Tuesday 21 December 2010

പുൽക്കൂട്ടിലെ പ്രതിമകൾ

യൽ‌‌വാസിയായ പത്രോസ് മാപ്പിളയ്ക്ക് മക്കൾ ഏഴ് പേരാണ്. രണ്ട് ആണും അഞ്ച് പെണ്ണും. അതിൽ മൂന്ന് പേർ എന്നേക്കാൾ മുതിർന്നവർ‍. സമപ്രായക്കാരൻ തോമസ് പഠിക്കുന്നത് എന്റെ സ്കൂളിൽ‌ത്തന്നെയാണ്. ഞങ്ങളുടെ വീട്ടിൽ ഞാനും മുതിർന്നവർ രണ്ട് ചേച്ചിമാരും. എനിക്കന്ന് പ്രായം 8 വയസ്സ്.

സ്കൂള്‍ വിട്ടുവന്നാൽ കുറേ നേരം വടക്കേപ്പറമ്പിലെ അവരുടെ വീട്ടിലോ ഞങ്ങളുടെ വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേർന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ്സ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാൻ കൂട്ട് കിട്ടാതാകും. അവരപ്പോൾ പുൽക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല് കൊണ്ടുപോകുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നായതുകൊണ്ട് അവര് പുൽ‌ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങൾക്ക് കാര്യം പിടികിട്ടും. ഇനിയുള്ള രണ്ടാഴ്ച്ച അവരെ ആരേയും ഒന്നിനും കൂട്ടുകിട്ടില്ല.

അവർ ഏഴുപേർക്കിടയിൽ അന്യരെപ്പോലെ കുറേ നേരം പുൽക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീർപ്പിട്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങും. വൈക്കോൽ വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോൾ ബാക്കിവരുന്ന നേർത്ത ചീളുകളിൽ (ഞങ്ങളതിനെ അളി എന്ന് പറയും) ചേർത്തുവെച്ച് പുൽക്കൂടിന്റെ മേൽക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയിൽ മണ്ണ് വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുൽക്കൂട്ടിൽ അവിടവിടെയായി പറിച്ചുനടാൻ പാകത്തിന് തയ്യാറാക്കി, അലങ്കാര ബൾബുകളും തോരണങ്ങളുമൊക്കെ തൂക്കി, പുൽക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും.

കൃസ്തുമസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുൽക്കൂട്ടിൽ കന്യാമാതാവിന്റേയും, ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകൾ സ്ഥാനം പിടിച്ചുതുടങ്ങും. ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ ഒട്ടകങ്ങളുടേയും പ്രതിമകൾക്ക് പുറമേ പുൽക്കൂടിന്റെ മുകളിൽ നിന്ന് ഒരു മാലാഖയുടെ പ്രതിമയും തൂങ്ങിയാടാൻ തുടങ്ങും. കുട്ടികൾക്ക് രാത്രി നേരത്തേ കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുൽക്കൂട്ടിൽ തിരുപ്പിറവി കഴിഞ്ഞിരിക്കും.

പുൽക്കൂടൊരുക്കി കൃസ്തുമസ്സ് ആഘോഷിക്കുന്ന ആ അവസരത്തിൽ വേണ്ടവണ്ണം പങ്കുചേരാൻ പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി നിൽക്കും.  ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുൽക്കൂട് ഉണ്ടാക്കുന്ന കാര്യം വരുമ്പോൾ ഞങ്ങൾക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതിൽ എന്റെ കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്.

അവരുടെ വീട്ടിലെ 7 പേർക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുൽക്കൂട് ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയൽക്കാരായ ഞങ്ങൾക്ക്. അതിന്റെ വിഷമം തീർക്കാൻ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു.

ഞങ്ങളുടെ വീട്ടിലും ഒരു പുൽക്കൂടുണ്ടാക്കുക. പത്രോസ് മാപ്പിളയുടെ വീട്ടിലെ പുൽക്കൂടിനേക്കാൾ കേമമായതുതന്നെ ഒരെണ്ണം. നെല്ല് മുളപ്പിക്കാനിട്ടു. വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളർ പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്ന ഏർപ്പാട് വീട്ടിൽ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ പുൽക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു.

വീട്ടിൽ പുൽക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോസ് മാപ്പിളയുടെ മക്കളെല്ലാം വന്ന് നോക്കി അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമൊക്കെ തന്നപ്പോൾ ഞങ്ങൾക്കെല്ലാം വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു. ഇതിപ്പോൾ ഒരു പുൽക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില് വെക്കാന്നുള്ള പ്രതിമകൾ ഞങ്ങൾക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളിൽ ഒരിടത്തും ഈ പ്രതിമകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കിൽ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പുൽക്കൂട് പൂർണ്ണമാക്കാമായിരുന്നു.

അടുത്ത ദിവസം പതിവുപോലെ സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയിൽ ഞാനതുകണ്ടു. അങ്ങാടിയിൽ കോയാസ്സന്റെ കടയിൽ ഒരു പുൽക്കൂടിന്റെ മുഴുവൻ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. അല്‍പ്പം സങ്കോചത്തോടെ ചെന്ന് വില ചോദിച്ചു.

മെസിഡീസിന്റേയോ, ബി.എം.ഡ‌ബ്ല്യൂവിന്റേയോ ഷോ‍റൂമിൽ കൈലിയുടുത്ത് ഒരുത്തൻ ചെന്ന് കാറിന്റെ വില ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സൻ കേട്ട ഭാവം കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണിൽ എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി.

ഒരിക്കൽക്കൂടെ ആ പ്രതിമകളിൽ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുൽക്കൂട്ടിൽ വന്ന് കയറിയാലുള്ള ചിത്രം മനസ്സിൽ സങ്കൽപ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി. ഇനിയാ പ്രതിമകൾ കിട്ടാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കുക.

വലിയ വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സർക്കാർ ശമ്പളത്തിൽ ഒതുങ്ങാൻ സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ. അച്ഛൻ നല്ല മൂഡിലിരിക്കുമ്പോൾ പതുക്കെ ചെന്ന് കാര്യം തന്ത്രപൂർവ്വം അവതരിപ്പിച്ചു. ഞങ്ങൾ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോൾ മാത്രം ഞങ്ങൾക്ക് അവരെപ്പോലെ ആഘോഷിക്കാൻ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന് പിടിച്ച് നോക്കി. എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും‍ അച്ഛന് കോയാസ്സന്റെ അത്രയും പോലും മൈൻഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണിൽ ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി ചീറ്റിപ്പോയെന്ന് മൂന്നരത്തരം.

നാളെ കൃസ്തുമസ്സാണ്. ഇന്ന് വൈകീട്ടെങ്കിലും പ്രതിമകൾ കിട്ടിയില്ലെങ്കിൽ  പുൽക്കൂടുണ്ടാക്കാൻ പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ വക്കത്തെത്തിയ നിമിഷങ്ങൾ‍.

രാത്രി കിടക്കാൻ പോകുന്നതിന് മുൻപ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാൻ പോകുന്ന ആ പുൽക്കൂ‍ട് ഒരിക്കൽക്കൂടെ ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ് നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തിൽ‍, എന്റെ കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീർ ആരും കണ്ടുകാണാ‍ൻ വഴിയില്ല.

വലിയ സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിനം പുലർന്നു. രാവിലെ ഉമ്മറത്തെ പടിയിൽ  വന്നിരുന്ന് വൈക്കോൽക്കൂനയിൽ കോഴികൾ ചികയുന്നത് നോക്കിയിരുന്നപ്പോൾ പുൽക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

എത്ര ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാ‍നെനിക്കായില്ല. ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ.

ഞെട്ടിപ്പോയി !!

ഇന്നലെ രാത്രി കണ്ടതുപോലെയല്ല പുൽക്കൂടിപ്പോൾ‍. ആകെ മാറിമറിഞ്ഞിരിക്കുന്നു! കോയാസ്സന്റെ കടയിൽ ഞാൻ കണ്ട പ്രതിമകളിപ്പോൾ ഞങ്ങളുടെ പുൽക്കൂട്ടിലുണ്ട്. ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖമാരും, ആടുകളും, പശുക്കളും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാൻ മനസ്സിൽക്കണ്ട അതേ സ്ഥാനത്തു തന്നെ.

അതിനൊക്കെ പുറമെ കുറെ ബലൂണുകളും, അലങ്കാരദീപത്തിന്റെ ഒരു മാലയും പുൽക്കൂടിനെ മോടി പിടിപ്പിച്ച് നിൽക്കുന്നു. ദൈവപുത്രൻ അങ്ങനെ ഞങ്ങളുടെ പുൽക്കൂട്ടിലും പിറന്നിരിക്കുന്നു.
ആർത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല.

ചേച്ചിമാരെ വിവരമറിയിക്കാൻ അകത്തേക്കോടാൻ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ വടക്കേ അറ്റത്ത് അച്ഛനിരിക്കുന്നത് ഞാൻ കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തിൽ കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണിൽ ഞാനപ്പോൾ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി.

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

Thursday 16 December 2010

ഇ-ഭാഷ ശില്‍പ്പശാലയും നിരക്ഷരനും

"സാഹിത്യ അക്കാഡമിയുടെ ഈ ഭാഷ സാഹിത്യ ശില്‍പ്പശാലയുണ്ട് 14ന് തൃശൂരില്‍ വെച്ച്.... നിരക്ഷരന്‍ പങ്കെടുക്കുന്നില്ലേ ? "

ചോദ്യം ശില്‍പ്പശാലയുടെ സെമിനാറില്‍ പോകാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയുടേതാണ്.

nirk manoj.jpg
ചിത്രം - സുനിൽ ഫൈസൽ കോടതി

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് നാട്ടുപച്ച വെബ്ബ് പോർട്ടലിലേക്ക് പോകൂ.

Friday 10 December 2010

ഫോർട്ട് കൊച്ചിൻ

കാര്യമായിട്ട് ഒന്നും ചെയ്യാനില്ലാത്ത ഒരു സായാഹ്നമായിരുന്നു അത്. വെറുതെയിരുന്ന് മടുത്തു. അടുത്തെവിടെയെങ്കിലുമൊക്കെ ഒന്ന് ചുറ്റിയടിച്ച് വരാമെന്ന് കരുതിയാണ് മുഴങ്ങോടിക്കാരിയുമായി വെളിയിലിറങ്ങിയത്. ചുറ്റിത്തിരിഞ്ഞ് ചെന്നെത്തിയത് ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി ഭാഗത്താണ്. ജ്യൂതത്തെരുവിലും ഡച്ച് പാലസിലുമൊക്കെ നിരങ്ങിയ ശേഷം സെയ്‌ന്റ് ഫ്രാന്‍സീസ് ചര്‍ച്ചില്‍ കയറിയപ്പോളാണ് ഞങ്ങളാ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.

ഒരു വിദേശി കുടുംബത്തിന്, പള്ളിക്കകത്തെ കാര്യങ്ങളൊക്കെ വളരെ വിശദമായും ആധികാരികമായും, മികച്ച ആംഗലേയത്തില്‍ പറഞ്ഞുകൊടുക്കുന്നുണ്ട് അയാള്‍. ഒരു ഗൈഡാണ് അയാളെന്ന് എനിക്ക് തോന്നിയില്ല. അത്രയ്ക്കും മനോഹരമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഗൈഡുകളെ ഇന്ത്യയിലെങ്ങും ഞാനിതുവരെ കണ്ടിട്ടില്ല.

പള്ളിയില്‍ നിന്നിറങ്ങി ഫോര്‍ട്ട് കൊച്ചി കടപ്പുറത്തൊക്കെ ഒന്ന് കറങ്ങി ഒരു കാപ്പി കുടിക്കാനായി ‘കാശി’യിലേക്ക് കയറി. വളരെ താല്‍പ്പര്യം ജനിപ്പിക്കുന്ന ഒരു കൊച്ചു ആര്‍ട്ട് ഗാലറി അടക്കമുള്ള റസ്റ്റോറന്റ് ആണ് കാശി. ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടനാഴികളും, കൃത്യമായ ആകൃതിയൊന്നും ഇല്ലാത്ത മുറികളുമൊക്കെ ലാഭത്തില്‍ ഓടുന്ന പ്രശസ്തിയുള്ള ഒരു സ്ഥാപനമായി മാറ്റിയെടുക്കാന്‍ എങ്ങനെ കഴിയും എന്നതിന്റെ മകുടോദാഹരണം. വിദേശികളാണ് കാശിയിലെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത ടേബിളില്‍, പള്ളിയില്‍ വെച്ച് കണ്ട ചെറുപ്പക്കാരനും വിദേശി കുടുംബവും വന്നിരുന്നു. വിദേശികള്‍ കൈകഴുകാനോ മറ്റോ നീങ്ങിയ തക്കത്തില്‍ ഞാനയാളെ കേറി മുട്ടി. രാജേഷ്, അതാണയാളുടെ പേര്. ബിസിനസ്സ് കാര്‍ഡ് എടുത്ത് തന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

A guide is the cultural ambassador of the country എന്നെഴുതിയ കാര്‍ഡില്‍, രാജേഷിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ബിരുദാനന്തര ബിരുദങ്ങളും കടന്ന് ഗവേഷണം വരെ നീളുന്നു. വിദ്യാഭ്യാസമുള്ള ഗൈഡുകള്‍ക്ക് അനന്ത സാദ്ധ്യത രാജ്യത്തുണ്ടെന്ന് രാജേഷിനെ പരിചയപ്പെട്ടപ്പോള്‍ എനിക്ക് തോന്നി. ചെയ്യുന്ന ജോലിയുടെ മാന്യത മനസ്സിലാക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മാത്രം മതി ചെറുപ്പക്കാര്‍ക്ക്.

സംസാരം ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ കടന്ന് ശങ്കരാചാര്യര്‍ വരെ ചെന്നു നിന്നു. ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രത്തില്‍ എനിക്കുള്ള താല്‍പ്പര്യം കണ്ടപ്പോള്‍ Fort Cochin - History and untold stories എന്ന പുസ്തകം രാജേഷ് പരിചയപ്പെടുത്തി.

കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ടാന്യ എബ്രഹാം എന്ന ജേര്‍ണലിസ്റ്റാണ് എഴുത്തുകാരി. ഒരുപാട് അന്വേഷിച്ച് നടന്നതിന് ശേഷമാണ് ‘ഫോര്‍ട്ട് കൊച്ചിന്‍‘ ഒരു കോപ്പി സ്വന്തമാക്കാനായത്. 108 പേജുകള്‍ മാത്രമുള്ള ഒരു ചെറിയ പുസ്തകം. ലേ ഔട്ട് മാറ്റിമറിച്ച് പേജുകള്‍ ലാഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ 60 പേജില്‍ ഒതുക്കാനാകുമായിരുന്ന ആ ഗ്രന്ഥം പകര്‍ന്നുതന്നതാകട്ടെ 250 പേജുള്ള ഒരു പുസ്തകത്തില്‍ നിന്ന് കിട്ടിയേക്കാവുന്നതിനേക്കാള്‍ അധികം ചരിത്ര സത്യങ്ങള്‍.

നല്ല ഭാഷ. ഒരുപാട് പഠനങ്ങളും അന്വേഷണങ്ങളും അലച്ചിലുകളും നടത്തി ശേഖരിച്ച ആധികാരികമായ വിവരങ്ങള്‍. എല്ലാ റെഫറന്‍സ് പുസ്തകങ്ങളുടേയും പേരുകള്‍ അതാത് വാക്കുകള്‍ക്കിടയില്‍ നമ്പറിട്ട് ഇന്‍ഡക്സ് ചെയ്തിരിക്കുന്നു. പഴയ കൊച്ചിയുടെ ബ്ലാക്ക് & വൈറ്റില്‍ ഉള്ള ഒരുപാട് ചിത്രങ്ങള്‍. ഇതിനൊക്കെ പുറമേ untold stories എന്ന തലക്കെട്ടിനോട് നീതിപുലര്‍ത്തിക്കൊണ്ട് കൊതുകകരമായ ഒട്ടനവധി വസ്തുതകള്‍ പുസ്തകം അനാവരണം ചെയ്യുന്നു.

അതില്‍ ചിലത് മാത്രം എടുത്തുപറഞ്ഞ് ബാക്കിയുള്ളത് നേരിട്ടുള്ള വായനയ്ക്കായി വിടുന്നു.

1. പേര് കേട്ടാല്‍ തോന്നും മട്ടാഞ്ചേരി ഡച്ച് പാലസ് ഉണ്ടാക്കിയത് ഡച്ചുകാരാണെന്ന്. പക്ഷെ പാലസുണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണ്. 1555ല്‍ പറങ്കികള്‍ പാലസുണ്ടാക്കി കൊച്ചി രാജകുടുംബത്തിന് സമ്മാനിക്കുകയായിരുന്നു.

2. പേന എന്ന മലയാള പദം വന്നത് അതേ അര്‍ത്ഥമുള്ള പെന്ന (penna) എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്ന്. ഇതുപോലെ മലയാളത്തിലുള്ള മറ്റ് പല പദങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട് പുസ്തകത്തില്‍.

3. 1950 കളില്‍ Pierce Leslie & Co Ltd എന്ന കമ്പനിയിലെ ജോലിയുമായി ഫോര്‍ട്ടുകൊച്ചിയില്‍ ജീവിച്ചിരുന്ന Diarmuid McCormick എന്ന വിദേശിയെ, 2007ല്‍ ലേഖിക ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നുണ്ട്. പഴയ കാലത്ത് തെരുവുകള്‍ ഇതിലും വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭൃത്യന്‍ ഒഴിഞ്ഞ ഒരു മരുന്നുകുപ്പി ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞതിന് 52 രൂപയാണ് അദ്ദേഹത്തിന് പിഴയൊടുക്കേണ്ടി വന്നത്. 1950കളില്‍ 52 രൂപയുടെ മൂല്യം വെച്ച് നോക്കിയാല്‍, ഇന്ന് നമ്മള്‍ നാട്ടുകാര്‍ തെരുവുകളില്‍ തള്ളുന്ന മാലിന്യങ്ങള്‍ക്ക് കോടികള്‍ പിഴയൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ്.

4. സ്വാതന്ത്ര്യത്തിന് മുന്നുള്ള ഒരു കാലത്ത്, കൊച്ചിയില്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം വാങ്ങണമെങ്കില്‍ ലൈസന്‍സ് വേണമായിരുന്നു. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഉള്ളതുപോലുള്ള പെര്‍മിറ്റുകളായിരുന്നു അത്. നിശ്ചിത തോതിലുള്ള മദ്യമേ ആ പെര്‍മിറ്റുകള്‍ ഉപയോഗിച്ച് വാങ്ങാനാകുമായിരുന്നുള്ളൂ. ഇന്നെന്താണ് ഇവിടുത്തെ അവസ്ഥ ? ചിന്തിക്കേണ്ട വിഷയമാണ്.

മട്ടാഞ്ചേരിക്ക് ആ പേര് വന്നത് എങ്ങനെ ? എന്താണ് കൂനന്‍ കുരിശ് ? മാപ്പിള എന്ന പദം ആവിര്‍ഭവിച്ചതിന്റെ, ഞാനിതുവരെ കേള്‍ക്കാത്തതും മനസ്സിലാക്കാത്തതുമായ ഒരു പുതിയ അറിവ് ! കൊച്ചിയില്‍ വന്നിരുന്ന വിദേശിപ്പട്ടാളക്കാരുടെ ഭാര്യമാര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ എന്തായിരുന്നു സ്റ്റാറ്റസ് ? പോര്‍ച്ചുഗീസുകാര്‍ മലയാളികളുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തൊക്കെ നിയമപരിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു?

കൌതുകകരവും ജിജ്ഞാസാജനകവുമാണ് ‘ഫോര്‍ട്ട് കൊച്ചി’ വായന. സ്വന്തം നാടിനോടുള്ള സ്നേഹം, ഒരു നല്ല ചരിത്ര പുസ്തകത്തിന്റെ രൂപത്തില്‍ പ്രകടിപ്പിച്ച ടാന്യ എബ്രഹാമിന് നന്ദി.

കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സായാഹ്നങ്ങള്‍ ഇപ്പോളെന്ന ബോറടിപ്പിക്കാറില്ല. മനസ്സിലാക്കാനും കാണാനുമൊക്കെ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി എന്ന കൊച്ചുപ്രദേശം തൊട്ടടുത്ത് തന്നെയുള്ളപ്പോള്‍ എന്തിന് വിരസമായ സായാഹ്നങ്ങള്‍ പിറക്കാന്‍ ഇടനല്‍കണം ?

Thursday 9 December 2010

അഭിമുഖം അഥവാ കുമ്പസാരം

ബ്ലോഗിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് ആരോടെങ്കിലും ഇത്രയ്ക്ക് മനസ്സുതുറക്കുന്നത്. നട്ടപ്രാന്തൻ അയച്ചുതന്ന ചോദ്യങ്ങൾക്ക് കൊടുത്ത മറുപടികൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. ഇതിനെ ഒരു അഭിമുഖമെന്ന് പറയുന്നതിനേക്കാൻ ഒരു കുമ്പസാരം എന്ന് പറയാനാണ് എനിക്കിഷ്ടം.