്ടി കയറ്റിയിറക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പക്ഷെ ഈ വഴികളിലൂടെയൊന്നും ഉപകരണങ്ങളുമായി വലിയ ട്രക്കുകള്‍ക്ക് വരാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കി. അതുകൊണ്ട് ജോലി ചെയ്യണമെങ്കില്‍ ആദ്യം വഴികളൊക്കെ ശരിയാക്കണമെന്ന് പെട്രോളിയം എഞ്ചിനീയറെ അറിയിച്ചാല്‍ കൂറ്റന്‍ ഷൌവ്വലുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അല്ലെങ്കില്‍ ജെ.സി.ബി. പോലുള്ള യന്ത്രങ്ങളുപയോഗിച്ച് ആദ്യം വഴി ശരിയാക്കിയെടുക്കേണ്ടത് അഡ്ക്കോയുടെ ജോലിയാണ്. ജോലി ചെയ്യേണ്ട വെല്ലുകളിലേക്കുള്ള വഴികളെല്ലാം ഞങ്ങള്‍ കയറിയിറങ്ങി. ഇനി മടക്കയാത്രയാണ്. വന്ന വഴികളിലൂടെ തന്നെ അധികം താമസിയാതെ ക്യാമ്പിലെത്താം.

സാമാന്യം വലിപ്പമുള്ള ഒരു മണല്‍ക്കൂമ്പാരത്തിന് മുകളിലൂടെ ഞങ്ങളുടെ വാഹനം കയറിപ്പോയത് ഓര്‍മ്മയുണ്ട്. പക്ഷെ മടക്കയാത്രയില്‍ ആ കുന്നിറങ്ങുമ്പോള്‍‍ വണ്ടിയുടെ ഒരു വശത്തെ ടയറുകള്‍ പെട്ടെന്ന് പൂണ്ടുപോയി. കുറച്ചുകൂടെ ആക്‍സിലറേറ്റര്‍ കൊടുത്ത് വണ്ടി മുന്നോട്ടെടുക്കാന്‍ രാജന്‍ ശ്രമിച്ചെങ്കിലും വണ്ടി കൂടുതല്‍ പൂഴിയിലേക്ക് താഴുകയും ഞാനിരിക്കുന്ന വശത്തെ ടയറുകള്‍ നിലം തൊടാതെ പൊങ്ങിവരുകയും, മറുവശം അതിനനുസരിച്ച് പുതഞ്ഞുപോകുകയും ചെയ്തു. വീണ്ടും ആക്‍സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ചെറുതായി വണ്ടി ഒരു വശം ചരിഞ്ഞ അവസ്ഥയില്‍ത്തന്നെ മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും തൊട്ടടുത്ത കുഴിയിലേക്ക് മറിയുമെന്ന്‍ രാജന്‍ ഭയപ്പെടാന്‍ തുടങ്ങി. പത്തുപതിനഞ്ച് അടി മാത്രം ആഴമുള്ള കുഴിയായതുകൊണ്ട് വണ്ടി മറിഞ്ഞാലും ഞങ്ങള്‍ക്ക് കാര്യമായ പരുക്കൊന്നും ഉണ്ടാകില്ലെങ്കിലും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ഉറപ്പാണ്. അങ്ങിനെയുണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും രാജനായിരിക്കും. അതുകൊണ്ട് വീണ്ടും വണ്ടി മുന്നോട്ടെടുക്കാന്‍ പറ്റില്ലെന്നായി രാജന്‍.

ഇനി ഒന്നേ ചെയ്യാനുള്ളൂ, ക്യാമ്പില്‍ വിളിച്ച് വിവരമറിയിക്കുക. മറ്റൊരു വണ്ടി വന്ന് ഞങ്ങളുടെ വണ്ടി വലിച്ച് പൂഴിയില്‍ നിന്ന് പുറത്തെടുക്കാനുള്ള ഏര്‍പ്പാട് ചെയ്യുക. ക്യാമ്പിലേക്ക് വിളിക്കാനായി മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തപ്പോളാണ് അടുത്ത ഏടാകൂടം മനസ്സിലാക്കിയത്. മൊബൈല്‍ സിഗ്നല്‍ ഇല്ല. വണ്ടിയില്‍നിന്ന് വെളിയില്‍ ഇറങ്ങി വീണ്ടും ശ്രമിച്ചുനോക്കി. ഇല്ല, സിഗ്നല്‍ തീരെയില്ല. കുറച്ചുകൂടെ ഉയരമുള്ളയിടത്തേക്ക് നടന്ന് സിഗ്നല്‍ കിട്ടുമെന്ന് നോക്കാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ നടക്കാനാരംഭിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ യാത്രചെയ്യുന്ന വണ്ടിയില്‍ നിന്ന് അധികം ദൂരേയ്ക്ക് നീങ്ങരുതെന്നാണ് എണ്ണപ്പാടത്തെ ഒരു നിയമം.വാഹനത്തിനടുത്ത് നിന്ന് നടന്ന് മറ്റ് രക്ഷാമാര്‍ഗ്ഗങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും വഴിതെറ്റുന്നതുകൊണ്ട് തിരിച്ച് വാഹനത്തിനടുത്തേക്ക് വരാന്‍ പറ്റാതെ പെട്ടുപോകാറുണ്ട്. കാ‍ണാതായവരെ അന്വേഷിച്ച് ആരെങ്കിലും വരുമ്പോള്‍,വാഹനത്തിനടുത്ത് അതിലെ യാത്രക്കാരെ കാണാന്‍ പറ്റാതെ വീണ്ടും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനൊരു നിയമം. പക്ഷെ ഇവിടെ ആ നിയമം ലംഘിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കുറച്ച് ദൂരെ വാഹനം കണ്ണില്‍ നിന്ന് മറയാത്ത ഒരിടത്തേക്ക് നടന്ന് മൊബൈല്‍ സിഗ്നല്‍ കിട്ടുമോന്ന് പരീക്ഷിക്കാനാണ് ശ്രമം.

പക്ഷെ വള്ളിച്ചെരുപ്പിട്ട് ചുട്ടുപഴുത്ത മണലിലൂടെ പത്തടിപോലും മുന്നോട്ട് നടക്കാന്‍ രാജന് സാധിച്ചില്ല. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടെടുക്കാനാവില്ലല്ലോ ? ഞാനെന്റെ സേഫ്റ്റി ബൂട്ട് അഴിച്ച് രാജനുകൊടുത്തു. സോക്സും, രാജന്റെ വള്ളിച്ചെരുപ്പുമിട്ട് ഞാന്‍ നടക്കാന്‍ തുടങ്ങി. പത്തുമിനിറ്റോളം നടന്നപ്പോള്‍ കുറച്ചുയരമുള്ള മറ്റൊരു മണല്‍ക്കുന്നില്‍ ചെന്നുകയറി. ഭാഗ്യത്തിന് അവിടെ ചെറുതായി സിഗ്നല്‍ കിട്ടുന്നുണ്ട്. ക്യാമ്പിലേക്ക് വിളിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് സിഗ്നല്‍ മുറിഞ്ഞുപോകുന്നുണ്ടെങ്കിലും, ഒരുവിധത്തിന് ക്യാമ്പിലുള്ളവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. ഉടനെ തന്നെ ‘റെസ്ക്യൂ ടീമിനെ’ അയക്കുന്നുണ്ടെന്നും താമസിയാതെ അവര്‍ ഞങ്ങളുടെ അടുത്തെത്തുമെന്നും വണ്ടിയുടെ അടുത്തുനിന്ന് ദൂരെപ്പോകരുതെന്നും നിര്‍ദ്ദേശം കിട്ടി.

ക്യാമ്പിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറയാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ വാഹനത്തിനടുത്തേക്ക് തിരിച്ച് നടന്നു. ചൂടത്ത് പഴുത്തുകിടക്കുന്ന മണലിലൂടെയുള്ള നടത്തം കാരണം നല്ല ദാഹമുണ്ടായിരുന്നു. വണ്ടിയില്‍ അത്യാവശ്യം വെള്ളവും ഒന്നുരണ്ട് പെപ്സി ടിന്നുകളും ഉണ്ട്. വണ്ടിക്കടുത്തെത്തി വെള്ളമെടുക്കാന്‍ വേണ്ടി ഡോര്‍ തുറന്നപ്പോള്‍ ചൂടുകാരണം പെപ്സി ടിന്നുകളില്‍ ഒരെണ്ണം പൊട്ടി വണ്ടിയിലാകെ ഒഴുകിയിരിക്കുന്നതാണ് കണ്ടത്. ചൂടിന്റെ കാഠിന്യത്തെക്കുറിച്ച് അപ്പോഴാണ് ശരിക്കും മനസ്സിലായത്. എന്തായാലും ബാക്കിയുണ്ടായിരുന്ന വെള്ളമൊക്കെ കുടിച്ച് ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും വൈകിയാണെങ്കിലും മോഹന്‍‌ദാസ്, വേലു ,ശ്രീകുമാര്‍ എന്നിവരടങ്ങുന്ന റെസ്‌ക്യൂ ടീം മറ്റൊരു പിക്കപ്പില്‍ സ്ഥലത്തെത്തിയപ്പോഴേക്കും വെയിലിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങിയിരുന്നു. മോഹന്‍‌ദാസും, വേലുവും കമ്പനിയിലെ മെക്കാനിക്കുമാരാണ്. അവര്‍ കൂടെ കൊണ്ടുവന്നിരിക്കുന്ന വടമൊക്കെ കെട്ടി രണ്ട് വണ്ടികളും തമ്മില്‍ ബന്ധിപ്പിച്ച് പുതഞ്ഞുകിടക്കുന്ന ഞങ്ങളുടെ വണ്ടി കെട്ടിവലിക്കാനാരംഭിച്ചു. കഷ്ടകാലം പിടിച്ച ദിവസമായിരുന്നു അന്ന് എന്ന് തോന്നിപ്പിക്കുന്ന വിധം റെസ്‌ക്യൂ ടീം വന്ന വണ്ടി മണ്ണില്‍ പുതയാന്‍ തുടങ്ങി. ഒരു തരത്തിലും ഒരിഞ്ചുപോലും മുന്നോട്ടോ പിന്നോട്ടോ അനക്കാനാവാത്ത വിധം ആ വണ്ടി ശരിക്കും മണ്ണില്‍ പൂണ്ടുപോയി. ‘പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു‘ എന്ന അവസ്ഥ.

കൂടുതലൊന്നും ആലോചിച്ച് നില്‍ക്കാന്‍ മോഹന്‍‌ദാസ് തയ്യാറായില്ല. രണ്ട് ടയറും പൊക്കി ഒരു വശം ഉയര്‍ത്തി നില്‍ക്കുന്ന ഞങ്ങളുടെ വണ്ടിയിലേക്ക് ചാടിക്കയറി മോഹന്‍‌ദാസ് തന്റെ സീറ്റ് ബെല്‍റ്റ് മുറുക്കി.

“ഞാന്‍ ഈ വണ്ടി ഒന്നനക്കി നോക്കാന്‍ പോകുകയാ. കൂടിവന്നാല്‍ ഒന്ന് മറിയും അതിനപ്പുറം ഒന്നുമുണ്ടാകില്ല. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നമുക്കിനിയില്ല. കുറച്ചുകൂടെ കഴിഞ്ഞാല്‍ ഇരുട്ടാ‍ന്‍ തുടങ്ങും. ഇരുട്ടുവീണാല്‍പ്പിന്നെ മറ്റൊരു റെസ്‌ക്യൂ ടീമിന് ഇന്നിനി ഇവിടെയെത്തുക അത്ര എളുപ്പമായിരിക്കില്ല. അതിനുമുന്‍പ് നമുക്ക് ഈ മാര്‍ഗ്ഗം ശ്രമിച്ച് നോക്കിയേ പറ്റൂ“ എന്ന് പറഞ്ഞ് മോഹന്‍‌ദാസ് ആക്‍സിലറേറ്ററില്‍ കാലമര്‍ത്തി. അന്തരീക്ഷത്തില്‍ ചൂടുള്ള പൂഴിമണ്ണ് പറപ്പിച്ചുകൊണ്ട് ചരിഞ്ഞുനില്‍ക്കുന്ന ആ വണ്ടിയുടെ ചക്രങ്ങള്‍ കറങ്ങാന്‍ തുടങ്ങി. മോഹന്‍‌ദാസ് ഈ കാണിക്കുന്നത് അബദ്ധമാകുമോ, അയാളെ തടുക്കണോ എന്നൊക്കെ ആലോചിക്കുമ്പോഴേക്കും അത് സംഭവിച്ച് കഴിഞ്ഞിരുന്നു.

ഒന്നുകൂടെ ചരിഞ്ഞ് കുഴിയിലേക്ക് മറിയുമെന്ന തോന്നലുണ്ടാക്കിക്കൊണ്ട് ആ വണ്ടി പെട്ടെന്ന് പൂഴിയില്‍നിന്നും കരകയറി താഴേക്കിറങ്ങി. ഇത്രയും ധൈര്യം ആദ്യമേ രാജന്‍ കാണിച്ചിരുന്നെങ്കില്‍ ഇതില്‍ നിന്ന് നേരത്തേ തന്നെ രക്ഷപ്പെടാമായിരുന്നു എന്ന് തോന്നാതിരുന്നില്ല.

എന്തായാലും ഒരു വണ്ടി പൂഴിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. അടുത്തതായി രണ്ടാമത്തെ വണ്ടിയെ രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനെ കെട്ടിവലിക്കാനുള്ള സംവിധാനമൊക്കെ നടത്തി. വിചാരിച്ച അത്ര ബുദ്ധിമുട്ടില്ലാതെ രണ്ടാമത്തെ വണ്ടിയെ ആദ്യത്തെ വണ്ടിയുപയോഗിച്ച് കെട്ടിവലിച്ച് പൂഴിയില്‍ നിന്ന് പുറത്തെടുത്തു. രണ്ടുവണ്ടിയിലും വന്നതുപോലെ തന്നെ എല്ലാവരും കയറി മടക്കയാത്രയായി.

സാഹസികമായ ഈ കലാപരിപാടികളൊക്കെ കഴിഞ്ഞ് ക്യാമ്പിലെത്തിയപ്പോള്‍ കേട്ട ചില സംഭവകഥകള്‍ ഞെട്ടിപ്പിച്ചുകളഞ്ഞു.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണൊക്കെ വ്യാപകമായിത്തുടങ്ങുന്നതിന് മുന്‍പ് ഇതുപോലെ തന്നെ എണ്ണപ്പാടത്തെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ‘സ്ലംബര്‍ജര്‍‘ എന്ന കമ്പനിയുടെ ഒരു ജീവനക്കാരന്റെ വാഹനം മരുഭൂമിയില്‍ പുതഞ്ഞുപോകുന്നു. കൊടും ചൂടില്‍ ദാഹം സഹിക്കാതെ വന്നപ്പോള്‍ വണ്ടിയിലെ റേഡിയേറ്റര്‍ വെള്ളം വരെ ഊറ്റിക്കുടിച്ച് അയാള്‍ക്ക് ദാഹമകറ്റേണ്ടി വരുന്നു. പിന്നീട് വഴിതിരഞ്ഞ് അലഞ്ഞു നടന്നതിനുശേഷം ക്ഷീണിച്ച് ദൂരെയെവിടെയോ മണല്‍ക്കൂമ്പാരത്തിനിടയില്‍ കുഴഞ്ഞുവീണുപോയ അയാളെ കണ്ടുപിടിക്കാന്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും റെസ്‌ക്യൂ ടീമിനായില്ല. അയാളുടെ വാഹനം കണ്ടെത്തിയെങ്കിലും അയാള്‍ വാഹനത്തില്‍ നിന്നെല്ലാം ഒരുപാട് ദൂരെയാണ് വീണുകിടന്നിരുന്നത്. ഒരാഴ്ച്ചസമയം കഴിഞ്ഞപ്പോള്‍ കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നത് കണ്ടിട്ടാ‍ണത്രേ റെസ്‌ക്യൂ ടീം അയാളുടെ അഴുത്തുതുടങ്ങിയിരുന്ന ശരീരത്തിനടുത്തെത്തിപ്പറ്റിയത്. കയ്യിലുണ്ടായിരുന്ന പേന കൊണ്ട് കവറോളിലും ശരീരത്തിലുമെല്ലാം താനനുഭവിച്ച കഷ്ടപ്പാടിന്റെ കഥ എഴുതിവെച്ചിട്ടാണ് ആ ജീവന്‍ ശരീരം വിട്ടുപോയത്.

എന്റെ ക്യാമ്പിലുള്ള പലര്‍ക്കും നേരിട്ട് പരിചയമുള്ള ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ അതേ അവസ്ഥയുടെ തൊട്ടടുത്തുനിന്നാണ് ഞങ്ങള്‍ രക്ഷപ്പെട്ട് വന്നിരിക്കുന്നത്. മരുഭൂമിയില്‍ വണ്ടി പൂണ്ട് നില്‍ക്കുമ്പോള്‍ അകപ്പെട്ടിരിക്കുന്ന ചക്രവ്യൂഹത്തിന്റെ ഭീകരതയെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ലായിരുന്നുവെങ്കിലും കഥകളൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടാതിരുന്നില്ല.

തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നു എന്ന് സമാധാനിച്ചു. ഇനിയും അനുഭവിക്കാനിരിക്കുന്ന ഇതിലും വലിയ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞിട്ടിരിക്കുകയാവാം. മുഴുവന്‍ അനുഭവിച്ച് തീര്‍ക്കാതെ മടങ്ങാനാവില്ലല്ലോ ?!

Sunday 2 November 2008

പൊലീസ് സര്‍ട്ടിഫിക്കറ്റ്

മയം വൈകീട്ട് ആറര മണി കഴിഞ്ഞുകാണും. ചെറുതായി ഇരുട്ട് വീണുതുടങ്ങുന്നതേയുള്ളൂ.

എറണാകുളം നോര്‍ത്തിലെ കസ്‌ബാ പൊലീസ് സ്റ്റേഷനുമുന്നിലൂടെ സൈക്കിളും ചവിട്ടി എന്തൊക്കെയോ ആലോചിച്ച് പോകുകയായിരുന്ന ഞാന്‍ പെട്ടെന്ന് ഉരുണ്ട് പിടഞ്ഞ് താഴെ വീഴുന്നു. നിലത്ത് മലര്‍ന്നുകിടന്ന് മേലേക്ക് നോക്കുമ്പോള്‍ സൈക്കിളതാ ഒരു തടിയന്‍ പൊലീസുകാരന്റെ കൈയ്യില്‍ തൂങ്ങിക്കിടക്കുന്നു.

“സോഡാക്കുപ്പി കണ്ണടേം മറ്റും വെച്ചിട്ടും ഞാന്‍ കൈ കാണിക്കുന്നതൊന്നും കാണാന്‍ പറ്റുന്നില്ലേടാ മറ്റവനേ“ എന്ന് പൊലീസ് ഭാഷയും.

“എന്താണ് സാറെ പ്രശ്നം ?”

“അതുശരി, ലൈറ്റില്ലാത്ത സൈക്കിളും ചവിട്ടി കാല്‍നടക്കാരായ പൊതുജനത്തിനെ അപകടപ്പെടുത്തുന്ന തരത്തില്‍ ടൌണിലൂടെ കറങ്ങിനടക്കുന്നതും പോരാഞ്ഞിട്ട്, ഞാനിനി നിനക്ക് പ്രശ്നമെന്താണെന്ന് കൂടെ വിസ്തരിക്കണോ %$@#&*? പതുക്കെ അകത്തേക്ക് നടന്നോ. നിന്റെ 4 കൂട്ടുകാര്‍ അവിടെ നില്‍ക്കുന്നത് കണ്ടോ ? അവിടപ്പോയി നില്ല്, ഞാന്‍ ഓരോരുത്തരെയായി വിളിക്കാം“ എന്നുപറഞ്ഞ് ‍ ഏമാന്‍ അകത്തേക്ക് പോയി.

നിര്‍ഭാഗ്യവാന്മാരും, ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ഇതിലും കൂടുതല്‍ സൂര്യപ്രകാശം ഉണ്ടായിരുന്ന സമയത്ത് പിടിക്കപ്പെട്ടവരുമായ ആ ഒരേതൂവല്‍പ്പക്ഷികളുടെ കൂട്ടത്തില്‍ ഇല്ലാത്ത വിനയമൊക്കെ മുഖത്ത് വാരിത്തേച്ച് നില്‍ക്കുന്ന സമയം മുഴുവന്‍ ഈ കേസില്‍ നിന്ന് എങ്ങിനെ ഊരാമെന്നായിരുന്നു എന്റെ ചിന്ത.

ആദ്യത്തെ നാലെണ്ണത്തിനേം പേരും നാളും എഴുതിയെടുത്ത്, സൈക്കിളും പിടിച്ച് വെച്ച്, കോടതീല് വരാനുള്ള കടലാസും കൊടുത്ത് പറഞ്ഞു വിട്ടു. അടുത്തത് എന്റെ ഊഴമാണ്. കള്ള അഡ്രസ്സ് കൊടുത്താലോയെന്ന് പലവട്ടം ആലോചിച്ചു. തുരുമ്പെടുത്ത സൈക്കിള് പോണെങ്കില്‍ പോട്ടെ. പിന്നെ കരുതി, സത്യം തന്നെ പറയാം. അതുകൊണ്ട് വരാവുന്ന പ്രശ്നങ്ങള്‍ നേരിടുക തന്നെ. അല്ലെങ്കിലും സൂര്യനങ്ങ് അസ്തമിച്ച് അഞ്ച് മിനിട്ട് പോലും കഴിയാത്ത നേരത്ത്, ലൈറ്റില്ലാതെ സൈക്കിള് ചവിട്ടി എന്നത് അത്ര വലിയ ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ !! കോടതിയെങ്കില്‍ കോടതി. വരുന്നിടത്ത് വെച്ച് കാണാം.

ആരും കാണാതെ പോക്കറ്റിലുണ്ടായിരുന്ന ‘ചില്ലറ’ മുഴുവന്‍ സോക്സിനുള്ളില്‍ തിരുകി. എന്തെങ്കിലും കുഴപ്പത്തില്‍ ചെന്ന് ചാടുന്ന സമയത്ത് പോക്കറ്റില്‍ ചില്ലറ കാണുമെന്നുള്ളത് എനിക്ക് കിട്ടിയിരിക്കുന്ന ഒരു ശാപമാണ്. ആ പ്രശ്നത്തീ‍ന്ന് രക്ഷപ്പെടാന്‍ കയ്യിലുള്ളത് മുഴുവന്‍ എടുത്ത് ചിലവാക്കും. കയ്യില്‍ ചില്ലറ ഇല്ലെങ്കില്‍, ഇല്ലാത്തപോലെ നിന്നുകൊടുക്കാനുള്ള ഒരവസരം പോലും പടച്ചോനിതുവരെ തന്നിട്ടില്ല.

ചാര്‍ജ്ജ് ഷീറ്റ് എഴുതല്‍ തുടങ്ങി.

“പേര് ?“

“മനോജ് പി.രവീന്ദ്രന്‍”

“അച്ഛന്റെ പേര് ?“

“പി.വി.രവീന്ദ്രന്‍”

“സ്ഥലം ?”

“മുനമ്പം”

ഏമാനൊന്ന് ഇളകിയിരുന്നു. വലത്തേ തുടയുടെ പുറകിലും, ചന്തിയിലും കാര്യമായിട്ടൊന്ന് തടകി,(ച്ഛേ...എന്റെയല്ല,അങ്ങോരുടെ തന്നെ.)കേസെഴുത്ത് നിറുത്തി.

“നിന്റെ അച്ഛനിപ്പോ എവിടെയുണ്ട് ?“

“അച്ഛന് കോടതീലൊന്നും വരാന്‍ പറ്റില്ല സാറേ, ഈയിടെ അധികം യാത്രയൊന്നും ചെയ്യാറില്ല.”

“നീ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാമ്മതി. കേട്ടോടാ ? ”

“അച്ഛന്‍ വീട്ടിലുണ്ട് സാര്‍, റിട്ടയറായി”

“നീ എന്നെ കണ്ടിട്ടില്ലേ ?”

“ഇല്ല സാറേ, ഞാന്‍ എന്തൊക്കെയോ ആലോചിച്ച് വരുകയായിരുന്നതുകൊണ്ട് തീരെ കണ്ടില്ല”

“അതല്ല ഊവെ, നീ എന്നെ ഇതിന് മുന്ന് കണ്ടിട്ടില്ലേ എന്ന് ?”

“ഇല്ല സാര്‍“ (ആത്മഗതം-“ ഇല്ല സാര്‍,ഞാനൊരു പൊലീസുകാരനേം ഇതിന് മുന്‍പ് മലര്‍ന്ന് കിടന്ന് മുകളിലേക്ക് നോക്കുമ്പോള്‍ കണ്ടിട്ടില്ല.”)

“ഞാന്‍ പള്ളിപ്പുറം സ്റ്റേഷനിലുണ്ടായിരുന്നു, 4കൊല്ലം മുന്‍പ്. നിന്റെ അച്ഛനെന്നെ പഠിപ്പിച്ചിട്ടുണ്ട്, പുതിയകാവ് സ്കൂളില്‍ പഠിക്കുമ്പോള്‍. എന്തായാലും ഇപ്രാവശ്യം ഞാന്‍ നിന്നെ വെറുതെ വിടുന്നു. അച്ഛനോട് രത്നാകരന്‍ അന്വേഷിച്ചെന്നും, നിന്നെയിങ്ങനെ പിടിച്ചെന്നും പറയണം. പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ വിടില്ല. ”

“പറഞ്ഞിട്ട് വന്നാലേ വിടോള്ളോ സാറേ ? ”

“ഡാ, ഡാ, വേണ്ടാ...സ്ഥലം കാലിയാക്കാന്‍ നോക്ക് “

“ശരി സാറേ” (ആത്മഗതം ഇന്നസെന്റ് ശൈലിയില്‍ - “പോട്ടേ പൊലീസുകാരാ”)

“ങ്ങാ..എന്നാ മറ്റേ നാലവന്മാര് കാണാതെ സൈക്കിള് ചവിട്ടാതെ തള്ളിക്കോണ്ട് സ്ഥലം വിട്ടോ. അല്ലെങ്കില്‍ ഞാന്‍ നിന്റേന്ന് കാശ് മേടിച്ചെന്നും പറഞ്ഞ് അവന്മാര് എനിക്കെതിരെ കേസ് കൊടുക്കും”

ഇത്രയൊക്കെയായപ്പോഴേക്കും എനിക്ക് കുറച്ച് ധൈര്യമൊക്കെ വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇയാളൊരു തല്ലുകൊള്ളിയായിരുന്നിരിക്കണം. അച്ഛന്റെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. ആ പാടും തടിപ്പും ഇപ്പോഴും പൃഷ്ഠത്തില്‍‍ത്തന്നെ ഉണ്ടോന്നറിയാനായിരിക്കണം തഴുകി നോക്കിയത്. എന്തായാലും ഇയാളിനി എന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ല. എങ്കില്‍പ്പിന്നെ ഒരു സംശയം ബാക്കിയുള്ളത് ചോദിച്ചിട്ട് പോയേക്കാം.

“അല്ല സാറേ...ഒരു സംശയം”

“ങ്ങുഹും...എന്താ ?”

“എന്റെയൊരു സുഹൃത്ത് (സുനില്‍ തോമസ്-അവന്റെ വാക്ക് കേട്ടിട്ടാണ് ലൈറ്റില്ലാത്ത സൈക്കിളില്‍ ഞാനിറങ്ങിപ്പുറപ്പെട്ടത്.) പറഞ്ഞു എറണാകുളം ടൌണില്‍ എല്ലായിടത്തും സ്‌ട്രീറ്റ് ലൈറ്റുള്ളതുകൊണ്ട് സൈക്കിളിന് ലൈറ്റൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലാന്ന്. അത് ശരിയാണോ ?”

“നീയൊരു പണി ചെയ്യ്. നാളെ ഇതേ സമയത്ത് ഇതിലേ ഒന്നുകൂടെ ലൈറ്റില്ലാത്ത സൈക്കിളുമായി വാ. നിന്റെ സംശയമൊക്കെ ഞാന്‍ തീര്‍ത്തു തരാം. ഇന്ന് ഞാനിത്തിരി തിരക്കിലാ. അല്ലേയ്...ഇത്രയൊക്കെയായിട്ടും അവന് സംശയം മാറീട്ടില്ല. ഒന്ന് പോടാ ചെക്കാ, സമയം മെനക്കെടുത്താതെ.”

“ഇല്ല സാര്‍, ഒരു സംശയോം ഇല്ല,ഒക്കെ മാറി”

“എന്നാ ശരി വണ്ടി വിട് ”

രംഗം കൂടുതല്‍ വഷളാക്കാതെ അവിടന്ന് വലിഞ്ഞു. പൊലീസുകാരനോട് സംശയം ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ.

കോടതി കയറാതെ, പൊലീസ് സ്റ്റേഷന്‍ മാത്രം കയറി രക്ഷപ്പെട്ട സന്തോഷത്തില്‍,സ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് രവീന്ദന്‍ മാഷിന്റെ തല്ല് കൊണ്ടിട്ടുള്ള സകല പൊലീസുകാരുടേയും ആയുരാരോഗ്യസൌഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്, സ്റ്റേഷന്റെ മതിലിന് വെളിയില്‍ നില്‍ക്കുന്ന മറ്റേ നാലവന്മാരുടെ(അവരുടെ തൂവലുമായി എന്റെ തൂവലിന് ഇപ്പോള്‍ ഒരു സാമ്യം പോലുമില്ല) മുന്നീക്കൂടെത്തന്നെ,ഒരു യുദ്ധം ജയിച്ച് വരുന്ന പോരാളിയെപ്പോലെ നെഞ്ചും വിരിച്ചോണ്ട്, സൈക്കിളും ചവിട്ടിത്തന്നെ ഞാനങ്ങനെ...അതിന്റെ സുഖം ഒന്ന് വേറെയാ. പൊലീസില്‍ ഒന്ന് പിടിക്കപ്പെട്ടതിനുശേഷം ഊരിപ്പോന്നാലേ ആ സുഖം മനസ്സിലാകൂ.

പക്ഷെ, രത്നാകരന്‍ പൊലീസ് പണി പറ്റിച്ചു. പിന്നൊരിക്കല്‍ ഏതോ കല്യാണവീട്ടില്‍ വെച്ച് രവീന്ദ്രന്‍ മാഷിനെ കണ്ടപ്പോള്‍ അയാളീ കാര്യം വല്ല്യ വായില്‍ പറഞ്ഞ് ആകെ കൊളമാക്കി. അതിനുമുന്‍പുതന്നെ ഞാനിക്കാര്യം നയപരമായി കേന്ദ്രത്തില്‍ അവതരിപ്പിച്ച് മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടാകുമെന്ന് ചിന്തിക്കാതിരുന്നത് ഒരു പോലീസുകാരന്റെ ബുദ്ധിശൂന്യത.(പടച്ചോനേ പൊലീസുകാര് ബ്ലോഗെന്ന സംഭവത്തെപ്പറ്റിയൊന്നും കേട്ടിട്ടുപോലും ഉണ്ടാകില്ലെന്ന ഉറപ്പിലാണീ വെച്ച് കാച്ചുന്നത്. കാത്തോളണേ)

എന്തായാലും, “മാഷിന്റെ മോന്‍‍ ആള് കൊള്ളാമല്ലോ” എന്നൊരു പൊലീസുകാരന്റെ സര്‍ട്ടിഫിക്കറ്റ് അന്നെനിക്ക് കിട്ടി.

ആര്‍ക്ക് വേണം തല്ലുകൊള്ളി രത്നാകരന്‍ പോലീസിന്റെ സര്‍ട്ടിഫിക്കറ്റ്. മനുഷ്യന്‍ സൈക്കിളീന്ന് വീണ് മുട്ടിലെ തൊലി പോയതിന്റെ വേദന ഇപ്പോഴും മാറീട്ടില്ല.