Sunday 24 October 2010

മാലിന്യ വിമുക്ത കേരളം


ദൃശ്യമാദ്ധ്യമങ്ങളില്‍ കുറേയേറെ നാളുകളായി സാമൂഹ്യക്ഷേമത്തെ മുന്‍‌നിര്‍ത്തി പ്രത്യക്ഷപ്പെടുന്ന മലബാര്‍ ഗോള്‍ഡിന്റെ ഒരു മോഹന്‍ലാല്‍ പരസ്യം ശ്രദ്ധിക്കാത്തവര്‍ ചുരുക്കമായിരിക്കും. മാലിന്യവിമുക്ത കേരളമാണ് പരസ്യത്തിലൂടെ മലബാര്‍ ഗോള്‍ഡ് ലക്ഷ്യമിടുന്നത്, അല്ലെങ്കില്‍ ബോധവല്‍ക്കരിക്കാനെങ്കിലും ശ്രമിക്കുന്നത്. മാതൃകാപരമായ ഈ പരസ്യത്തിന്റെ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ എം.പി.അഹമ്മദിനെ മുക്തകണ്ഡം പ്രശംസിക്കാതെ വയ്യ. 

പരസ്യം പക്ഷേ അപൂര്‍ണ്ണമാണെന്നുള്ളതാണ് സങ്കടകരം. കായലിലേക്കും റോഡിലേക്കുമൊക്കെ മാലിന്യം വലിച്ചെറിയുന്നവരെ മോഹന്‍ലാല്‍ തടയുന്നുണ്ട് പരസ്യത്തില്‍. എന്നാല്‍ അതെവിടെ നിക്ഷേപിക്കണമെന്ന് പറഞ്ഞുകൊടുത്ത് പരസ്യം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ മലബാര്‍ ഗോള്‍ഡിന് കഴിയുന്നില്ല. 30 സെക്കന്റിന്റെ പരസ്യത്തില്‍ ഇത്രയുമൊക്കെയേ പറ്റൂ എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷെ 30 മിനിറ്റ് സമയം കൊടുത്താലും ഇക്കാര്യത്തില്‍ പൂര്‍ണ്ണതയുള്ള ഒരു പരസ്യമോ ഡോക്യുമെന്ററിയോ നിര്‍മ്മിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ എന്ന് കണ്ടറിയണം. പിന്നെന്തിന് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തെ വിമര്‍ശിക്കുന്നു ? എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പരസ്യത്തെ വിമര്‍ശിക്കുന്നില്ല; പരസ്യം പൂര്‍ണ്ണമാക്കാന്‍ മലബാര്‍ ഗോള്‍ഡിന് പറ്റാതെ പോയ സാഹചര്യമാണ് ഇവിടത്തെ വിഷയം.

മാലിന്യവിമുക്ത കേരളം എന്നത് ഒരു സ്വകാര്യസ്ഥാപനമോ കുറേ സ്വകാര്യ വ്യക്തികളോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമൊന്നുമല്ല. മാലിന്യം റോട്ടിലും തോട്ടിലുമല്ലെങ്കില്‍ പിന്നെവിടെ നിക്ഷേപിക്കണമെന്ന് നമുക്കൊരു രൂപരേഖയില്ല. പട്ടണങ്ങളിലുമില്ല, ഗ്രാമങ്ങളിലുമില്ല. അതില്ലെങ്കില്‍ പിന്നെ ജനം, പൊതുസ്ഥലങ്ങളിലും റോഡുകളിലും തോടുകളിലും തന്നെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കും. കേരള സംസ്ഥാനത്തെ മുഴുവന്‍ മാലിന്യവും ശേഖരിച്ച്, അത് ഫലപ്രദമായ രീതിയില്‍ സംസ്ക്കരിക്കാനുള്ള പൂര്‍ണ്ണമായ ഒരു സംവിധാനം നിലവില്‍ നമുക്കില്ല.

എന്നും ചെയ്യാറുള്ളതുപോലെ, കേരളപ്പിറവിക്ക് ശേഷം ഇന്നുവരെ മാറിമാറി വന്ന സര്‍ക്കാരുകളെ നാല് ചീത്ത പറഞ്ഞ് ആത്മനിര്‍വൃതി അടഞ്ഞിട്ട് പ്രത്യേകിച്ച് ഗുണം ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. പക്ഷേ, ഇനിയങ്ങോട്ട് മാലിന്യസംസ്ക്കരണത്തിന് വേണ്ടുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയുണ്ടോ അതൊക്കെ സ്വീകരിച്ചില്ലെങ്കില്‍ പ്രതിസ്ഥാനത്ത് നില്‍ക്കാന്‍ പോകുന്നത് സര്‍ക്കാരുകള്‍ തന്നെയാണ്.

ഈ സര്‍ക്കാരും‍, ഇതിന് മുന്‍പ് ഇരുന്ന സര്‍ക്കാരും കൂടെ എന്തൊരു ബഹളമാണ് സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് നടത്തിക്കൊണ്ടിരിക്കുന്നത് ! സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാനായി കൊച്ചിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം ഒരു വിദേശിയോ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഒരു വ്യവസായിയോ കളമശ്ശേരിക്ക് ഇപ്പുറത്തേക്ക് കടക്കാന്‍ ധൈര്യം കാണിച്ചെന്ന് വരില്ല. അത്രയ്ക്ക് നാറ്റമാണ് കളമശ്ശേരി ജങ്ക്‍ഷനില്‍. NH 47 ന്റെ ഈ ഓരമാണ് നഗരത്തിലെ മാലിന്യം കുമിഞ്ഞ് കൂടുന്ന ഒരു പ്രധാന ഇടം. കേരളത്തിലെ പട്ടണങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ കരാര്‍ എടുക്കുന്നവര്‍ മാലിന്യം കുത്തിനിറച്ച ലോറികളുമായി കള്ളന്മാരെപ്പോലെ പാത്തും പതുങ്ങിയും വണ്ടിയുരുട്ടിക്കൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവീണുകഴിഞ്ഞാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഏതെങ്കിലും റോഡരുകിലോ വെളിമ്പ്രദേശത്തോ അത് കുടഞ്ഞ് കളഞ്ഞ് അവര്‍ തലയൂരും. ഇരുചക്രവാഹനങ്ങളില്‍ മാലിന്യച്ചാക്കുകള്‍ കൊണ്ടുവന്ന് തങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ഉപേക്ഷിച്ച് പോരുന്നവരെ നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടി എന്ന വാര്‍ത്തകള്‍ എന്താണ് എടുത്ത് കാണിക്കുന്നത് ? എറണാകുളത്ത് പനമ്പള്ളിനഗറിന്റെ ഹൃദയഭാഗത്തുകൂടെ പോകുന്ന സാമാന്യം വീതിയുള്ള ഒരു കനാലുണ്ട്. രാത്രിയായാല്‍ കനാലിന് ഒരുവശത്ത് താമസിക്കുന്ന പൊതുജനം മാലിന്യം ‘സംസ്ക്കരി‘ക്കുന്നത് ഈ കനാലിലാണ്. ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ പൊതികെട്ടിയ മാലിന്യം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം നീട്ടിയെറിയുന്നത് കനാലിലേക്കാണ്. എറണാകുളത്ത് അല്ലെങ്കില്‍ കൊച്ചിയില്‍ നല്ലയിനം മുഴുത്ത കൊതുകുകടി ഏറ്റവുമധികം കൊള്ളുന്നതും ഈ കനാലിന്റെ ഇരുവശത്തും ജീവിക്കുന്ന ജനം തന്നെയായിരിക്കണം.

മാലിന്യ നിര്‍മ്മാര്‍ജ്ജനം, സംസ്ക്കരണം എന്നീ കാര്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ക്കുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനൊക്കെയാണെങ്കിലും കേരളത്തിന് ഈയിടെ മാലിന്യസംസ്ക്കരണവുമായി ബന്ധപ്പെട്ട് എതോ ഒരു കേന്ദ്ര അവാര്‍ഡ് കിട്ടിയെന്ന് തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആരോ വീമ്പിളക്കുന്നത് കേട്ടപ്പോള്‍ ഓക്കാനമാണ് വന്നത്.

കുറച്ച് നാളുകളായി കോഴിക്കോട് ജില്ലയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ആനന്ദദായകമായിരുന്നു. തീരദേശ സേന എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബീച്ചിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്ന പ്രവര്‍ത്തനവും, M1 എന്ന മറ്റൊരു സംഘടന സുരേഷ് ഗോപിയെപ്പോലുള്ള സിനിമാതാരങ്ങളെ മുന്‍‌നിര്‍ത്തി നടത്തുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമൊക്കെ ടീവിയിലൂടെ കണ്ടപ്പോള്‍, എവിടൊക്കെയോ ചിലരെങ്കിലും മാലിന്യത്തിനെതിരെ പടവെട്ടിത്തുടങ്ങിയിട്ടുണ്ടെന്നത് കുറച്ചെങ്കിലും ആശ്വാസം പകര്‍ന്നുനല്‍കി.

പക്ഷെ, അവര്‍ ബീച്ചില്‍ നിന്നും നഗരത്തില്‍ നിന്നുമൊക്കെ ശേഖരിച്ച മാലിന്യമത്രയും എവിടെക്കൊണ്ടുപോയി കളഞ്ഞു ? അതിന് പിന്നെ എന്ത് സംഭവിച്ചു? നഗരത്തിന് വെളിയിലുള്ള ഏതെങ്കിലും ആളൊഴിഞ്ഞ കോണില്‍ ജനജീവിതം ദുസ്സഹമാക്കി കൂടുതല്‍ ചീഞ്ഞ് നാറി കിടക്കുന്നുണ്ടാകാനാണ് സാദ്ധ്യത. അവിടെക്കിടന്ന് അത് ഈച്ചയും പാറ്റയും പുഴുക്കളുമെല്ലാം അരിച്ച് കാക്കയും എലിയുമൊക്കെ കൊത്തിവലിച്ച് അടുത്ത സീസണിലേക്കുള്ള തക്കാളിപ്പനി, എലിപ്പനി, പന്നിപ്പനി, ചിക്വന്‍ ഗുനിയ എന്നീ ലേറ്റസ്റ്റ് ട്രെന്റിലുള്ള രോഗങ്ങള്‍ക്ക് കാരണഹേതുവാകാന്‍ തയ്യാറെടുക്കുന്നുണ്ടാകാം.

ഞാന്‍ ജനിച്ചുവളര്‍ന്ന മുനമ്പം എന്ന സ്ഥലത്തെ ബീച്ചില്‍ കടല്‍ക്കാറ്റേറ്റ് പ്രകൃതിസൌന്ദര്യവും ആസ്വദിച്ച് പഴയതുപോലെ പോയി ഇരിക്കാന്‍ ഇന്നെനിക്കാവുന്നില്ല. കാരണം മാലിന്യക്കൂമ്പാരം തന്നെ. എന്റെ സ്വന്തം നാടല്ലേ, ഞാന്‍ സ്ഥലത്തുള്ളപ്പോളൊക്കെ പോയി ഇരിക്കുന്ന കടപ്പുറമല്ലേ, ഒരുപാട് അന്യസംസ്ഥാനക്കാര്‍ അടക്കമുള്ളവര്‍ വന്നുപോകുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കടല്‍ക്കരയല്ലേ ? എന്നൊക്കെ കരുതി, ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ മുനമ്പം ബീച്ചിലും തൊട്ടടുത്ത് ഇതേ അവസ്ഥ നേരിടുന്ന പ്രസിദ്ധമായ ചെറായി ബീച്ചിലും ഒരു ശുചീകരണപ്രവര്‍ത്തനത്തെപ്പറ്റിയുള്ള ആലോചനകള്‍ ഈയടുത്ത് നടത്തുകയുണ്ടായി. ഒരു ദിവസം മുഴുവനും പറ്റാവുന്നത്ര നാട്ടുകാരെയും, മേല്‍ സൂചിപ്പിച്ച സ്വകാര്യ സ്ഥാപനത്തിനെ ജീവനക്കാരെയുമൊക്കെ ഉള്‍പ്പെടുത്തി ബീച്ച് ശുദ്ധമാക്കുക, വേസ്റ്റ് ഇടുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകളും അതിടാനുള്ള കുപ്പത്തൊട്ടികളും സ്ഥാപിക്കുക എന്നതൊക്കെയായിരുന്നു പദ്ധതി. ബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. ചെറായി ബീച്ചിലെ ക്ലീനിങ്ങിന് സഹകരിക്കണമെന്ന് പറഞ്ഞ് ചെറായി ബീച്ച് റിസോര്‍ട്ടിന്റെ ഉടമ ഡോ:മധുവുമായും സംസാരിച്ചു; അദ്ദേഹം എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. അന്വേഷണങ്ങളും ചര്‍ച്ചകളുമൊക്കെ തുടര്‍ന്നുപോയപ്പോളാണ് നിരാശാജനകമായ ഒരു കാര്യം മനസ്സിലാക്കാനായത്.

ബീച്ച് വൃത്തിയാക്കി മാലിന്യമൊക്കെ ഒരിടത്ത് കൂട്ടിയിട്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ചെറായി ബീച്ചില്‍ ഇപ്പോള്‍ത്തന്നെ ഔദ്യോഗികമായി 3 പേര് മാലിന്യം പെറുക്കിക്കൂട്ടുന്നുണ്ട്. പക്ഷെ അതൊക്കെ അവിടന്ന് നീക്കം ചെയ്യാനോ സംസ്ക്കരിക്കാനോ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ കൂട്ടിയിട്ട മാലിന്യം ബീച്ചിലേക്ക് തന്നെ വീണ്ടും പരക്കുകയാണ്.

പെട്ടെന്ന് പദ്ധതിയൊക്കെ വഴിമുട്ടിയതുപോലെ തോന്നി. ഡോ:മധു ഒരു ഉപായം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഇലക്‍ഷന്‍ കാലമാണല്ലോ, വേണ്ടപ്പെട്ടവരെയൊക്കെ ഇപ്പോള്‍ ഒന്നുകണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ എല്ലാം ഭഗിയായി നടന്നെന്ന് വരും. എന്തൊരു ഗതികേടാണെന്ന് നോക്കൂ. വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന പഞ്ചായത്തിനെക്കൊണ്ട് ഒരു കാര്യം നടക്കണമെങ്കില്‍, അതും അവരുടെ തന്നെ ജോലിയുടേയും ഉത്തരവാദിത്വത്തിന്റേയും ഭാഗമായ ഒരു കാര്യം നടക്കണമെങ്കില്‍.... ആ ജോലി 90 % പൊതുജനം തന്നെ ചെയ്യണം. എന്നിട്ട് അവരുടെ 10 % പങ്കാളിത്തം ഉറപ്പാക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് എന്ന തുറുപ്പ് ചീട്ട് പൊക്കിക്കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യണമത്രേ!

അവര്‍ക്കും ഉണ്ടാകും എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍. ഒരു പഞ്ചായത്തിന്റെ അല്ലെങ്കില്‍ നിയമസഭയുടെ അകത്ത് ഭരിക്കാന്‍ കയറി ഇരിക്കുന്നവന്റെ വിഷമങ്ങള്‍ നമ്മള്‍ സാധാരണക്കാര്‍ക്ക് അറിയില്ലല്ലോ ? കുറ്റം പറയാന്‍ വളരെ എളുപ്പമാണ്. പക്ഷെ സ്ഥായിയായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനോ അതിനായി സഹകരിക്കാനോ ആണ് ബുദ്ധിമുട്ട്.

മാലിന്യവിമുക്തകേരളം ഉണ്ടാകണമെങ്കില്‍ മന്ത്രിസഭയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിതന്നെ ഉണ്ടാകണം. ഇതിന് മാത്രമായി ഒരു വകുപ്പ് തന്നെ ഉണ്ടായാലും വിരോധമില്ല. അങ്ങനാണെങ്കില്‍ അതിനുള്ള നിയമനിര്‍മ്മാണം നടക്കണം. വകുപ്പ് മന്ത്രി സര്‍ക്കാര്‍ ചിലവില്‍ കുറച്ച് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ മാലിന്യസംസ്ക്കരണ രീതികള്‍ കണ്ട് പഠിച്ച് വരട്ടെ. വിദേശരാജ്യം എന്ന് പറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെക്കുറെ മലയാളിയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ രീതിയാണ് നടന്ന് പോരുന്നത്. കച്ചറ എടുക്കാന്‍ ഒരു വണ്ടി വരുമെന്നതും അത് പെറുക്കാന്‍ കുറേ ആള്‍ക്കാരെ നിയമിച്ചിരിക്കുന്നു എന്നതും ശരിതന്നെയാകാം. പക്ഷെ തെരുവുകളില്‍ ആവശ്യത്തിന് കുപ്പത്തൊട്ടികള്‍ ഇല്ലാത്തതും, ജനങ്ങള്‍ റോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതും മറ്റും പതിവാണ് ഞാന്‍ കണ്ടിട്ടുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഒക്കെയും. പാശ്ചാത്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഏഷ്യന്‍ രീതി‘ യാണ് ഇതൊക്കെ. പാശ്ചാത്യരാജ്യങ്ങളില്‍ത്തന്നെ ഏഷ്യാക്കാര്‍ കൂടുതല്‍ ജീവിക്കുന്ന ഭാഗങ്ങളില്‍ ചെന്ന് നോക്കിയാല്‍ അവരങ്ങിനെ പറയുന്നതിന്റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതാണ്. പക്ഷെ ഇതിനൊക്കെ അപവാദമായി സിംഗപ്പൂര്‍ എന്ന ഒരു ഏഷ്യന്‍ രാജ്യമുണ്ട്. വകുപ്പ് മന്ത്രി സിംഗപ്പൂര്‍ യാത്ര മാത്രം നടത്തിയാലും കാര്യങ്ങള്‍ ഭംഗിയായി പഠിച്ച് മനസ്സിലാക്കി മടങ്ങാനാകും.

മാലിന്യ ശേഖരണത്തിനും, സംസ്ക്കരണത്തിനുമുള്ള സംവിധാനം എല്ലാ കോര്‍പ്പറേഷനിലും, മുന്‍സിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും നിലവില്‍ വരണം. പ്രധാന നിരത്തുകളിലൊക്കെയും 100 മീറ്റര്‍ ഇടവിട്ടെങ്കിലും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കണം. നിരത്തില്‍ നിക്ഷേപിക്കാതെ ജനങ്ങള്‍ കുപ്പത്തൊട്ടിയില്‍ത്തന്നെ മാലിന്യം നിക്ഷേപിക്കണം. അതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കണം, ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടണം. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും. ഇത്രയുമൊക്കെ നടപ്പിലാക്കാന്‍ തുടങ്ങുന്നതോടെ അലക്ഷ്യമായും നിയമവിരുദ്ധമായും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടികള്‍ എടുക്കാന്‍ തുടങ്ങണം. പോലീസുകാരുടെ പോക്കറ്റിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കി പിഴകള്‍ നല്‍കണം. കുറേയൊക്കെ വ്യത്യാസം ഇതോടെ വരാന്‍ തുടങ്ങും.

ഇങ്ങനെയൊക്കെ ആകുന്നതോടെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യം 30 സെക്കന്റില്‍ത്തന്നെ പൂര്‍ണ്ണത കൈവരിക്കുന്ന രീതിയില്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മോഹന്‍ലാല്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ലെങ്കില്‍ മമ്മൂട്ടിയേയോ സുരേഷ് ഗോപിയേയോ പേരെടുത്ത് പറയാനാന്‍ പറ്റുന്ന ഏത് താരത്തേയും ഈ പ്രവര്‍ത്തനത്തിന്റെ മുന്‍‌നിരയില്‍ അണിനിരത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. അവരെല്ലാം ലാഭേച്ഛയില്ലാതെ സ്വയമേവ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിക്കോളും. കൂട്ടത്തില്‍ ഒരുപാട് സ്വകാര്യ സ്ഥാപനങ്ങളും, സ്വകാര്യവ്യക്തികളും അണിചേരുമെന്ന കാര്യത്തിലും സംശയം വേണ്ട. അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവുമൊക്കെ നടത്തുകയും ചെയ്താല്‍ മാലിന്യവിമുക്ത കേരളം എന്നത് ഒരു ബാലികേറാമലയൊന്നും അല്ല.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലെങ്കിലും ഇങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ ഈ കൊച്ച് കേരളത്തില്‍ സംഭവിച്ചില്ലെങ്കില്‍പ്പിന്നെ 100 മീറ്റര്‍ അകലത്തില്‍ കുപ്പത്തൊട്ടികള്‍ പൊതുനിരത്തുകളില്‍ സ്ഥാപിക്കേണ്ട ആവശ്യം വരില്ല. കേരളം തന്നെ മൊത്തത്തില്‍ ഒരു കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞിരിക്കും.

വാല്‍ക്കഷണം:- ഒഴിവുദിവസങ്ങളില്‍ മാലിന്യം പെറുക്കിക്കൂട്ടാനായി ദുബായിലെ ബീച്ചുകളിലും, മരുഭൂമിയിലും മുന്നിട്ടിറങ്ങി മാതൃക കാണിച്ചിട്ടുള്ള ബ്ലോഗര്‍ കൈപ്പള്ളിക്കും, അദ്ദേഹത്തിന്റെ ഒപ്പം ചേര്‍ന്ന് കച്ചറ പെറുക്കിയിട്ടുള്ള മറ്റ് സഹൃദയര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരു സല്യൂട്ട്.

ചിത്രത്തിന് കടപ്പാട്:- ഗൂഗിള്‍

Friday 15 October 2010

ഇതോ പുത്തന്‍ ബ്ലോഗ് സംസ്ക്കാരം ?!

ന്നലെ ഫേസ്ബുക്കില്‍ കാണാനായ ഒരു ലിങ്ക് വഴി കയറി ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചു. കൊള്ളാം, നല്ല ലേഖനമെന്ന് തോന്നിയപ്പോള്‍ ഒരു അഭിപ്രായം പറയുകയും ചെയ്തു. താഴെ കാണുന്നതാണ് ആ അഭിപ്രായം. ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.


അല്‍പ്പസമയത്തിനുള്ളില്‍ ഒരു സുഹൃത്ത് ചാറ്റില്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നു......

‘പ്രസ്തുത ബ്ലോഗറെ ചേട്ടന്‍ അറിയുമോ‘
‘ഇല്ല’
‘ചേട്ടന്‍ കമന്റിട്ട് പോന്നിരിക്കുന്ന ലേഖനം മോഷ്ടിക്കപ്പെട്ടതാണ് ‘
‘ആണോ ? ഒന്നൂടെ കയറി നോക്കട്ടെ’

ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ സഹായിക്കുന്ന ലിങ്കുകള്‍ അപ്പോഴേക്കും പ്രസ്തുത ബ്ലോഗില്‍ കോപ്പിയടി-പ്രതിഷേധ കമന്റുകളായി പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിരുന്നു.

ഒറിജിനല്‍ പോസ്റ്റ് എഴുതിയ ആള്‍ ബൂലോകത്ത് എനിക്കറിയുന്ന സുഹൃത്ത് ഷിബു മാത്യു ഈശോ തെക്കേടത്ത് ആണ്. ഒറിജിനല്‍ പോസ്റ്റിന്റെ പേര് ക്യാമറ ദുരന്തങ്ങള്‍. പ്രസ്തുത പോസ്റ്റ് കോപ്പിയടിച്ച വനിതാരത്നം, ആ പോസ്റ്റിന്റെ പേര് മാറ്റിയിട്ടുണ്ട്. പുതിയ പേര് ‘പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത് = പെണ്‍കുട്ടികള്‍)‘. കോപ്പിയടിക്കാരിക്ക് തലക്കെട്ട് മാറ്റല്‍ മാത്രമേയുള്ളൂ ആദ്ധ്വാനം. എന്തൊരെളുപ്പം അല്ലേ ?

കോപ്പിയടിക്കപ്പെട്ട പോസ്റ്റിനാണ് കമന്റിട്ടതെന്ന അബദ്ധം മനസ്സിലാക്കിയപ്പോള്‍ അതേ പോസ്റ്റില്‍ ചെന്ന് വീണ്ടും ഞാനൊരു കമന്റിട്ടു. അത് ദാ താഴെയുണ്ട്.


അപ്പോഴേക്കും പോസ്റ്റില്‍ കോപ്പിയടിക്കെതിരേ പ്രതിഷേധസ്വരവുമായി കമന്റുകള്‍ പലതും വീണു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കോപ്പിയടിക്കാരിയുടെ മറുപടി വന്നു. അത് ദാ താഴെയുണ്ട്.


അവര്‍ പറയുന്നത് പ്രകാരം.... അവര്‍ ബ്ലോഗ് തുടങ്ങിയെന്നൊക്കെ പറഞ്ഞിട്ട് ശ്രീക്കുട്ടന്‍ അല്ലാതെ മാറ്റാരും ആ വഴിക്ക് ചെന്നില്ലത്രേ!

ഷിബുവിനോട് ആയിരം പ്രാവശ്യം പറഞ്ഞു.... ‘ഒന്ന് വാടാ എന്ന് ’.
അവന്‍ പറഞ്ഞു ‘നീ തുടങ്ങൂ, ഞാന്‍ പിന്നാലെ വരാമെന്ന് ’
അവനാ പറഞ്ഞത് ‘വിവാദം ഉണ്ടാക്കടീ എന്ന് ’

കോപ്പിയടിക്കെതിരേ കമന്റിട്ടവരെയൊക്കെ കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെയുള്ള സാമാന്യം 'നല്ല' പാര്‍ലമെന്ററി പദങ്ങള്‍ ഉപയോഗിച്ച് തന്നെ സംബോധന ചെയ്യുകയും ചെയ്തു ബ്ലോഗുടമ.

അത് കേട്ടപ്പോള്‍ സ്വല്‍പ്പം ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് മൂന്നാമതൊരു കമന്റ് കൂടെ എനിക്ക് ആ പോസ്റ്റില്‍ ഇടേണ്ടി വന്നു. അത് ദാ താഴെയുണ്ട്.


പിന്നീടുണ്ടായത് രസകരമായ സംഭവങ്ങളാണ്. അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഒഴികെ എന്റെ ബാക്കിയുള്ള 2 പ്രതിഷേധ കമന്റുകളും ഡിലീറ്റ് ചെയ്യപ്പെട്ടു. കോപ്പിയടിക്കെതിരെ വന്ന മറ്റുള്ളവരുടേയും കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ബ്ലോഗ് പോസ്റ്റില്‍ ഇപ്പോള്‍ കാണപ്പെടുന്നത് അഭിനന്ദന കമന്റുകള്‍ മാത്രം. എന്തായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് അഭിനന്ദിച്ചുകൊണ്ട് ഞാനിട്ട ആദ്യ കമന്റ് ഞാനും ഡിലീറ്റ് ചെയ്തു. അഭിനന്ദന കമന്റിട്ട മറ്റ് ഒന്നുരണ്ടുപേരും അവരുടെ കമന്റുകള്‍ ഇതിനകം ഡിലീറ്റ് ചെയ്തു. ഈ അവസ്ഥയിലാണ് പ്രസ്തുത ബ്ലോഗിലെ കമന്റുറ ഇപ്പോള്‍ കാണപ്പെടുന്നത്. 27 കമന്റുകള്‍ ഉണ്ടായിരുന്നത് കമന്റുറയില്‍ ഇപ്പോള്‍ 6 കമന്റുകള്‍ മാത്രം. തെളിവ് ദാ താഴെയുണ്ട്.


എനിക്കറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ്. ഇതൊക്കെയാണോ പുതിയ ബ്ലോഗ് സംസ്ക്കാരം ? ബ്ലോഗ് തുടങ്ങിയ ഉടനെ എല്ലാവരും ചെന്ന് അഭിപ്രായങ്ങള്‍ അറിയിച്ചില്ലെങ്കില്‍ ഉടനെ വിവാദത്തിരി കൊളുത്തി ശ്രദ്ധ പിടിച്ച് പറ്റുന്ന ഈ എളുപ്പ വഴി ‘വലം പിരി ശംഖിന്റെ‍’  ബ്ലോഗുടമയ്ക്ക് മാത്രം അറിയാവുന്ന വിദ്യയാണോ, അതോ ഇനി മറ്റിടങ്ങളില്‍ നിന്നും സഹിക്കേണ്ടി വരുമോ ഇത്തരം മൂന്നാം കിട വേലകള്‍ ?

ഫേസ് ബുക്കില്‍ നിന്നും, ഒരു സ്ത്രീ തന്നെയാണ് ബ്ലോഗുടമ എന്ന് ഉറപ്പാക്കിയപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. (ഫേസ് ബുക്കിലെ തെളിവ് തല്‍ക്കാലം ഇവിടെ പ്രദര്‍ശിപ്പിക്കുന്നില്ല.)

ഇങ്ങനെയൊക്കെ പെരുമാറുമോ ഒരു സ്ത്രീ ? കുറേക്കൂടെ മാന്യത ഭാഷയിലും പ്രവര്‍ത്തിയിലും പ്രതീക്ഷിക്കുന്നുണ്ട്  എഴുത്തും വായനയുമുള്ള ഓരോ സ്ത്രീയുടെ അടുക്കല്‍ നിന്നും. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടേ പറ്റൂ എന്ന് തീരുമാനിച്ചത്.

എന്തായാലും ബ്ലോഗുടമ കമന്റില്‍ പറയുന്ന ഷിബുവല്ല, ഷിബു മാത്യു ഈശോ തെക്കേടത്ത് എന്നുതന്നെ ഞാന്‍ മനസ്സിലാക്കുന്നു. ഷിബു മാത്യുവിന്റെ ഈ ഗൂഗിള്‍ ബസ്സ് അത് സാക്ഷ്യപ്പെടുത്തുന്നു. ഷിബുവിന്റെ ഇതേ പോസ്റ്റ് പലയിടത്തും കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് വലം പിരി ശംഖിന്റെ യാത്രകള്‍ എന്ന ബ്ലോഗിലെ കോപ്പിയടി.

ഒരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് എതിരേ പോരാടേണ്ടത് പുതുതായി ബ്ലോഗെഴുതാന്‍ തുടങ്ങുന്നവര്‍ തന്നെയാണ്. അല്ലെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടേയും ബ്ലോഗില്‍ വന്ന് പോസ്റ്റുകള്‍ വായിച്ചാലും, അഭിപ്രായം പറയാന്‍ ആളെ കിട്ടിയെന്ന് വരില്ല. കാരണം നിങ്ങളുടെ ബ്ലോഗിലുള്ളത് നിങ്ങളുടെ സൃഷ്ടിയാണോ അതോ കോപ്പിയടിക്കപ്പെട്ട സൃഷ്ടികളാണോ എന്ന് വായനക്കാര്‍ അറിയണമെന്നില്ലല്ലോ!

വാല്‍ക്കഷണം:- ബ്ലോഗില്‍ കമന്റിടുന്നവര്‍, കമന്റ് ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നും, പുറകെ വരുന്ന കമന്റുകള്‍ ഇ-മെയില്‍ വഴി അവര്‍ക്ക് കിട്ടുന്നുണ്ടെന്നും മനസ്സിലാക്കാതെ, അല്‍പ്പസ്വല്‍പ്പം സൂത്രപ്പണികള്‍ കാണിച്ച്,  കണ്ണടച്ച് പാല് കുടിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതൊടെ അതൊക്കെ കൃത്യമായി പിടികിട്ടിക്കോളും. ഇനിയും സമയമുണ്ട്. കുതന്ത്രങ്ങളൊക്കെ മാറ്റിവെച്ച് നേരെ ചെവ്വേ സ്വന്തം സൃഷ്ടികള്‍ തന്നെ നന്നായി എഴുതിയിട്ടാല്‍  കൈയ്യടിക്കാനും കമന്റിടാനും ഇനിയും വായനക്കാര്‍ ആ വഴി വന്നെന്ന് വരും. എല്ലാ ആശംസകളും നേരുന്നു. ഹാപ്പി ബ്ലോഗിങ്ങ്.
-----------------------------------------------------------------------------------
പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് ഘടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം. -----------------------------------------------------------------------------------

Friday 1 October 2010

റൂബിക്‍സ് ക്യൂബ്

ത്തിരുപത്തഞ്ച് വര്‍ഷം മുന്‍പ് വിദേശത്തുള്ള ആരോ സമ്മാനമായിട്ട് കൊണ്ടുത്തന്നപ്പോഴാണ് ഒരു റൂബിക്‍സ് ക്യൂബ് ആദ്യമായിട്ട് കാണുന്നത്. പിന്നിടങ്ങോട്ട് കുറേക്കാലം എവിടെച്ചെന്നാലും ഒരു റൂബിക്‍സ് ക്യൂബ് കാണാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം കൊണ്ടുവരിക എന്നതായിരുന്നു ബുദ്ധിമുട്ട്. ഇത്തരം പസിലുകളൊക്കെ ശരിപ്പെടുത്തിയെടുക്കുന്നതില്‍ മിടുക്കനായ ഒരു കസിന്റെ സഹായത്തോടെ ക്യൂബിനെ ‘നേരേയാക്കിയെടുക്കാന്‍ ‍’ ഞാന്‍ പഠിച്ചതായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ‍, ക്യൂബ് ശരിയാക്കാന്‍ ഉപയോഗിച്ചിരുന്ന സൂത്രവാക്യങ്ങള്‍ പലതും മറന്നുപോയി.


ഈയിടയ്ക്ക് റൂബിക്‍സ് ക്യൂബ് വീണ്ടും കമ്പോളത്തിലിറങ്ങി. അതൊരെണ്ണം വാങ്ങി പഴയ ഓര്‍മ്മയൊക്കെ വെച്ച് നിറങ്ങള്‍ ശരിപ്പെടുത്താനുള്ള ശ്രമം അമ്പേ പരാജയപ്പെട്ടു. പക്ഷെ, ഒറിജിനല്‍ റൂബിക്‍സ് ക്യൂബ് വാങ്ങുമ്പോള്‍ അവര്‍ തന്നെ പഠിപ്പിക്കുന്ന പുതിയൊരു മാര്‍ഗ്ഗത്തിലൂടെ വീണ്ടും ക്യൂബിനെ ‘നേര്‍വഴിക്ക് ’കൊണ്ടുവരാമെന്ന് ഞാന്‍ മനസ്സിലാക്കി. വല്ലപ്പോഴുമൊക്കെ ക്യൂബുമായി ഇടപഴകിയില്ലെങ്കില്‍ പുതിയ മാര്‍ഗ്ഗവും ഞാന്‍ മറന്ന് പോയെന്ന് വരും. അതുകൊണ്ട് ക്യൂബിനെ മെരുക്കാന്‍ ക്യൂബ് കമ്പനി പഠിപ്പിക്കുന്ന വിദ്യ മൊത്തത്തില്‍ ഇവിടെ കുറിച്ചിടുന്നു. രജ്ഞിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദ സെയിന്റ് എന്ന സിനിമയിലെ പോളി എന്ന കുട്ടിക്കഥാപാത്രം നിമിഷനേരം കൊണ്ട് ക്യൂബിനെ ശരിപ്പെടുത്തുന്നത് കണ്ട് ആര്‍ക്കെങ്കിലുമൊക്കെ ആവേശം കയറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും ഈ മാര്‍ഗ്ഗം ഉപകാരപ്പെടട്ടെ.

അതിനുമുന്‍പ് അല്‍പ്പം റൂബിക്‍സ് ക്യൂബ് ചരിത്രം.

ഹംഗറിക്കാരനായ ഏര്‍ണോ റൂബിക്ക് എന്ന ആര്‍ക്കിടെക്‍ച്ചര്‍ & ഡിസൈന്‍ പ്രൊഫസറാണ് റൂബിക്‍സ് ക്യൂബ് കണ്ടുപിടിച്ചത്. 1980 ല്‍ ഇത് കമ്പോളത്തിലിറങ്ങിയപ്പോള്‍‍, ഒരു കൊല്ലം കൊണ്ടുതന്നെ ഏറ്റവും പെട്ടെന്ന് വിറ്റഴിഞ്ഞ പസില്‍ എന്ന ഖ്യാതി റൂബിക്‍സ് ക്യൂബ് നേടുകയുണ്ടായി. 250 മില്യണില്‍ അധികം റൂബിക്‍സ് ക്യൂബുകളാണ് ഇതിനകം ലോകമൊട്ടാകെ വിറ്റഴിഞ്ഞിരിക്കുന്നത്.

ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ വെറും 17 നീക്കങ്ങളിലൂടെ ഒരു റൂബിക്‍സ് ക്യൂബ് ശരിയാക്കാന്‍ പറ്റുമത്രേ ? കമ്പ്യൂട്ടറൊന്നുമില്ലെങ്കിലും 20 നീക്കത്തിനകം എത്ര വിഷമം പിടിച്ച റൂബിക്‍സ് ക്യൂബും ശരിയാക്കാന്‍ പറ്റുമെന്നാണ് കരുതപ്പെടുന്നത്. അതിലൊക്കെ എത്ര സത്യമുണ്ടെന്ന് അറിയില്ലെങ്കിലും വെറും 45 നീക്കങ്ങളില്‍ ഈ ക്യൂബ് ശരിയാക്കുന്നവര്‍ മുതല്‍‍, 50 സെക്കന്റില്‍ ശരിയാക്കുന്നവരും, കണ്ണുകെട്ടി ഇത് നേരേയാക്കുന്നവരുമൊക്കെ ഉണ്ടത്രേ ?

നന്നായി പരിശീലിച്ചാല്‍ 3 മിനിറ്റില്‍ താ‍ഴെ സമയം കൊണ്ട് റൂബിക്‍സ് ക്യൂബ് ശരിയാക്കാമെന്ന് എനിക്കും അനുഭവമുണ്ട്. അതെങ്ങിനെയാണെന്ന് നോക്കാം.

ആദ്യമായി താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ.......



R - Right Face
L - Left Face
B - Back Face
D - Down Face
F - Front Face
U - Upper Face

എന്നിങ്ങനെ ക്യൂബിന്റെ 6 മുഖങ്ങള്‍ക്ക് പേരിടാം.

ഇനി വെറും7 ഘട്ടങ്ങളിലൂടെ ക്യൂബിന്റെ എല്ലാ വശങ്ങളിലും ഒരേ നിറം വരുത്താന്‍ സാധിക്കുന്നതാണ്. ആ സൂത്രവിദ്യ എന്താണെന്ന് നോക്കുന്നതിന് മുന്‍പായി ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

1. നമ്മുടെ മുഖത്തിന് നേരേ പിടിക്കുന്ന ഭാഗം എപ്പോഴും Front Face ആയി കരുതി  അതിനനുസരിച്ച് മറ്റ് മുഖങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സില്‍ തീര്‍ച്ചപ്പെടുത്തുക.

2. ക്യൂബിന്റെ ഏതെങ്കിലും ഒരു മുഖം കാല്‍ ഭാഗം(1/4) മാത്രം തിരിക്കുന്നതിനെ ഒരു കറക്കം എന്ന് തിട്ടപ്പെടുത്താം.

3. സൂത്രവാക്യങ്ങളില്‍ R എന്ന് കണ്ടാല്‍ ക്യൂബിന്റെ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ ദിശയില്‍(Clockwise)തിരിക്കണം.

4. സൂത്രവാക്യങ്ങളില്‍ Ri എന്നുകണ്ടാല്‍ Right Face ഒരു പ്രാവശ്യം ക്ലോക്കിന്റെ എതിര്‍ ദിശയില്‍(Anti Clockwise) തിരിക്കണം.

5. ക്യൂബിന്റെ ഓരോ വശങ്ങളിലും നടുക്ക് കാണുന്ന മാറിക്കളിക്കുന്നില്ല. അതിന്റെ ചുറ്റുമുള്ള മറ്റ് നിറങ്ങളുള്ള കട്ടകളാണ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വശത്തിന്റെ നടുക്ക് കാണുന്ന നിറം ആ വശത്തിന്റെ നിറമായി കണക്കാക്കണം.

6. ഏതെങ്കിലും ഒരു മുഖം ക്ലോക്കിന്റെ ദിശയിലോ ക്ലോക്കിന്റെ എതിര്‍ ദിശയിലോ തിരിക്കുന്ന കാര്യത്തില്‍ സംശയം വരുമ്പോള്‍, നാം ആ മുഖത്തിന് നോക്കി നില്‍ക്കുന്നതായി സങ്കല്‍പ്പിച്ച് നോക്കിയാല്‍ മതി. ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ഇനി നമുക്ക് ക്യൂബിന്റെ നിറങ്ങള്‍ ശരിയാക്കിയെടുക്കുന്ന 7 സ്റ്റെപ്പുകളിലേക്ക് കടക്കാം.

സ്റ്റെപ്പ് 1.

പച്ച നിറത്തില്‍ നിന്ന് തുടങ്ങാം. ആദ്യമായി പച്ചനിറം വരുന്ന ഭാഗത്ത് പ്ലസ് (+) ആകൃതിയില്‍ നിറങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കണം. ഇത് സ്വന്തം മനോധര്‍മ്മമനുസരിച്ച് ഏത് തുടക്കക്കാരനും സ്വയം ചെയ്യാവുന്നതാണ്. ഈ സ്റ്റെപ്പ് ചെയ്യുമ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ പച്ചയുമായി ചേര്‍ന്ന് വരുന്ന 4 മുഖങ്ങളിലെ നിറങ്ങള്‍ കൂടെ യഥാസ്ഥാനത്ത് വരുന്ന വിധത്തിലാണ് ചെയ്യേണ്ടത്.  ഇതിന് പ്രത്യേകിച്ച് സൂത്രപ്പണികളുടേയോ സൂത്രവാക്യങ്ങളുടേയോ ആവശ്യമില്ല. ചിലപ്പോള്‍ + ആക്കാനുള്ള ശ്രമത്തിനിടയില്‍ ക്യൂബിലെ കട്ടകള്‍ താഴെ കാണുന്ന പോലെ തിരിഞ്ഞ് വന്നെന്ന് വരാം.


ഈ അവസരത്തില്‍ അങ്ങനെ തിരിഞ്ഞിരിക്കുന്ന കട്ട ചിത്രത്തില്‍ കാണുന്ന സ്ഥാനത്ത് വരുന്ന രീതിയില്‍ ക്യൂബിനെ പിടിക്കുക.

അതിനുശേഷം Ri U Fi Ui എന്ന ആദ്യത്തെ സൂത്രവാക്യം ഉപയോഗിക്കുക.

ഉദാഹരണത്തിന്.....മുകളിലെ ചിത്രത്തില്‍ പച്ചനിറം Upper Face ഉം, മഞ്ഞനിറം Right Face ഉം, ഓറഞ്ച് നിറം Front Face ഉം വരുന്ന രീതിയിലാണ് ക്യൂബ് പിടിച്ചിരിക്കുന്നത്. ഒന്നിലധികം കട്ടകള്‍ ഇതുപോലെ നിറം മാറിമറിഞ്ഞ് വന്നിട്ടുണ്ടെങ്കില്‍ ഇതേ സൂത്രവാക്യം ഉപയോഗിക്കാം. ഇതോടെ + ആകൃതിയില്‍ പച്ചനിറം ശരിയാകുന്നു, സ്റ്റെപ്പ് 1 കഴിയുന്നു.

സ്റ്റെപ്പ് 2.

അടുത്തതായി + ആകൃതിക്ക് ശേഷമുള്ള മൂലകളിലെ കട്ടകളാണ് ശരിയാക്കേണ്ടത്. താഴെയുള്ള ചിത്രം ഉദാഹരണമായെടുത്താല്‍ പച്ച, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളുള്ള കട്ട ചിത്രത്തില്‍ കാണുന്ന പോലെ Front Face ന്റെ കീഴെ കൊണ്ടുവന്ന് നിര്‍ത്തുക.


അതിനുശേഷം Ri Di R D എന്ന സൂത്രവാക്യം 1 പ്രാവശ്യം അല്ലെങ്കില്‍ 3 അതുമല്ലെങ്കില്‍ 5 പ്രാവശ്യം ചെയ്യുന്നതോടെ ഒരു മൂല ശരിയാകുന്നു. ഇതുപോലെ പച്ചനിറത്തിന്റെ 4 മൂലകളിലെ കട്ടകളും ശരിയായ നിറമാകുന്നതുവരെ ഇതേ സൂത്രവാക്യം പ്രയോഗിക്കുക. ഇതോടെ പച്ചനിറം മുകളിലെ ചിത്രത്തിലേത് പോലെ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.

സ്റ്റെപ്പ് 3.

രണ്ടാമത്തെ സ്റ്റെപ്പ് കഴിയുന്നതോടെ പച്ചവശത്തിനൊപ്പം അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് 4 വശങ്ങളുടെ ആദ്യത്തെ നിരകൂടെ ഒരേ നിറമായിയിട്ടുണ്ടാകുമെന്നത് ശ്രദ്ധിക്കുക. രണ്ടാമത്തെ നിര കട്ടകളാണ് ഇനി നേരെയാക്കേണ്ടത്. ഇതിനായി പച്ച നിറത്തെ Down Face ആക്കി പിടിച്ചുകൊണ്ടാണ് മറ്റുള്ള 5 സ്റ്റെപ്പുകള്‍ ചെയ്യേണ്ടത്.


മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ തമ്മില്‍ ചേരുന്ന കട്ടകള്‍ Front Face ന്റെ മുകള്‍ ഭാഗത്ത് കൊണ്ടുവരുക. അതിന്റെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍

U R Ui Ri Ui Fi U F എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതിയാകും.


മുകളിലുള്ള ചിത്രത്തില്‍ കാണുന്ന സ്ഥാനത്തുനിന്നും ഒരു കട്ടയെ രണ്ടാമത്തെ നിരയിലേക്ക് കൊണ്ടുവരാന്‍.....

Ui Fi U F U R Ui Ri എന്ന സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ മതി.

പക്ഷെ ചില അവസരങ്ങളില്‍ ഇങ്ങനെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കട്ടകള്‍ ചിലത് രണ്ടാമത്തെ നിരയില്‍ത്തന്നെ തെറ്റായ സ്ഥാനത്ത് ഇരുപ്പുറപ്പിച്ചിട്ടുണ്ടാകാം. അങ്ങനെയുള്ള അവസരത്തില്‍ സ്ഥാനം തെറ്റിയ ആ കട്ടയെ Front Face ല്‍ വലതുവശത്ത് വരുന്ന വിധം ക്യൂബിനെ പിടിച്ചതിനുശേഷം മുകളില്‍പ്പറഞ്ഞ ഏതെങ്കിലും ഒരു സൂത്രവാക്യം ഒരുപ്രാവശ്യം ഉപയോഗിച്ച് തിരിച്ചാല്‍ സ്ഥാനം തെറ്റിയ കട്ട മുകളിലെ നിരയിലേക്ക് നീങ്ങിക്കിട്ടും. പിന്നീട് സ്റ്റെപ്പ് 3 ലെ രണ്ട് സൂത്രവാക്യങ്ങളില്‍ അനുയോജ്യമായത് ഉപയോഗിച്ച് വീണ്ടും കൃത്യസ്ഥാനത്ത് എത്തിക്കാനാവും.

സ്റ്റെപ്പ് 3ലെ രണ്ട് സൂത്രവാക്യങ്ങളും, യഥാര്‍ത്ഥത്തില്‍ ഒരു സൂത്രവാക്യം തന്നെ പകുതിക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ടതാണെന്നല്ലാതെ യാതൊരു വ്യത്യാസവുമില്ല. സ്റ്റെപ്പ് 3 കഴിയുന്നതോടെ ക്യൂബിന്റെ പച്ചനിറത്തിനോട് ചേര്‍ന്നുള്ള 4 വശങ്ങളുടെ രണ്ടാം നിരയും ഒരേ നിറമായിക്കഴിഞ്ഞിരിക്കും.

സ്റ്റെപ്പ് 4.

നാലാമത്തെ സ്റ്റെപ്പില്‍ Upper Face ലെ നിറമാണ് ശരിയാക്കാന്‍ ശ്രമിക്കുന്നത്.


മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ Upper Face ലെ നിറം(ഇവിടെ നീല) നടുവിലെ കട്ടയില്‍ മാത്രം എന്ന അവസ്ഥയില്‍ നിന്ന്, L തിരിച്ചിട്ട രീതിയില്‍ 3 കട്ടകളിലേക്കും‍, അവിടന്ന് 3 കട്ടകളിലായി നേര്‍വരയിലും‍,  പിന്നീട് + ആകൃതിയിലും വരുത്താനുമുള്ള സൂത്രവാക്യമാണ് നാം പ്രയോഗിക്കുന്നത്. ചിത്രത്തില്‍ കാണുന്നതുപോലെ ഓറഞ്ച് നിറം Front Face വരുന്നവിധത്തില്‍ ക്യൂബിനെ പിടിച്ച്

F R U Ri Ui Fi എന്ന സൂത്രവാക്യം അനുസരിച്ച് തിരിക്കുക.

ഇങ്ങനെ ഈ സൂത്രവാക്യപ്രകാരം ഒരു പ്രാവശ്യം തിരിച്ചാല്‍ നടുക്കുള്ള കട്ട മാത്രമാണ് ശരിയായ രീതിയില്‍ ഉണ്ടായിരുന്നതെങ്കില്‍, അത് L തിരിച്ചിട്ട രീതിയില്‍ ആയി മാറും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യത്തിനനുസരിച്ച് തിരിച്ചാല്‍ നേര്‍വരയില്‍ നിറങ്ങള്‍ വരും. വീണ്ടും ഒരിക്കല്‍ക്കൂടെ സൂത്രവാക്യം പ്രയോഗിച്ചാല്‍ + ആകൃതിയില്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകും. പരമാവധി 3 പ്രാവശ്യമാണ് ഈ സൂത്രവാക്യം പ്രയോഗിക്കേണ്ടി വരുക എന്ന് സാരം.

സ്റ്റെപ്പ് 5.

+ ആകൃതിയില്‍ Upper Faceല്‍ നിറങ്ങള്‍ വന്നിട്ടുണ്ടാകുമെങ്കിലും പച്ചനിറത്തിന്റെ 4 പാര്‍ശ്വവശങ്ങളിലെ മൂന്നാമത്തെ നിരയില്‍ നിറങ്ങള്‍ കൃത്യമായി വന്നിട്ടുണ്ടാകണമെന്നില്ല. ഈ സമയത്ത് Upper Face ലെ നിറവുമായി മൂന്നാമത്തെ നിരയിലെ ഏതെങ്കിലും ഒരു നിറം മാത്രം യോജിച്ച് വരുന്ന വിധത്തില്‍ ക്യൂബിന്റെ Upper Face തിരിച്ച് വെക്കുക*. വശങ്ങളിലെ മറ്റ് മൂന്ന് നിറങ്ങളും ഈ സമയത്ത് തെറ്റിയാണ് ഇരിക്കുക / ഇരിക്കേണ്ടത്.


ഇനി മുകളിലെ ചിത്രത്തിലേത് പോലെ തെറ്റിയിരിക്കുന്ന 3 കട്ടകളും ശരിയാക്കാന്‍
R U Ri U R U U Ri എന്ന സൂത്രവാക്യം ഉപയോഗിക്കാം. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ വശങ്ങളിലെ നിറങ്ങളും  Upper Face ലെ നിറം + ആകൃതിയിലും ശരിയായി വന്നിരിക്കും.
*ചിലപ്പോള്‍ 2 വശങ്ങളിലെ കട്ടകള്‍ തെറ്റിയും 2 വശങ്ങളിലെ കട്ടകള്‍ ശരിയായും ഇരിക്കുന്ന അവസ്ഥ ഉണ്ടാകാം. ആ സമയത്ത് ഇതേ സൂത്രവാക്യം ഒരു പ്രാവശ്യം ഉപയോഗിച്ച് ഒരു വശം മാത്രംശരിയായി ഇരിക്കുന്ന അവസ്ഥയിലേക്ക് കട്ടകളെ കൊണ്ടുവരാനാകും.

സ്റ്റെപ്പ് 6.

ഇനിയിപ്പോള്‍ നിറം ശരിയാകാന്‍ ബാക്കിയുള്ളത് Upper Face ന്റെ മൂലയിലെ കട്ടകളുടേത് മാത്രമാണ്. ചിലപ്പോള്‍ നാല് മൂലകളും തെറ്റായ സ്ഥാനത്തായിരിക്കും ഇരിക്കുന്നത്. അല്ലെങ്കില്‍ ഒരു മൂല കൃത്യസ്ഥാനത്തും മറ്റുള്ളവ തെറ്റായിട്ടും ആകാം ഇരിക്കുന്നത്. ഇതിനെയെല്ലാം യഥാസ്ഥാനത്ത് കൊണ്ടുവരുകയാണ് സ്റ്റെപ്പ് 6 വഴി ചെയ്യുന്നത്.


U R Ui Li  U Ri Ui L എന്ന സൂത്രവാക്യം പ്രയോഗിച്ചാല്‍....

Upper Face ലെ വലതുവശത്തെ കട്ട ഒഴികെയുള്ള 3 കട്ടകള്‍ക്കും ക്ലോക്കിന്റെ ദിശയില്‍ (Clockwise) ഒന്നിരിക്കുന്ന ഇടത്തുനിന്ന് മറ്റേതിരിക്കുന്ന ഇടത്തേക്ക് സ്ഥാനഭ്രംശം സംഭവിക്കും. പരമാവധി 2 പ്രാവശ്യം ഈ സൂത്രവാക്യം ഉപയോഗിക്കുന്നതോടെ മൂലയിലെ കട്ടകളെ എല്ലാം യഥാസ്ഥാനത്ത് എത്തിക്കാനാവും. പക്ഷെ ഇപ്പോഴും കട്ടകളുടെ നിറങ്ങള്‍ മാറിമറിഞ്ഞായിരിക്കാം കിടക്കുന്നത്.

സ്റ്റെപ്പ് 7.


മൂലകളിലെ മാറിമറിഞ്ഞ് കിടക്കുന്ന നിറങ്ങളെ നേരെയാക്കാന്‍ സ്റ്റെപ്പ് 7 ഉപയോഗിക്കാം. ആദ്യമായി നിറം മാറിക്കിടക്കുന്ന കട്ടയെ, മുകളിലെ ചിത്രത്തില്‍ കാണുന്നത് പോലെ Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍ വരുന്ന വിധം ക്യൂബിനെ പിടിക്കുക.

എന്നിട്ട് Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. ഇത് 2 അല്ലെങ്കില്‍ 4 പ്രാവശ്യം ചെയ്യുന്നതോടെ ആ മൂലയില്‍ നിറം യഥാസ്ഥാനത്ത് വരും. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ സമയത്ത് Upper Face ലെ നിറം (ഇവിടെ നീല) ശരിയായി വരുന്നുണ്ടോന്ന് മാത്രമേ നോക്കാന്‍ പാടുള്ളൂ. ക്യൂബിന്റെ മറ്റ് വശങ്ങളില്‍ ഇതുവരെ ശരിയായി വന്ന നിറങ്ങളൊക്കെ ഇപ്പോള്‍ മാറിമറിയുന്നുണ്ടാകാം.

Front Face ന്റെ വലത്തുവശത്ത് മുകളിലെ മൂലയില്‍, നിറം ശരിയാകാതെ കിടക്കുന്ന ഓരോ കട്ടകളും കറക്കി കൊണ്ടുവന്ന് വെച്ചതിനുശേഷം
Ri Di R D എന്ന സൂത്രവാക്യം പ്രയോഗിക്കുക. Upper Face ലെ നിറം(നീല) പൂര്‍ണ്ണമായും ഒന്നായി വരുന്നതോടെ ക്യൂബിന്റെ എല്ലാവശങ്ങളിലും ഒരേ നിറം ആയിത്തീര്‍ന്നിരിക്കും.

വാല്‍ക്കഷണം :- സുഡോക്കു പസിലുകള്‍ ഒരു ഹരമായി പടര്‍ന്ന് പിടിച്ചുതുടങ്ങിയ കാലത്ത്, മുംബൈ നഗരവാസികളെ സുഡോക്കു ശാസ്ത്രീയമായി സോള്‍വ് ചെയ്യാന്‍ സഹായിക്കുന്നതിനുവേണ്ടി കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ വരെ ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. അങ്ങനൊരു സാദ്ധ്യത റൂബിക്‍സ് ക്യൂബിന്റെ കാര്യത്തില്‍ ഉണ്ടെങ്കില്‍, കോച്ചിങ്ങ് ക്ലാസ്സുകള്‍ നല്‍കാന്‍ ഞാന്‍ എപ്പോഴേ തയ്യാര്‍. ട്യൂഷന്‍ ഫീസ്, എണ്ണപ്പാടത്തുനിന്ന് ഈയുള്ളവന് കിട്ടുന്ന പച്ചരിക്കാശിനേക്കാള്‍ അല്‍പ്പം കൂടുമെന്ന് മാത്രം.