Saturday 29 December 2012

ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു.

ന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ശിക്ഷ ജീവപരന്ത്യം ആണല്ലോ ? എന്നുവെച്ചാൽ 14 കൊല്ലം തടവ്. പ്രധാന കുറ്റത്തോടൊപ്പം (അത് മോഷണം, റേപ്പ്, എന്നിങ്ങനെ എന്തുമാകട്ടെ) വധശ്രമം, കൂട്ടം ചേർന്ന് ആക്രമിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ പല പല കുറ്റങ്ങളും ചെയ്തതായി തെളിഞ്ഞാൽ ഇപ്പറഞ്ഞതിനെല്ലാം തടവ് വിധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ട് അവസാനം ഇതെല്ലാം കൂടെ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നൊരു ഔദാര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടാൽപ്പിന്നെ 14 കൊല്ലത്തിലധികം ജയിലിൽ കിടക്കേണ്ടി വരില്ല. അതിനിടയ്ക്ക്, ജയിലിലെ നല്ല നടപ്പ് പ്രമാണിച്ച് ശിക്ഷ ഇളവുകൾ, പരോളുകൾ, രാഷ്ട്രീയപാർട്ടിക്കാരുടെ ആളാണെന്ന ഇളവുകൾ, എന്നിങ്ങനെയുള്ള സൌജന്യങ്ങളും കൂടെ ആകുമ്പോൾ ആരും തന്നെ 14 കൊല്ലം ജയിൽവാസം അനുഭവിക്കുന്നതേയില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. എത്ര വലിയ തെറ്റ് ചെയ്താലും ഇത്രയ്ക്കല്ലേ ശിക്ഷയുള്ളൂ എന്നൊരു വിചാരം കുറ്റവാസനയുള്ള എതൊരാളുടേയും ഉള്ളിലില്ലെന്ന് ആരുകണ്ടു ?! ശിക്ഷാനടപടികളിലുള്ള ഔദാര്യങ്ങളും ഇളവുകളുമാണ് ക്രിമിനലുകളുടെ വിളയാട്ടത്തിന്റെ പ്രധാന കാരണം. കുറേ കാശ് കൂടെ ഉള്ളവനായാൽ പിന്നെ പറയുകയും വേണ്ട. ഒന്നുകിൽ ജയിൽ അവൻ ഫൈഫ് സ്റ്റാർ ഹോട്ടലാക്കി മാറ്റും, അല്ലെങ്കിൽ ജയിലിനകത്ത് അവൻ കിടന്നെന്ന് തന്നെ വരില്ല.

ആദ്യമായിട്ട് ജീവപരന്ത്യം തടവ് എന്നത്, ഏറ്റവും കുറഞ്ഞത് 24 കൊല്ലമെങ്കിലും ആക്കി മാറ്റണം. പിന്നെ, തെളിവ് നശിപ്പിക്കൽ, കൂട്ടം ചേർന്ന് ആക്രമിക്കൽ, മോഷണം, കൊലപാതകശ്രമം, റേപ്പ്, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, എന്നിങ്ങനെ ചെയ്ത മറ്റ് കുറ്റങ്ങൾക്കൊക്കെ 10 കൊല്ലം വീതം വേറെയും ശിക്ഷ കൊടുക്കണം. എന്നിട്ട് ഇതൊക്കെയും വേറെ വേറെ അനുഭവിക്കാനും വിധിക്കണം. എന്നുവെച്ചാൽ, റിഡക്ഷൻ എന്തെങ്കിലുമൊക്കെ കിട്ടിയാൽപ്പോലും, (അതും കൊടുക്കാൻ പാടില്ലാത്തതാണ്) മിനിമം 40 കൊല്ലമെങ്കിലും അകത്ത് കിടക്കാനുള്ള വകുപ്പ് ശിക്ഷാനടപടികളിൽ ഉണ്ടായേ തീരൂ. വിധി അഞ്ചും പത്തും കൊല്ലം കഴിഞ്ഞിട്ട് വന്നാൽ പോര. അതിർത്തിത്തർക്കവും പെറ്റിക്കേസുകളുമൊക്കെ 15 കൊല്ലമെടുത്ത് തീർപ്പാക്കിക്കോളൂ. പക്ഷെ ക്രിമിനൽ കുറ്റങ്ങൾക്ക് ഏറ്റവും കൂടിയത് ഒരു മാസത്തിനകം വിധിയുണ്ടാകണം, പ്രത്യേകിച്ചും പ്രതികൾ കുറ്റസമ്മതം നടത്തിയ കേസുകളിൽ.

ഇങ്ങനൊക്കെ ആയാൽ, തന്തയില്ലാത്തരങ്ങൾ ചെയ്യുന്നതിന് മുൻപ്, ഏത് കൊടികെട്ടിയ ക്രിമിനൽ മനസ്സുള്ളവനും ഒന്നൂടെ ആലോചിക്കും. കുറേയധികം ജയിലുകൾ വേണ്ടിവന്നേക്കാം. അതിനെന്താ ? പുറം ലോകത്തേക്കുള്ള ചപ്പാത്തിയും സബ്‌ജിയും അടക്കം സകല സാധനങ്ങളും ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കാൻ ആളായില്ലേ ? വേറെ എന്തൊക്കെ ജോലികൾ പുറത്തുള്ളവർക്ക് വേണ്ടി ചെയ്യിക്കാമോ അതൊക്കെയും ചെയ്യിക്കാമല്ലോ.

അല്ലെങ്കിൽ ഒരോരോ കേസുകൾ വരുമ്പോൾ, എങ്ങുമെത്താത്ത കുറേ പ്രതിഷേധങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകും ജീവിതം ഇല്ലാതായിപ്പോയവന്റെ നിലവിളികൾ.

Wednesday 19 December 2012

ആരോഹണം


ഷാജി ടി.യു. നിർദ്ദേശിച്ചതനുസരിച്ച് 'Post Tenebras Lux' എന്ന സിനിമ കാണാനാണ് കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ വേദികളിൽ ഒന്നായ ശ്രീധറിലേക്ക് തിരിച്ചത്. പോകുന്ന വഴിക്ക്, സിനിമയുടെ സമയം ഉറപ്പാക്കാൻ വേണ്ടി സവിതയിലേക്ക് കയറി. അപ്പോളാണ്, ഒരുപാട് നാളുകൾക്ക് ശേഷം സംവിധായകൻ Uday Ananthan നെ കണ്ടത്. കൂടെ മെഡിമിക്സിന്റെ ഉടമയായ ശ്രീ.അനൂപും ഒരു വനിതയും ഉണ്ട്. അനൂപ് നിർമ്മിച്ച ഒരു തമിഴ് സിനിമ ഫെസ്റ്റിവലിന്റെ ഭാഗമായി സവിതയിൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ‌പ്പിന്നെ അത് തന്നെ കണ്ടേക്കാമെന്ന് വെച്ചു. സിനിമയുടെ പേരുപോലും അറിയാതെ തീയറ്ററിനകത്തേക്ക് കടക്കുന്നത് ഇത് ജീവിതത്തിൽ ആദ്യം.

ഒരു സാധാരണ സിനിമ പോലെ തുടക്കം. ഒരു സ്ത്രീ അപകടത്തിൽ പെടുന്നു. പാതിരാത്രിയായിട്ടും അവരെ കാണാതെ വിഷമിക്കുന്ന മകനും മകളും. അങ്ങനങ്ങ് പോകുന്നു കഥ. ഇടവേള ആയപ്പോഴേക്കും ഇനിയെന്തൊക്കെയോ കാര്യമായ സംഭവങ്ങൾ വരാനുണ്ടെന്ന തോന്നൽ സിനിമ തന്നിരുന്നു, ഇത്ര പെട്ടെന്ന് ഇടവേള ആയോ എന്ന തോന്നൽ വേറെയും. സിനിമ മുന്നോട്ട് നീങ്ങുന്തോറും, വെള്ളിത്തിരയിൽ തെളിയുന്ന രംഗങ്ങൾക്ക് മുന്നേ, കഥയിലൂടെ മനസ്സ് പായിക്കാൻ ശ്രമിക്കുന്ന ഒരു പ്രേക്ഷകൻ എന്റെയുള്ളിൽ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഒരു ക്ലബ്ബ് ഡാൻസുണ്ട് സിനിമയിൽ. പാട്ടിന് വേണ്ടി പാട്ട് തിരുകിക്കയറ്റാത്ത ഒന്നാണത്. സിനിമയുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നത്. അതില്ലെങ്കിൽ ആരോഹണം എന്ന സിനിമയും ഇല്ല. സ്വാഭാവികത മുറ്റിനിൽക്കുന്ന കഥാപാത്രങ്ങൾ. കഥാന്ത്യത്തിൽ അസാധാരണമായ ഒരു തലത്തിലേക്ക്, അഥവാ ചരിത്രത്തിലേക്ക് ചൂണ്ടിയുള്ള ഒരു യാഥാർത്ഥ്യത്തിലേക്കാണ് സിനിമ ചെന്നെത്തുന്നത്. ബൈപോളാർ വ്യക്തിത്വങ്ങളിൽ ഊന്നി മനോഹരമായ ഒരു സിനിമ. നസറുദ്ദീൻ ഷായേയും വിദ്യാ ബാലനേയും വെച്ച് ഇതേ സംവിധായികയെക്കൊണ്ട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഓഫർ വന്നിട്ടുണ്ടെങ്കിൽ എന്തിനതിശയിക്കണം !!

സിനിമ കഴിഞ്ഞപ്പോൾ, പ്രൊഡ്യൂസർ ശ്രീ.അനൂപിനെ അഭിനന്ദിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി. അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് കുലുക്കുമ്പോളാണ് സിനിമ തുടങ്ങുന്നതിന് മുന്നേ അദ്ദേഹത്തിനൊപ്പം കണ്ട വനിതയെ ശ്രദ്ധിച്ചത്. തൊട്ടുമുൻപ് എങ്ങോ കണ്ടുമറഞ്ഞ മുഖം. മറ്റാരുമല്ല,... സിനിമയിലെ നായിക തന്നെ !!!! അവരേയും കൈകൾ കുലുക്കി അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ? നായികാ പ്രാധാന്യമുള്ള സിനിമയിലെ നാഷണൽ അവാർഡ് സാദ്ധ്യതയുള്ള അഭിനയമായിരുന്നു അത്. ആളെ പറഞ്ഞാൽ എല്ലാവരും അറിയും. നടി സരിതയുടെ അനുജത്തി വിജി ചന്ദ്രശേഖർ. സരിതയുടെ സഹോദരിയാനെന്നത് ആ കണ്ണുകളിൽ നിന്നും മുഖത്തുനിന്നും വായിച്ചെടുക്കാം.

നാളെ ചെന്നൈ ഫിലിം ഫെസ്റ്റിവൽ കഴിയുമ്പോൾ ചിലപ്പോൾ ഈ സിനിമയെപ്പറ്റി കൂടുതൽ കേട്ടെന്ന് വരും. തമിഴ്‌നാട്ടിൽ ഇത് നിറഞ്ഞ സദസ്സുകളിൽ ഓടി മുക്തകണ്ഠപ്രശംസ പിടിച്ച് പറ്റിക്കഴിഞ്ഞിരിക്കുന്നു. നിർമ്മാതാവ് മാത്രമല്ല സംവിധായിക ലക്ഷ്മി രാമകൃഷ്ണനും മലയാളികൾ തന്നെ. ഈ വിഷയത്തിൽ ഊന്നി ഒരു ഡോക്യുമെന്ററിക്ക് പണം മുടക്കാമോ എന്ന് ചോദിച്ച സംവിധായികയോട്, കുറേക്കൂടെ വലിയ സ്കെയിലിൽ ഒരു കൊമേർഷ്യൽ സിനിമ തന്നെ ചെയ്യാമെങ്കിൽ പടം നിർമ്മിക്കാം എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച ശ്രീ.അനൂപിന് ഒരു സല്യൂട്ട്. 25 ലക്ഷം ബഡ്ജറ്റ് ഇട്ട് 23.5 ലക്ഷത്തിൽ സിനിമ പിടിച്ചതിന് ഒരു സല്യൂട്ട് വേറെയുമുണ്ട്.

തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ എന്തായാലും പ്രദർശിപ്പിക്കും എന്ന്, സിബി മലയിലും ബീനാ പോളുമൊക്കെ ഉറപ്പിച്ച് പറഞ്ഞിട്ടും പ്രദർശിപ്പിക്കാതെ പോയതിന്റെ നഷ്ടം തിരുവനന്തപുരത്തുകാർക്ക് മാത്രമാണ്. കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ആരോഹണം, കണ്ടില്ലെങ്കിൽ നഷ്മാണെന്ന് പറയാൻ ഒരു സങ്കോചവും ആവശ്യമില്ലാത്ത സിനിമ.

Wednesday 12 December 2012

ബിയനാലെ ഇന്ന് തുടങ്ങുന്നു.

ന്ന് 12.12.12. അതായത് രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ പന്ത്രണ്ട്. വ്യത്യസ്തമായ ഒരു ദിവസം തന്നെ. ഇനി അടുത്ത നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ 2112 ഡിസംബർ 12ന് മാത്രമേ ഇങ്ങനൊരു ഒരുമ, തീയതിയുടെ കാര്യത്തിൽ ഈ അക്കങ്ങൾ തമ്മിൽ ഉണ്ടാകൂ.

ചിലർക്ക് ഇന്ന് ലോകാവസാനദിനമാണ്. ചിലർക്ക് ഇടപ്പള്ളിയിൽ ലുലു സൂപ്പർമാർക്കറ്റ് ഉത്ഘാടന ദിനമാണ്. എനിക്ക് പക്ഷേ ഇത് ബിയനാലെ ദിനമാണ്. മൂന്നുമാസക്കാലം (12.12.12 - 13.03.13) നീണ്ടുനിൽക്കാൻ പോകുന്നതും രണ്ട് വർഷത്തിൽ ഒരിക്കൽ ആവർത്തിച്ച് സംഭവിക്കാൻ പോകുന്നതുമായ ബിയനാലെ ഇന്ത്യയിൽ ആദ്യമായി കൊച്ചി-മുസരീസ് പ്രദേശങ്ങളിലായി അരങ്ങേറാൻ പോകുകയാണ് ഇന്ന്.



എന്താണ് ബിയനാലെ എന്ന് അതേപ്പറ്റി കാര്യമായിട്ട് അറിയാത്തവർക്കായി അൽ‌പ്പം ലളിതമായി ഒരു കുറിപ്പ് എഴുതിയിട്ടിരിക്കുന്നത് ഇവിടെ വായിക്കാം. Biennale എന്ന പദം ഉച്ചരിക്കേണ്ടത് ബിയനാലെ എന്നാണോ അതോ ബിനാലെ ആണോ എന്നതിലുള്ള സംശയം തീർക്കാൻ അത് കേട്ട് മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സമകാലിക കലയുടെ സമ്മേളനമാണ് ബിയനാലെ. കായികപ്രേമികൾക്ക് ഒളിമ്പിൿസ് എന്നതുപോലെയാണ് കലാകാരന്മാർക്ക് ബിയനാലെ. 1895 ൽ വെനീസ്സിലായിരുന്നു ആദ്യത്തെ ബിയനാലെ സംഘടിപ്പിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിയനാലെകൾ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ഒരു ബിയനാലെ വരുന്നത്. അതും നമ്മുടെ കൊച്ചു കേരളത്തിൽ. വിദേശരാജ്യങ്ങളിൽ പോയി ഒരു ബിയനാലെ കാണാൻ സാഹചര്യമുണ്ടായാൽ‌പ്പോലും വളരെയധികം ദിവസങ്ങൾ അവിടെ തങ്ങി വിശദമായി എല്ലാ കലാ സൃഷ്ടികളും കണ്ടുതീർക്കാൻ ജോലിയും കുടുംബവുമൊക്കെയുള്ള ഒരാൾക്ക് അത്ര എളുപ്പമല്ല. മൂന്ന് മാസം നീളുന്ന ബിയനാലെയിലെ എല്ലാ കലാസൃഷ്ടികളും മനസ്സിരുത്തി വിശദമായി കണ്ട് തീർക്കാനും, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുമായുള്ള സംവാദങ്ങളിലൊക്കെ സാന്നിദ്ധ്യമാകാനും 25 ദിവസമെങ്കിലും ഒരാൾ ചിലവഴിക്കേണ്ടി വരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അത് അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ഒരു ബിയനാലെ വരുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒട്ടനവധിയാണ്. കലാകാരന്മാർക്ക് സ്ഥിരം വേദിയും കേരളത്തിന് സ്ഥിരം വരുമാനവുമാണ് ബിനാലെ ലക്ഷ്യമാക്കുന്നതെങ്കിലും, കലയുടെ പേരിൽ കൊച്ചിക്ക് കിട്ടുന്ന പുതിയ മേൽ‌വിലാസത്തിലൂടെ കൂടുതൽ സഞ്ചാരികൾ ഇന്നാട്ടിലേക്ക് എത്താനുള്ള വലിയൊരു സാദ്ധ്യത കൂടെ ഇതിനൊപ്പമുണ്ട്. അതായത് ഇപ്പോൾ ഉള്ള ടൂറിസത്തിന് ഉപരി കലയുടെ പേരിൽ കൂടുതൽ ടൂറിസം വരുമാനം. കേരളത്തിലെ കലാകാരന്മാർക്കും കലാപ്രേമികൾക്കും വീട്ടുമുറ്റത്ത് തന്നെ രാജ്യാന്തര നിലവാരത്തിലുള്ള കലാസൃഷ്ടികൾ ആസ്വദിക്കാനുള്ള സൌഭാഗ്യം ചില്ലറക്കാര്യമൊന്നുമല്ല.

ബിയനാലെയുടെ പ്രധാനവേദി കൊച്ചിയിലെ പുരാതനമായ ആസ്‌പിൻ വാൾ കെട്ടിടമാണ്. അത് കൂടാതെ പെപ്പർ ഹൌസ്, ഡേവിഡ് ഹാൾ, കൊച്ചിൻ ക്ലബ്ബ്, എന്നീ സ്ഥലങ്ങളിലും രണ്ടരക്കോടിക്ക് മേൽ ചിലവാക്കി ലോകനിലവാരത്തിൽ താപമാനനിയന്ത്രണത്തോടെ പുതുക്കിപ്പണിത ദർബാർ ഹാൾ ഗാലറിയിലുമൊക്കെയായി കലാസൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടുന്നു. മറ്റ് കലാ സാംസ്ക്കാരിക പരിപാടികൾ കൊച്ചിയിലും മുസരീസിന്റെ പ്രാന്തപ്രദേശമായ കൊടുങ്ങല്ലൂർ, വടക്കൻ പറവൂർ, മതിലകം, ഗോതുരുത്ത് എന്നിവിടങ്ങളിലും നടത്തപ്പെടും.

40ൽ‌പ്പരം രാജ്യങ്ങളിൽ നിന്ന് 84ൽ‌പ്പരം കലാകാരന്മാർ ബിയനാലെയിൽ അവരുടെ സൃഷ്ടികൾ അണിയിച്ചൊരുക്കുന്നുണ്ട്. അതിൽ 22 പേർ മലയാളി കലാകാരന്മാരാണ്. സൃഷ്ടികൾ എന്ന് പറയുമ്പോൾ ചിത്രകലയും ശില്പകലയും മാത്രമാണെന്ന് ധരിക്കരുത്. ഇത് സമകാലിക കലയുടെ (Contemporary Art) മേളമാണ്. പെയിന്റിങ്ങുകൾ, ശിൽ‌പ്പങ്ങൾ, സിനിമാ പ്രദർശനങ്ങൾ, ശബ്ദം, പ്രകാശം, മണം, എന്നിവ ഉപയോഗിച്ചുള്ള സൃഷ്ടികൾ, തീയറ്റർ പ്രകടനങ്ങൾ, ഇൻസ്റ്റലേഷൻസ്, എന്നിങ്ങനെ പുതിയ കാലഘട്ടത്തിന്റെ കലകൾ എന്തൊക്കെയാണോ അതെല്ലാം ഇവിടെ പ്രദർശിപ്പിക്കപ്പെടാൻ പോകുന്നു.

ബിയനാലെയുടെ പിന്നണിയിലുള്ള ഒരുക്കങ്ങൾ ഔദ്യോഗികമായി 2010 മുതൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ കുന്നുമ്പുറത്തെ ബിയനാലെ ഫൌണ്ടേഷന്റെ ഓഫീസിലും  മേൽ‌പ്പറഞ്ഞ ഇടങ്ങളിലുമൊക്കെ സന്ദർശിച്ച് കുറേയൊക്കെ ഒരുക്കങ്ങൾ കണ്ട് മനസ്സിലാക്കാൻ രണ്ടാഴ്ച്ച മുന്നേ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. 

10,000 ചതുരശ്ര അടിയോളം വരുന്ന ഇടങ്ങളിലാണ് പല കലാകാരന്മാരും സൃഷ്ടികൾ അവതരിപ്പിക്കുന്നത്. ആസ്‌പിൻ വാളിലെ അതിവിശാലമായ ഒരു പരീക്ഷണശാലയിലാണ് മുംബൈ കലാകാരനായ അതുൽ ദോദിയ കഴിഞ്ഞ 60 വർഷത്തെ ഇന്ത്യൻ സമകാലിക കലയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനം ഒരുക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരത്തിൽ മേലോടുകൾക്കുള്ള സ്ഥാനം എന്താണ്, അതിന്റെ രസകരമായ ചരിത്രമെന്തൊക്കെയാണ് എന്ന് മനസ്സിലാക്കാനും ആസ്വദിക്കാനും എൽ.എൻ.തല്ലൂർ എന്ന കലാകാരൻ അവസരമൊരുക്കുന്നു. ചില ഉദാഹരണങ്ങൾ മാത്രമാണ് സൂചിപ്പിച്ചത്. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നതിൽ എന്തുരസം!!  വിവാൻ സുന്ദരം, വിവേക് വിലാസിനി, കെ.പി.രജി, അനിത ദുബേ എന്നിങ്ങനെ നിരവധി ഇന്ത്യൻ കലാകാരന്മാർക്കും കലാകാരികൾക്കുമൊപ്പം കേരളത്തിൽ തമ്പടിച്ച് മാസങ്ങളും ആഴ്ച്ചകളുമായി വിദേശകലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ അണിയിച്ചൊരുക്കുന്നു. മറ്റ് പല കലാസൃഷ്ടികളും കടൽ കടന്ന് കൊച്ചിയിലെത്തി പ്രദർശനത്തിന് തയ്യാറെടുത്ത് നിൽക്കുന്നു. ആരൊക്കെയാണ് പങ്കെടുക്കുന്ന കലാകാരന്മാരെന്നും എന്തൊക്കെയാണ് സൃഷ്ടികൾ എന്നതും പൂർണ്ണമായി അനാവരണം ചെയ്യപ്പെടുന്നത് ബിയനാലെ തുടങ്ങി മുന്നോട്ട് നീങ്ങുന്നതിനോടൊപ്പമായിരിക്കും. അങ്ങനെയൊരു ജിജ്ഞാസ എല്ലാ ബിയനാലെകളുടേയും ഭാഗമാണെന്ന് സംഘാടകർ പറയുന്നു. എന്നിരുന്നാലും ചില കലാകാർന്മാരെയും അവരുടെ പ്രദർശനങ്ങളെയും പറ്റി മനസ്സിലാക്കാൻ ബിയനാലെയുടെ സൈറ്റ് സന്ദർശിക്കാം. എല്ലാ ദിവസത്തേയും പരിപാടികൾ മനസ്സിലാക്കാനും ഈ സൈറ്റ് തന്നെ ഉപകരിക്കും. കൂടാതെ ബിയനാലെയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും കൂടുതൽ വിവരങ്ങളും പുതിയ ചിത്രങ്ങളും അപ്പപ്പോൾ ലഭ്യമാകുന്നതാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ ബിയനാലെ ഗാലറികളും തുറക്കപ്പെടും. 05:30 ന് പരേഡ് മൈതാനത്തെ പഞ്ചവാദ്യത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 06:30ന് ബിയനാലെ ഉത്ഘാടനം ചെയ്യും. തുടർന്ന് 08:30ന് സ്ലം ഡോഗ് മില്ല്യനയർ സിനിമയിലടക്കം സഹകരിച്ചിട്ടുള്ള കലാകാരി MIA(മാതംഗി അരുൾപ്രഗസം)യ ആദ്യമായി ഇന്ത്യയിലെ ഒരു സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു.

നാലുവയസ്സുള്ളപ്പോൾ മുതൽ എറണാകുളത്തേക്കും ഫോർട്ട് കൊച്ചിയിലേക്കുമൊക്കെയുള്ള ഫെറിയിൽ ഇരുന്ന് കാണുന്നതാണ് ആസ്‌പിൻ വാൾ എന്ന പഴഞ്ചൻ കെട്ടിടം. എന്താണതിനകത്തെന്നുള്ള ജിജ്ഞാന രണ്ടാഴ്ച്ച മുന്നേ വരെ ഒപ്പമുണ്ടായിരുന്നു. ഇനി ആ ജിഞ്ജാസയില്ല. ഇന്നുമുതൽ പലവട്ടം കയറിയിറങ്ങാനാവും ആസ്‌പിൻ‌വാൾ അടക്കമുള്ള ഫോർട്ട് കൊച്ചിയിലെ പുരാതനമായ കെട്ടിടങ്ങളിലൊക്കെ. സ്വന്തം നഗരത്തിന്റെ പഴങ്കഥകൾ പെറുക്കിക്കൂട്ടാൻ നടക്കുന്ന എനിക്ക് ഇതൊക്കെത്തന്നെ വലിയൊരു കാര്യമാണ്. ബിനാലെ വന്നില്ലായിരുന്നെങ്കിൽ അങ്ങനെ ഒത്തിരി കാര്യങ്ങൾ എനിക്ക് അന്യമായിപ്പോയേനെ.

ബിയനാലെയെപ്പറ്റി വിവാദങ്ങൾ ഒരുപാടുണ്ടാകാം. അതിനെയൊക്കെ മൂന്ന് മാസത്തേക്ക് കൂടെ മാറ്റി നിർത്തി, ബിയനാലെ കാണേണ്ടതും അനുഭവിച്ചറിയേണ്ടതും ഓരോ മലയാളിയുടേയും ഇന്ത്യക്കാരന്റേയും എല്ലാ കലാകാരന്മാരുടേയും അവകാശമാണ്. കാരണം, വിവാദങ്ങളിൽ പറയുന്നത് പോലെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനായി ചിലവഴിക്കാൻ സർക്കാർ നൽകിയ കോടികൾ നമ്മൾ ഓരോരുത്തരുടേയും നികുതിപ്പണം തന്നെയാണ്. അതിലെ ഓരോ രൂപയ്ക്കും പകരമായി നല്ലൊരു കലാവിരുന്ന് ഒരുക്കിയിട്ടുണ്ടെങ്കിൽ അത് പോയി കണ്ട് മുതലാക്കേണ്ടത് നമ്മുടെ അധികാരവും ധർമ്മവുമാണ്.

ബിയനാലെ കാണാതെ മാറി നിന്ന് വിമർശനങ്ങളും വിവാദങ്ങളും മാത്രം കൊഴുപ്പിക്കുന്നവർ കലാകാരന്മാരല്ല, കലാസ്നേഹികളുമല്ല.

ആസ്‌പിൻ വാളിൽ സംഘാടകർക്കും ഓൺലൈൻ എഴുത്തുകാർക്കും ഒപ്പം.


Saturday 8 December 2012

സന്തോഷവും സന്താപവും !!

2007 ഒൿടോബറിലാണ് ബ്ലോഗ് എഴുതാൻ ആരംഭിച്ചത്. ഇപ്പോളതിനെ ബ്ലോഗെഴുത്ത് എന്ന് മാത്രമായി പറയാനാവില്ല, ഫേസ്‌ബുക്ക്, വെബ് പോർട്ടലുകൾ എന്നിങ്ങനെ ഓൺലൈനിലെ പലയിടങ്ങളിലും, വല്ലപ്പോഴുമൊക്കെ എഡിറ്റർ കനിഞ്ഞാൽ അച്ചടിമഷി പുരളുന്ന ഇടങ്ങളിലുമൊക്കെ എഴുതാൻ സാധിക്കാറുണ്ട്.

ഇക്കാലയളവിൽ രണ്ട് സമ്മാനങ്ങൾ എഴുതിയ വകയിൽ കിട്ടുകയും ചെയ്തു. ആദ്യത്തേത് 2008 ൽ, രണ്ടാമത്തേത് 2011ൽ. ആദ്യത്തെ സമ്മാനം ഞാനായിട്ട് അപേക്ഷ അയച്ചുകൊടുത്ത് പങ്കെടുത്ത ഒരു യാത്രാവിവരണ മത്സരമായിരുന്നു. സിംഗപ്പൂർ വേൾഡ് മലയാളി കൌൺസിൽ ആയിരുന്നു സംഘാടകർ. സമ്മാനം കൈപ്പറ്റാൻ നേരിട്ട് സിംഗപ്പൂർ പോകുകയും ചെയ്തു. രണ്ടാമത്തേത് ബൂലോകം ഡോട്ട് കോം, അവരുടെ പോർട്ടലിൽ എഴുതിയിടുന്നവരെ മാത്രം പരിഗണിച്ച് നടത്തിയ സൂപ്പർ ബ്ലോഗർ മത്സരമായിരുന്നു. അതിൽ ഞാനായിട്ട് അപേക്ഷ അയച്ചിട്ടില്ല, മത്സരത്തിന്റെ ഒരു ഘട്ടത്തിലും പ്രചരണമോ അതുമായി ബന്ധപ്പെട്ട ഇടങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ ഓൺലൈനിലോ ഒന്നും അഭിപ്രായപ്രകടനങ്ങളോ മത്സരത്തിനാവശ്യമായ വോട്ട് പിടിക്കലോ ഒന്നും നടത്തിയിട്ടില്ല. എന്തൊക്കെ ആയാലും ഈ രണ്ട് മത്സരഫലങ്ങളും സമ്മാനിച്ചത് സന്തോഷമെന്ന പോലെ സന്താപം കൂടെയായിരുന്നു.

ആദ്യത്തെ മത്സരത്തിന് സമ്മാനമായി കിട്ടിയത് 25000 രൂപയും ഫലകവുമാണ്. അത് വാങ്ങി സ്റ്റേജിൽ നിന്നിറങ്ങി കസേരയിൽ വന്നിരുന്നപ്പോൾ മുതൽ മറ്റൊരു ഭാഗത്തിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഒന്നൊന്നായി വന്ന് കുശലം പറയാൻ തുടങ്ങി. അവരുടെ ടേബിളിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയും ഇപ്രകാരം ഞാനിരിക്കുന്ന ടേബിളിൽ വന്ന് സംസാരിക്കുകയുണ്ടായി. അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തൊടെയാണ് അവർ ക്ഷണിക്കുന്നതെന്നറിയാതെ ഞാനവരുടെ ടേബിളിലേക്ക് ചെന്നു. 2008ലെ വേൾഡ് മലയാളി യു.കെ. ചാപ്റ്ററിന്റെ ഭാരവാഹിയായ സംഘത്തലവൻ അടക്കം ആരുടേയും പേര് ഇപ്പോളും എനിക്കറിയില്ല. തലവൻ അടക്കം പലരും മദ്യപിച്ചിട്ടുണ്ടെന്ന് ഗന്ധത്തിൽ നിന്ന് വ്യക്തം.

സമ്മാനദാന പരിപാടി നടന്നപ്പോൾ, എന്റെ പ്രവാസരാജ്യം യു.കെ. ആണെന്ന് സംഘാടകർ വിളിച്ച് പറഞ്ഞത് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലാക്കാനായി. വേൾഡ് മലയാളി യു.കെ.ചാപ്റ്ററിന്റെ നേതാവ് അറിയാതെ യു.കെ.യിൽ നിന്ന് ഒരുത്തന് സമ്മാനമോ, എന്നാണ് അവരുടെ ചിന്ത. ഞാൻ വേൾഡ് മലയാളി കൌൺസിലിൽ അംഗമല്ല എന്ന് മനസ്സിലാക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ല. അവർ ആ ടേബിളിൽ ഇരുത്തി എന്നെ അധിക്ഷേപിച്ചുകൊണ്ടേയിരുന്നു. വേദിയുടെ മുൻപിൽ സിംഗപ്പൂർ പ്രസിഡന്റ് ശ്രീ.എസ്.ആർ.നാഥനും മറ്റ് മന്ത്രിമാരും കേരളത്തിൽ നിന്നുള്ള മന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളുമൊക്കെ ഇരിക്കുന്നതുകൊണ്ട് ഒരു കശപിശ ഉണ്ടാക്കാൻ എനിക്ക് അശ്ശേഷം താൽ‌പ്പര്യമില്ലായിരുന്നു. അവർക്കതൊന്നും പക്ഷേ പ്രശ്നമേയല്ല. ‘കുറേ ആൾക്കാർ ഇറങ്ങിയിട്ടുണ്ട്. ആദ്യകാലത്തൊക്കെ ദുബായ് ദുബായ് എന്നാണ് പറഞ്ഞ് നടന്നിരുന്നത്, ഇപ്പോൾ യു.കെ. യു.കെ. എന്നാണ് പല്ലവി. ഒരാൾ 40 രാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിൽ അവിടത്തെയൊക്കെ ആളാണെന്നാണോ അതിനർത്ഥം?‘ എന്നിങ്ങനെ പോകുന്നു വാക്കുകൾ.

ഞാൻ മത്സരത്തിനായി ആർട്ടിക്കിൾ അയക്കുന്നത് യു.കെ.യിൽ വെച്ചാണ്. ആ സമയത്ത് മുഴങ്ങോടിക്കാരി നല്ലപാതി യു.കെ.യിൽ ജോലി ചെയ്യുന്നു. മകൾ യു.കെ.യിൽ പഠിക്കുന്നു. ഒരുമാസത്തെ എണ്ണപ്പാടത്തെ ജോലിക്ക് ശേഷം അടുത്ത ഒരുമാസം ഞാൻ അവധിക്ക് പോകുന്നതും ജീവിക്കുന്നതും യു.കെ.യിൽ. സമ്മാനം വാങ്ങാൻ ചെല്ലുമ്പോളും ഇതുതന്നെയാണ് സ്റ്റാറ്റസ്. സംഘാടകർ എന്നെ യു.കെ. പ്രവാസിയായി കണക്കാക്കാനുള്ള കാരണം ഇതൊക്കെ ആയിരിക്കണം. അവരായിട്ട് ഞാൻ ഏത് നാട്ടിലെ പ്രവാസിയാണെന്ന് ചോദിച്ചിട്ടില്ല, ഞാനൊട്ട് പറഞ്ഞിട്ടുമില്ല.

ഏതാണ് 15 മിനിറ്റ് സമയത്തോളം യു.കെ.ക്കാരുടെ ‘അഭിനന്ദനങ്ങൾ‘ ഏറ്റുവാങ്ങിയശേഷം. ‘നിങ്ങൾ സംഘാടകരോട് പരാതി പറഞ്ഞ്, ഞാൻ എറണാകുളത്തുകാരൻ ആണെന്ന് തിരുത്തി പറയിപ്പിച്ചോളൂ‘ എന്ന് പറഞ്ഞ് ഞാൻ എന്റെ ടേബിളിലേക്ക് മടങ്ങി.

‘ഇട്ടിരിക്കുന്ന വേഷത്തിനോടെങ്കിലും അൽ‌പ്പം മാന്യത കാണിച്ചുകൂടെ?’
എന്ന്, നടന്നുനീങ്ങുന്ന എന്നെ പിന്നിൽ നിന്ന് എല്ലാവരും കേൾക്കെ ശബ്ദമുയർത്തി അക്ഷേപിക്കാനും സംഘത്തലവന് മടിയൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലെ പരിപാടികളിലൊന്നും പങ്കെടുക്കാനുള്ള മനസ്സ് പിന്നീടുണ്ടായിരുന്നില്ല. സംഘാടകരിൽ ഒരാളായ ശ്രീ.ശ്രീകുമാറിനോട് കാര്യങ്ങളൊക്കെ പരാതിയായിത്തന്നെ പറഞ്ഞശേഷം അദ്ദേഹം ഏർപ്പാടാക്കിത്തന്ന ടാക്സിയിൽ ഹോട്ടൽ മുറിയിലേക്ക് മടങ്ങി. സന്തോഷം അശേഷമുണ്ടായിരുന്നില്ല മനസ്സിലപ്പോൾ. നാണയത്തിന് സന്താപം എന്ന ഒറ്റവശം മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പോയ മണിക്കൂറുകൾ. (യു.കെ. ചാപ്റ്ററിന്റെ തലവനും സംഘവും തൊട്ടടുത്ത ദിവസവും സമ്മേളനസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് പിന്നീട് സംഘാടകരിൽ നിന്ന് അറിയാൻ കഴിഞ്ഞു.)

എന്റെ ജോലിസംബന്ധമായി പലരാജ്യങ്ങളിലും, മുഴങ്ങോടിക്കാരിയുടെ ജോലി സംബന്ധമായി മദ്രാസ്, ബാംഗ്ലൂർ, യു.കെ. എന്നിങ്ങനെ പല നഗരങ്ങളിലും കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഞാനെവിടുത്തുകാരൻ ആണെന്ന് ചോദിച്ചാൽ എറണാകുളത്തുകാരൻ എന്ന് പറയാനേ അന്നും ഇന്നും എനിക്കാവൂ. അതിനിടയിലുള്ളതെല്ലാം പ്രവാസം മാത്രം. മറ്റ് രാജ്യങ്ങളിലും നഗരങ്ങളിലും ചെന്ന് ചേക്കേറി, കടിച്ച് തൂങ്ങിയും കഷ്ടപ്പെട്ടും ജീവിച്ച്, പച്ചക്കാർഡും സിറ്റിസൺഷിപ്പുമൊക്കെ സമ്പാദിച്ചാലും, തൊലിനിറം കൊണ്ടും വംശപരമായും മനസ്സുകൊണ്ടും ആരും അവനവന്റെ വേരുകളിൽ നിന്നും ജീനുകളിൽ നിന്നും മണ്ണിൽ നിന്നും വിട്ടുപോകുന്നില്ല. അത് മനസ്സിലാക്കാതെയോ മനസ്സിലാക്കാത്ത ഭാവത്തിലോ പലരും പലയിടങ്ങളിലും ജീവിച്ചുപോകുന്നു. നാല് വർഷത്തിന് ശേഷം ആ സംഭവത്തെപ്പറ്റി ആലോചിക്കുമ്പോൾ വിട്ടുമാറാത്ത വിഷമത്തിനൊപ്പം ഇങ്ങനെയും പലചിന്തകൾ പൊങ്ങിവരുന്നു.

രണ്ടാമത്തേത് ‘ബൂലോകം ഡോട്ട് കോം 2011 സൂപ്പർ ബ്ലോഗർ‘ അവാർഡുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ. ഈ മത്സരത്തിൽ അവാർഡ് കിട്ടുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ആരെങ്കിലുമൊക്കെ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ ആ ധാരണ ശുദ്ധ അസംബന്ധമാണ്. വളരെ ചുരുക്കം ബ്ലോഗെഴുത്തുകാരിൽ നിന്നുള്ള (ബൂലോകം ഡോട്ട് കോം പോർട്ടലിൽ എഴുതുന്നവരിൽ നിന്ന് മാത്രമുള്ള ) തിരഞ്ഞെടുപ്പാണിത്. അതിനവർ സൂപ്പർ ബ്ലോഗർ എന്നൊരു പേരും ഇട്ടു. അല്ലാതെ, ഇതിൽ വിജയിക്കുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ഞാനൊരിക്കലും കരുതുന്നില്ല. എന്തായാലും, ആ വിവാദങ്ങളും ഒച്ചപ്പാടുകളുമൊക്കെ ആരും അറിയാത്ത കാര്യമൊന്നുമല്ല. മത്സരഫലം വന്നപ്പോൾ അതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണങ്ങൾ. തെളിവുകൾ ഉണ്ടെന്നും ഹാക്ക് ചെയ്ത തെളിവുകൾ പ്രദർശിപ്പിക്കുമെന്നും വെല്ലുവിളികളും പ്രഖ്യാപനങ്ങളും.

ഞാനായിട്ട് അപേക്ഷ അയച്ച് പങ്കെടുത്ത ഒരു മത്സരമല്ല ഇത്. വായനക്കാരുടെ വോട്ട് കിട്ടാനായി ബ്ലോഗ്, ഫേസ്‌ബുക്ക്, ഈ-മെയിലുകൾ, ഫോണുകൾ എന്നീ മാർഗ്ഗങ്ങളിലൂടെ ഒരു പ്രചരണവും നടത്തിയിട്ടില്ല, ഇങ്ങനൊരു മത്സരം ഉണ്ടെന്നും എനിക്ക് വോട്ട് ചെയ്യണമെന്നും ആരോടും പറഞ്ഞിട്ടില്ല. മറ്റുള്ളവർ പലരും ഇതൊക്കെ ഭംഗിയായിട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രചരണങ്ങൾ ചെയ്യാത്ത ഒരാൾ തോറ്റുപൊയ്ക്കോളും എന്ന വിശ്വാസം എനിക്ക് നന്നായിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾ ജയിച്ചത് തന്നെയാണ് വീണ്ടും പ്രശ്നമായത്.

മത്സരത്തിന്റെ സ്കോർ ഷീറ്റ് കുറഞ്ഞ പക്ഷം എന്നെയെങ്കിലും കാണിക്കാതെ ഞാനീ ഫലം അംഗീകരിക്കില്ല എന്ന് സംഘാടകർക്ക് എഴുതി. സ്ക്കോർ ഷീറ്റ് സോഫ്റ്റ്‌വെയറിൽ നിന്ന് കിട്ടുന്ന പോലെ തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് എനിക്കവർ അയച്ച് തരുകയും, സമ്മാനദാന ദിവസം ആരെ വേണമെങ്കിലും അത് കാണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. യു.കെ.യിൽ ഇരിക്കുന്ന സംഘാടകരുടെ സമയക്കുറവും ലീവിന്റെ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ കാരണം സമ്മാനദാനച്ചടങ്ങ് ഇതുവരെ ഉണ്ടായില്ല. മനസ്സുകൊണ്ട് ഞാനും അങ്ങനൊന്ന് ആഗ്രഹിക്കുന്നില്ല. മതി.....കിട്ടിയിടത്തോളം മനസ്സ് നിറഞ്ഞിരിക്കുന്നു.

ഒക്കെയും ഒന്ന് കെട്ടടങ്ങി എന്ന അവസ്ഥയിൽ‌പ്പോലും, ചെളിക്കുണ്ടിൽ വടി നാട്ടി, അതിൽ ഇല്ലാത്ത ആരോപണങ്ങൾ എഴുതിത്തൂക്കി, ഞാനവിടെച്ചെന്ന് മറുപടി കൊടുക്കുമെന്ന് കാത്തിരുന്നു മറ്റൊരു കക്ഷി. കണ്ടതായി ഭാവിക്കാതെ ഉരിയാടാതെ മാറിനിന്നു. നേരിട്ട് മെയിലിലൂടെയും ഫോണിലൂടെയും അന്വേഷിച്ചവരോട്, ‘ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിവുണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണം‘ എന്ന് മറുപടിയും കൊടുത്തു. പിന്നീട് അത്തരം പോസ്റ്റുകൾ ഡീലീറ്റ് ചെയ്യപ്പെട്ടു. അതാരും അറിയുന്നില്ലല്ലോ? നമുക്ക് കിട്ടാനുള്ളത് കിട്ടി വീർത്ത് നീരുവെച്ചതും, പഴുത്ത് പൊട്ടി പുണ്ണായതും, ആരും അറിയുന്നില്ലല്ലോ !

രണ്ട് ദിവസം മുൻപ് (2012 ഡിസംബർ 6) സമ്മാനത്തുകയായ 13001 രൂപ ഓൺലൈൻ വഴി എന്റെ ബാങ്കിലേക്ക് അയച്ചുതന്നു ബൂലോകം ഡോട്ട് കോം സംഘാടകർ. വളരെ വളരെ നന്ദി.

അംഗീകാരങ്ങളും സമ്മാനങ്ങളുമൊക്കെ ഒരു നാണയത്തിന്റെ ഒരു വശം മാത്രമാണ്. അത് കിട്ടിയവന്റെ സന്തോഷം ഒരുപക്ഷെ മനസ്സിലാക്കാൻ വെളിയിൽ നിൽക്കുന്ന ഒരാൾക്ക് പറ്റിയെന്ന് വരും, പക്ഷെ അയാൾക്ക് ഇതിനിടയിൽ ഉണ്ടായ മനോവിഷമത്തിന്റെ ആഴം ഊഹിക്കാൻ ആർക്കെങ്കിലും ആയിട്ടുണ്ടോ എന്ന് സംശയമാണ്.

ഗുണപാഠം ഇതാണ്. അവാർഡുകൾ അല്ലെങ്കിൽ സമ്മാനങ്ങൾ, സന്തോഷവും സന്താപവും ചേർന്ന ഒരു പാക്കേജ് ആണ്. അതിലുള്ള ‘സന്തോഷം‘ പലരുമായും പങ്കുവെക്കാനാകും. പക്ഷേ, ‘സങ്കടം‘ ഒറ്റയ്ക്ക് അനുഭവിക്കാനുള്ളതാണ്. സത്യത്തിൽ അതാണ് അവാർഡ് ജേതാവിന് മാത്രമായിട്ട്, മുഴുവനായിട്ട് കിട്ടുന്ന സമ്മാനം. അതിനെക്കൂടെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പ്രാപ്തിയുണ്ടാകണം.

അതുകൊണ്ട്, സന്താപമാകുന്ന ആ പകുതി ഞാൻ ഒറ്റയ്ക്കെടുക്കുന്നു. സന്തോഷമായി കിട്ടിയത് മുഴുവനും പങ്കുവെക്കുന്നു. 13001 രൂപകൊണ്ട് എന്റെ പ്രശ്നങ്ങൾ ഒന്നും തീരില്ല. അതേസമയം, അത്രയും പണമുണ്ടെങ്കിൽ ഒരുപാട് പേരുടെ പലപല പ്രശ്നങ്ങൾക്ക് അൽ‌പ്പമെങ്കിലും അറുതി വരുത്താൻ പറ്റിയെന്നും വരും. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവർക്കായി ഈ തുക ഇന്ന് (2012 ഡിസംബർ 08) ഓൺലൈനായി അയച്ചുകൊടുക്കുന്നു. നേരിൽ വന്ന് തരണമെന്നുണ്ടായിരുന്നു. പക്ഷെ അവിടെയുള്ള പല കുഞ്ഞുങ്ങളുടേയും മുഖങ്ങൾ കണ്ടുനിൽക്കാനുള്ള ശേഷി ഇനിയും കൈവരിക്കാനായിട്ടില്ല. ആരും അറിയാതെ ഇത് ചെയ്യണമെന്നും ഉണ്ടായിരുന്നു. പക്ഷെ, വർഷങ്ങളായി ഉള്ളിൽ വിങ്ങിക്കൊണ്ടിരിക്കുന്ന ചിലതൊക്കെ എഡിറ്ററില്ലാത്ത ഈ മാദ്ധ്യമത്തിൽ കെട്ടഴിച്ച് വിട്ടാൽ അൽ‌പ്പം ആശ്വാസം കിട്ടുമെന്ന് തോന്നി. അത് തെറ്റായിപ്പോയെങ്കിൽ സദയം ക്ഷമിക്കുക, പൊറുക്കുക.

സസ്നേഹം

-നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

Saturday 24 November 2012

ബിയനാലെ (Biennela)


കുറേയേറേ ദിവസങ്ങളായി കേൾക്കുന്നുണ്ടാകുമല്ലോ ബിയനാലെ ബിയനാലെ എന്ന്. അതെന്താണെന്ന് ആലോചിച്ചിട്ടുമുണ്ടാകും അല്ലേ ? എന്നാൽ ശരി കേട്ടോളൂ ബിയനാലെ (Biennale) യെപ്പറ്റി ഒരൽ‌പ്പം.

വായിക്കണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നാട്ടുപച്ചവരെ പോകേണ്ടി വരും.

Thursday 22 November 2012

ഒഴിമുറി


‘ഒഴിമുറി‘ തീയറ്ററിൽ പോയിത്തന്നെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ തിരക്കുകൾ കാരണം ആ ആഗ്രഹം നടന്നില്ല. തിരക്കെന്ന് വെച്ചാൽ രണ്ട് തരം തിരക്കുകളാണ്. 1. എന്റെ വ്യക്തിപരമായ തിരക്കുകൾ. 2. നല്ല സിനിമകളെ പെട്ടെന്ന് തന്നെ തീയറ്ററിൽ നിന്ന് എടുത്തുമാറ്റാൻ തീയറ്ററുമായും, സിനിമാ വിതരണവുമായും, സിനിമയുടെ രാ‍ഷ്ട്രീയവുമായൊക്കെ ബന്ധമുള്ളവർ കാണിക്കുന്ന തിരക്ക്.

പിന്നീടങ്ങോട്ട്, മ്യൂസിക്ക് സ്റ്റോറിൽ കയറുമ്പോൾ എന്നും നോക്കിയിരുന്നത് ‘ഒഴിമുറി‘ യുടെ ഡീ.വി.ഡി. വന്നോ എന്നായിരുന്നു. കാത്തുകാത്തിരുന്ന്, അവസാനം, രണ്ട് ദിവസം മുന്നേ അത് വന്നു. ഇന്നലെ സിനിമ കാണുകയും ചെയ്തു.

സിനിമയെപ്പറ്റിയുള്ള അവലോകനമൊക്കെ, റീലീസ് ചെയ്യുന്ന അന്നുതന്നെ എഴുതിയിടുന്ന നാലുപേരെങ്കിലും ഓൺലൈനിൽ സജീവമാണ്. അതൊക്കെ എല്ലാവരും ഇതിനകം വായിച്ചിട്ടുമുണ്ടാകും അതുകൊണ്ട് അങ്ങനെയൊരു സാഹസത്തിന് മുതിരുന്നില്ല.

എന്നാലും എന്തെങ്കിലുമൊരു അഭിപ്രായം പറഞ്ഞില്ലെങ്കിൽ നല്ലൊരു സിനിമയോടും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരോടും കാണിക്കുന്ന നന്ദികേടായിപ്പോകും. അതുകൊണ്ട് വളരെ ചുരുക്കിപ്പറയുന്നു.

വ്യത്യസ്തമായ പ്രമേയം. ശക്തമായ കഥാപാത്രങ്ങൾ. ലാലും, ശ്വേതാ മേനോനും, മല്ലികയുമൊക്കെ അമ്പരപ്പിക്കുന്നു. ഒഴിമുറി എന്നാൽ വിവാഹമോചനം എന്നാണെന്ന് മനസ്സിലാക്കാൻ പറ്റിയത് തന്നെ ഒരു വലിയ കാര്യമല്ലേ ? പല കാരണങ്ങൾ കൊണ്ടും, ഒരു നിമിഷം പോലും ശ്രദ്ധ മറ്റൊരിടത്തേക്ക് മാറിപ്പോകാതെ കാണേണ്ടിവന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്. ഈ ചിത്രം കാണാത്തവർക്ക്, മലയാളസിനിമ മരിച്ചുകൊണ്ടിരിക്കുകയാണ്, മരിച്ചു, നാളെ അല്ലെങ്കിൽ മറ്റന്നാൾ മരിക്കും, എന്നൊക്കെ വിലപിക്കാൻ ഒരവകാശവും ഇല്ലെന്നേ ഞാൻ പറയൂ. കൂടുതൽ ഒന്നും പറയാനുമില്ല.

പറ്റുമെങ്കിൽ സ്വന്തമായി ഒരു ഡീ.വി.ഡി. വാങ്ങി കാണുക, അത് വരും തലമുറയ്ക്കായി സൂക്ഷിച്ച് വെക്കുക. തീയറ്ററിൽ നിന്ന് പെട്ടെന്ന് തന്നെ പുറത്താക്കപ്പെട്ട ഒരു സിനിമയെ അങ്ങനെയെങ്കിലും പ്രോത്സാഹിപ്പിക്കുക.

നല്ലൊരു സിനിമ സമ്മാനിച്ചതിന് മധുപാലിന് (Madhupal Kannambath)ഒരുപാടൊരുപാട് നന്ദി. തലപ്പാവ് എന്ന ആദ്യ സിനിമയെപ്പോലെ ഒരുപാട് അംഗീകാരങ്ങൾ ഒഴിമുറിയും വാരിക്കൂട്ടട്ടെ എന്നാശംസിക്കുന്നു. നാല് കൊല്ലത്തിലൊരിക്കൽ ഇതുപോലെ ഓരോ സിനിമകൾ ചെയ്താൽ മതി മാഷേ. കുറേയധികം തട്ട് തകർപ്പൻ അടി ഇടി സിനിമകൾ ചെയ്യുന്നതിനേക്കാൾ ഭേദമല്ലേ ഇങ്ങനോരോന്ന് !!

Wednesday 17 October 2012

കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് - ഒരു മാതൃക

കേരളത്തിലിപ്പോൾ മാലിന്യസംസ്ക്കരണ പ്ര്ശനം കത്തിനിൽക്കുകയാണല്ലോ ? വിളപ്പിൽ ശാലയിലെ പ്ലാന്റ് തുടർന്ന് പ്രവർത്തിപ്പിക്കില്ല എന്ന് രേഖാമൂലമല്ലാത്ത ഉറപ്പ് സർക്കാർ നൽകിക്കഴിഞ്ഞു. അങ്ങനങ്ങ് വിട്ടുകൊടുക്കില്ല എന്ന മട്ടിലാണ് കോർപ്പറേഷൻ മേയർ അഡ്വ:ചന്ദ്രികയുടെ നിലപാട്. കാര്യങ്ങളൊക്കെ സർക്കാർ കൊടുത്ത ഉറപ്പ് പോലെ നടന്നാൽ, വിളപ്പിൽശാലയിലെ ജനങ്ങൾ താൽക്കാലികമായി രക്ഷപ്പെട്ടെന്ന് വരും. പക്ഷെ, പത്ത് മാസമായി ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തിന്റേയും ഇതേ പ്രശ്നം നേരിടുന്ന കേരളത്തിലെ തന്നെ ഒട്ടനവധി സ്ഥലങ്ങളിലേയും മാലിന്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരം വേണ്ടേ ? വിളപ്പിൽശാലയിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന്റെ കാര്യത്തിലും എന്തെങ്കിലും തീരുമാനം ആക്കണ്ടേ ? ഇതിനൊക്കെയും പരിഹാരമൊന്നുമില്ലാതെ, ഈയൊരു നില തുടർന്നുപോയാൽ അഞ്ച് വർഷത്തിനകം കേരളം മാലിന്യത്തിന്റെ സ്വന്തം നാടായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഈ വിഷയത്തെപ്പറ്റി ആവുന്നതുപോലൊക്കെ മനസ്സിലാക്കാൻ കുറച്ച് നാളുകളായി ഈയുള്ളവൻ ശ്രമിക്കുന്നുണ്ട്. ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുന്ന എന്ന തത്വം മുൻ‌നിർത്തി, വീട്ടിലെ അടുക്കള മാലിന്യം ക്രെഡായി സംവിധാനം വഴി ടെറസ്സിൽത്തന്നെ സംസ്ക്കരിച്ച് വളമാക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ മനസ്സിലാക്കാനായ ചില കാര്യങ്ങൾ അവിടവിടെയായി കുറിച്ചിട്ടിട്ടുമുണ്ട്. താഴെയുള്ള ലിങ്കുകൾ വഴി പോയാൽ അതൊക്കെ വായിക്കാം.

1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യ സംസ്ക്കരണം കീറാമുട്ടിയല്ല

അങ്ങനെയിരിക്കുമ്പോഴാണ് കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി കേൾക്കാനിടയായത്. എന്റെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള ഈ പ്ലാന്റിനെപ്പറ്റി മനസ്സിലാക്കാൻ ഇത്രയും വൈകിയത് എന്റെ പിഴ, എന്റെ മാത്രം പിഴ.

പ്ലാന്റ് സ്വന്തമായി ഡിസൈൻ ചെയ്ത് പേറ്റന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതുമൊക്കെ കൊടുങ്ങല്ലൂർക്കാരനായ ശ്രീ. ജോയ് കെ.ബി. (ഫോൺ-09447058008)ആണ്. അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടിയ അന്നുമുതൽ, പലവട്ടം മണിക്കൂറുകളോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. പ്ലാന്റിന്റെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കി. മാലിന്യസംസ്ക്കരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശ്രീ.ജോയി പകർന്നുതന്നു. അദ്ദേഹത്തിന്റെ പക്കലുള്ള രേഖകൾ ലേഖനങ്ങൾ നിയമാവലികൾ പത്രവാർത്തകൾ എന്നിവയൊക്കെ ഈ-മെയിൽ വഴി അയച്ചുതന്നു. ഈ വിഷയത്തിൽ ഒരുപാട് അറിവ് സമ്പാദിച്ചിട്ടുള്ള സുധീഷ് മേനോനെ പരിചയപ്പെടുത്തി തന്നതും അദ്ദേഹത്തിന്റെ ലേഖനങ്ങൾ അയച്ചുതന്നതും ശ്രീ.ജോയി തന്നെ. അങ്ങനെ, വിളപ്പിൽശാലയടക്കം കേരളത്തിലുള്ള മറ്റ് പ്ലാ‍ന്റുകളുടെ പ്രവർത്തനരീതികളും മനസ്സിലാക്കാനായി. പക്ഷെ, കൊടുങ്ങല്ലൂർ പ്ലാന്റ് നേരിട്ട് കണ്ട് മനസ്സിലാക്കുക എന്ന കാര്യം മാത്രം നീണ്ടുനീണ്ടുപോയി.

സമയവും സൌകര്യവും ഒത്തുവന്നപ്പോൾ ശ്രീ.ജോയിയെ വിളിച്ചു. പ്ലാന്റ് ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരിക്കുകയാണ് എന്ന് ജോയി പറഞ്ഞപ്പോൾ, എന്നാൽ പിന്നൊരു ദിവസം വരാം എന്നായി ഞാൻ. പറ്റില്ല, ഇത് തന്നെയാണ് പ്ലാന്റ് സന്ദർശിക്കേണ്ട ശരിയായ സമയം. പ്ലാന്റ് പ്രവർത്തിക്കുന്നതും അല്ലാത്തതുമായ സന്ദർഭങ്ങൾ താരത‌മ്യം ചെയ്യണമെങ്കിൽ ഇപ്പോൾ വരണമെന്നായി ജോയി. കൊടുങ്ങല്ലൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ പ്ലാന്റിലേക്ക് കാണൂ. ഒരുമണിക്കൂറിനകം ഞാൻ പ്ലാന്റിലെത്തി.

അൽ‌പ്പം ഭൂമിശാസ്ത്രവും ചരിത്രവും.

കൊടുങ്ങല്ലൂർ - ഇരിഞ്ഞാലക്കുട റൂട്ടിൽ പുല്ലൂറ്റ് പാലം ഇറങ്ങിക്കഴിഞ്ഞാൽ ഉടനെതെന്നെ കാണുന്ന വളവിൽ നിന്ന് വലത്തേക്കുള്ള റോഡിലേക്ക് കയറി അര കിലോമീറ്ററോളം പോയാൽ ചപ്പാറയിലെ ഗുരുശ്രീ സ്കൂളിന് എതിർവശത്തുള്ള പ്ല്ലാന്റിലെത്താം. ഒരേക്കറോളം വരുന്ന മതിൽക്കെട്ടിനുള്ളിൽ, 2009 മുതൽ ഈ പ്ല്ലാന്റ് കൊടുങ്ങലൂർ നഗരസഭയുടെ മാലിന്യങ്ങൾ സംസ്ക്കരിച്ചുപോരുന്നു. സ്ഥലവും, പ്ല്ലാന്റിരിക്കുന്ന കെട്ടിടവുമൊക്കെ നഗരസഭയുടെ വകയാണ്. ജോയിയുടെ പ്ല്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് ഈ മതിൽക്കെട്ടിനകം, മാലിന്യം കുന്നുകൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഒരു പറമ്പ് മാത്രമായിരുന്നു. റോഡിനപ്പുറം +2 വരെയുള്ള ക്ലാസ്സുകളിലായി 1000 ൽ അധികം കുട്ടികൾ പഠിക്കുന്ന ഗുരുശ്രീ സ്ക്കൂളിലെ നല്ലൊരു ഭാഗം കുട്ടികൾ, പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള കാലങ്ങളിൽ ഉച്ചഭക്ഷണം കൊണ്ടുവരില്ലായിരുന്നു. കാരണം, കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ഈച്ചയുടെ ശല്യം തന്നെ. പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിനുശേഷം കുട്ടികൾ എല്ലാവരും ഭക്ഷണം കൊണ്ടുവരുന്നുണ്ട്. ഈച്ചയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
ഇടതു വശത്ത് സ്ക്കൂൾ, വലത്തുവശം പ്ലാന്റിന്റെ മതിൽക്കെട്ട്

കൊടുങ്ങലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് - ഒരു വീക്ഷണം
പ്ലാന്റിന്റെ പ്രവർത്തന രീതി.

സംസ്ക്കരണ യന്ത്രസാമഗ്രികളും ഉപകരണങ്ങളും പ്ലാന്റിന്റെ വൈദ്യുതച്ചിലവും അറ്റകുറ്റപ്പണികളുമൊക്കെ ശ്രീ.ജോയിയുടെ ബാദ്ധ്യതയാണ്. മാലിന്യം വാഹനത്തിൽ എത്തിച്ചുകൊടുക്കുന്നതും 6 ജോലിക്കാർക്ക് ശമ്പളം നൽകുന്നതും കൊടുങ്ങലൂ‍ർ നഗരസഭയാണ്.

ട്രക്കിൽ എത്തുന്ന മാലിന്യക്കൂമ്പാരം നേരിട്ട് പ്ലാന്റിലേക്ക് ലോഡ് ചെയ്യപ്പെടുന്നു. ഹൈഡ്രോളിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന മാലിന്യ ട്രേ, മാലിന്യത്തെ ഉയർത്തി തൊട്ട് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് നിക്ഷേപിക്കുന്നു. ഈ സമയത്ത് മാലിന്യം വെള്ളത്തിലേക്ക് വീഴുന്നത് നിയന്ത്രിക്കാൻ ഇരുവശങ്ങളിലും ജീവനക്കാരുണ്ടാകും. സാന്ദ്രതയ്ക്കനുസരിച്ച് വെള്ളത്തിൽ പല ഭാഗങ്ങളിലായി പൊങ്ങിയും താഴ്‌ന്നും കിടക്കുന്ന മാലിന്യത്തെ ബെൽറ്റിലൂടെ പ്ലാന്റിന്റെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന മെഷീനിലേക്ക് ലോഡ് ചെയ്യുകയും അവിടെ വെച്ച് മാലിന്യം ചെറുചെറു കഷണങ്ങളായി നുറുക്കപ്പെടുകയും ചെയ്യുന്നു. ഈ സമയത്തൊക്കെ പല ഭാഗത്തുനിന്നും മാലിന്യത്തിലേക്ക് വെള്ളം പമ്പ് ചെയ്തുകൊടുക്കുന്നു. കൊച്ചുകൊച്ച് കഷണങ്ങളായി നുറുക്കിയ മാലിന്യം ലോഹപ്പാത്തിയിലൂടെ വെളിയിലേക്ക് വരുന്നു. (ഇതിനെ സ്ലറി എന്ന് വിളിക്കുന്നു.) ഇങ്ങനെ പുറത്തെത്തുന്ന സ്ലറി അവിടെത്തന്നെ കുന്നുകൂട്ടിയിടുന്നു. സ്ലറിയിൽ നിന്ന് ഊറി വരുന്ന വെള്ളം താനെ ഒഴുകി പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ടാങ്കുകളിലേക്കെത്തുന്നു. 4000 ലിറ്റർ സംഭരണ ശേഷിയുള്ള ഇത്തരം നാല് ടാങ്കുകളാണ് പ്ലാന്റിലുള്ളത്. (ഈ ടാങ്കിനെ മൈക്രോബ് കൾച്ചറിങ്ങ് ടാങ്ക് എന്ന് വിളിക്കുന്നു.) ടാങ്കിലെ ഈ വെള്ളം തന്നെയാണ് മെഷീനിലേക്ക് ലോഡ് ചെയ്യപ്പെടുന്ന മാലിന്യത്തിൽ പമ്പ് ചെയ്യാൻ എടുക്കുന്നത്. ഇതേ സമയം സാന്ദ്രത കുറവായതുകൊണ്ട് പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മറ്റൊരു പാത്തിയിലൂടെ വെളിയിൽ ശേഖരിക്കപ്പെടുന്നു. അവിടന്ന് അത് ശേഖരിച്ച് ഒഴിവുള്ള സ്ഥലങ്ങളിൽ കൂട്ടിയിടുന്നു.

ലോറികളിൽ നിന്ന് നേരിട്ട് മാലിന്യം ലോഡ് ചെയ്യുന്ന ഹൈഡ്രോളിൿ ട്രേ.
പ്ലാസ്റ്റിക്കും സ്ലറിയും വേർതിരിക്കുന്ന പാത്തികൾ ചിത്രത്തിൽ കാണാം.
കൂട്ടിയിട്ടിരിക്കുന്ന സ്ലറി. ടാങ്കിലേക്ക് ഒഴുകുന്ന വെള്ളവും കാണാം.

ശേഖരിക്കപ്പെടുന്ന സ്ലറി മൂന്ന് മാസത്തോളം, അല്ലെങ്കിൽ കമ്പോസ്റ്റ് ആകുന്നത് വരെ അവിടെത്തന്നെ കിടക്കുന്നു. ഈ സമയത്ത് സ്ലറിയുടെ താപം 85 ഡിഗ്രി വരെ ഉയരുകയും അവസാനം ബ്രൌൺ നിറത്തിൽ നിന്ന് കറുത്ത നിറത്തിലേക്ക് കടക്കുകയും ചെയ്യുന്നു. കമ്പോസ്റ്റിങ്ങ് എളുപ്പമാക്കാനായി സുതാര്യമായ പോളിത്തീൻ ഷീറ്റുകളാണ് മേൽക്കൂരയുടെ നല്ലൊരു ഭാഗത്ത് വിരിച്ചിരിക്കുന്നത്. സൂര്യപ്രകാശവും അതിലുള്ള അൾട്രാ വൈലറ്റ് രശ്മികളും സ്ലറിയിൽ വീഴാൻ ഈ മേൽക്കൂര സഹായിക്കുന്നു. ‘കമ്പോസ്റ്റിങ്ങ് എന്നാൽ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന ഒരു പ്രവർത്തമാണ് ‘ എന്ന നിർവ്വചനം അപ്പാടെ നടപ്പിലാക്കപ്പെടുകയാണ് ഈ പ്ലാന്റിൽ. കമ്പോസ്റ്റിങ്ങിനായി, അല്ലെങ്കിൽ അത് ത്വരിതഗതിയിൽ ആകുന്നതിനായി വ്യാവസായിക അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തതും നിരോധിക്കപ്പെട്ടതുമായ ഏതെങ്കിലും പ്രത്യേകതരം ബാൿറ്റീരിയകളെ ഇവിടെ ഉപയോഗിക്കുന്നതേയില്ല.

മൈക്രോബ് കൾച്ചറിങ്ങ് ടാങ്കുകൾ
കമ്പോസ്റ്റ് ആയി മാറിയ മാലിന്യം.

കമ്പോസ്റ്റ് ആയി മാറിയ മാലിന്യത്തിൽ നിന്ന് ബാക്കിയുള്ള പ്ലാസ്റ്റിക്ക് കൂടെ നീക്കം ചെയ്യാനും വളം വേർതിരിച്ചെടുക്കാനുമായി ഫിൽറ്ററിങ്ങ് യന്ത്രത്തിലേക്ക് ലോഡ് ചെയ്യുന്നു. കനം കൂടിയതും ചെറു കഷണങ്ങൾ ആയതുമായ വളം, ഉപകരണത്തിന്റെ താഴെയുള്ള ചാക്കുകളിൽ ശേഖരിക്കപ്പെടുന്നു. പ്ലാസ്റ്റിക്ക്, മെഷീനിന്റെ മറുഭാഗത്തുകൂടെ പുറത്ത് വരുന്നു. ലോഡ് ചെയ്യുന്ന മാലിന്യത്തിന്റെ 99.5 % ഇത്തരത്തിൽ വളമാക്കി മാറ്റപ്പെടുന്നു.

പ്ലാസ്റ്റിക്കും കമ്പോസ്റ്റും വേർതിരിക്കുന്ന യന്ത്രം.
കമ്പോസ്റ്റ് വളം ചാക്കിലാക്കി വെച്ചിരിക്കുന്നു. വില കിലോഗ്രാമിന് 5 രൂപ.
നുറുങ്ങിയ പ്ലാസ്റ്റിക്ക് - കിലോഗ്രാമിന് 12 രൂപ വിലയുള്ളത്.
ഇത് ജൈവ മാലിന്യമല്ല, വേർതിരിച്ചെടുത്ത പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരിക്കുന്നതാണ്.
സ്ലറിയിൽ അൾട്രാ വൈലറ്റ് രശ്മികൾ കടക്കുന്നതിനായി സുതാര്യമായ മേൽക്കൂര.

പ്ലാന്റിന്റെ ഗുണങ്ങളും പ്രത്യേകതകളും അൽ‌പ്പം താരത‌മ്യവും.

1. ഈച്ചയുടേയും മറ്റ് പ്രാണികളുടേയും ശല്യമൊന്നും ഇല്ല. ചതഞ്ഞരഞ്ഞ് വരുന്ന സ്ലറിയിൽ ഈച്ചകളും അതിന്റെ മുട്ടകളുമൊക്കെ നശിപ്പിക്കപ്പെടുന്നു. പ്ലാന്റിൽ ചിലവഴിച്ച 2 മണിക്കൂർ സമയം ഒരീച്ചയെപ്പോലും കാണാൻ എനിക്കായില്ല.

2. നിരോധിക്കപ്പെട്ടതും വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തിയെടുക്കുന്ന മാരകമായ ബാൿടീരിയകൾ ഈ പ്ലാന്റിൽ ഉപയോഗിക്കുന്നില്ല.

3. പ്ലാന്റിലെ മാലിന്യം പരിസരവാസികൾക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കുന്നില്ല. റോഡിലൂടെ പോകുന്ന ഒരാൾ പോലും ദുർഗന്ധം കാരണം മൂക്ക് പൊത്തി പോകുന്നതായി എനിക്ക് കാണാനായില്ല. പ്ലാന്റിനകത്ത് ചിലവഴിച്ച അത്രയും സമയം മൂക്ക് പൊത്തേണ്ട ആവശ്യം എനിക്കുമുണ്ടായില്ല. മറ്റ് മാലിന്യ പ്ലാന്റുകളിൽ 10 മിനിറ്റിൽ കൂടുതൽ നിന്നാൽ തലകറങ്ങി വീണെന്ന് വരും.

4. ശബ്ദമലീനീകരണം ഇല്ല. വലിയൊരു ഫാൻ കറങ്ങിയാൽ ഉണ്ടാകുന്ന ശബ്ദം മാത്രമേ ഇവിടെയുള്ള യന്ത്രത്തിൽ നിന്ന് പുറത്ത് വരുന്നുള്ളൂ. മതിൽക്കെട്ടിന് വെളിയിലേക്ക് പോലും ഈ ശബ്ദം കേൾക്കുന്നില്ല.

5. പ്ലാന്റിലെത്തുന്ന മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക്ക് വേർതിരിക്കപ്പെടുന്നു. പ്ലാസ്റ്റിക്കിൽ കെട്ടിപ്പൊതിഞ്ഞായാലും മാലിന്യം കൊണ്ടുപോയി കച്ചറപ്പെട്ടികളിൽ തള്ളുകയും അതവിടന്ന് ശേഖരിച്ച് ഈ പ്ലാന്റിലെത്തിക്കുകയും ചെയ്താൽ മതിയെന്ന് സാരം.

6. ഈ പ്ലാന്റിൽ നിന്ന് മലിനജലം പുറത്തേക്ക് പോകുന്നില്ല. സ്ലറിയിൽ നിന്ന്, മൈക്രോബ് കൾച്ചറിങ്ങ് ടാങ്കിലേക്ക് സ്വയമേവ ഒഴുകിയെത്തുന്ന ജലം വീണ്ടും ഉപയോഗിക്കപ്പെടുകയാണിവിടെ. മറ്റ് പ്ലാന്റുകളിൽ ഗ്യാലൻ കണക്കിന് മലിനജലമാണ് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. വിളപ്പിൽശാലയിൽ നിന്ന് തൊട്ടടുത്തുള്ള ആറിലേക്ക് ഒഴുകുന്ന മലിനജലമാണ് പിന്നീട് ആറ്റിലെ ജലവുമായി കലർന്ന് കുടിവെള്ളമായി നഗരത്തിലെത്തുന്നത്. ഈ വെള്ളം ശുദ്ധമാക്കാനായി കൂടിയ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നുണ്ടെന്നത് വിവരാവകാശ നിയമ പ്രകാരം കണക്കുകൾ എടുപ്പിച്ചാൽ ആർക്കും മനസ്സിലാക്കാനാവും.

7. ഒരു മാതൃകാ മാലിന്യ പ്ലാന്റ് എന്നുവെച്ചാൽ അത് പരിസ്ഥിതിയുമായി ചേർന്നുപോകുന്നതും പരിസ്ഥിതിയെ മലിനപ്പെടുത്താത്തതും ആയിരിക്കണം. കൊടുങ്ങല്ലൂർ മാലിന്യ പ്ലാന്റ് അത്തരത്തിൽ ഒന്നാണ്. വിളപ്പിൽശാലയിലും ബ്രഹ്മപുരത്തേയുമൊന്നും പ്ലാന്റിൽ ഞാനിതുവരെ പോയിട്ടില്ല. പക്ഷെ ഓക്സിജൻ മാസ്‌ക്ക് അണിയാതെ ആ ഭാഗത്തേക്ക് പോകാൻ പറ്റില്ലെന്നാണ് കേട്ടറിവ്. (ചന്ദ്രനിലെ കാര്യങ്ങൾ അറിയാൻ ചന്ദ്രനിൽ പോകണമെന്നില്ലല്ലോ?) ബ്രഹ്മപുരം പ്ലാന്റിന്റെ തൊട്ടടുത്ത് വരെ പോയിട്ടുണ്ട്. ദുർഗന്ധമാണവിടെ. ആ ഭാഗത്ത് പുതുതായി ഉയർന്ന് വന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ നല്ലൊരു ശതമാനം വിറ്റുപോകാത്തതിന് കാരണം പ്ലാന്റിൽ നിന്നുള്ള ദുർഗ്ഗന്ധം തന്നെയാണ്.

8. കൊടുങ്ങല്ലൂർ പ്ലാന്റിൽ മാലിന്യ സംസ്ക്കരണവും സ്ലറി ശേഖരണവുമൊക്കെ നടക്കുന്നത് അര ഏക്കറോളം മാത്രം വരുന്ന സ്ഥലത്താണ്. വിളപ്പിൽശാലയിൽ 8 ഏക്കറോളം വരുന്ന സ്ഥലത്ത് കോടികൾ ചിലവഴിച്ച് മാലിന്യസംസ്ക്കരണം നടത്തിയിട്ടും അവസ്ഥ എന്താണെന്ന് എല്ലാവരും കണ്ടതല്ലേ ? വളരെ ചുരുക്കം മാലിന്യമാണ് അവിടെ സംസ്ക്കരിക്കപ്പെടുന്നത്. ബാക്കിയുള്ള അസംസ്കൃത മാലിന്യം മുഴുവൻ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് അവിടത്തെ ഭൂമിയും ജലവുമെല്ലാം മലിനമാക്കപ്പെട്ടത്.

9. ഒരു മണിക്കൂറിൽ 1 മുതൽ 3 വരെ ടൺ മാലിന്യം ഈ പ്ലാന്റിൽ സംസ്ക്കരിക്കാം. കൊടുങ്ങല്ലൂർ പ്ലാന്റിൽ ശരാശരി 3 ടൺ മാലിന്യമാണ്, പ്രതിദിനം സംസ്ക്കരിക്കപ്പെടുന്നത്. താലപ്പൊലി പോലുള്ള ഉത്സവ കാലങ്ങളിൽ ഒൻപത് ടൺ വരെ സംസ്ക്കരിക്കാറുമുണ്ട്. എന്നുവെച്ചാൽ ഏറ്റവും മാലിന്യത്തിരക്കുള്ള ദിവസങ്ങളിൽ‌പ്പോലും മൂന്ന് മണിക്കൂറിലധികം പ്ലാന്റ് പ്രവർത്തിപ്പിക്കേണ്ടി വരാറില്ല.

10. മാലിന്യത്തിൽ നിന്ന് കിട്ടുന്ന വളത്തിന്റേയും പ്ലാസ്റ്റിക്കിന്റേയും ആദായം. വളം, കിലോഗ്രാമിന് 5 രൂപ എന്ന തോതിലും, ചെറുതായി നുറുങ്ങിയ പ്ലാസ്റ്റിക്ക് കിലോഗ്രാമിന് 12 രൂപ എന്ന തോതിലും വിറ്റുപോകുന്നു.

11. ഇത്തരം പ്ലാന്റുകൾ എവിടെ വേണമെങ്കിലും സൌജന്യമായി സ്ഥാപിച്ചുകൊടുക്കാമെന്നും സൌജന്യമായിത്തന്നെ അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാമെന്നും ശ്രീ.ജോയ് പറയുന്നു. പകരം പ്ലാന്റിൽ നിന്ന് കിട്ടുന്ന വളവും പ്ലാസ്റ്റിക്കും അദ്ദേഹത്തിന് കൊടുക്കണമെന്ന് മാത്രം. അതല്ല പണം കൊടുത്ത് പ്ലാന്റ് വാങ്ങണമെന്നുള്ളവർക്ക് അത് നൽകാനും അദ്ദേഹം തയ്യാർ.

12. മറ്റ് മാലിന്യ സംസ്ക്കരണ പ്ലാന്റുകളേക്കാൾ ചിലവ് കുറവ്. (വൈദ്യുതച്ചിലവ് 2000 രൂപയ്ക്കടുത്ത് മാത്രം)

13. മറ്റ് മാലിന്യ സംസ്ക്കരണ പ്ലാന്റുകളിൽ പലതും നിയമങ്ങൾ ലംഘിച്ച് ജലസ്ത്രോതസ്സുകളുടെ പരിസരത്തോ അതിന്റെ മുകളിൽത്തന്നെയോ ആണ് നിലകൊള്ളുന്നത്. ഈ പ്ലാന്റിൽ അത്തരം നിയമലംഘനങ്ങൾ ഒന്നും ഇല്ല.

14. കെട്ടിക്കിടക്കാതെ അന്നന്നത്തെ മാലിന്യം അന്നന്ന് തന്നെ സംസ്ക്കരിക്കാൻ കെൽ‌പ്പുള്ളതാണ് കൊടുങ്ങലൂർ നഗരസഭയുടെ മാലിന്യസംസ്ക്കരണ പ്ലാന്റ്.

നികത്താനാവുന്ന ചില പോരായ്മകൾ.

1. ജൈവ മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്കിൾ ചെയ്തെടുക്കാൻ ഒരു പ്ല്ലാസ്റ്റിക്ക് റീസൈക്കിൾ പ്ലാന്റ് കൂടെ ഇതിനോട് ചേർന്ന് ഇല്ലാത്തത് ഒരു ന്യൂനതയാണ്. ഇതുകാരണം, വേർതിരിച്ചെടുത്ത പ്ലാസ്റ്റിക്ക് മുഴുവൻ  പ്ലാന്റിൽ കെട്ടിക്കിടക്കുന്നു. നഗരസഭയ്ക്ക് പണമില്ലാത്തതാണ് ഇങ്ങനൊരു പ്ലാന്റ് കൂടെ സ്ഥാപിക്കാനുള്ള ഏക തടസ്സം.

2. സ്വാഭാവികമായി പ്രകൃതിയിൽത്തന്നെ കൾച്ചർ ചെയ്യപ്പെടുന്നതാണെങ്കിലും, മൈക്രോബ് കൾച്ചറിങ്ങ് ടാങ്കിൽ ഏതൊക്കെ തോതിൽ എന്തൊക്കെ ബാൿടീരിയകൾ ഉണ്ട്, അത് പ്ലാന്റിലെ തൊഴിലാളികളെ ആരോഗ്യപരമായി ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ എന്ന് പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇത് അത്ര ചിലവൊന്നും ഉള്ള കാര്യമല്ല. ജീവനക്കാർക്ക് സമയാസമയം വൈദ്യപരിശോധന നടത്തുകയും, ടാങ്കിലെ വെള്ളം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും ചെയ്ത് മനസ്സിലാക്കാവുന്നതേയുള്ളൂ ഈ കാര്യങ്ങൾ.

3. മാലിന്യത്തിൽ നിന്ന് ചതഞ്ഞരഞ്ഞ് പുറത്തെത്തുന്ന സ്ലറി, മൂന്നോ നാലോ മാസമെടുത്ത് കമ്പോസ്റ്റ് ആക്കുന്നതിന് പകരം നേരിട്ട് ഒരു ബയോഗ്യാസ് പ്ലാന്റിലേക്ക് ലോഡ് ചെയ്താൽ അതിൽ നിന്ന് നല്ല തോതിൽ ബയോഗ്യാസ് ഉൽ‌പ്പാദിപ്പിക്കാനാവും. യൂറോപ്യൻ സ്റ്റാൻഡേർഡിൽ ഉള്ള ബയോഗ്യാസ് പ്ലാന്റാണ് സ്ഥാപിക്കേണ്ടതെന്ന് ശ്രീ.സുധീഷ് മേനോൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ അടിവരയിട്ട് പറയുന്നുണ്ട്. മറ്റ് ബയോഗ്യാസ് പ്ലാന്റുകളിൽ നിന്ന് അപകടകാരികളായ ബാൿറ്റീരിയകൾ പുറത്തേക്ക് വരുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ് ഇതോടൊപ്പം സ്ഥാപിക്കുന്നതിനും തടസ്സം നഗരസഭയുടെ പ്രാരാബ്ദ്ധങ്ങൾ തന്നെ.

4. ജോലിക്കാർക്ക് ഭക്ഷണം കഴിക്കാനും വസ്ത്രം മാറാനുമൊക്കെ ഒരു മുറിയോ,  പ്രാഥമിക ആവശ്യങ്ങൾക്കായി ഒരു ടോയ്‌ലറ്റോ ഇവിടെയില്ല. ഇത് നടപ്പിക്കുക എന്നതും അത്ര വലിയ ആനക്കാര്യമൊന്നുമല്ല.

പറയാതെ പോയത് ഒന്ന്.

പ്ലാന്റ് കഴിഞ്ഞ 10 ദിവസത്തോളം അറ്റകുറ്റപ്പണിയിലാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ ? ഇത്രയും ദിവസത്തെ സംസ്ക്കരിക്കാത്ത മാലിന്യം മതിൽക്കെട്ടിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നുണ്ട്. ആ ഭാഗത്തേക്ക് ചെന്നാൽ ഈച്ചയും കാക്കയുമൊക്കെ ആവശ്യത്തിനുണ്ട്. ഇത് കണ്ട് മനസ്സിലാക്കാനാണ് പ്ലാന്റ് പ്രവർത്തിക്കാത്ത സമയത്ത് തന്നെ ചെല്ലണമെന്ന് ജോയി എന്നോട് ശഠിച്ചത്. 10 ദിവസത്തെ ഇത്രയും മാലിന്യം സംസ്ക്കരിക്കാൻ മൂന്നോ നാലോ ദിവസം 4 മണിക്കൂർ വീതം പ്ലാന്റ് പ്രവർത്തിപ്പിച്ചാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ അറ്റകുറ്റപ്പണിയുടെ സമയത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പോലും ഒരു തലവേദനയല്ല ഈ പ്ലാന്റിന്.
പ്ലാന്റ് അറ്റകുറ്റപ്പണിയിൽ ആയതുകൊണ്ട്, 10 ദിവസമായി സംസ്ക്കരിക്കാതെ കിടക്കുന്ന മാലിന്യവും അവിടത്തെ രംഗവും.


ആരും അറിഞ്ഞില്ലേ ഇങ്ങനൊന്നിനെപ്പറ്റി ?

ഇങ്ങനൊരു ചിലവ് കുറഞ്ഞ പ്ലാന്റ്, മാതൃകാപരമായി കേരളത്തിൽ പ്രവർത്തിക്കുമ്പോൾ ഭരണാധികാരികൾ എന്തുകൊണ്ട് മാലിന്യസംസ്ക്കരണത്തിന്റെ കാര്യത്തിൽ ഇത്രയ്ക്ക് ബേജാറാകുന്നു? ഈ മാതൃക എന്തുകൊണ്ട് മറ്റ് നഗരസഭകളിലും പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും സ്വീകരിക്കുന്നില്ല. അതും, 15 സെന്റ് സ്ഥലവും കെട്ടിട സൌകര്യങ്ങളും തന്നാൽ, പ്ലാന്റ് സൌജന്യമായി സ്ഥാപിച്ച് തരാമെന്ന് ഒരു വ്യക്തി പറയുമ്പോൾ !!

മാലിന്യവിഷയം കൈകാര്യം ചെയ്യുന്ന മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലി അടക്കം എത്ര മന്ത്രിമാർ ഈ പ്ലാന്റിനെപ്പറ്റി കേട്ടിട്ടുണ്ട് ? ശ്രീ. അലി, താങ്കൾ മന്ത്രിയായി അധികാരമേറ്റപ്പോൾ പറഞ്ഞത് ഒരു കൊല്ലം കൊണ്ട് കേരളത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുമെന്നാണ്. അതിൽ എത്ര മാസം ഇതിനകം കഴിഞ്ഞുപോയെന്ന് വല്ല ധാരണയുമുണ്ടോ ? അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന മുഖ്യമന്ത്രി, ഇടയ്ക്ക് കൊടുങ്ങലൂർ വഴി കടന്നുപോകുമ്പോൾ ഒന്ന് ബ്രേക്ക് അടിച്ചുകൂടെ ? എല്ലാ വിഷയങ്ങളും സ്വന്തം പാർട്ടിയെപ്പോലും ധിക്കരിച്ച് ജനകീയമായി ഏറ്റെടുക്കുന്ന പ്രതിപക്ഷ നേതാവ് കേട്ടിട്ടില്ലേ, കൊടുങ്ങലൂരിലെ ഈ പ്ലാന്റിനെപ്പറ്റി ? നേരിട്ട് പോയി കണ്ടില്ലെങ്കിലും, കൊടുങ്ങലൂർ നഗരസഭാ ഭാരവാഹികളോട് ഇതേപ്പറ്റി നിങ്ങൾക്കാർക്കെങ്കിലും ഒന്ന് അന്വേഷിച്ച് മനസ്സിലാക്കിക്കൂടേ ? ഒരു നാടിന്റെ ഭാവിയാണ് നിങ്ങളുടെ കൈകളിൽ തൂങ്ങിയാടുന്നതെന്ന് വിസ്മരിക്കരുത്.

സംസ്ഥാനത്തൊട്ടാകെയുള്ള 6000 ടൺ മാലിന്യം സംസ്ക്കരിക്കാൻ 10 ടൺ ശേഷിയുള്ള ഇത്തരം 600 പ്ലാന്റുകളും അതിനോട് ചേർന്ന് യൂറോ സ്റ്റാൻഡേർഡിലുള്ള ബയോഗ്യാസ പ്ലാന്റുകളും സ്ഥാപിച്ചാൽ തീരാവുന്ന മാലിന്യപ്രശ്നമേയുള്ളൂ എന്ന് ശ്രീ.സുധീഷ് മേനോൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പറയുന്നു.  മാലിന്യപ്രശ്നം തീരുന്നതിനോടൊപ്പം, ഗ്യാസ് ക്ഷാമവും കുറേയൊക്കെ പരിഹരിക്കപ്പെടും. എന്തായാലും, കേരളത്തിലെ മാലിന്യസംസ്ക്കരണ പ്രശ്നങ്ങൾക്കുള്ള പ്രവർത്തിക്കുന്ന മാതൃകയും, വേറേന്ത് മാർഗ്ഗമുണ്ട് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമാണ് കൊടുങ്ങല്ലൂർ പ്ലാന്റ്.

തിരുവനന്തപുരത്തെ മാലിന്യം മുഴുവൻ പാറമടയിൽ കൊണ്ടുപോയി തള്ളാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ശാശ്വതമായ ഒരു പരിഹാരമാണോ അത് ? മറ്റൊരിടത്തെ പ്രകൃതി കൂടെ മലിനപ്പെടാൻ പോകുന്നു. പോകപ്പോകെ എത്ര പറമടകൾ വേണ്ടിവരും കേരളത്തിലെ മൊത്തം മാലിന്യങ്ങൾ കൊണ്ടുപോയി നിക്ഷേപിക്കാൻ ?

ഞാൻ മനസ്സിലാക്കിയിടത്തോളം മാലിന്യസംസ്ക്കരണം അത്ര വലിയ റോക്കറ്റ് ടെൿനോജിയൊന്നും അല്ല. രാജ്യം ദാരിദ്യത്തിലും വിലക്കയറ്റത്തിലും മുങ്ങിക്കുളിച്ച് നിൽക്കുന്ന സമയത്ത് പോലും വിദേശപര്യടനങ്ങൾ നടത്തുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമാണികളും, ഏറ്റവും കുറഞ്ഞത് അവിടെയുള്ള മാലിന്യസംസ്ക്കരണരീതികൾ കണ്ടുപഠിച്ച് മനസ്സിലാക്കി അതെന്തുകൊണ്ട് ഇവിടെയും നടപ്പിലാക്കുന്നില്ല ?! വിദേശത്ത് പോകുമ്പോൾ ഇതിനൊന്നും നേരം കിട്ടുന്നില്ലെങ്കിൽ എന്തുകൊണ്ട് മദ്ധ്യകേരത്തിൽത്തന്നെയുള്ള കൊടുങ്ങലൂർ പ്ലാന്റെങ്കിലും സന്ദർശിക്കുന്നില്ല ? ഇത്രയും ലഘുവായ ഒരു കാര്യം ചെയ്യാൻ പറ്റാത്ത ഒരു രാജ്യം ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന പരിപാടികളടക്കമുള്ള ഹൈ ടെക്ക് ഇടപാടുകൾ ചെയ്തിട്ട് എന്ത് കാര്യം ?

ശ്രീ. ജോയിക്കൊപ്പം കൊടുങ്ങല്ലൂർ പ്ലാന്റിൽ


പിന്നാമ്പുറ കളികൾ

കൊടുങ്ങലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഉപദേഷ്ടാക്കൾക്കും അറിയാഞ്ഞിട്ടൊന്നുമല്ല. പക്ഷെ ഈ പ്ലാന്റ് ചിലരുടെ താൽ‌പ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വേണം മനസ്സിലാക്കാൻ. അല്ലെങ്കിൽ എന്തുകൊണ്ട് തളിപ്പറമ്പിലും ഗുരുവായൂരിലും വടകരയിലും ശ്രീ.ജോയി നിർമ്മിച്ച് നൽകിയ പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ആരാണ് അതിന്റെ പിന്നിൽ ? ഈ പ്ലാന്റ് ആരുടെയൊക്കെയാണ് ഉറക്കം കെടുത്തുന്നത് ? ആരുടെയൊക്കെ താൽ‌പ്പര്യങ്ങളാണ് ഈ പ്ലാന്റ് ഹനിക്കുന്നത് ? കേരളം ഇങ്ങനെ ചീഞ്ഞളിഞ്ഞ് കിടക്കണമെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ. അതിൽ നിന്ന് അവർക്കെന്തോ നേടാനുള്ളതുപോലെ. അതിന്റെയൊക്കെ പിന്നാമ്പുറ കളികൾ അന്വേഷിച്ചിറങ്ങിയാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയെന്ന് വരുക.

കൊടുങ്ങലൂർ പ്ലാന്റിന് കുറച്ച് കാലം മുൻപ് തീ പിടിച്ചിരുന്നു. താലപ്പൊലി കാലമായതുകൊണ്ടും രാത്രി മുഴുവൻ റോഡിൽ ആൾക്കാർ ഉണ്ടായതുകൊണ്ടും തീ ആളിപ്പടരുന്നതിന് മുൻപ് അണയ്ക്കാനായി. തൊട്ടപ്പൂറത്തെ കെട്ടിടത്തിൽ നിന്ന് ഡീസൽ ഒഴിച്ച് പ്ലാന്റിന് തീയിട്ടതായാണ് പ്രാധമിക അന്വേഷണത്തിൽ തെളിഞ്ഞത്. ആരായിരുന്നു അതിന്റെ പിന്നിൽ ?

വിഷയ ദാരിദ്ര്യം കാരണമോ മത്സരബുദ്ധി കാരണമോ, മുക്കിനും മൂലയ്ക്കും നടക്കുന്ന ഓരോ അപ്രധാനമായ കാര്യങ്ങളും വാർത്തയാക്കി പടച്ചുവിടുന്ന ടീ.വി.ചാനലുകാരും പത്രക്കാരുമൊക്കെ ഈ പ്ല്ലാന്റ് കണ്ടിട്ടില്ലേ ? ഉണ്ടെങ്കിൽത്തന്നെ എത്രപേർ ഇതൊരു റിപ്പോർട്ടാക്കിയിട്ടുണ്ട് ? (എന്റെ അറിവിൽ ഒരു പത്രം മാത്രം) എന്നെപ്പോലൊരു നിരക്ഷരൻ ബ്ലോഗിൽ എഴുതിയിട്ടാൽ, പരമാവധി 250 പേർ വായിച്ചെന്ന് വരും. അതുപോലല്ലല്ലോ നിങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം ടീവിയിൽ ഇതൊന്ന് കാണിച്ചാൽ, ഇതേപ്പറ്റി ഒരു സപ്ലിമെന്റ് ഇറക്കിയാൽ!! ഇതൊരു അവസരമാണ് മാദ്ധ്യമ സുഹൃത്തുക്കളേ. സാധിക്കുമെങ്കിൽ ചീഞ്ഞ് നാറിക്കൊണ്ടിരിക്കുന്ന ഈ സംസ്ഥാനത്തെ രക്ഷിക്കാൻ ഒന്നാഞ്ഞ് പിടിക്കൂ. അല്ലെങ്കിൽ, കവി പനച്ചൂരാൻ പാടിയത് പോലെ,

“ചത്തു ചത്തു പിരിഞ്ഞിടാമിനി,
തമ്മിൽ ഊതിയണച്ചിടാം,
തമ്മിൽ ഊതിയണച്ചിടാം.“

----------------------------------------------------------
ചിത്രങ്ങൾ :‌- ശ്രീജിത്ത് കൊടുങ്ങല്ലൂർ 
-------------------------------------------------------
കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റിയുള്ള യൂ ട്യൂബ് ലിങ്ക് 
-------------------------------------------------------
ചേർത്ത് വായിക്കേണ്ട മറ്റ് ലേഖനങ്ങൾ 

1. സുധീഷ് മേനോൻ - ഉത്തരകാലം

2. വി.പ്രഭാകരൻ - ഉത്തരകാലം

3. ബൈജു ജോൺ - മറുനാടൻ മലയാളി

4. ആർ.വി.ജി. മേനോന്റെ പ്രതികരണം - മലയാളം 

5. കെ.ബി.ജോയിയുടെ പ്രതികരണം - മലയാളം

6. പ്ലാന്റ് കാണാതെ പ്ലാന്റിനെതിരായി ഷിബു കെ.നായർ എഴുതിയതും, പിന്നീട് ലേഖനത്തിലെ പിഴവുകൾക്ക് കമന്റുകളിലൂടെ അദ്ദേഹം നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതുമായ ലേഖനം - (കൊടുങ്ങല്ലൂർ മോഡലിന്റെ അപാകത - മലയാളം.)

7. കൊടുങ്ങല്ലൂർ പ്ലാന്റിന്റെ അപാകതകളും അശാസ്ത്രീയതകളും ചൂണ്ടിക്കാണിക്കുന്നവർക്കും ഈ പ്ലാന്റിനേക്കാൾ ഭേദപ്പെട്ട മറ്റൊരു മാലിന്യസംസ്ക്കരണ രീതി ചൂണ്ടിക്കാണിക്കുന്നവർക്കും ഓരോ ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രീ. സുധീഷ് മേനോൻ എഴുതിയ ലേഖനം. 

8. 2013 ഫെബ്രുവരി 15ന്  മീഡിയ വൺ ചാനലിൽ കൊടുങ്ങലൂർ പ്ലാന്റിനെപ്പറ്റി വന്ന റിപ്പോർട്ട്.

Sunday 7 October 2012

വോൾഗാ തരംഗങ്ങൾ



ടി.എൻ.ഗോപകുമാറിന്റെ ‘വോൾഗാ തരംഗങ്ങൾ‘ എന്ന പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ്. ഇത് ആദ്യം പബ്ലിഷ് ചെയ്തത് നമ്മുടെ ബൂലോകം ബ്ലോഗിലാണ്. ഇപ്പോൾ ഇവിടെയും പകർത്തിയിടുന്നു. അഭിപ്രായങ്ങൾ ഇവിടെയോ നമ്മുടെ ബൂലോകത്തിലോ അറിയിക്കുമല്ലോ ?
--------------------------------------------------------------------

“എന്റെ കുട്ടിക്കാലത്ത് ഏറ്റെടുത്ത റഷ്യൻ അനുഭൂതികളുണ്ട്. ഈ സഞ്ചാരകൃതിയിൽ അതിന്റെ പരാമർശങ്ങൾ എനിക്കൊഴിവാക്കാനാവില്ല.“ എന്നു പറഞ്ഞാണ് ലേഖകൻ തന്റെ റഷ്യൻ യാത്രാവിവരണം ആരംഭിക്കുന്നത്. അദ്ദേഹത്തിന് മാത്രമല്ല, വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഉണ്ടാകും ഇപ്പറഞ്ഞ കുട്ടിക്കാലത്തെ റഷ്യൻ അനുഭൂതികൾ. ടി.എൻ.ഗോപകുമാറിന്റെ വോൾഗാ തരംഗങ്ങൾ എന്ന റഷ്യൻ യാത്രാവിവരണത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

സോവിയറ്റ് യൂണിയൻ തകരാനുള്ള കാരണമെന്താണ് ? സഞ്ചാരത്തിനിടയിലെ പ്രധാന അന്വേഷണമതാണ്. റഷ്യയിൽ കമ്മ്യൂണിസം അവസാനിച്ചെന്ന് പറയുന്നവർക്ക് തെറ്റുപറ്റി എന്നാണ് ഗോപകുമാർ അഭിപ്രായപ്പെടുന്നത്. അതിന് അദ്ദേഹത്തിന്റേതായ വിശദീകരണവും ഉണ്ട്. റഷ്യയിൽ ഇംഗ്ലീഷ് അറിയുന്നവർ വളരെക്കുറവാണ്, അറിയാമെങ്കിൽത്തന്നെ സംസാരിക്കുന്നവർ വിരളം. ക്രിയാപദം ഒഴിവാക്കി തട്ടിയും മുട്ടിയുമൊക്കെ സംസാരിക്കാൻ മനസ്സുകാണിക്കുന്ന ഓരോരുത്തരോടും സോവിയറ്റ് യൂണിയന്റെ തകർച്ചയെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയും ലേഖകൻ തിരക്കുന്നുണ്ട്. പാർട്ടിയോ, കമ്മ്യൂണിസ്റ്റ് ആശയമോ അല്ല പ്രശ്നമുണ്ടാക്കിയത്, ലെനിൻ അടക്കമുള്ള ചില മനുഷ്യരാണ് കാരണമെന്നാണ് പുതിയ റഷ്യൻ നേതൃത്വം പറയാതെ പറയുന്നത്. ഭാഷയടക്കം പലതും അടിച്ചേൽ‌പ്പിച്ചത് കാരണമായിട്ടില്ലേ ? പലതും തുറന്ന് പറയാൻ ജനങ്ങൾ മടിക്കുന്നു. അവർ ഭരണകൂടത്തിന്റെ ആൾക്കാരെ അക്ഷരാർത്ഥത്തിൽ പേടിക്കുന്നുണ്ട്. ആട്ടവും പാട്ടുമൊക്കെയായി ഒരു ഒത്തുചേരൽ വീണ്ടും ഉണ്ടാകുമെന്നും ‘ചരിത്രപരമായ തെറ്റ് ‘ തിരുത്തപ്പെടുമെന്നും കാത്തിരിക്കുന്നു അവർ. Why Russia ? നിങ്ങളെന്തിനാണ് റഷ്യപോലുള്ള ഒരു രാജ്യത്ത് വന്നതെന്ന് ചോദ്യം ലേഖകൻ നേരിടുന്നുണ്ട് ഒരിടത്ത്. Why not Russia ? I love Russia എന്ന് പറഞ്ഞാണ് രക്ഷപ്പെടുന്നത്.

ലെനിന്റെ ഇനിയും സംസ്ക്കരിക്കാത്ത ഭൌതികശരീരം കാണാൻ മുസോളിയത്തിൽ പോകുമ്പോൾ, എന്തിനീ ശരീരമിങ്ങനെ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന ചിന്ത, അങ്ങനൊരു കാര്യം അറിയുന്ന ഒരുപാട് പേരെപ്പോലെ തന്നെ അദ്ദേഹത്തിനുമുണ്ട്. ഉത്തരം പുസ്തകം തരുന്നുമുണ്ട്.

നമ്മൾ വിഡ്ഢികൾ, ഗാന്ധിജിയുടെ ശരീരം ലെനിന്റേത് പോലെ സൂക്ഷിച്ചിരുന്നെങ്കിൽ ടാജ് മഹാളിനേക്കാൾ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാമായിരുന്നെന്ന് പറയുന്നത് പരിഹാസത്തോടെ തന്നെയാണ്. ‘ലെനിനെ കാണാൻ മുസോളിയത്തിൽ എത്തുന്നവരേക്കാൾ കൂടുതൽ ആൾക്കാരുണ്ട് റെഡ് സ്ക്വയറിലെ ബസിലിക്കയിൽ. റെഡ് സ്ക്വയറിൽ കൃസ്‌തു വാഴുന്നു. കമ്മ്യൂണിസവും ക്രൈസ്തവതയും ഒന്നാണെന്ന് പറഞ്ഞവർക്ക് സ്തുതി.‘ നർമ്മബോധത്തോടെയാണ് പരുക്കനായ നേർക്കാഴ്ച്ചകളെ വരച്ചുകാട്ടിയിരിക്കുന്നതെന്ന് അവതാരികയിൽ പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നത് എത്രയോ ശരി.

തകർന്ന സോവിയറ്റ് യൂണിയനിൽ നിന്ന്, വയറ്റിപ്പിഴപ്പിനായി മറ്റ് രാജ്യങ്ങളിലേക്ക് മാംസവിൽ‌ക്കാൻ ചേക്കേറേണ്ട ഗതികേടുണ്ടായിട്ടുണ്ട് അന്നാട്ടിലെ പെൺകൊടികൾക്ക്. പക്ഷെ റഷ്യയിൽ എല്ലാ നൈറ്റ് ക്ലബ്ബുകളിലും കാണുന്ന നർത്തകികൾ അഭിസാരികൾ ആണെന്ന് ധരിക്കരുത്. മോസ്ക്കോ പോലുള്ള പ്രധാന നഗരങ്ങളിലെ ബാലെ സംഘങ്ങളിലെ നർത്തകികൾ പലരും ഒരു എക്സ്ട്രാ വരുമാനത്തിനായി നൈറ്റ് ക്ലബ്ബുകളിൽ ജോലി ചെയ്യുന്നെന്ന് മാത്രം. ബാലെ സംഘത്തിലെ നർത്തകികൾ ഭൂരിപക്ഷവും ബാലെയിൽത്തന്നെ നല്ലൊരു ഭാവിയ്ക്കായി കൊതിക്കുന്നു, കാത്തിരിക്കുന്നു. അവർക്ക് അതാണ് പ്രധാനം. അതിനായി അവർ ഹോളിവുഡ്ഡിൽ നിന്നുള്ള ക്ഷണങ്ങൾ പോലും നിരസിക്കുന്നു. തകർച്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോളും സ്വന്തം നാടിന്റെ സംസ്ക്കാരം അടിയറവ് പറയാത്ത നല്ലൊരു കൂട്ടം ജനങ്ങളെ ഇന്നും കാണാനാകും റഷ്യയിൽ.

ഭാഷകൊണ്ട് അകന്നുനിൽക്കുന്നെങ്കിലും അമേരിക്കയേക്കാൾ ഭേദം റഷ്യതന്നെയാണെന്ന് വേണം മനസ്സിലാക്കാൻ. ഭൂപടത്തിൽ ഇന്ത്യ എവിടെയെന്ന് കാണിച്ചുതരാൻ റഷ്യക്കാർക്ക് പറ്റിയെന്ന് വരും. അമേരിക്കക്കാർക്ക് അതിനാകുമെന്ന് ഉറപ്പൊന്നുമില്ല.

റഷ്യൻ വിവാഹത്തിന്റെ ചില രസകരമായ മുഹൂർത്തങ്ങൾ, അത് കണ്ടിട്ട് അത്തരത്തിലാണെങ്കിൽ കല്യാണം തന്നെ കഴിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അഭിപ്രായപ്പെടുന്ന സഹസഞ്ചാരികളായ നികേഷും(റിപ്പോർട്ടർ-നികേഷ് കുമാർ തന്നെയാകണം) സന്തോഷ് ജോർജ്ജും(കുളങ്ങര തന്നെ), സംഗീതത്തേയും കലാരൂപങ്ങളേയും ചെസ്സ് കളിയേയും സ്നേഹിക്കുന്ന ജനങ്ങൾ, എപ്പോഴും ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന റഷ്യൻ പെണ്ണുങ്ങൾ, മദ്യപിക്കുന്ന സമയത്തല്ലാതെ ഒരാവശ്യം ഉണ്ടെങ്കിൽ കൂടെ മന്ദഹസിക്കാത്ത പുരുഷന്മാർ, പീറ്റർ ചക്രവർത്തിയുടെ ദീർഘവീക്ഷണം ഇന്നത്തെ റഷ്യയ്ക്ക് നൽകിയിരിക്കുന്ന ഗുണഗണങ്ങൾ, പെട്രോഗ്രാഡ് ലെനിൻ‌ഗ്രാഡ് എന്നിങ്ങനെയൊക്കെ പലവട്ടം പേര് മാറ്റപ്പെട്ട സെന്റ് പീറ്റേർസ്‌ബർഗ്ഗിനെപ്പറ്റി നാട്ടുകാർ പറയുന്ന തമാശകൾ, എന്നിങ്ങനെ ഒരുപാട് വ്യത്യസ്തമായ വിശേഷങ്ങളുണ്ട് 14 അദ്ധ്യായങ്ങളിലായി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 95 പേജുള്ള ഈ സഞ്ചാര സാഹിത്യകൃതി 2011ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 

റഷ്യയിൽ ജനസംഖ്യ വല്ലാതെ കുറഞ്ഞുവരുന്നതുകൊണ്ട് രണ്ടിലധികം കുട്ടികളുള്ളവർക്ക് ഭരണകൂടത്തിന്റെ വക ഒരുപാട് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. റോഡിലൂടെ മൂന്ന് കുട്ടികളുമായി പോകുന്ന ദമ്പതികളെ അസൂയയോടെയാണ് മറ്റുള്ളവർ നോക്കുന്നത്. അച്ഛനമ്മമാർ പാർട്ടിക്കാരാണെങ്കിൽ ആനുകൂല്യങ്ങളുടെ കാര്യം കുറേക്കൂടെ കേമമാണത്രേ! പോളണ്ടിലാകട്ടെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിക്കഴിഞ്ഞാൽ പിന്നെ അച്ഛനമ്മമാർ രണ്ട് കൊല്ലം ജോലി ചെയ്യണ്ട. ചിലവെല്ലാം സർക്കാരിന്റെ വക !!

ഗ്ലാസ്‌നോസ്റ്റ് എന്നാൽ 30 എം.എൽ, പെരിസ്‌ട്രോയിക്ക എന്നാൽ 60 എം.എൽ. എന്നിങ്ങനെയുള്ള ചില മദ്യപാന തമാശകളും, റഷ്യക്കാർ ഭയങ്കര മദ്യപാനികളാണെന്ന കിംവദന്തി പൊളിച്ചടുക്കുന്ന കണക്കുകളും യാഥാർത്ഥ്യങ്ങളുമൊക്കെ പുസ്തകം പങ്കുവെക്കുന്നുണ്ട്. റഷ്യക്കാർ എല്ലായ്പ്പോഴും വോഡ്‌ക്ക വാങ്ങാനായി ക്യൂ നിൽക്കുകയാണെന്നതാണ് കിംവദന്തി. കേരളത്തിലെ ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് മുന്നിലുള്ള നീണ്ടനിരകളും, ഓരോ പ്രാദേശീയ ആഘോഷങ്ങൾ കഴിയുമ്പോളും പുറത്തുവരുന്ന കോടികളുടെ കണക്കുകളും, ലോകമെമ്പാടും എത്തരത്തിലാണാവോ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ?!

യാത്രാന്ത്യത്തിൽ അധികം സഞ്ചാരികൾക്കൊന്നും ഉണ്ടാകാത്ത ഒരു ചിന്ത ഉത്ഭവിക്കുന്നുണ്ട് ലേഖകനിൽ. “ഈ യാത്രയിൽ എന്തുനൽകി ? എന്തുനേടി ?“ എസ്‌ക്കലേറ്ററിൽ സഞ്ചരിക്കുമ്പോൾ തൊട്ടടുത്ത് നിന്ന യുവതിക്ക് പരുക്കുപറ്റാൻ കാരണക്കാരനായതിൽ വീണ്ടും വീണ്ടും ദുഃഖിക്കുന്നു യാത്രികൻ. പരസ്പരം സ്നേഹം കൈമാറാനുള്ള അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി എന്നത് തന്നെയാണ് നേട്ടം. ഏതൊരു സഞ്ചാരിയും അനുകരിക്കേണ്ട കാര്യമാണത്.

റഷ്യയെപ്പറ്റി കുറേനാൾ മുൻപ് വായിച്ച ബോബി അലോഷ്യസിന്റെ ‘സ്വപ്നം നിലച്ച റഷ്യയിൽ‘എന്ന പുസ്തകത്തിലെ പല രംഗങ്ങളും വോൾഗാ തരംഗങ്ങൾ വായിച്ചപ്പോൾ മുന്നിലോടിയെത്തി. ബോബിയുടേത് ഒരു അത്‌ലറ്റ് എന്ന നിലയ്ക്കുള്ള അനുഭവങ്ങൾ കൂടെ പങ്കുവെക്കുന്ന പുസ്തകമായിരുന്നു. ഇനിയൊരു റഷ്യൻ സഞ്ചാരസാഹിത്യം വായിക്കുന്നുണ്ടെങ്കിൽ അത് ‘ഫിനിക്സ് പക്ഷിയായി സോവിയറ്റ് യൂണിയൻ‘ എന്ന തലക്കെട്ടുള്ള ഒന്നാകണമെന്ന് ഞാനാഗ്രഹിക്കുന്നു. കാരണം, ശ്രീ.ഗോപകുമാറിന് കിട്ടിയിരുന്നത് പോലെതന്നെ സൌജന്യമായി വായിക്കാൻ കിട്ടിയിരുന്ന സോവിയറ്റ് യൂണിയൻ, സ്പുട്ട്‌നിക്ക് എന്നീ പുസ്തകങ്ങളോടുള്ള മമതയും അത് എത്തിച്ചുതന്നിരുന്ന ആ രാഷ്ട്രത്തോളുള്ള സ്നേഹവും തന്നെ.

വാൽക്കഷണം:‌- റഷ്യൻ നാടോടിക്കഥകൾ എന്ന തടിയൻ ബൈന്റുള്ള പുസ്തകം കൈമോശം വന്നിട്ട് നാളേറെയായി. പക്ഷെ, അതിൽ നിറഞ്ഞുനിന്നിരുന്ന ഇവാൻ എന്ന യുവാവിന്റെ കഥകൾ നിറം മങ്ങാതെ മനസ്സിലിപ്പോഴുമുണ്ട്. എന്നാലും അതൊന്നുകൂടെ വായിക്കണമെന്ന് തോന്നുന്നു ഇപ്പോൾ.


.
.

Wednesday 26 September 2012

നിധി


റങ്കികൾക്കും ഇംഗ്ലീഷുകാർക്കും ലന്തക്കാർക്കുമൊക്കെ മുന്നേ യവനരും മിസിറികളും, കപ്പലോടിച്ച് കയറിവന്ന തുറമുഖത്തിന്റെ കവാടത്തിലുള്ള ഒരു തുണ്ട് ഭൂമി. കാലചക്രം ഉരുണ്ടുരുണ്ട് ഒരുവഴിക്കായപ്പോൾ അതയാളുടെ പൂർവ്വികരുടെ കൈവശം ചെന്നുചേർന്നു; പിന്നീട് അയാളിലേക്കും. മുസരീസ് തുറമുഖമെന്നാണ് ആ സമുദ്ര കവാടത്തിന്റെ പഴയ പേര്. ഇപ്പോൾ മുനമ്പം ഹാർബർ എന്നറിയപ്പെടുന്നു.

അയാൾ ആർക്കിയോളജിക്കാരനൊന്നുമല്ല, പക്ഷെ, ചില കിളച്ചുമറിക്കൽ ഏതൊരാളുടെ ജീവിതത്തിലും എന്നെങ്കിലും ആവശ്യമായി വരുമല്ലോ ? ആർക്കിയോളജിക്കാർ അല്ലാത്തവർക്ക്, കിളക്കാൻ ബെസ്റ്റ് JCB തന്നെ.

കിളക്കാൻ തുടങ്ങുന്നതിന് മുന്നേ, എന്തെങ്കിലും നിധി കിട്ടിയാലോ എന്നൊരു ചിന്ത മനസ്സിലുണ്ടായെന്നത് സത്യം. മേൽ‌പ്പറഞ്ഞ വിദേശികളുടെ പായ്‌ക്കപ്പലുകളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് അബദ്ധത്തിൽ ഒഴുകിപ്പോയത്, അല്ലെങ്കിൽ പിടിച്ചടക്കാൻ വന്നവർ തമ്മിലോ നാട്ടുകാരുമായോ ഉണ്ടായ ഏറ്റുമുട്ടലുകൾക്കിടയിൽ കടലേറ്റ് വാങ്ങിയത് കരയ്ക്കടിഞ്ഞ് മണ്ണിലൊളിച്ചത്. അതുമല്ലെങ്കിൽ കടൽക്ഷോഭത്തിൽ തകർന്നുപോയ കപ്പലുകളിലൊന്നിൽ നിന്ന് മണ്ണിലടിഞ്ഞത്. നിധി എന്തായാലും നിധി തന്നെ. പോയവൻ നിർഭാഗ്യവാൻ, കിട്ടുന്നവൻ ഭാഗ്യവാൻ.

പക്ഷെ, ഇക്കാലത്ത് നിധി കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല. സർക്കാരിനെ ഏൽ‌പ്പിക്കാതെ പറ്റില്ല. ചെറിയൊരു ശതമാനം സ്ഥലമുടമയ്ക്കും കിട്ടും. ഒരു കുടം നിറയെ സ്വർണ്ണനാണയങ്ങളാണെങ്കിൽ രക്ഷപ്പെട്ടു.  സ്വർണ്ണത്തിന്റെ വില അമ്മാതിരി പോക്കല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാരിനെ അറിയിക്കാതെ മുഴുവനുമായി മുക്കിയാലോ ? യവനന്റേയോ മിസിറിയുടേയോ പരന്ത്രീസുകാരന്റേയോ ഒക്കെ അക്കാലത്തെ മുദ്രകളുള്ള സ്വർണ്ണനാണയങ്ങളാണെങ്കിൽ, കളവ് സ്വർണ്ണം വാങ്ങുന്നവൻ പോലും വിലയ്ക്കെടുക്കില്ല. തലപോകുന്ന കേസാണ്. അല്ലെങ്കിൽ‌പ്പിന്നെ അടയാളമെല്ലാം നശിപ്പിക്കാൻ പാകത്തിന് ഉരുക്കിയെടുക്കണം. ഉരുക്കാനുള്ള ശ്രമത്തിനിടയിലും പിടിക്കപ്പെടാം.

ശതമാനമെങ്കിൽ ശതമാനം. കിട്ടുന്നത് കൊണ്ട് സന്തോഷിക്കുക തന്നെ. വിവരം സർക്കാരിൽ അറിയിക്കാം. കിട്ടാത്ത നിധിയ്ക്ക് വേണ്ടിയുള്ള മനോവ്യാപാരത്തോടൊപ്പം കിളച്ചുമറിക്കലും പുരോഗമിച്ചുകൊണ്ടിരുന്നു. കണ്ണിമവെട്ടാതെ, വെള്ളം കുടിക്കാൻ പോലും പോകാതെ പരിസരത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു. കണ്ണ് തെറ്റുന്ന നേരത്താണ് JCBയുടെ യന്ത്രക്കൈയ്യിൽ സ്വർണ്ണക്കുടം തടയുന്നതെങ്കിലോ ? JCB പ്രവർത്തിപ്പിക്കുന്നയാൾ അത് അടിച്ച് മാറ്റിയാൽ, പോയില്ലേ എല്ലാം ?

ആകാംക്ഷയുടെ നെടുനീളൻ മണിക്കൂറുകൾ. അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. JCB യുടെ യന്ത്രക്കൈകളിൽ നിന്ന് സ്വർണ്ണവർണ്ണത്തിൽ അതൂർന്നു വീണു. JCB പ്രവർത്തിപ്പിക്കുന്നയാൾ വെട്ടിത്തിരിഞ്ഞ് നോക്കി. ആരൊക്കെ കണ്ടു, ആരൊക്കെ കണ്ടില്ല എന്നതാകാം അയാളുടെ കണ്ണുകൾ പരതുന്നത്. രക്ഷയില്ല മകനേ; ഞാൻ, മനക്കോട്ടയും കെട്ടി ഇത്രയും നേരം കാത്തുനിന്നിരുന്ന ഈ കശ്‌മലൻ കണ്ടുകഴിഞ്ഞിരുന്നു. നിനക്കത് ഒറ്റയ്ക്ക് അനുഭവിക്കാൻ യോഗമില്ല.

JCB നിന്ന് കിതയ്ക്കുന്നു. ഓടിച്ചെന്ന് കുഴിയിലേക്ക് നോക്കി. മദ്ധ്യാഹ്ന സൂര്യന്റെ വെയിലേറ്റ് നിധിയതാ വെട്ടിത്തിളങ്ങുന്നു. കണ്ണുകളെ വിശ്വസിക്കാൻ പ്രസായപ്പെട്ട് കുറച്ചുനേരം നിന്നു. മാർക്കറ്റ് നിലവാരം വെച്ച് വില നിർണ്ണയിച്ചെടുക്കണമെങ്കിൽ, എത്രത്തോളമുണ്ട് അതെന്ന് ആദ്യം കണക്കെടുക്കണം. കുഴിച്ചുകൊണ്ടിരിക്കുന്ന ഭാഗം കൂടുതൽ വ്യാസത്തിലാക്കാൻ നിർദ്ദേശം നൽകി. അതങ്ങനെ പരന്ന് കിടക്കുകയാണ്. പണ്ടെങ്ങോ അവിടെയുണ്ടായിരുന്ന ഒരു പഴയ കെട്ടിടത്തിന്റെ അടിത്തറ മുഴുവനുമായിട്ടാണ് അതുറങ്ങിക്കിടക്കുന്നത്. അതുപക്ഷേ, തുറമുഖം കടന്നുവന്ന വിദേശികളുടേതല്ല എന്നുറപ്പ്. കാരണവന്മാരുടെ ആരുടേയോ സമ്പാദ്യമാകാനേ തരമുള്ളൂ. വരും തലമുറയ്ക്ക് അവരുടെ വക വിലപിടിച്ച ഒരു സമ്മാനം.

കൃത്യമായ കണക്കെടുക്കണം. അതിനായി സുരക്ഷിതമായി അതിനെയൊന്ന് തടുത്ത് കൂട്ടേണ്ടത് ആവശ്യമാണ്. പുരയിടത്തിന്റെ ഒരു ഭാഗം, കിതപ്പ് മാറാതെ നിൽക്കുന്ന JCB തന്നെ വൃത്തിയാക്കിയെടുത്തു. ഫോണിൽ വിളിച്ച് പറഞ്ഞപാടെ നിസ്സാന്റെ ടിപ്പർ ലോറിയൊരെണ്ണം സൈറ്റിലെത്തി. യന്ത്രക്കൈകൾക്ക് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു പിന്നീടങ്ങോട്ട്. ടിപ്പറിലേക്ക് JCB കോരിയിട്ടതൊക്കെയും സുരക്ഷിതമായി കൂന്നുകൂട്ടിയിടപ്പെട്ടു. വെയിലേറ്റ് അത് വീണ്ടും വെട്ടിത്തിളങ്ങി, കണ്ടുനിന്നവരുടെയൊക്കെ കണ്ണ് മഞ്ഞളിപ്പിക്കും വിധം.

കണക്കെടുപ്പ് പൂർത്തിയായി. 15 ടിപ്പർ ലോഡ് നിറയെയുണ്ട് നിധി. ഇനി മാർക്കറ്റ് നിലവാരം വെച്ച് ഗുണിച്ചെടുക്കണം. ലോഡ് ഒന്നുക്ക് 5000 രൂപ വെച്ച് കൂട്ടിയാൽ 75000 രൂപയോളം വരും നിധിയുടെ മാർക്കറ്റ് വില. സ്വർണ്ണത്തിന് മാത്രമല്ലല്ലോ മണലിനും ഇപ്പോൾ പൊന്നുവിലയല്ലേ ?

Tuesday 18 September 2012

മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല

മാലിന്യസംസ്ക്കരണ വിഷയത്തിൽ വിദ്യാലയങ്ങളിലൂടെ ഒരു ശ്രമം നടത്തിയാലോ ? നിസാർ സാറും ഹരിസാറും മുൻ‌കൈ എടുക്കുന്നു. എല്ലാ അദ്ധ്യാപകരും ചേർന്ന് ആഞ്ഞുപിടിച്ചാൽ അൽ‌പ്പമെങ്കിലും വ്യത്യാസം ഉണ്ടാക്കിയെടുക്കാനാവും.

പുതിയ ലേഖനം, ‘മാലിന്യ സംസ്ക്കരണം ഒരു കീറാമുട്ടിയല്ല‘. ലേഖനം വായിക്കണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മാത്സ് ബ്ലോഗ് വരെ പോകേണ്ടി വരും.

Wednesday 5 September 2012

എല്ലാ ഗുരുക്കന്മാർക്കും കൂപ്പുകൈ

ലയാളത്തോട് അടുപ്പിച്ചു നിർത്തിയ സുധ ടീച്ചർ, കരുണ ടീച്ചർ, പൂയപ്പിള്ളി തങ്കപ്പൻ സാർ....

ചരിത്രത്തിനോട് മുഖം തിരിക്കാതിരിക്കാൻ സഹായിച്ച ധർമ്മരത്നം സാർ, പത്മജാക്ഷി ടീച്ചർ....

കണക്കിന്റെ ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷിച്ച ചന്ദ്രമേനോൻ സാർ, രഞ്ജൻ സാർ, ഗീത ടീച്ചർ....

ഇംഗ്ലീഷ് ക്ലാസ്സുകളിൽ മുടങ്ങാതെ കയറാൻ മരുന്നിട്ട ശശിധരൻ സാർ, ഗിൽബർട്ട് സാർ....

ബയോളജിയെ സ്നേഹിക്കാൻ പഠിപ്പിച്ച വിജയൻ മാഷ്, ജയകുമാരി ടീച്ചർ....

ഹിന്ദിയോട് താൽ‌പ്പര്യം ഉണ്ടാക്കിത്തന്ന സത്യശീലൻ മാഷ്, പത്മാവതി ടീച്ചർ, ഇന്ദിര ടീച്ചർ....

കർണ്ണാട്ടിൿ സംഗീതം പഠിപ്പിച്ച വെങ്കിടേശ്വരൻ മാഷ്....

ഫിസിക്സ് എന്താണെന്ന് മനസ്സിലാക്കിത്തന്ന രാജൻ സാർ, സുകുമാരൻ സാർ, ഗീത ടീച്ചർ, കേശവൻ വെള്ളിക്കുളങ്ങര സാർ....

ഒരച്ഛൻ മക്കളെ ചേർത്തു പിടിക്കുന്നത് പോലെ ആറ് സെമസ്റ്ററോളം ഒപ്പം നിന്ന ഡോ:ശശികുമാർ സാർ....

ക്ലാസ്സ് മുറികളിൽ പഠിപ്പിക്കാതെ തന്നെ ജീവിത പാഠങ്ങൾ നെഞ്ചോട് ചേർത്തുതന്ന പിള്ള സാർ, ആർ.പി.ആർ സാർ....

വളയം പിടിക്കാൻ പഠിപ്പിച്ച് തന്ന ജോർജ്ജ് ആശാൻ, മണി ആശാൻ....

പിന്നെ ലീല ടീച്ചർ, ജിമ്മി സാർ, ഹാരിസ് സാർ, കാർമൽ സിസ്റ്റർ, ഡോ:രാധാകൃഷ്ണൻ സാർ, ഡോ:കൃഷ്ണൻ സാർ, ഡോ:ആന്റണി സാർ....

അങ്ങനെയങ്ങനെ, പേരും പാഠ്യവിഷയവും ഒന്നും എടുത്ത് പറഞ്ഞാലും ഇല്ലെങ്കിലും മനസ്സിലിന്നും പച്ചപിടിച്ച് നിൽക്കുന്ന എല്ലാ ഗുരുക്കന്മാർക്കും......ഈ അദ്ധ്യാപക ദിനത്തിൽ....

നിരക്ഷരനായിപ്പോയ ഒരു ശിഷ്യന്റെ കൂപ്പുകൈ.
...
..
.

Tuesday 14 August 2012

വേണം സ്വാതന്ത്ര്യം !!


മായം കലർന്ന ഭക്ഷ്യവസ്തുക്കളിൽ നിന്ന്,
വിഷമടിച്ച് വീർപ്പിച്ച കായ്‌കനികളിൽ നിന്ന്,
കോളിഫോം കലർന്ന കുടിവെള്ളത്തിൽ നിന്ന്,
അഗാധ ഗർത്തങ്ങളുള്ള പാതകളിൽ നിന്ന്,
ദാരിദ്ര്യ രേഖയുടെ അടിയിൽ നിന്ന്,
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാലിന്യങ്ങളിൽ നിന്ന്,
വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന്,
പൊട്ടാനിരിക്കുന്ന അണകളിൽ നിന്ന്,
കൊലവിളിക്കുന്ന കൊട്ടേഷൻ സംഘങ്ങളിൽ നിന്ന്,
മുച്ചൂടും മുടിക്കുന്ന അഴിമതിക്കാരിൽ നിന്ന്,
രാഷ്ട്രസ്നേഹമില്ലാത്ത 'രാഷ്ട്രീയ'ക്കാരിൽ നിന്ന്,
ഹർത്താലെന്ന ബന്ധനത്തിൽ നിന്ന്,
ജാതി-മത കോമരങ്ങളിൽ നിന്ന്,
അതിരുകടന്ന പാർട്ടി സ്നേഹത്തിൽ നിന്ന്,
അലിവൊട്ടുമില്ലാത്ത ആൾദൈവങ്ങളിൽ നിന്ന്,
ധാർമ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മാദ്ധ്യമങ്ങളിൽ നിന്ന്,
ഇന്നാഘോഷിക്കുന്ന നിസ്സഹായതയിൽ നിന്ന്,

വേണം സ്വാതന്ത്ര്യം, വേണം സുസ്വാതന്ത്ര്യം.
..
..

Thursday 2 August 2012

വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ

മാലിന്യസംസ്ക്കരണം എന്ന വിഷയം അധികാരി വർഗ്ഗത്തിന് ഇപ്പോഴും വലിയ കീറാമുട്ടിയായിത്തന്നെ നിൽക്കുകയാണ്. ഇന്ന് വിളപ്പിൽശാല പ്ലാന്റിലേക്ക് മാലിന്യങ്ങൾ കടത്തിവിട്ട് നിയമ വാഴ്ച്ച നടപ്പിലാക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷനും, ജീവൻ കൊടുത്തും ആ ശ്രമം തടയുമെന്ന് സമര സമിതിക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യത്തിൽ മാലിന്യസംസ്ക്കരണം അത്ര വലിയ കീറാമുട്ടിയൊന്നുമല്ല്ല. ജനങ്ങളെ ബോധവൽക്കരിക്കുകയും, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുകയും ചെയ്താൽപ്പിന്നെ ബാക്കിയുള്ളത് പ്ലാസ്റ്റിക്കും പേപ്പറും അതുപോലുള്ള ചീഞ്ഞ് നാറി പ്രശ്നങ്ങൾ ഉണ്ടാക്കാത്ത മാലിന്യങ്ങളും മാത്രമാണ്. ഫ്ലാറ്റിൽ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവർ മാലിന്യസംസ്ക്കരണം എപ്രകാരം നടപ്പാക്കുന്നു എന്നതിനെപ്പറ്റി മുൻപ് ഒരു ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതാണ്. ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവന് സ്വന്തം മാലിന്യം സംസ്ക്കരിക്കാൻ മറ്റുള്ളവന്റെ പുരയിടത്തേയോ പൊതുനിരത്തിനേയോ ആശ്രയിക്കേണ്ട ആവശ്യമില്ല, പുഴകളേയും കടലിനേയും മലിനമാക്കേണ്ടതുമില്ല. സമയം ഇനിയും വൈകിയിട്ടില്ല. സമഗ്രമായ ബോധവൽക്കരണ പദ്ധതിയിലൂടെയും ചിലവ് കുറഞ്ഞ മാർഗ്ഗങ്ങളിലൂടെയും മാലിന്യ പ്രശ്നങ്ങൾ തുടച്ച് നീക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. മുൻ‌കൈ എടുക്കേണ്ടത് ഭരണകൂടം തന്നെയാണ്. ജനങ്ങൾ സഹകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാലിന്യങ്ങൾ കാരണം, ഇക്കൊല്ലം പകർച്ചവ്യാധികൾ കാര്യമായ തോതിൽ ആർത്തുപിടിച്ചില്ല എന്നുള്ളത് ഒരു നേട്ടമായിട്ട് ആരോഗ്യവകുപ്പടക്കം ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. പെയ്യാതെ പോയ മഴയ്ക്കുള്ളതാണ് ആ നേട്ടത്തിന്റെ ക്രെഡിറ്റ്. അത് മറക്കരുത്.

പറയാൻ ഉദ്ദേശിച്ച വിഷയം ഇതല്ല, പക്ഷെ ഇതുമായി ബന്ധമുള്ള ഒന്നാണ്. മേൽ‌പ്പറഞ്ഞ മാലിന്യപ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ അതിലേക്ക് മുതൽക്കൂട്ടാകുന്ന ‘ഫ്ലക്സ് ബോർഡുകൾ‘ എന്നൊരു വില്ലൻ കൂടെ അവതരിച്ചിട്ട് നാളുകൾ ഏറെയായി. ഫ്ലക്സ് ബോർഡുകൾ ഉപയോഗം കഴിഞ്ഞതിനുശേഷം മാത്രമല്ല, ഉപയോഗം തുടങ്ങുന്നത് തന്നെ പൊതുജനത്തിന് ശല്യമായിട്ടാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രധാന പാതയോരങ്ങളിലും ടെലഫോൺ പോസ്റ്റുകളിലും വൈദ്യുത പോസ്റ്റുകളിലും മരങ്ങളിലുമൊക്കെ കാണുന്ന ഫ്ലക്സ് ബോർഡുകൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെത്തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് നിൽക്കുന്നത്. ഫ്ലക്സ് ബോർഡുകളുടെ ശല്യം പാതകളിലേയും നാലുവഴികളിലേയും തിരക്കിന് നേരിട്ടുള്ള അനുപാതത്തിലാണ്. തിരക്ക് കൂടുതലുള്ളയിടത്ത് ഫ്ലക്സ് ശല്യം കൂടുമെന്ന് സാരം. നഗരത്തിലെ പല നടപ്പാതകളിലും തലയിൽ ഇടിക്കുന്ന ഉയരത്തിലും, വഴി തന്നെ മുടക്കുന്ന വിധത്തിലും ഫ്ലക്സ് ബോർഡുകൾ പോർവിളി നടത്തുന്നു.

ഇടതുവശത്ത് പറിഞ്ഞ് കിടക്കുന്ന ഫ്ലക്സ് മുന്നിൽ വേറേയും. നടവഴി ഏത് ?
വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, രാഷ്ട്രീയക്കാർ, വ്യക്തിഗത താൽ‌പ്പര്യക്കാർ, ടീവീ സീരിയലുകാർ, സിനിമാ പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ  എന്നിങ്ങനെ എല്ലാവരുമുണ്ട് റോഡിൽ ഫ്ലക്സ് ബോർഡുകൾ നിരത്തി ജനങ്ങളെ പൊറുതിമുട്ടിക്കുന്നവരുടെ കൂട്ടത്തിൽ.

കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ നടപ്പാത.

KSRTC ജട്ടിക്ക് സമീപത്തെ ബസ് സ്റ്റാൻഡിന് മുന്നിൽ കീറിപ്പറിഞ്ഞ് പറക്കുന്ന ഫ്ലക്സ്.

നടവഴിയും റോഡും കൈയ്യേറിയ മറ്റൊരു ഫ്ലക്സ് ബോർഡ്.
എന്നിരുന്നാലും ഒരു ഒന്നാം സ്ഥാനം ആർക്കെങ്കിലും കൊടുക്കണമെങ്കിൽ, അത് കിട്ടുക രാഷ്ട്രീയക്കാർക്ക് തന്നെയായിരിക്കും. എം.എൽ.എ, മന്ത്രി, എം.പി, എന്നിങ്ങനെ അധികാരക്കസേരകളിൽ ഇരിക്കുന്നവർ അന്നും ഇന്നും അവരവരുടെ ഫണ്ടുകളിൽ നിന്ന് റോഡ് പണിക്കും, കെട്ടിടം പണിക്കും മറ്റ് പൊതുക്കാര്യങ്ങൾക്കുമൊക്കെയായി തുക ചിലവഴിക്കാറുണ്ട്.  ഫ്ലക്സ് സമ്പ്രദായം വന്നതിനുശേഷം ഇങ്ങനെ ചിലവഴിക്കുന്ന തുകകളുടെ വലിപ്പവും അത് സ്വന്തം ഫണ്ടിൽ നിന്ന് അനുവദിച്ച നേതാവിന്റെ കൂറ്റൻ ചിത്രവും അടങ്ങുന്ന ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗ്രാമപ്രദേശങ്ങൾ മുതൽ നഗരം വരെയുള്ള ഇടവഴികളെല്ലാം. ഓരോ പഞ്ചായത്തിന്റേയും മെമ്പർ‌മാരുടെ പേരിൽ‌പ്പോലും ഇത്തരം ഫ്ലക്സ് ബോർഡുകൾ എല്ലാ മുക്കിലും മൂലയിലും കാണാനാവും. എം.എൽ.എ. /എം.പി. ഫണ്ടിൽ നിന്നൊക്കെ തുക ചിലവഴിക്കുന്നത് ജനപ്രതിനിധികളുടെ കടമ മാത്രമാണ്. അതിന്റെ പേരിൽ ജനത്തെ ഇത്തരത്തിൽ ദ്രോഹിക്കാൻ ആരും അവർക്ക് അവകാശം കൊടുത്തിട്ടില്ല. ചെയ്ത കാര്യങ്ങൾ ഒക്കെ ജനദ്രോഹപരമായി ഇങ്ങനെ കൊട്ടിഘോഷിക്കുന്നതിൽ എന്ത് മഹത്വമാണുള്ളത് ? ഇലക്ഷൻ കാലത്ത് സ്ഥാനാർത്ഥികളുടെ ഫ്ലക്സുകൾ നിരോധിച്ചുകൊണ്ടുള്ള നടപടി വന്നതുകൊണ്ട് കുറച്ചെങ്കിലും ആശ്വാസമുണ്ട്. പക്ഷെ അതിന്റെ പ്രതികാരമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികൾ ഫ്ലക്സ് ബോർഡുകൾ നിരത്തിക്കൊണ്ടിരിക്കുന്നത്.

‘നോ എൻ‌ട്രി‘ ട്രാഫിക് ബോർഡ് മറച്ചുകൊണ്ട് മെട്രോ റെയിൽ അഭിനന്ദനങ്ങൾ !
എറണാകുളത്ത് പൊതുവഴികളെ വീർപ്പുമുട്ടിക്കുന്ന അത്തരം ചില ഫ്ലക്സ് ബോർഡുകളിൽ നിറഞ്ഞ് നിൽക്കുന്നത് മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയും, കേന്ദ്രമന്ത്രി പ്രൊ:കെ.വി.തോമസും സ്ഥലം എം.എൽ.എ.ആയ ശ്രീ.ഹൈബി ഈഡനുമാണ്. കേന്ദ്രസർക്കാർ മെട്രോ റെയിലിന് അനുമതി നൽകിയ ദിവസം വൈകീട്ട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ ഫ്രക്സ് ബോർഡുകൾ പലതും ട്രാഫിക്ക് ബോർഡുകളെപ്പോലും മറച്ചുകൊണ്ടാണ് നിൽക്കുന്നത്. അതൊക്കെ മെട്രോ റെയിൽ പണി കഴിയുന്നത് വരെ അവിടെത്തന്നെ നിന്നെന്നും വരാം. അതിനിടയ്ക്ക് ഇനിയും ഉണ്ടാകാം നേട്ടങ്ങളുടെ പട്ടിക. അതിന്റെ ഒക്കെയും ഫ്ലക്സ് എവിടെ നിരത്തും ? എന്റെ ഒരു സ്ഥിരം റൂട്ടായ വൈപ്പിൻ കരയിലേക്ക് കടന്നാൽ സ്ഥലം എം.എൽ.എ. ആയ ശ്രീ. എസ്.ശർമ്മയുടെ ഫ്ലക്സുകളാണ് മേൽ‌പ്പറഞ്ഞ രാഷ്ട്രീയക്കാർക്കൊപ്പം മത്സരിച്ച് നിൽക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിന്റെ ഇടവഴികളിലേക്കെത്തിയാൽ മെമ്പർ‌മാരുടേതടക്കം നിരവധി ഫ്ലക്സുകൾ വേറെയുമുണ്ട്. മണ്ഡലത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഫ്ലക്സ് ബോർഡുകളിൽ അടിച്ച് പ്രദർശിപ്പിക്കരുതെന്ന് പറയാനുള്ള ആർജ്ജവം നേതാക്കന്മാർ ഓരോരുത്തരും കാണിക്കണം. ‘ഇക്കാലത്ത് രാഷ്ട്രീയപ്രവർത്തനം എന്ന് വെച്ചാൽ കൂടുതലും പരിസ്ഥിതി പ്രവർത്തനമാണ് ’ എന്നുപറഞ്ഞ ശ്രീ. ഹൈബി ഈഡനെപ്പോലുള്ള യുവ നേതാക്കന്മാർ ഇത്തരത്തിലുള്ള ഫ്ലക്സ് പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യത്തിൽ മാതൃക കാണിക്കണമെന്ന് അപേക്ഷിക്കുന്നു.

ഫാർമസി ജങ്‌ഷനിലെ ഫ്ലക്സ് കൂമ്പാരം. ഇടത്തേക്ക് തിരിഞ്ഞാൽ ബാനർജി റോഡ്.
കൈയ്യിൽ പണമുള്ള ഏതൊരു സ്വകാര്യവ്യക്തിക്കും തെരുവുനീളെ ഫ്ലക്സ് പോസ്റ്ററുകൾ നിരത്താമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മഴവിൽ മനോരമ ചാനലിൽ ‘മികവ് തെളിയിച്ച് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ‘ (അത്രേയുള്ളൂ, അതിനപ്പുറം ഒന്നുമില്ല) വൈപ്പിൻ കരയുടെ അഭിമാനതാരമായ ഒരു യുവ ഗായികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ സൂചി കുത്താൻ ഇടമില്ലാത്ത ഞങ്ങളുടെ ആ ദ്വീപിലെ എല്ലാ പ്രധാന സ്റ്റോപ്പുകളിലും നിറഞ്ഞുനിൽക്കുന്നു. സ്ഥാപനങ്ങളുടേയും മറ്റും സ്ഥിരമായി നാട്ടിനിർത്തുന്ന ബോർഡുകൾക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ കൊല്ലാകൊല്ലം നിശ്ചിത തുക അടക്കേണ്ടതുണ്ട്. പക്ഷെ, വഴിവക്കിലെ പോസ്റ്റുകളിൽ തൂക്കപ്പെടുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന് അങ്ങനൊരു വരുമാനവും സർക്കാരിന് കിട്ടുന്നില്ല എന്നതാണ് വിരോധാഭാസം. ഏതെങ്കിലും പ്രത്യേക തീയതിയിലെ പരിപാടികൾ കാണിച്ചുകൊണ്ടുള്ള ബോർഡുകൾ ആ ദിവസം കഴിഞ്ഞാലും വഴിയരികിൽത്തന്നെ ഉണ്ടാകും. ബോർഡ് കൊണ്ടുവന്ന് സ്ഥാപിച്ചവർ അതെടുത്ത് മാറ്റാൻ ശുഷ്‌ക്കാന്തി കാണിക്കുന്നതേയില്ല. അത് പിന്നെ പൊട്ടിപ്പൊളിഞ്ഞും കീറിപ്പറിഞ്ഞും ഓടകളിലേക്ക് പതിച്ച്, പൊതുവെ സ്തംഭനത്തിലായ ഓടകളെ കൂടുതൽ സ്തംഭിപ്പിക്കുന്നു. ബാക്കിയുള്ളത് മാലിന്യ കൂമ്പാരത്തിലെ പ്ലാസ്റ്റിക്ക് ശതമാനത്തിന് മുതൽക്കൂട്ടാകുന്നു.

അഭിനന്ദന പ്രവാഹമായി വരുന്ന പോസ്റ്ററുകൾക്ക് പ്രത്യേക കാലപരിധിയൊന്നും ഇല്ല. സ്വയം കീറിപ്പറിഞ്ഞ് വീഴുന്നത് വരെ അതങ്ങനെ തൂങ്ങിനിൽക്കുകയോ വഴിമുടക്കുകയോ ചെയ്യുന്നു. നല്ലൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഈ മന്ത്രിസഭ വന്നതിന് തൊട്ടുപിന്നാലെയാണ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർ‌മാനായി അഡ്വ:കെ.പി.ഹരിദാസ് സ്ഥാനാരോഹണം ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് കൊല്ലം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഗോശ്രീ പാലത്തിന്റെ തൂണുകളിലെല്ലാം കേരളത്തിന്റെ തനതുകലകളുടെ കലാസൃഷ്ടികളാണ് ലക്ഷങ്ങൾ മുടക്കി ചെയ്തിരിക്കുന്നത്. അതെല്ലാം മറച്ചുകൊണ്ട് അഡ്വ:ഹരിദാസിന്റെ ഫ്ലക്സ് പോസ്റ്ററുകൾ അവിടെ തൂങ്ങിക്കിടക്കുന്നത് ആരെങ്കിലും എന്നെങ്കിലും എടുത്ത് മാറ്റുമെന്ന് പ്രതീക്ഷിക്കാനാവുമോ ? അദ്ദേഹത്തിന്റെ പാർട്ടിക്കാരല്ലാത്ത ആരെങ്കിലും അതെടുത്ത് മാറ്റിയാൽ എന്താകും അവസ്ഥ ?! നഗരത്തിലെ തെരുവുകളിൽ ഇനിയുമൊരുപാടുണ്ട് കീറിപ്പറിഞ്ഞതും അല്ലാത്തതുമായ അദ്ദേഹത്തിന്റെ ഫ്ലക്സുകൾ. അദ്ദേഹം ചുമട്ട് തൊഴിലാളി ക്ഷേമനിധി ചെയർമാന്റെ പോസ്റ്റിൽ നിന്ന് ഇറങ്ങുന്നത് വരെ അതൊക്കെയും പൊതുനിരത്തിലും ഗോശ്രീ പാലത്തിലും പ്രദർശിപ്പിക്കും എന്നാണോ ?

ഗോശ്രീ പാലത്തിൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് കാലഹരണപ്പെട്ട ഫ്ലക്സുകൾ.
കേരളത്തിലെ റോഡുകളിൽ, കാൽനടക്കാർക്കും സൈക്കിൾ സാവാരിക്കാർക്കും മോട്ടോർ വാഹനങ്ങൾക്കുമൊക്കെ വേറേ വേറേ പാതകളൊന്നുമില്ല. മഴ പെയ്താൽ വെള്ളക്കെട്ടലുണ്ടാകുന്ന കുണ്ടും കുഴികളുമൊക്കെയുള്ള ഒറ്റവരി പാതയിലൂടെ തന്നെയാണ് എല്ലാവർക്കും സഞ്ചരിക്കേണ്ടത്. ആ പാതയുടെ നല്ലൊരു ഭാഗമാണ് ഫ്ലക്സ് സംസ്ക്കാരം വന്നതോടെ അപഹരിക്കപ്പെട്ടിരിക്കുന്നത്. തൊട്ടപ്പുറത്തുള്ള വളവിനെ പൂർണ്ണമായും മറച്ചുകൊണ്ട്, അവിടെ നിന്ന് വാഹനങ്ങൾ എന്തെങ്കിലും വരുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത വിധത്തിലാണ് ഫ്ലക്സ് ബോർഡുകൾ പലതും നിലകൊള്ളുന്നത്. ട്രാഫിക്ക് സിഗ്നൽ കാണാൻ പറ്റാത്ത ഗതികേട് വരെയുണ്ട് എറണാകുളത്ത് ഫാർമസി ജങ്‌ഷനിൽ. പാതയോരത്തിന്റെ നല്ലൊരു പങ്ക് അപഹരിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾക്കും മറ്റ് പരസ്യപ്പലകകൾക്കും ഇടയിൽ നിന്ന്, വാഹനം ഓടിക്കുന്ന ഒരാൾ ട്രാഫിക്ക് ബോർഡുകൾ കാണുന്നതെങ്ങനെ ? അപകടം ഒന്നും ഉണ്ടാക്കാതെ വാഹനം ഓടിച്ച് പോകുന്നതെങ്ങനെ ? റോഡരുകിൽ ട്രാഫിക് ബോർഡുകൾക്കായിരിക്കണം കൂടുതൽ പ്രാധാന്യം. ഇഞ്ചോടിഞ്ച് മുട്ടിമുട്ടി വാഹനങ്ങൾ പ്രവഹിക്കുന്ന റോഡുകളിൽ, ചെറിയ സ്ക്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ സ്ഥിരമായി അപകടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. റോഡുകളുടെ അവസ്ഥ മോശമാക്കുന്നതിലും വാഹനാപകടങ്ങളിലേക്ക് നയിക്കുന്നതിലും ചെറുതൊന്നുമല്ലാത്ത പങ്ക്, ഫ്ലക്സ് ബോർഡുകൾ സംഭാവന ചെയ്യാൻ പോകുന്ന കാലമാണ് നമ്മെ കാത്തിരിക്കുന്നത്.

ഓവു ചാലിലേക്ക് ലയിച്ചു ലയിച്ചില്ല എന്ന മട്ടിൽ ഒരു ഫ്ലക്സ്.
സ്ക്കൂളുകൾക്കും പാരലൽ കോളേജുകാർക്കും അവരവരുടെ മേന്മ പ്രദർശിപ്പിക്കാൻ, പാസ്സായിപ്പോയ സകല കുട്ടികളുടെയും ഫോട്ടോ വെച്ചുകൊണ്ട് രജനീകാന്തിന്റെ കട്ടൌട്ടുകളേക്കാൾ വലിയ ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കാതെ വയ്യ എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതിൽ നിന്ന് ഒരു കുട്ടിയെ കണ്ടുപിടിക്കണമെങ്കിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് പത്ത് മിനിറ്റെങ്കിലും ഒരാൾ അതിന് മുന്നിൽ ചിലവഴിച്ചേ പറ്റൂ.

ഈയിടെ നിയമസഭയിൽ ഒരു പ്രതിപക്ഷ എം.എൽ.എ. പറയുന്നത് ടീവിയിൽ കണ്ടു. യു.ഡീ.എഫ്. അധികാരത്തിൽ വന്നതിനുശേഷം എത്രയോ അധികം ഫ്ലക്സ് പ്രിന്റിങ്ങ് സ്ഥാപനങ്ങളാണ് പൊട്ടിമുളച്ചിരിക്കുന്നതെന്ന്. അപ്പറഞ്ഞത് ശരിതന്നെ ആകാനാണ് സാദ്ധ്യത. പക്ഷെ അത് പറഞ്ഞ എം.എൽ.എ.യും അദ്ദേഹത്തിന്റെ പാർട്ടിക്കാരും സ്വന്തം ഫണ്ടിൽ നിന്ന് മണ്ഡലത്തിന് വേണ്ടി ചിലവാക്കിയ ലക്ഷങ്ങളുടെ കണക്കുകൾ ഫ്ലക്സ് ബോർഡിന്റെ രൂപത്തിൽ മണ്ഡലത്തിൽ നിരത്തിയിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ ? ഭരണകക്ഷിയും പ്രതിപക്ഷവും ഇക്കാര്യത്തിൽ മത്സരത്തിൽത്തന്നെയാണ്. തോൽക്കുന്നത് എന്നത്തേയും പോലെ പൊതുജനം എന്ന കഴുത തന്നെ.

ഈ ഫ്ലക്സും അതിരിക്കുന്ന പോസ്റ്റും നടപ്പാതയും കഴിഞ്ഞുള്ള റോഡിലാണ്.
ഇപ്പറഞ്ഞതെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കാരനെ മാത്രം വിമർശിക്കുന്നതായി ആരും കാണരുത്. ഇക്കൂട്ടത്തിൽ ഒരു സ്വയം  വിമർശനവും എനിക്കുണ്ട്. എന്നെ അറിയിക്കാതെയും സമ്മതം വാങ്ങാതെയും എന്റെ പടം വെച്ച ഒരു ഫ്ലക്സ് ബോർഡ് ഒന്നുരണ്ട് മാസങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അധികം താമസിയാതെ അത് നീക്കം ചെയ്യുകയും ചെയ്തു. ഒരാൾ മരിച്ചാൽ ആയാളുടെ വീട്ടിലേക്ക് പോകുന്ന വഴി തുടങ്ങുന്നയിടത്ത് പരേതന്റെ ഫോട്ടോയടക്കമുള്ള ‘ആദരാജ്ഞലികൾ ഫ്ലക്സ് ‘ വലിച്ച് കെട്ടുന്നത് നാട്ടിൻപുറത്തെല്ലാം സർവ്വസാധാരണമായ കാഴ്ച്ചയാണിന്ന്. അങ്ങനെയൊരു ഏർപ്പാട് ഉള്ളതിന്റെ വെളിച്ചത്തിൽ പറയുകയാണ്. ഇനിയങ്ങോട്ട്, മരിക്കുന്നതിന് മുൻപോ മരണശേഷമോ എന്റെ ഫോട്ടോയോ പേരോ വെച്ച് ഫ്ലക്സ് ബോർഡുകൾ ഒന്നും തന്നെ ഒരിടത്തും പ്രദർശിപ്പിക്കരുത്.

ഫ്ലക്സ് മയം. നടപ്പാത താമസിയാതെ അപ്രത്യക്ഷമാകും.

നീയേ രക്ഷ രാമ.

ഒരെണ്ണം താഴെ, മൂന്നെണ്ണം മുകളിൽ.
ഫ്ലക്സ് ബോർഡുകൾ കുറേപ്പേരുടെ ജീവിത മാർഗ്ഗമാണ്, അവരുടെ വയറ്റത്തടിക്കാനാണ് പരിപാടി അല്ലേ ? എന്നു തുടങ്ങി ഒരുപാട് എതിരഭിപ്രായങ്ങൾ ഈ വിഷയത്തിലും ഉണ്ടാകുമെന്നറിയാം. അത്തരം അഭിപ്രായങ്ങളുമായി വരുന്നവർക്ക് പോലും നിഷേധിക്കാൻ ആവുന്നതല്ല ഇതുണ്ടാക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പൊതുനിരത്തിലെ സുരക്ഷാ പ്രശ്നങ്ങളും. ഫ്ലക്സ് ബോർഡുകൾ പൂർണ്ണമായും നിരോധിക്കണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പക്ഷെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആത്യാവശ്യമാണ്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഒരു ബോർഡുപോലും നിരത്തിൽ ഉണ്ടാകാൻ പാടില്ല. ഇലൿട്രിക്ക് പോസ്റ്റിലും ടെലിഫോൺ പോസ്റ്റിലും പാതയോരത്തുള്ള മരങ്ങളിലുമെല്ലാം പ്രദർശിപ്പിക്കപ്പെടുന്ന ഓരോ ബോർഡിനും അതിന്റെ വലിപ്പത്തിനനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തണം. അതിന്റെ തെളിവ് ഫ്ലക്സുകളിൽ പ്രദർശിപ്പിക്കണം. വാച്ചുകൾക്കെല്ലാം 10 % വിലക്കുറവാണെന്ന് പറഞ്ഞ് ഒരു പ്രമുഖ കമ്പനിയുടെ പരസ്യഫ്ലക്സ് നഗരത്തിലെ കമ്പിക്കാലുകളിലെല്ലാം തൂങ്ങുന്നുണ്ട് ഇപ്പോൾ. അത്തരത്തിലുള്ളത് നിരോധിക്കപ്പെടുക തന്നെ വേണം. അതുപോലുള്ള പരസ്യങ്ങൾ നൽകാൻ അവർക്ക് ടീവി, റേഡിയോ, പത്രങ്ങൾ എന്നിങ്ങനെ ഒരുപാട് ഇടങ്ങൾ വേറെയുണ്ടല്ലോ.

കാറ്റിൽ പാറിപ്പറന്ന് അപകടം ഉണ്ടാക്കാൻ പാകത്തിൽ ഒരു ഫ്ലക്സ്.
ബ്ലോഗ് ലേഖനങ്ങൾ പൊതു താൽ‌പ്പര്യ ഹർജിയായി പരിഗണിച്ച് എന്തെങ്കിലും നടപടികൾ എടുക്കാനുള്ള വകുപ്പുണ്ടെങ്കിൽ, ബഹുമാനപ്പെട്ട കോടതി ഇതൊന്ന് പരിഗണിക്കണം. പല കാര്യങ്ങളിലും ഞങ്ങൾ സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷ ഇന്നും നീതിന്യായ വ്യവസ്ഥിതി തന്നെയാണ്. കുടിവെള്ളവും, ശ്വസിക്കുന്ന വായുവും മലിനപ്പെട്ട് നിൽക്കുമ്പോൾ തൊട്ടുമുന്നിലുള്ള കാഴ്ച്ചകൾ പോലും ഫ്ലക്സ് ബോർഡുകൾ കൊണ്ട് മറയ്ക്കപ്പെടാൻ പോകുന്നെന്ന് ആധി കയറിയ ഒരു നിരക്ഷര പ്രജയുടെ അപേക്ഷയാണ്.

വാൽക്കഷണം:‌- ബ്ലോഗർ സുഹൃത്തും സംവിധായകനുമായ മാർജ്ജാരൻ എന്ന മണിലാലിന്, അദ്ദേഹത്തിന്റെ ‘പ്രണയത്തിൽ ഒരുവൾ വാഴ്‌ത്തപ്പെടും വിധം‘ എന്ന ഹ്രസ്വചിത്രം നേടിയ സംസ്ഥാന അവാർഡുകളുടെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ അനുമോദനച്ചടങ്ങിൽ “ഇങ്ങനെ ഫ്ലക്സ് ബോർഡ് വെച്ചുകൊണ്ടുള്ള പരിപാടികൾക്കൊന്നും എനിക്ക് താൽ‌പ്പര്യമില്ല. ഇത്തരം ഫ്ലക്സ് ബോർഡുകൾക്ക് എതിരാണ് ഞാൻ.” എന്ന് വെട്ടിത്തുറന്ന് മറുപടി പറഞ്ഞ മണിലാൽ നല്ലൊരു കൈയ്യടി അർഹിക്കുന്നു.