Saturday 23 November 2013

മയക്കുവിദ്യയുടെ തമ്പുരാനൊപ്പം

പുസ്തകവിചാരത്തിന് വേണ്ടി ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തെ അവലോകനം ചെയ്യണമെന്ന് പറഞ്ഞ് അതിന്റെ ഒരു കോപ്പി സുഹൃത്ത് മനോരാജ് വെച്ചുനീട്ടിയപ്പോൾ ഇത്രയൊക്കെ സംഭവവികാസങ്ങൾ അതിന്റെ പേരിൽ ഉണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.

പുസ്തകാവലോകനം അദ്ദേഹത്തിനും മകൻ ശ്രീ.നിഖിലിനും ഇഷ്ടമായെന്ന് മനസ്സിലാക്കാനായതിൽ സന്തോഷം. അതുകൊണ്ടാകാം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലേക്ക് ഈയുള്ളവനും ക്ഷണം കിട്ടിയത്. അക്കാര്യം അറിയിക്കാൻ ഗ്രന്ഥകർത്താവ് തന്നെ നേരിട്ട് വിളിച്ചത് ഒരു അംഗീകാരമായാണ് കരുതുന്നത്. ഡിസംബർ 1ന് തൃശൂർ സാഹിത്യ അക്കാഡമിയിലെ ചങ്ങമ്പുഴ ഹാളിൽ വെച്ചാണ് ആ ചടങ്ങ്.

രണ്ടാം പതിപ്പ് പ്രകാശനം - കാര്യപരിപാടി.
ഈയിടെയായി പുസ്തകങ്ങൾ വായിക്കാനെടുക്കുമ്പോൾ പഴയത് പോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. ഗ്രന്ഥത്തിൽ, സെൽഫ് ഹിപ്നോട്ടിസം വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. എന്റെ പ്രശ്നവും ആ ഗണത്തിൽ‌പ്പെടുത്തി പരിഹരിക്കാനാവുമോ എന്ന് ആരാഞ്ഞപ്പോൾ.......

“വയസ്സെത്രയായി ? “ എന്ന് ചോദ്യം.

“നാൽ‌പ്പത്തി നാല്.”

“മദ്ധ്യവയസ്ക്കന്മാരുടെ ഒരു പ്രശ്നമാണിത്. അൽ‌പ്പനാൾ കഴിഞ്ഞാൽ താനെ ശരിയാകാറുമുണ്ട്. എന്നിരുന്നാലും ചികിത്സിച്ച് പരിഹരിക്കാൻ സാധിക്കുന്നത് തന്നെയാണ്. സൌകര്യം പോലെ വീട്ടിലേക്ക് വരൂ. ശരിയാക്കിയെടുക്കാം.”

ഡിസംബർ 1ന് തൃശൂരിലെ ചടങ്ങിന് മുന്നേ തന്നെ സെൽഫ് ഹിപ്നോട്ടിസം അദ്ദേഹത്തിൽ നിന്ന് പഠിച്ചെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ലക്ഷ്യം മുന്നിൽ നിർത്തി, ഇന്ന് നവംബർ 23ന് രാവിലെ 3:15ന്റെ രാജ്യറാണി എക്സ്പ്രസ്സിൽ നിലംബൂരിലേക്ക് തിരിച്ചു. വണ്ടിയിൽ ഇരുന്ന് വായിക്കാൻ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഗ്രന്ഥമായ ‘ഹിപ്നോട്ടിസം ഒരു പഠനം’ എന്ന പുസ്തകം കൈയ്യിലെടുത്തിരുന്നു. രാവിലത്തെ സമയമായതുകൊണ്ടാണോ അതോ വൈദ്യന്റെ പേര് കേട്ടതോടെ രോഗം പമ്പകടന്നതാണോ എന്നറിയില്ല, പതിവിലേറെ ഏകാഗ്രതയോടെ പുസ്തകത്തിന്റെ നല്ലൊര് പങ്ക് വായിച്ചു തീർക്കാനായി.

നിലംബൂരിൽ എത്തുമ്പോൾ എന്നും അവിടത്തെ യാത്രകൾക്ക് ഒപ്പം കൂടുകയും താമസവും ഭക്ഷണവുമടക്കമുള്ള കാര്യങ്ങൾ ചെയ്ത് തരുന്നതും സാബുവും നസീറുമാണ്. നിലംബൂരുകാരനായ ബ്ലോഗർ സുഹൃത്ത് ഏറനാടൻ വഴി പരിചയപ്പെട്ട് ഏറുവിനോളമോ അതിലേറെയോ സൌഹൃദമാണ് ഇപ്പോൾ സാബുവിനോടും നസീറിനോടുമുള്ളത്.

രാവിലെ 07:30 സ്വീകരിക്കാൻ സ്റ്റേഷനിൽ സാബുവും നസീറുമെത്തി. സാബുവിന്റെ പിതാവ് നാലകത്ത് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള നിലംബൂർ ലോഡ്ജിൽ വെച്ചായിരുന്നു ശ്രീ.ജോൺസൺ ഐരൂരിന്റെ ആദ്യകാല ഹിപ്നോട്ടിസം പ്രാൿറ്റീസുകൾ. അതുകൊണ്ടുതന്നെ സാബുവിന്റെ അദ്ദേഹത്തിന്റെ വീട് നല്ല പരിചയമാണ്. എന്നെ അവിടെക്കൊണ്ടാക്കി അൽ‌പ്പം ലോഹ്യമൊക്കെ പറഞ്ഞ് സാബുവും നസീറും മടങ്ങി.

പ്രഭാതകർമ്മങ്ങളും പ്രാതലുമൊക്കെ വീട്ടിത്തന്നെ ആകാമെന്ന് ഇന്നലെത്തന്നെ ജോൺസൺ സാറും നിഖിലും വിളിച്ച് അറിയിച്ചിരുന്നതാണ്. ഇഡ്ഡലിയും ദോശയും മുളക് ചമ്മന്തിയും പഴം പുഴുങ്ങിയതുമൊക്കെയായി സ‌മൃദ്ധമായ പ്രാതൽ ഗൃഹനാഥ ശ്രീമതി കോമളത്തിന്റെ വക.

09:30 ന് പുരയിടത്തിലെ മറ്റൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിൽ വെച്ച് പ്രശ്നപരിഹാരത്തിലേക്ക് കടന്നു. മയക്കുവിദ്യയുടെ തമ്പുരാനെപ്പറ്റിയുള്ള പേപ്പർ കട്ടിങ്ങുകളും ചിത്രങ്ങളുമൊക്കെയാണ് ഓഫീസ് കെട്ടിടം മുഴുവൻ.

സെൽഫ് ഹിപ്നോട്ടിസം പഠിക്കാനെത്തുന്ന വ്യക്തിയെ അടിമുടി പഠിക്കുകയും ചില കടലാസുകൾ ഒപ്പിടീച്ച് വാങ്ങുകയും ചെയ്യുന്നത് പതിവാണ്. ഒന്നും മൂടിവെക്കാതെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയണമെന്നും ഇത് നിങ്ങളുടെ ആവശ്യത്തിനാണ് നന്നായി സഹകരിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ അപ്പടി അനുസരിച്ചു.

സെൽഫ് ഹിപ്പ്നോട്ടിസ ഓട്ടോ സജഷനുമൊക്കെ പഠിക്കുന്ന ഒരാൾ ഹിപ്നോട്ടിസത്തിന് വിധേയനാകുന്നുണ്ട്. അങ്ങനെ നോക്കിയാൽ ജീവിതത്തിൽ ഇതെന്റെ രണ്ടാമത്തെ ഹിപ്നോട്ടിസം അനുഭവമാണ്. 8 വയസ്സുള്ളപ്പോളായിരുന്നു ആദ്യാനുഭവം. ആലുവ യു.സി.കോളേജിനടുത്തുള്ള ഡോ:അലക്സാണ്ടറാണ് അന്നെന്നെ ഹിപ്നോട്ടൈസ് ചെയ്തത്. അതൊക്കെ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്.

ഹിപ്നോട്ടിസത്തിന്റെ വിശദ വിവരങ്ങൾ തുറന്നെഴുതുവാൻ ബുദ്ധിമുട്ടുകളുണ്ട്. മനസ്സിന്റെ ഉള്ളറയിൽ, ഏതൊരു കാര്യം ചെയ്യുമ്പോളും ശ്രദ്ധ നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള വിത്തുകൾ പാകിക്കഴിഞ്ഞിരിക്കുന്നു. ഇനി, ദിവസം മൂന്ന് നേരമെന്ന തോതിൽ അത് അഭ്യസിക്കണം. ഒരു മാസത്തോളം സ്വയം പരിശീലിച്ച് കഴിയുന്നതോടെ ഉപബോധ മനസ്സിൽ, വ്യതിചലിക്കാൻ പറ്റാത്ത വിധം ശ്രദ്ധയെ കൂച്ചുവിലങ്ങിട്ട് നിർത്താനാകുമെന്ന് ഇന്ന് ഒരൊറ്റ ദിവസത്തെ അനുഭവം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 60 മുതൽ 90 സെക്കന്റുകൾ വരെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമം നടത്തി നോക്കാം എന്ന് പറഞ്ഞാണ് ആരംഭിച്ചത്. രണ്ടര മിനിറ്റോളം അത് സാധിച്ചെന്ന് എനിക്ക് തോന്നുകയുമുണ്ടായി. പക്ഷെ, എന്നെക്കൊണ്ട് തന്നെ കുറിപ്പിച്ച് വെച്ചിരുന്ന സമയം പരിശോധിച്ചപ്പോളാണ് 27 മിനിറ്റോളം ആ പ്രക്രിയ നീണ്ടുപോയെന്ന് അത്ഭുതപരതന്ത്രനായി ഞാൻ മനസ്സിലാക്കിയത്.

അഞ്ചാം ക്ലാസ്സുകാരനായ, ഇരുട്ടിനെ പേടിയുള്ള ഒരു കുട്ടി, സ്വിച്ചിട്ടത് പോലെ ഏത് കൂരിരുളിലും സഞ്ചരിക്കാൻ പ്രാപ്തനാകുന്നത് ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത’ വായിക്കുന്നതോടെയാണ്. ഇരുട്ടിനെ നീക്കി വെളിച്ചം തരുന്ന ആളാണല്ലോ ഗുരു. ആ അർത്ഥത്തിൽ ആത്മീയ ഗുരുവാണ് ഡോ:കോവൂർ. അദ്ദേഹത്തിന്റെ ശിക്ഷ്യനും അനുയായിയും പിന്തുടർച്ചക്കാരനുമായ ശ്രീ.ജോൺസൺ ഐരൂരും എല്ലാ അർത്ഥത്തിലും ഗുരുസ്ഥാനീയൻ തന്നെ. ഒരു ശിക്ഷ്യന്റെ സ്ഥാനത്ത് കാണണമെന്നുള്ള അഭ്യർത്ഥന അദ്ദേഹം സ്വീകരിച്ചനുഗ്രഹിച്ചു.

ഭക്തിയും കാമവും - ഗ്രന്ഥകർത്താവിന്റെ കൈയ്യൊപ്പോടുകൂടെ

ഏതെങ്കിലും പുസ്തകം വേണ്ടതുണ്ടോ എന്നദ്ദേഹം ചോദിച്ചപ്പോളാണ് ഷെൽഫിലുള്ള ഗ്രന്ഥങ്ങളുടെ കോപ്പികൾ ശ്രദ്ധിച്ചത്. ‘ഭക്തിയും കാമവും‘ സ്വന്തമായി ഒരു കോപ്പി എനിക്കില്ല. ലേഖകന്റെ ഒപ്പിടീച്ച് അതൊരെണ്ണം നെഞ്ചോട് ചേർത്ത് വാങ്ങി. ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്ത് തരാൻ പരിസരത്തെങ്ങും ആരുമില്ല. ആ കർമ്മം സ്വയം തന്നെ നടപ്പിലാക്കി.

ശ്രീ.ജോൺസൺ ഐരൂരിനൊപ്പം.

സാബുവിനൊപ്പം കുഭാര കോളനിയിലും മറ്റും ചുറ്റിയടിച്ച് കുറച്ച് കളിമൺ ശിൽ‌പ്പങ്ങളുടെ നിർമ്മിതിയൊക്കെ കണ്ട് വന്നപ്പോഴേക്കും മടക്കവണ്ടിക്ക് സമയമായിരുന്നു. രാവിലത്തെ ഉറക്കം കുറച്ച് ബാക്കി നിൽക്കുന്നതാണോ അതോ മയക്കുവിദ്യയുടെ സുഖകരമായ ഓർമ്മകൾ വിട്ടുമാറാത്തതാണോ എന്നറിയില്ല, ജനാലയിലൂടെ ഉള്ളിലേക്കടിക്കുന്ന കാറ്റിൽ, കണ്ണുകളെ തഴുകി മൂടിയ ഉറക്കത്തിന് മുൻപൊരിക്കലുമില്ലാത്ത അനുഭൂതിയായിരുന്നു.

Monday 18 November 2013

ചില ഹർത്താൽ വിശേഷങ്ങൾ

ന്ന് 2013 നവംബർ 18. കേരളീയർക്ക് ഓണത്തേക്കാൾ പ്രിയങ്കരമായ  ആഘോഷമായി മാറിയിരിക്കുന്ന ഒരു ഹർത്താൽ ദിനം കൂടെ കഴിഞ്ഞിരിക്കുന്നു.

ഹർത്താൽ എന്ന പ്രതിഷേധപ്രകടന രീതിയോട് ഒരുതരത്തിലും യോജിക്കുന്ന ആളല്ല ഞാൻ. ഹർത്താൽ നടത്തുന്നത് ഏത് പാർട്ടി ആയാലും സമുദായം ആയാലും സംഘടന ആയാലും ആ എതിർപ്പിന് മാറ്റമില്ല. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് അൽ‌പ്പം പോലും നിഷേധിക്കുന്നില്ല. പക്ഷേ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും ജനങ്ങളുടെ സ്വര്യജീവിതം താറുമാറാക്കിക്കൊണ്ടും പൊതുമുതൽ നശിപ്പിച്ചുകൊണ്ടുമുള്ള ഒരു പ്രതിഷേധമാർഗ്ഗത്തോടും, അതിനി ഏത്ര മഹത്തായ കാര്യത്തിന് വേണ്ടിയാണെങ്കിലും, യോജിക്കാൻ വയ്യ.

ഹർത്താൽ അടക്കമുള്ള പ്രതിഷേധമാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഓരോ ഇന്ത്യൻ പൌരനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യം എന്നതുപോലെ തന്നെ ഏതൊരു ദിവസവും ഭീതിയില്ലാതെ നിരത്തിലിറങ്ങി നടന്ന് ജീവിതം മുന്നോട്ട് നയിക്കാനുള്ള സ്വാതന്ത്ര്യം ഹർത്താലിനെ അനുകൂലിക്കാത്തവർക്കും ഉണ്ട്. പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം ആയിക്കോളൂ. ഏതൊരു പ്രശ്നത്തിലും പ്രതികരിക്കണമെന്നുള്ളവർ അവരുടെ നേതൃത്വം പറയുന്നതനുസരിച്ച് വീട്ടിലടച്ചുപൂട്ടിയിരുന്ന് പ്രതികരിച്ചോളൂ. ആ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമില്ലാത്തവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കൂ. ഇതൊരു അപേക്ഷയായിട്ട് കാണണമെന്നാണ് പറയാനുള്ളത്. മറ്റൊരു തരത്തിലും കാണരുത്.

ഇങ്ങനെയൊക്കെയുള്ള ഹർത്താൽ വിരുദ്ധ ചിന്തകളുമായി നടക്കുമ്പോളാണ് സുഹൃത്ത് രാജു പി. നായർ കുറേയേറെക്കാലമായി Say No To Harthal എന്ന മുദ്രാവാക്യവുമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ‌പ്പെട്ടത്. ഒരു പ്രത്യേക പാർട്ടിയുടെ പ്രവർത്തകൻ ആണെങ്കിലും സ്വന്തം പാർട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്കെതിരെ പോലും പ്രതികരിക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ട് രാജു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പാർട്ടിക്കാർക്കിടയിൽ അങ്ങനെയുള്ളവർ കൂടുതൽ പേർ ഉണ്ടായി വന്നാൽ ഹർത്താലുകളിൽ നിന്ന് മോചനം നേടാൻ വിദൂരഭാവിയിലെങ്കിലും സാദ്ധ്യമായേക്കും എന്ന് തോന്നിയതുകൊണ്ട് എറണാകുളത്ത് രാജു മുൻ‌കൈ എടുത്ത് വിളിച്ചു ചേർത്ത ഹർത്താൽ വിരുദ്ധ സമ്മേളനങ്ങളിൽ പലതിലും പങ്കെടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെയുള്ള ചില സമ്മേളനങ്ങൾക്ക് ശേഷമുണ്ടായ ആദ്യത്തെ കേരള ഹർത്താലായിരുന്നു ഇന്നത്തേത്. മീറ്റിങ്ങുകളിൽ ധാരണയിൽ എത്തിയിരുന്നത്, ഹർത്താൽ ദിവസങ്ങളിൽ നിരത്തിൽ വാഹനങ്ങളുമായി ഇറങ്ങുകയും റയിൽ വേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നു തുടങ്ങി സാദ്ധ്യമാകുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും യാത്രാക്ലേശം അനുഭവിക്കുന്നവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കുകയുമായിരുന്നു. ആ ലക്ഷ്യത്തോടെ രാവിലെ 10 മണിക്ക് കടവന്ത്രയിലെ പഴയ വർക്കീസ് ജങ്ഷനിൽ രാജു പി. നായർ, സിന്ധു രഞ്ജിത്, ഫസീല പ്രദീപ്, ജോർജ്ജ് വർഗ്ഗീസ് കാട്ടിത്തറ, ബിജി കുര്യൻ, കെ.വേണു കുമാർ, ജോണി, നിമിഷ് ധില്ലർ‌കർ, മേരി ജോർജ്ജ് എന്നിങ്ങനെ ഞങ്ങൾ കുറേപ്പേർ വാഹനങ്ങളുമായി ഒത്തു ചേർന്നു. യൂ ട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം. 

വാഹനങ്ങളിൽ ചിലത്.
വാഹനങ്ങളും സ്തീകൾ അടക്കമുള്ള സന്നദ്ധപ്രവർത്തകരും.

Say No To Harthal എന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനങ്ങളുമായി നഗരപ്രദക്ഷിണം നടത്തിയ ശേഷം എറണാകുളം സൌത്ത് റയിൽ വേ സ്റ്റേഷനിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം Say No To Harthal എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അറിയിപ്പുകളും അതിലൂടെത്തന്നെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ http://www.saynotoharthal.com/ വെബ് സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ സംരംഭത്തിൽ കൂട്ടുചേരാൻ താൽ‌പ്പര്യമുള്ളവർക്ക് വേണ്ടി രജിസ്റ്റ്രേഷൻ സൌകര്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് റോഡിന് മറുവശത്തുനിന്ന് കാണാനിടയായി പൊലീസുകാർ ഞങ്ങളെ സമീപിച്ചു. കലൂരിലും കാക്കനാടും അല്ലറ ചില്ലറ കല്ലേറുകൾ ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് എന്തൊക്കെയാണ് നിങ്ങളുടെ പരിപാടികൾ എന്ന് പറയണം ഞങ്ങൾക്കത് കണ്ട്രോൾ റൂമിൽ അറിയിക്കേണ്ട ബാദ്ധ്യതയുണ്ട്. അങ്ങനെ ചെയ്യാതെ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഞങ്ങൾക്ക് പഴി കേൾക്കേണ്ടി വരും എന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശം മാനിച്ച് യാത്ര പോകുന്ന റൂട്ട് അടക്കമുള്ള കാര്യപരിപാടികൾ ഞങ്ങളവരെ ബോധിപ്പിച്ചു. യാത്ര പുറപ്പെടുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞ് അവർ മറ്റ് ജോലികളിലേക്ക് നീങ്ങി. അണിചേരാനുള്ള മറ്റ് വാഹനങ്ങൾ വന്നതോടെ കടവന്ത്രയിൽ നിന്ന് ആരംഭിച്ച് മെഡിക്കൽ ട്രസ്റ്റ്, തേവര ജങ്ഷൻ വഴി തിരിഞ്ഞ് എം.ജി.റോഡ്, കച്ചേരിപ്പടി, കലൂർ വഴി തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ എല്ലാവരും സൌത്ത് റെയിൽ വേ സ്റ്റേഷനിലെത്തി. ഈ യാത്രയിലുടനീളം പൊലീസ് വാഹനം ഞങ്ങൾക്ക് അകമ്പടി വന്നു.


പിന്നീട് റെയിൽ വേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കുന്ന പ്രവർത്തനവുമായി വൈകീട്ട് നാല് മണി വരെ ഉച്ചഭക്ഷണം പോലും വെടിഞ്ഞുകൊണ്ടുള്ള യാത്രകൾ.

സ്വന്തം നിലയ്ക്ക് എനിക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ ചിലരെപ്പറ്റി താഴെ കുറിക്കുന്നു.

1. പൂനയിൽ നിന്ന് മധുവിധു ആഘോഷിക്കാൻ കേരളത്തിലെത്തിയ യുവ മിഥുനങ്ങളെ സൌത്തിൽ നിന്ന് നോർത്തിൽ എത്തിച്ചപ്പോൾ അവർക്ക് വലിയ സന്തോഷം. തിരുവനന്തപുരത്തേക്കാണ് അവരുടെ യാത്ര.

2. നോർത്തിൽ ടൌൺ ഹാളിന്റെ മുന്നിൽ നിന്ന് കിട്ടിയ ഫോർട്ട് കൊച്ചിക്കാരൻ ചെറുപ്പക്കാരൻ വർക്കലയിലുള്ള റസ്റ്റോറന്റിൽ നിന്ന് അത്യാവശ്യമായി വീട്ടിലേക്ക് തിരിച്ചിരിക്കുന്നത് പോസ്റ്റ് ഓഫീസിൽ ചെന്ന് പാസ്സ്‌പ്പോർട്ട് വാങ്ങാനാണ്. പാസ്സ്പ്പോർട്ട് വാങ്ങിക്കഴിഞ്ഞാലുടനെ വാഹനമെടുത്ത് റോഡിലിറങ്ങി രണ്ടുപേരെയെങ്കിലും വീടുകളിൽ എത്തിക്കാതെ കിടന്നുറങ്ങില്ലെന്ന് അയാളുടെ ഉറപ്പ് ഉള്ളിൽത്തട്ടിയുള്ളതാണ്.

3. BTH ൽ  താമസിക്കുന്ന കുട്ടികളും സ്ത്രീകളുമൊക്കെയുള്ള ഗുജറാത്തി കുടുംബത്തിന് ധാരാളം ലഗ്ഗേജ് ഉള്ളതുകൊണ്ട് വാഹനമില്ലാതെ സ്റ്റേഷനിൽ എത്താനാകില്ല. ഹോട്ടലുകാർക്ക് ഒരു ടാക്സിയോ ഓട്ടോയോ സൌകര്യപ്പെടുത്തി കൊടുക്കാനാവില്ല എന്ന സ്ഥിതിവിശേഷമാണ്. ഇന്ത്യൻ എക്സ്പ്രസ്സിൽ Say No To Harthal നെപ്പറ്റി വന്ന വാർത്തയിൽ കൊടുത്തിരുന്ന രാജുവിന്റെ ഫോൺ നമ്പറിൽ അവർ ബന്ധപ്പെട്ടു. രണ്ട് കാറുകളിലായി അവരേയും അവരുടെ ബാഗുകളും സ്റ്റേഷനിലെത്തിച്ചു.

ഇന്ത്യൻ എൿസ്പ്രസ്സ് വാർത്ത.
4. പോർച്ചുഗീസിൽ നിന്ന് ഗോവ വഴി കേരളത്തിലെത്തിയ യുവമിഥുനങ്ങൾക്ക് പോകേണ്ടത് മൂന്നാറിലേക്കാണ്. അവരേയും കൊണ്ട് ബസ്സ് സ്റ്റാന്റിലെത്തിയപ്പോളാണ് ഇടുക്കിയിൽ 48 മണിക്കൂർ ഹർത്താലാണെന്ന് കാര്യം ഞാനോർത്തത്. അവർക്ക് ഒരു ദിവസം കൊച്ചിയിൽ തങ്ങാതെ നിവൃത്തിയില്ല. ബോട്ട് ജട്ടിക്കടുത്തുള്ള ജോൺസ് റസിഡൻസിൽ മുറിയെടുത്ത് അവരെ താമസിപ്പിച്ച് മടങ്ങുമ്പോൾ പോർച്ചുഗലിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ ആതിഥ്യം സ്വീകരിക്കണമെന്ന് കെട്ടിപ്പിടിച്ചുകൊണ്ടുള്ള ക്ഷണം.

5. തിരുവനന്തപുറത്ത് ശ്രീചിത്തിരയിൽ നിന്ന് സർജറി കഴിഞ്ഞ് തീവണ്ടിമാർഗ്ഗം എത്തിയ അമ്മയ്ക്കും മകനും പോകേണ്ടത് വൈപ്പിനിലേക്കാണെന്നാണ് പറഞ്ഞതെങ്കിലും ശരിക്കുള്ള സ്ഥലം മാലിപ്പുറമാണ്. വൈപ്പിൻ വരെ ചെന്നിട്ടും ഓട്ടോ റിക്ഷകൾ ഒന്നും കിട്ടാത്തതുകൊണ്ട് അവരെ മാലിപ്പുറത്ത് തന്നെ എത്തിച്ചു. ടാക്സി ഡ്രൈവറായ മകൻ അനോഷ് അടുത്ത ഹർത്താലിന് ഞങ്ങൾക്കൊപ്പം വന്ന് സഹകരിക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിയാണ് പിരിഞ്ഞത്.

6. അലഹബാദിൽ നിന്നെത്തിയ ചെറുപ്പക്കാരന് പോകേണ്ടത് കരിമുകളിലേക്കാണ്. നഗരത്തിൽ നിന്ന് അൽ‌പ്പം ദൂരെ മാറിയുള്ള സ്ഥലം. കൂട്ടത്തിൽ KRL ൽ പരിസരത്ത് ജോലി ചെയ്യുന്ന 9 അന്യസംസ്ഥാന തൊഴിലാളികളുമായപ്പോൾ ഞങ്ങൾ രണ്ടുപേരുടെ കാറുകളിലായി അവരേയും ലക്ഷ്യസ്ഥാനത്തെത്തിച്ചു.

ഇതിനിടയ്ക്ക് മറ്റുള്ളവർ ഓരോരുത്തരും നടത്തിയ സവാരികളും അരഡസൻ വീതം വരും. ഫോർട്ട് കൊച്ചി, ചുള്ളിക്കൽ, തോപ്പുമ്പടി ഭാഗത്തേക്ക് ഒരു കൂട്ടർ. കാക്കനാട് വൈറ്റില ഭാഗങ്ങളിലേക്ക് മറ്റൊരു കൂട്ടർ, ചോറ്റാനിക്കര ഭാഗത്ത് പരീക്ഷ എഴുതാനായി വന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാനായി ചിലർ. ഫ്രാൻസിൽ നിന്നെത്തിയ ദമ്പതികളെ ലക്ഷ്യസ്ഥാനത്തെത്തിൻ ചിലർ. അങ്ങനെ ചുരുക്കം ചിലത് മാത്രമേ ഞാൻ നേരിൽ കണ്ടിട്ടുള്ളൂ. യാത്രയ്ക്ക് സൌകര്യം കിട്ടിയ വ്യക്തികളുടെ പ്രതികരണങ്ങൾ പലതും Say No To Harthal ഫേസ്ബുക്ക് പേജിൽ ചേർത്തിട്ടുണ്ട്. Route Cochin എന്ന പേജിൽ വന്ന ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.

എടുത്ത് പറയേണ്ടത് Bullet Hood (We Ride with Pride) എന്ന ബുള്ളറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ്. ഹർത്താൽ ദിനങ്ങളിൽ അവർ സ്വന്തം ബുള്ളറ്റുകളിൽ നാളുകളായി ഇതേ പ്രവർത്തനം അധികം ഒച്ചയും ബഹളവുമൊന്നുമില്ലാതെ നടത്തിവരുന്നു. ഒറ്റയ്ക്ക് വരുന്ന സഞ്ചാരികളെ അവര് കൊണ്ടുപോകുന്നു. കൂട്ടത്തൊടെ വരുന്നവരെ ഞങ്ങൾ ഏറ്റെടുക്കുന്നു.

Bullethood  ടീമിലെ ചില അംഗങ്ങൾ.

രാവിലെ കടവന്ത്രയിൽ നിന്ന് യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്ക് വഴി കേട്ടറിഞ്ഞ് 3 വാഹനങ്ങളിലും ബൈക്കുകളിലും വന്ന സുഹൃത്തുക്കൾ അൽ‌പ്പം മുൻപേ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സുഹൃത്തുക്കളുമായി വരുമായിരുന്നെന്നും അടുത്ത പ്രാവശ്യം തീർച്ചയായും ഇതിനേക്കാൾ കൂടുതൽ പേർ ഉണ്ടാകുമെന്ന് ഉറപ്പ് തന്നാണ് പിരിഞ്ഞത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ രാജുവിന്റെ കൈയ്യിൽ നിന്ന് സ്റ്റിക്കറുകൾ വാങ്ങി ബൈക്കുകളിൽ ഒട്ടിച്ച് സ്വമനസ്സാലെ ഞങ്ങൾക്കൊപ്പം ചേർന്നവരുമുണ്ട്. വശങ്ങളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്ന് ഞങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് പോയവർ അതിനേക്കാളേറെയാണ്.

ഒരു ഹർത്താൽ ദിനത്തിൽ പരിചയമില്ലാത്ത സ്ഥലത്ത് കൂടും കുടുംബവുമൊക്കെയായി ചെന്ന് പെട്ടാൽ ഉണ്ടാകുന്ന അങ്കലാപ്പ് ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ, ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിൽ അൽ‌പ്പമെങ്കിലും നന്മ അവശേഷിക്കുന്നവർ, ജനങ്ങളെ അവരവരുടെ വീടുകളിൽത്തന്നെ ബന്ദികളാക്കുകയും അലസന്മാരാക്കുകയും ചെയ്യുന്ന ഹർത്താൽ എന്ന പ്രതിഷേധ നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൌകര്യം ദയവായി ചെയ്തുകൊടുക്കണം.

വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാനടക്കമുള്ളവർക്ക് പ്രതിഷേധിക്കമെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ഉയർന്ന് വരും ഈ കൊച്ച് കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തിലും. അതിലേക്കായി കുറേക്കൂട നന്മ അവശേഷിക്കുന്ന ഏതെങ്കിലും പ്രതികരണ മാർഗ്ഗം കണ്ടുപിടിക്കണമെന്ന്, ഹർത്താൽ അഹ്വാനം ചെയ്യുന്നവരോട് അഭ്യർത്ഥിക്കുന്നു. ജനജീവിതം താറുമാറാക്കിക്കൊണ്ട് നിർബന്ധപൂർവ്വമായ പ്രതിഷേധങ്ങളിലേക്ക് ദയവു ചെയ്ത് ജനങ്ങളെ വലിച്ചിഴയ്ക്കരുത്. നമ്മൾ വീട്ടിൽ നിന്ന് ഓഫീസിലേക്കും ഓഫീസിൽ നിന്ന് വീട്ടിലേക്കും പോയി വരുന്ന ഈ സംസ്ഥാനക്കാർ മാത്രമല്ല ഇവിടെ ജീവിക്കുന്നതും വന്നുപോകുന്നതും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടെ പരിഗണിക്കാനുള്ള സന്മനസ്സ് ഹർത്താൽ അനുകൂലികൾ കാണിക്കണം.

“ഞങ്ങൾ നിങ്ങളുടെ ഹർത്താലിനോട് അനുകൂലിക്കുന്നു. പക്ഷെ യാത്ര ചെയ്യാതിരിക്കാൻ നിവൃത്തിയില്ല“,  എന്നൊരു സ്റ്റിക്കർ ഒട്ടിച്ച് ആരെങ്കിലും യാത്ര ചെയ്താലോ അതേ സ്റ്റിക്കർ ഒട്ടിച്ച് കട തുറന്നാലോ അവരെ വെറുതെ വിടുക. 7 വർഷത്തിനിടെ 300 ഹർത്താലുകൾ നടന്നു എന്നാണ് ഇന്ന് ഹൈക്കോടതി പരാമർശം വന്നിരിക്കുന്നത്. തുടരെത്തുടരെ ഉണ്ടാകുന്ന ഈ ഹർത്താലുകൾ രാജ്യത്തെ പിന്നോട്ട് നയിക്കാതെ നോക്കേണ്ടത് ആവശ്യമാണ്. അതേസമയം അനീതികളോട് പ്രതികരിക്കാനായി ജനങ്ങളെ ദ്രോഹിക്കാത്ത രീതിയിലുള്ള മാർഗ്ഗങ്ങളും ഉരുത്തിരിഞ്ഞ് വരണം.

നല്ലൊരു നാളെയാണ് മുന്നിൽക്കാണുന്നതെങ്കിൽ, ജനങ്ങളുടെ ഉന്നതിയും സുരക്ഷയുമൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അതിനായി ഓരോരുത്തരും ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്.

Sunday 3 November 2013

ശ്രീ.ഋഷിരാജ് സിംഗിന് ഒരു പരാതി

ഹുമാനപ്പെട്ട ഋഷിരാജ് സിംഗ്

താങ്കളാണ്, താങ്കൾ തന്നെയാണ് സൂപ്പർ താരമെന്ന് വെള്ളിത്തിരയിലെ താരമായ ശ്രീ.മോഹൻലാൽ പറഞ്ഞതിനോട് യോജിക്കുന്നവർ തന്നെയാണ് എല്ലാ മലയാളികളും. കുറ്റവാളികൾക്ക് യോജിക്കാൻ പറ്റില്ലായിരിക്കാം. പോലീസുകാരുടെ ഉത്തരവാദിത്വപരമായ പ്രവർത്തികളോട് കുറ്റവാളികൾ യോജിക്കണമെന്ന് ആർക്കാണ് നിർബന്ധം ?!

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ നിന്ന്...
ഏത് പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാലത്തിനിടയ്ക്ക് ആരാധകവൃന്ദം ഉണ്ടായിട്ടുള്ളത് ? ആർക്കുമില്ല. സ്വന്തം ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തി, പരാതികൾ അതിൽ നേരിട്ട് വിളിച്ചറിയിക്കാൻ പൊതുജനത്തിന് സമ്മതം നൽകിയിട്ടുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മലയാളി സമൂഹം ഇതിന് മുൻപ് കണ്ടിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എല്ലാ അർത്ഥത്തിലും താങ്കൾ തന്നെയാണ് സൂപ്പർതാരം. ഒരു തർക്കവുമില്ല.

ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ നിർബന്ധമാക്കൽ, വേഗപ്പൂട്ട് ഘടിപ്പിക്കൽ എന്നുതുടങ്ങി, ഗതാഗത വകുപ്പിൽ താങ്കൾ നടത്തി വരുന്ന ‘നിയമസംരക്ഷണ‘ നീക്കങ്ങളെല്ലാം എന്തുകൊണ്ടും പ്രശംസയർഹിക്കുന്നവ തന്നെയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകീട്ട് പരിക്കൊന്നുമില്ലാതെ വീട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.

ഇതൊക്കെയാണെങ്കിലും താങ്കൾ മറന്നുകിടക്കുന്നതോ അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയതോ ആയ ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ‌പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

1. രാത്രികാലങ്ങളിൽ നിരത്തിലുള്ള വാഹനങ്ങൾ ദയവായി ശ്രദ്ധിക്കുക. നല്ലൊരു പങ്ക് വാഹനങ്ങൾക്കും ഹെഡ് ലൈറ്റ് ഉണ്ടാകാറില്ല. മിക്കവാറും ഒരു ലൈറ്റ് കാണില്ല. ചിലപ്പോൾ രണ്ടും കാണില്ല. ചെറിയ വാഹനങ്ങളേക്കാൾ അധികമായി ഹെവി ലൈസൻസ് ഉള്ള വാഹനങ്ങൾ, പ്രത്യേകിച്ച് ബസ്സുകളും നാഷണൽ പെർമിറ്റ് ഉള്ള ലോറികളും മറ്റുമാണ് ഇക്കാര്യത്തിൽ മുൻ‌പന്തിയിൽ നിൽക്കുന്നത്. എറണാകുളത്തെ കണ്ടൈനർ ടെർമിനൽ റോഡിൽ മാത്രം ഒരു മിന്നൽ പരിശോധന നടത്തിയാൽ ഇത്തരത്തിൽ ഡസൺ കണക്കിന് വാഹനങ്ങളെ ഒരു ദിവസം പിടികൂടാനാവും. 40 അടി നീളമുള്ള കണ്ടൈനറുകളുമായി നീങ്ങുന്ന ഇത്തരം വാഹനങ്ങൾക്ക് നേരാംവണ്ണം ഹെഡ് ലൈറ്റ് ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ താങ്കൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇരുട്ടുവീണശേഷം എല്ലാ ദിവസവും അതുവഴി ഈ പ്രശ്നം അനുഭവിച്ച് വാഹനം ഓടിക്കുന്ന ഒരാളെന്ന നിലയ്ക്ക് കൂടെയാണ് ഇതൊരു പരാതി രൂപത്തിലോ, അപേക്ഷ രൂപത്തിലോ അവതരിപ്പിക്കുന്നത്.

ഹെഡ് ലൈറ്റ് മാത്രമല്ല, ബ്രേക്ക് ലൈറ്റും നിരത്തിലുള്ള വാഹനങ്ങളിൽ പലതിലും അപൂർവ്വ കാഴ്ച്ചയാണ്. ബ്രേക്ക് ലൈറ്റുകൾ ഇല്ലെങ്കിൽ അപകട സാദ്ധ്യത പകൽ സമയത്തും രാത്രി സമയത്തും ഒരുപോലെയാണ്. പബ്ലിക്ക് ക്യാരിയർ ലൈസൻസുള്ള വാഹനങ്ങൾ, ടെസ്റ്റ് കഴിഞ്ഞ് വന്നാൽ ഉടനെ ബ്രേക്ക് ലൈറ്റുകൾ വേർപെടുത്തി ബാറ്ററി കാലാവധി നീട്ടാൻ ശ്രമിക്കുന്നത് ഇന്നാട്ടിലെല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇക്കഴിഞ്ഞ ദിവസം ടെസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വേഗപ്പൂട്ട് മുറിച്ചുമാറ്റിയ ബസ്സുകളിൽ ഒരെണ്ണത്തിനെ കലൂർ ബസ്സ് സ്റ്റാന്റിൽ നിന്ന് താങ്കൾ പിടികൂടിയ വാർത്ത, ചിത്രസഹിതം പത്രങ്ങളിലൂടെ പൊതുജനം വായിച്ചറിഞ്ഞതാണ്. രണ്ടാം ദിവസം വേഗപൂട്ട് വിടീക്കാൻ പറ്റുന്നവർക്ക് ബ്രേക്ക് ലൈറ്റ് മുറിച്ച് മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ?

വേഗപ്പൂട്ട് പരിശോധന നേരിട്ട് നടത്തിയതിന്റെ വാർത്ത.

രാത്രികാലങ്ങളിൽ പക്ഷേ, നിരത്തുകളിലൊന്നും പൊലീസ് ചെക്കിങ്ങ് കാണാറില്ല എന്നതാണ് സത്യം. 8 മണി ആകുന്നതോടെ സിഗ്നലുകൾ മിക്കവാറും എല്ലാം ഓട്ടോമാറ്റിക്ക് ആക്കി ഡ്യൂട്ടിയിലുള്ള പൊലീസ് ഓഫീസർ‌മാർ സ്ഥലം കാലിയാക്കുന്നു. ഹൈവേകളിൽ മാത്രം ചുരുക്കം ചില ഹൈവേ പട്രോൾ പൊലീസ് വാഹനങ്ങൾ കാണപ്പെടാറുണ്ടെങ്കിലും ഹൈഡ് ലൈറ്റും ബ്രേക്ക് ലൈറ്റും ഇല്ലാത്തവരെ പിടികൂടി നടപടി എടുക്കുന്നതായി കണ്ടിട്ടില്ല. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടാതെ വാഹനം ഓടിക്കുന്ന ഒരാൾ സ്വന്തം ജീവൻ മാത്രമാണ് അപകടത്തിൽ പെടുത്തുന്നതെങ്കിൽ, ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവർ നിരത്തിലുള്ള ഓരോ വാഹനങ്ങളിലെ യാത്രക്കാരുടേയും കാൽനടയാത്രക്കാരുടെ പോലും ജീവനുകൾക്കാണ് വിലപറയുന്നത്. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് ഒരു വലിയ കുറ്റമായി കണ്ട് നടപടിയെടുക്കുന്നില്ല എന്ന് മനസ്സിലാക്കാനാവുന്നില്ല. ലൈസൻസ് റദ്ദാക്കലും പെർമിറ്റ് ക്യാൻസൽ ചെയ്യലുമടക്കമുള്ള നടപടികൾ ഈ വിഷയത്തിലും ഉണ്ടാകണമെന്നാണ് അപേക്ഷ.

2. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്നിരിക്കെ, പലപ്പോഴും നിയമം പാലിക്കേണ്ടവർ തന്നെയാണ് അത് ആദ്യം ലംഘിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് കേരള ഹൈക്കോടതിയുടെ പരിസരത്ത് താമസിക്കുന്ന ഒരാളെന്ന നിലയ്ക്ക് സ്ഥിരമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു നിയമലംഘനം ചൂണ്ടിക്കാണിക്കാൻ ആഹ്രഹിക്കുന്നു.

ഹൈക്കോടതിയുടെ തെക്ക് പടിഞ്ഞാറേ ഗേറ്റിന് എതിർവശത്ത് നോ പാർക്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോർഡിനടിയിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ച്ചയും അനുഭവവുമാണ്. വക്കീലന്മാരുടെ വാഹനങ്ങളാണ് അതിൽ ഭൂരിഭാഗവും എന്നതും ശ്രദ്ധേയമാണ്. എറണാകുളം നഗരത്തിൽ എവിടെയെങ്കിലും നോ പാർക്കിങ്ങ് ബോർഡിനടിയിൽ വാഹനം പാർക്ക് ചെയ്താൽ അധികം താമസിയാതെ അതിൽ മഞ്ഞ സ്റ്റിക്കറൊട്ടിച്ച് പിഴയൊടുപ്പിക്കാൻ ശുഷ്ക്കാന്തി കാണിക്കുന്ന പൊലീസ് ഓഫീസർ‌മാർ പക്ഷേ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. കിഴക്ക് വടക്കേ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന കോടതിയും ഇത് കാണുന്നില്ല. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ഹൈക്കോടതിയുടെ നേരെ കിഴക്കുവശത്തുള്ള ക്യാമ്പസിലാണ്. എന്നിട്ടും അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാർ ആരും ഈ നിയമലംഘനം കണ്ടതായി നടിക്കുന്നു പോലുമില്ല. വക്കീലന്മാരെ പേടിച്ചിട്ടാണോ അതോ തെളിവൊന്നും ഹാജരാക്കാൻ ആരും തയ്യാറാക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊരു അനാസ്ഥ ? തെളിവുകളാണ് വേണ്ടതെങ്കിൽ ഞാനെടുത്ത് വെച്ചിട്ടുള്ള ചില ചിത്രങ്ങൾ ഇതോടൊപ്പം താഴെ ഹാജരാക്കുന്നു. കോടതി കൂടിയതിന് ശേഷമുള്ള സമയത്ത് നാല് ദിവസം അതുവഴി പോയി നോക്കിയാൽ താങ്കൾക്ക് നേരിട്ട് ബോദ്ധ്യപ്പെടാവുന്ന കാര്യം മാത്രമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ പീഠത്തിന്റെ മൂക്കിന് കീഴെ ഒരു ദിവസം പോലും ഒഴിയാതെ നടക്കുന്ന ഈ നിയമലംഘനവും അതിന്റെ പേരിൽ ഉണ്ടാകുന്ന ട്രാഫിക്ക് തടസ്സങ്ങളും സമ്പൂർണ്ണ സാക്ഷരരായ മലയാളികൾക്ക് അപമാനമാണ്. ഈ വിഷയത്തിലും മുഖം നോക്കാതെ നടപടിയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 1)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 2)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 3)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 4)
നമ്മുടെ നാട്ടിലെ നോ പാർക്കിങ്ങ് ബോർഡുകൾക്ക് ഒരു സാങ്കേതിക പിശക് കൂടെ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ. നോ പാർക്കിങ്ങ് ബോർഡ് കണ്ടാൽ, അതിനടിയിൽ വാഹനം ഇടാൻ പാടില്ലെന്ന് മാത്രമാണ് ജനം മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട് ബോർഡുകളിൽ എത്ര ദൂരത്തേക്കാണ് പാർക്കിങ്ങ് വിലക്കിയിരിക്കുന്നതെന്ന് കൂടെ വിശദമാക്കേണ്ടതല്ലേ ?

ഇങ്ങനെ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത് താങ്കളിൽ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ഒരിക്കലും ധരിക്കരുത്. മറിച്ച്, താങ്കളോട് പറഞ്ഞാൽ ഇതിനൊക്കെ പരിഹാരം ഉണ്ടാകും, താങ്കൾക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ഇനി മറ്റാർക്കും പരിഹരിക്കാനാവില്ല എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനൊരു കാര്യം അപേക്ഷിക്കുന്നത്. ഇത് താങ്കളിലേക്കെത്തുമോ ഇല്ലയോ എന്നൊന്നും വലിയ നിശ്ചയമില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഒരു പ്രാവശ്യം താങ്കൾക്ക് മൊബൈൽ സന്ദേശം അയച്ചിരുന്നു. അത് താങ്കൾ കണ്ടോ വായിച്ചോ എന്നൊന്നും ഒരുറപ്പുമില്ല. അതുകൊണ്ട് എനിക്കറിയുന്ന മറ്റൊരു മാർഗ്ഗം കൂടെ അവലംബിക്കുന്നു എന്ന് മാത്രം. നടപടിയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടുകൂടെ.

താങ്കളാണ് സൂപ്പർ താരമെന്ന് ശ്രീ. മോഹൻലാൽ പറഞ്ഞത് ഒന്നുകൂടെ അടിവരയിട്ട് പറഞ്ഞുകൊണ്ട് നിറുത്തുന്നു.

എന്ന് വിനീത വിധേയൻ

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ ഇട്ട കമന്റ്...

Wednesday 9 October 2013

ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ


ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സുകൊണ്ട് അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതിന് മുന്നേ അതേയളവിൽ വലിയൊരു നന്ദി ശ്രീ.പെരുമ്പടവം ശ്രീധരനോട് പറയണമെന്നാണ് തോന്നിയത്. ‘അത്രയ്ക്കൊക്കെ ഉണ്ടോ ഈ ജീവിതം‘ എന്ന് സംശയിച്ച് നിന്നിരുന്ന ഐരൂരിനെ, പെരുമ്പടവം നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും സംഭവബഹുലമായ ജീവിതാനുഭവങ്ങൾ വായനക്കാരിലേക്ക് എത്തുമായിരുന്നില്ല. ‘ആത്മകഥ എഴുതണമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിൽ ജീവിതം കുറേക്കൂടെ സംഭവബഹുലമാക്കുമായിരുന്നു ഞാൻ‘ എന്ന് നടൻ ശ്രീനിവാസൻ നർമ്മരൂപേണ പറഞ്ഞിട്ടുണ്ട്. അക്കണക്കിന് നോക്കിയാൽ, ഒന്നിനുപുറകെ ഒന്നായി പത്ത് വാല്യങ്ങളായി എഴുതാൻ പോന്ന അനുഭവങ്ങളുള്ള ഒരാളാണ് മടിച്ചുനിന്നിരുന്നത്.

സ്വന്തം വസ്തുവകകൾ പോലും വിറ്റുപെറുക്കി പെന്തക്കോസ്ത് സഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു പാസ്റ്ററുടെ മകൻ യുക്തിവാദിയും നിരീശ്വരവാദിയുമായത്, ജനിച്ചുവളർന്ന ചട്ടക്കൂടുകൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ആർജ്ജവം കാണിച്ചതുകൊണ്ടുമാത്രമാണ്. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുകയും സ്വയം പര്യാപ്തത കൈവരിക്കാത്തതുമായ ഒരു കാലത്ത് ചെയ്ത കാര്യമാണെന്നുള്ളതാണ് ആ കർമ്മത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. അതേ സമയം, നിരീശ്വരവാദിയുടെ മകനായിപ്പിറന്നിട്ടും പെന്തക്കോസ്തുകാരനായി മാറിയ മറ്റൊരു വ്യക്തിയെപ്പറ്റിയും പുസ്തകത്തിൽ പരാമർശമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യമനസ്സിന്റെ പിടികിട്ടാത്ത പല ഇടവഴികളിലൂടെയും ജോൺസൺ ഐരൂരിന്റെ അനുഭവക്കുറിപ്പുകൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

ജ്ഞാനസ്നാനം ഏൽക്കാത്തവന് നരകത്തിലാണ് സ്ഥാനം എന്ന മിഷണറി പ്രചരണവും വിശ്വാസവും, ഗാന്ധിജിയെപ്പറ്റി പഠിക്കാൻ തുടങ്ങിയതോടെ വഴിമാറുന്നു. ക്രിസ്ത്യാനിയല്ലാത്ത ഗാന്ധിജി നരകത്തിൽ പോകുമെന്നോ ? അദ്ദേഹത്തെപ്പോലൊരാൾക്ക് കിട്ടാത്ത സ്വർഗ്ഗം തന്നെപ്പോലുള്ളവർക്ക് കിട്ടാൻ സാദ്ധ്യതയുണ്ടോ ? അങ്ങനെ പോകുന്ന ബാല്യകാലത്തെ സ്വതന്ത്രചിന്തകൾ തന്നെയാകാം എഴുത്തുകാരന്റെ ജീവിതത്തെ മാറിമറിച്ചത്.

പതിനഞ്ച് വയസ്സിലാണ് യുക്തിവാദി പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പിന്നങ്ങോട്ട് പ്രശസ്ത വ്യക്തികളുമായി ഉണ്ടാക്കിയ സൌഹൃദങ്ങൾ, ബുക്ക് സ്റ്റാളിലെ ജോലി,  പുസ്തകങ്ങളുമായും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ അടുപ്പം, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കൽ, അങ്ങനെയങ്ങനെ കഥാനായകന്റെ ജീവിതത്തിലുണ്ടാകുന്ന ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നത് യൌവ്വനാരംഭത്തിലാണ്. സി.കെ.സെബാസ്റ്റ്യൻ, പി.ജെ.ആന്റണി, എം.പ്രഭ, കുറ്റിപ്പുഴ കൃഷ്ണപിള്ള, എന്നീ പ്രമുഖരുമായി ബന്ധങ്ങളുണ്ടാക്കിയ ആ കാലഘട്ടം, അവരെയൊക്കെ അടുത്ത് പരിചയപ്പെടുന്ന അനുഭവം കൂടെയാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്.

അർ.എം.എസ്.ലെ കേന്ദ്രസർക്കാർ ജോലി നഷ്ടപ്പെടാനുണ്ടായ കാരണം ഇക്കാലത്താണെങ്കിൽ ഒരു കാരണമേയല്ല. സമൂഹത്തിലും ജോലിസ്ഥലത്തുമെല്ലാം ഒരുപാട് ബുദ്ധിമുട്ടുകൾ സാധാരണവ്യക്തികൾക്ക് പോലും ഉണ്ടാകുന്ന ഒരു കാലഘട്ടത്തിൽ നീതിക്കും ന്യായത്തിനും വേണ്ടി ഏത് കടുത്ത നിലപാടും സ്വീകരിക്കുന്ന ഐരൂരിനെപ്പോലുള്ളവർക്ക് പ്രതിസന്ധികൾ ഏറെയുണ്ടാകുന്നതിൽ അതിശയമൊന്നുമില്ല.

വിവാഹ ശേഷം ചാത്തന്റെ ഉപദ്രവമുള്ളതും ഒരാൾ ആത്മഹത്യ ചെയ്തതുമായ വീട്ടിൽ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുകയും ‘ചാത്തനെ‘ പിടികൂടുകയുമൊക്കെ ചെയ്യുന്നത് വായിച്ചപ്പോൾ, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആവേശത്തോടെ വായിച്ചുതീർത്ത, ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത‘ യാണ് ഓർത്തുപോയത്. യുക്തിവാദികൾ അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കിയതല്ലാതെ മറിച്ചൊരനുഭവം ഉണ്ടായതായി കേട്ടറിവോ വായിച്ചറിവോ ഇതുവരെയില്ല. എന്നിട്ടും അന്ധവിശ്വാസികളേക്കാൾ എണ്ണത്തിൽ കുറവായിപ്പോകുന്നത് എതിർപക്ഷത്തുള്ളവരാണെന്നുള്ളത് ഇപ്പോഴും അത്ഭുതമായി അവശേഷിക്കുന്നു.

കേരളത്തിലെ ഇന്നത്തെ സാമൂഹികസാഹചര്യത്തിൽ വല്ലാതെ ആവശ്യമാണെന്ന് തോന്നുന്ന മിശ്രവിവാഹം പോലുള്ള കാര്യങ്ങൾ നാൽ‌പ്പതുകളുടെ അവസാനം തൊട്ടിങ്ങോട്ട് ഒരുപാടുകാലം വാർത്താപ്രാധാന്യമില്ലാത്ത ഒരു വിഷയമാക്കിയിട്ടുള്ളവരാണ് ഐരൂരും വി.കെ.പവിത്രനും ചൊവ്വര പരമേശ്വരനും ടി.കെ.സി. വടുതലയുമൊക്കെ. സ്വന്തം വിവാഹവും മക്കളുടെ വിവാഹങ്ങളുമൊക്കെ ഇപ്രകാരം നടത്തി മാതൃക കാണിച്ചിട്ടുള്ള ഐരൂനെപ്പോലുള്ളവരുടെ മഹനീയ മാതൃക പിന്തുടരുന്നതിൽ ഇന്നത്തെ കേരളസമൂഹം സത്യത്തിൽ പരാജയപ്പെട്ടിരിക്കുകയല്ലേ ? ലേഖകനും സുഹൃത്തുക്കളുമൊക്കെ ചേർന്ന് പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവന്ന മൂല്യങ്ങൾ, അതിന്റെ പകുതി പകിട്ടോടെയെങ്കിലും ഉയർത്തിപ്പിടിക്കാൻ നമുക്കാകുന്നുണ്ടോ എന്ന ചിന്തയും അസ്വസ്തതയും പുസ്തകം ബാക്കിവെച്ചിട്ടുപോകുന്നു.

മാദ്ധ്യമങ്ങൾ ഇക്കാലത്ത് വളരെയധികമായി കാണപ്പെടുന്ന ശിശുപീഡനം അടക്കമുള്ള ലൈംഗിക അരാജകത്വങ്ങൾ മുൻപും ഉണ്ടായിട്ടുള്ളത് തന്നെയാണെന്ന് അദ്ദേഹത്തിന്റെ ഹിപ്നോട്ടിസം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അത്തരം സംഭവങ്ങൾക്ക് അന്നും കുറവൊന്നുമില്ല. പക്ഷെ അത്തരക്കാരെ ചികിത്സിക്കാൻ പ്രാപ്തരായ ജോൺസൺ ഐരൂരിനെപ്പോലെയുള്ളവർക്കാണ് അന്നും ഇന്നും സമൂഹത്തിൽ ക്ഷാമം.

മാന്ത്രികൻ മലയത്തിനൊപ്പം ജോൺസൺ ഐരൂർ കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിപ്പോന്ന മെന്റാരമ എന്ന സ്റ്റേജ് ഹിപ്നോട്ടിസം പരിപാടിക്ക് അക്കാലത്തേക്കാൾ സാദ്ധ്യതയുണ്ടാവുക ഇക്കാലത്തല്ലേ ? കേസന്വേഷണങ്ങളിൽ ഹിപ്നോട്ടിസത്തിനുള്ള സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പറ്റുന്നതും ഇക്കാലത്തല്ലേ ? ചേകന്നൂർ മൌലവി കേസിൽ ഹിപ്നോട്ടിസം വിജയകരമായിട്ട് പ്രയോജനപ്പെടുത്താമെങ്കിൽ, സംസ്ഥാനത്തെ പിടിച്ചുലച്ചുകളയുന്ന മറ്റ് കേസുകളിലും എന്തുകൊണ്ടായിക്കൂടാ? മദ്യപാനം പുകവലി എന്നീ ദുശ്ശീലങ്ങൾക്കെതിരെ എന്തുകൊണ്ട് ഹിപ്നോട്ടിസം വ്യാപകമായി പ്രയോജനപ്പെടുത്തുന്നില്ല? എന്നിങ്ങനെ ഒരുപാട് ചിന്തകൾക്കാണ് ഹിപ്നോട്ടിസിന്റെ അനുഭവ സാക്ഷ്യങ്ങൾ തിരികൊളുത്തുന്നത്.

ഒരു നാസ്തികന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ ഉണ്ടാകുക സ്വാഭാവികമാണല്ലോ ? പക്ഷെ മറ്റൊരാളുടെ വിശ്വാസങ്ങളെ ഹനിക്കാൻ അദ്ദേഹം ശ്രമിക്കുന്നതേയില്ല. അങ്ങനെ ചെയ്യണമെങ്കിൽ അത് വിശ്വാസികളായ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് തന്നെ മാത്രമേ അദ്ദേഹത്തിന് കഴിയൂ. വിശ്വാസങ്ങളും വിശ്വാസമില്ലായ്മയുമൊക്കെ ഉണ്ടെങ്കിലും അദ്ദേഹത്തിനും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പരസ്പരമുള്ള കരുതലും സ്നേഹവും കൈമോശം വരുന്നില്ല. തുടക്കകാലത്ത് വീട് വിട്ട് പോകേണ്ടി വന്നെങ്കിലും എല്ലാവരും വീണ്ടും ഒരുമിക്കാൻ ഇടയായതും അതുകൊണ്ടുതന്നെയാണ്. ഈ കരുതൽ സമൂഹത്തോടും എതിരഭിപ്രായമുള്ളവരോടും ജീവിതത്തിൽ ഉടനീളം കാണിക്കുന്നുണ്ട് ഗ്രന്ഥകർത്താവ്.

നാസ്തികൻ സണ്ണി, ജമാൽ കടവത്ത്, എം.ടി. കാമ്പിശ്ശേരി, സിദ്ധാർത്ഥൻ മാങ്കുഴി, എം.എ.ജോൺ, ഡോ:എ.ടി.കോവൂർ, വർഗ്ഗീസ് കൊരട്ടി, കൃഷ്ണസ്വാമി റെഡ്ഡ്യാർ, കാക്കനാടൻ ബ്രദേർസ്, രാമദാസ് വൈദ്യർ, സഖി കുര്യാക്കോസ്, നാലകത്ത് ബീരാൻ ഹാജി, എം.സി.വർഗ്ഗീസ്, സിവിൿ ചന്ദ്രൻ, പി.ആർ.നാഥൻ, മുണ്ടൂർ കൃഷ്ണൻ‌കുട്ടി എന്നിങ്ങനെ പുതുതലമുറയ്ക്ക് അറിയാൻ സാദ്ധ്യതയില്ലാത്തതും സാദ്ധ്യതയുള്ളതുമായ ഒട്ടനവധി പ്രമുഖരുമായിട്ടുള്ള ഇടപഴകലുകളുടെ നേർച്ചിത്രങ്ങൾ ഇതിലുണ്ട്. എന്നിരുന്നാലും കെ.ടി.മുഹമ്മദ്, ബഷീർ, മലയത്ത്, കാക്കനാടൻ സഹോദരങ്ങൾ എന്നിവരുമായുള്ള സൌഹൃദത്തിന്റെ ഇഴയടുപ്പം വരികളിൽ കൂടുതലായി കാണാനാവും. ബഷീറ് എന്ന മഹാനായ എഴുത്തുകാരന്റെ അധികം ആരും കാണാത്ത മാന്ത്രികന്റെ മുഖവും മതവിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളും നാസ്തികനായ ഐരൂരിനോട് കാണിക്കുന്ന താൽ‌പ്പര്യവുമെല്ലാം ബേപ്പൂർ സുൽത്താനെ കൂടുതൽ അടുത്തറിയാൻ പ്രാപ്തമായ കാര്യങ്ങളാണ്.  

നിലംബൂരിലെ ആറാം വാർഡിന്റെ പ്രത്യേകതയെന്തായിരുന്നു ? ‘മോഡി വെപ്പും എടുപ്പും‘ എന്നാൽ എന്തായിരുന്നു ? എന്നുതുടങ്ങി ഈ കാലഘട്ടത്തിൽ ജീവിച്ചിട്ടുപോലും പലരും കേട്ടിട്ടില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ അനാവരണം ചെയ്യുന്നു. എട്ട് പേജുകളിലായി അപൂർവ്വമായ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. അതിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്,  ഗ്രന്ഥകർത്താവിന്റെ പുത്രനായ ശ്രീ.നിഖിൽ ഐരൂർ തന്റെ ബാല്യകാലത്ത്, മാങ്കോസ്റ്റിന്റെ ചുവട്ടിലിരിക്കുന്ന ബഷീറിന്റെ കഷണ്ടിത്തല തലോടുന്ന ചിത്രം തന്നെയാണ്.

നാസ്തികൻ, യുക്തിപ്രഭ, യുക്തിവിചാരം, എന്നീ പ്രസിദ്ധീകരണങ്ങളും കെ.ടി.മുഹമ്മദിന്റെ മാംസപുഷപ്പങ്ങൾ, ‘ഭക്തിയും കാമവും‘ എന്ന ഐരൂരിന്റെ വിഖ്യാതമായ പുസ്തകവുമൊക്കെ വായിക്കാത്തവർക്ക് സംഘടിപ്പിച്ച് വായിക്കണമെന്നോ മുൻപ് വായിച്ചിട്ടുള്ളവർക്ക് ഒന്നുകൂടെ വായിക്കണമെന്നോ തോന്നലുണ്ടാക്കിയായിരിക്കും ഈ ഗ്രന്ഥവായന അവസാനിക്കുക. പുസ്തകത്തിന്റെ പേര് വായിച്ചാൽ തോന്നുന്നത് പോലെയുള്ള ഹിപ്നോട്ടിസം അനുഭവങ്ങൾ മാത്രമല്ല, മറിച്ച് ഓർമ്മ വെച്ച കാലം മുതൽക്കുള്ള ചിന്തകളും പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഇതിലുള്ളത്. ചെയ്ത് പോന്ന ജോലികൾ, കുടുംബം, കൂടപ്പിറപ്പുകൾ, സുഹൃത്തുക്കൾ, ചികിത്സിച്ച് ഭേദമാക്കിയ കേസുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലൂടെയും കടന്ന് പോകുന്ന ഒരു ആത്മകഥതന്നെയാണിത്. പല സംഭവങ്ങളും അക്കാലത്ത് വന്ന പത്രവാർത്തകളുടെ അകമ്പടിയോടെയാണ് വിവരിച്ചിരിക്കുന്നത്.

ഇനിയെത്ര നാളുണ്ടാകും എന്നറിയില്ല അതുകൊണ്ട് എഴുതിക്കളഞ്ഞേക്കാം എന്ന് ആമുഖത്തിൽ വിനീത വിധേയനായി പറയുന്നത് പോലെയല്ല കാര്യങ്ങളെന്നും, ഈ പുസ്തകം പിശുക്കിപ്പിശുക്കിയാണ് എഴുതിയിരിക്കുന്നതെന്നും ആത്മകഥാപരമായ ഒരുപാട് അനുഭവസ്മരണകളുമായി ഇനിയും പുസ്തകങ്ങൾ അദ്ദേഹത്തിന് എഴുതാനുണ്ടാകുമെന്നും തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Saturday 21 September 2013

ശുദ്ധജലം തയ്യാറാക്കാം.

ക്കഴിഞ്ഞ (കഴിഞ്ഞിട്ടൊന്നുമില്ലെന്ന് തോന്നുന്നു) റെക്കോഡ് മഴക്കാലത്ത് പോലും കൊച്ചിയിൽ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. മഴ പെയ്തപ്പോൾ റോഡ് തകരുകയും, റോഡിനടിയിലുള്ള ശുദ്ധജലവിതരണ കുഴലുകൾ പൊട്ടുകയും ചെയ്തതാണ് കാരണം. പക്ഷെ, എന്താണ് ഇങ്ങനെയൊരു ജലക്ഷാമത്തിനുള്ള അടിസ്ഥാന കാരണം ?

കൊച്ചി മാത്രമല്ല കൊച്ചീക്കാരായ നമ്മൾ ഓരോ ബിലാലുമാരും പഴയപോലൊന്നുമല്ല എന്നത് തന്നെയാണ് മൂലകാരണം. കൊച്ചി, ഒരു ഉദാഹരണമായി മാത്രം പറഞ്ഞതാണ്. നല്ല മഴ കിട്ടുന്ന കേരള സംസ്ഥാനത്തെ മുഴുവൻ ഇടങ്ങളിലേയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. നമ്മളിപ്പോൾ വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ കലക്കി വരുന്ന പൈപ്പ് വെള്ളമല്ലാതെ വേറൊരു വെള്ളവും ഉപയോഗിക്കാറില്ല. അതിൽ ക്ലോറിൻ മാത്രമല്ല അനുവദനീയമായ തോതിനേക്കാൾ ഒരുപാട് മടങ്ങ് കോളീഫോം (അമേദ്യം) കൂടെ കലർന്നിട്ടുണ്ടെന്നുള്ള പത്രവാർത്തകൾ നമ്മെ അസ്വസ്തരാക്കുന്നു പോലുമില്ല. എന്നിട്ട് ഈ പറഞ്ഞ വെള്ളം കിട്ടുന്നത് ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം മാത്രം.

പണ്ടുകാലത്ത്, മഴ പെയ്യുമ്പോൾ മുറ്റത്ത് നാല് കാല് നാട്ടി അതിനിടയിലൊരു വെള്ളത്തുണി വലിച്ചുകെട്ടി, അതിന്റെ മദ്ധ്യഭാഗത്തൂടെ ഊറി വരുന്ന മഴവെള്ളം പിടിക്കുന്ന രീതിയുണ്ടായിരുന്നു. അത്യാവശ്യം അടുപ്പിൽ തീ പുകയ്ക്കാനും കുടിക്കാനുമൊക്കെയുള്ള ശുദ്ധജലം അങ്ങനെ കിട്ടുമായിരുന്നു. ഇന്ന് ആ സമ്പ്രദായത്തിന്റെ ഒരു ഫോട്ടോ പോലും കിട്ടാൻ പ്രയാസമാണ്. നമ്മൾ സമ്പൂർണ്ണ നാഗരികരായിക്കഴിഞ്ഞിരിക്കുന്നു. പണം കൊടുത്താൽ ഗ്യാസ്, വെള്ളം എന്നിങ്ങ്നെ എല്ലാം കുഴലുകളിലൂടെ വീട്ടിലെത്തണം. ബാക്കിയുള്ളത് തമിഴനും തെലുങ്കനും കന്നടികരുമൊക്കെ ലോറിയിൽ എത്തിച്ച് തരണം. പ്രകൃതി കനിഞ്ഞുനൽകുന്നത് പലതും പ്രയോജനപ്പെടുത്താനുള്ള സമയവും സന്മനസ്സും നമുക്ക് കൈമോശം വന്നിരിക്കുന്നു.

ഇനി വരുന്ന കാലങ്ങൾ ജലക്ഷാമത്തിന്റേതാണ്. ശുദ്ധജലത്തിന് വേണ്ടി യുദ്ധങ്ങൾ വരെ ഉണ്ടാകുമെന്ന് അതിശയോക്തി കലർത്തി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അതിലെ അതിശയോക്തി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് കാലം.

മഴക്കാലത്ത് കിട്ടുന്ന വെള്ളവും കുഴൽക്കിണറുകളിൽ നിന്ന് കിട്ടുന്ന വെള്ളവും ശുദ്ധീകരിച്ചെടുത്താൽ ഏതൊരു വീട്ടിലേക്കും ആവശ്യമായ ജലം അവനവന്റെ പുരയിടത്തിൽ നിന്നുതന്നെ ശേഖരിക്കാമെന്നത് പുതിയ അറിവൊന്നുമല്ല.

കാരണവന്മാർ തന്നിട്ട് പോയ ഒരു കെട്ടിടം പുതുക്കിപ്പണിയുന്ന കൂട്ടത്തിൽ അവിടേക്ക് ആവശ്യമായ വെള്ളത്തിന്റെ കാര്യത്തിൽ സ്വയം പരാപ്തത നേടുക എന്നതിന്റെ ഭാഗമായി ഒരു മഴവെള്ള സംഭരണിയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. കെട്ടിടം നിൽക്കുന്നത് കടലിനോട് അടുത്തുള്ള പ്രദേശത്തായതുകൊണ്ടും, ആ ഭാഗങ്ങളിലെ കിണർ വെള്ളത്തിന് അൽ‌പ്പം ഉപ്പ് രസവും ഇരുമ്പിന്റെ അംശവും ഉള്ളതുകൊണ്ടും, മഴവെള്ളം ശേഖരിക്കുക എന്നത് മാത്രമാണ് ഏക പോംവഴി എന്നാണ് കരുതിയിരുന്നത്. പക്ഷെ പ്ലംബിങ്ങ് ജോലികൾ ചെയ്യാൻ വന്ന ശ്രീ.പ്രദീപ് മാല്യങ്കര, ഈ വിഷയത്തിൽ ഒരു സാക്ഷരൻ ആയിരുന്നതുകൊണ്ട് കൂടുതൽ ഫലപ്രദമായ ഒരു സംഭരണി നിർമ്മിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം തന്നു. അങ്ങനെ 5000 ലിറ്റർ വെള്ളം ശുദ്ധീകരിച്ചെടുക്കാൻ പോന്ന ഒരു സംവിധാനത്തെപ്പറ്റി ചർച്ചകൾ പുരോഗമിച്ചു. മഴവെള്ളം മാത്രമല്ല, മഴയില്ലാത്ത സമയത്ത് കുഴൽക്കിണറിലെ വെള്ളവും ശുദ്ധീകരിച്ചെടുക്കാനുള്ള സംവിധാനം പണിയാൻ തീരുമാനമാകുകയും നടപ്പിലാക്കുകയും ചെയ്തു.

ആ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ചിത്രങ്ങളും ചിലവും സഹിതം ഇവിടെ പങ്കുവെക്കുന്നു. ആർക്കെങ്കിലും പ്രയോജനമുണ്ടായാൽ അൽ‌പ്പമെങ്കിലും മഴവെള്ളം പാഴായിപ്പോകാതെ പ്രയോജനപ്പെടുത്താൻ ഈ ലേഖനം വഴിയൊരുക്കിയാൽ, നിർമ്മാണച്ചിലവ് നേർപകുതിയായി കുറഞ്ഞതായി ഈയുള്ളവൻ കണക്കാക്കും. ഇതെന്റെ സാങ്കേതിക വിദ്യയല്ല. ഗുരുകാരണവന്മാർ നടപ്പിലാക്കിക്കൊണ്ടിരുന്നതാണ്. നമ്മളത് മറന്ന് പോയിട്ടുണ്ടെങ്കിൽ ഒന്ന് ഓർമ്മിപ്പിക്കുന്നെന്ന് മാത്രം.

5000 ലിറ്റർ വെള്ളമെങ്കിലും ശുദ്ധീകരിച്ചെടുക്കാനുള്ള ഫിൽറ്റർ ആണ് പദ്ധതിയിട്ടിരുന്നത്. അതിനായി പണിത ടാങ്ക് ചിത്രം 1ൽ കാണാം. ടാങ്കിന്റെ പകുതി ഭാഗം ഭൂമിക്കടിയിലാണ്. അതിനെ 2500 ലിറ്റർ വീതം ശേഷിയുള്ള രണ്ട് അറകളായി തിരിച്ചിരിക്കുന്നു. ഭൂനിരപ്പിന് മുകളിലുള്ള ഭാഗത്താണ് ഫിൽറ്റർ സംവിധാനം ഒരുക്കുന്നത്. അതിന് 5000 ലിറ്ററിൽ അധികം സംഭരണശേഷിയുണ്ട്.

ചിത്രം 1 :- ടാങ്കിന്റെ പാർശ്വവീക്ഷണം.
ഭൂഗർഭത്തിലുള്ള രണ്ട് ടാങ്കുകളിലേക്കും ഇറങ്ങാനായി ഒരാൾക്ക് കടക്കാൻ പാകത്തിനുള്ള ദ്വാരങ്ങൾ (Man Hole) ഉണ്ടാക്കിയിട്ടുണ്ട്. ടാങ്ക് വൃത്തിയാക്കാനും ജലനിരപ്പ് പരിശോധിക്കാനും മറ്റുമൊക്കെ ഈ ദ്വാരം ഉപകരിക്കും. വലത് വശത്ത് കാണുന്ന  ടാങ്ക് (ദ്വാരം) വാട്ടർ അതോറിറ്റിയുടെ ജലം ശേഖരിക്കാനും, ഇടത് വശത്ത് കാണുന്ന ടാങ്ക് (ദ്വാരം) ഫിൽറ്റർ ചെയ്ത വെള്ളം ശേഖരിക്കാനുമുള്ളതാണ്. രണ്ടിനും 2500 ലിറ്റർ വീതം സംഭരണ ശേഷിയുണ്ടെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ.

ചിത്രം 2 :- എതിർവശത്തുള്ള ദ്വാരങ്ങൾ (Man Holes)
ടാങ്കുകൾ തയ്യാറായിക്കഴിഞ്ഞാൽ മുകൾ ഭാഗത്തുള്ള ടാങ്കിൽ ഫിൽറ്റർ സജ്ജീകരിക്കേണ്ടതുണ്ട്. ഇതിനായി 4 ഇഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പുകളിൽ ചിത്രം 3ൽ കാണുന്നതുപോലെ ദ്വാരമുണ്ടാക്കിയെടുക്കുന്നു. ടാങ്കിന്റെ വലിപ്പത്തിനനുസരിച്ച് ഫിൽറ്റർ പൈപ്പുകൾ നിജപ്പെടുത്തേണ്ടത് ആവശ്യമാണ്. കൂടുതൽ പൈപ്പുകൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ വെള്ളം ഫിൽറ്റർ ചെയ്ത് കിട്ടും.

ചിത്രം 3 :- പൈപ്പിൽ ദ്വാരം ഇടുന്നതിന് മുൻപും ശേഷവും

ദ്വാരമിട്ട പൈപ്പുകളെ, ചിത്രം 4ൽ കാണുന്നത് പോലെ, നേർത്ത ഇഴകളുള്ള നെറ്റ് ഉപയോഗിച്ച് പൊതിയുന്നു. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ പൈപ്പുകളെ നെറ്റുകൊണ്ട് ചുറ്റുന്നത് നല്ലതാണ്.

ചിത്രം 4 :- ദ്വാരമിട്ട പൈപ്പിൽ നെറ്റ് ചുറ്റുന്നു.
നെറ്റ് പൈപ്പിൽ ചുറ്റിയ ശേഷം, ചിത്രം 5ൽ കാണുന്നത് പോലെ, പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് നെറ്റിനെ പൈപ്പുമായി നല്ലവണ്ണം ബന്ധിപ്പിച്ച് നിറുത്തുന്നു.

ചിത്രം 5:‌-  പ്ലാസ്റ്റിക്ക് കയറുകൊണ്ട് കെട്ടിയ പൈപ്പ്.
എന്റെ ഫിൽറ്ററിൽ സമാന്തരമായുള്ള മൂന്ന് പൈപ്പുകളും അതിനെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വിലങ്ങനെ നാലാമതൊരു പൈപ്പുമാണ് ഉള്ളത്. എല്ലാ പൈപ്പുകളിലൂടെയും അരിച്ചെത്തുന്ന വെള്ളം ഭൂഗർഭത്തിലുള്ള 2500 ലിറ്റർ ടാങ്കിലേക്ക് ഒഴുക്കാനായി, വിലങ്ങനെയുള്ള പൈപ്പിന്റെ ഒരറ്റം ചിതം 6ൽ കാണുന്നത് പോലെ വളഞ്ഞ പൈപ്പ് ഘടിപ്പിച്ച് സജ്ജമാക്കിയിരിക്കുന്നു.

ചിത്രം 6:- ഫിൽറ്റർ പൈപ്പുകൾ പരസ്പരം ഘടിപ്പിച്ച നിലയിൽ.
അടുത്തതായി പരസ്പരം ബന്ധിപ്പിച്ച ഈ പൈപ്പുകളെയെല്ലാം ചിത്രം 7ൽ കാണുന്നത് പോലെ ഫിൽറ്റർ ടാങ്കിന്റെ അടിത്തട്ടിൽ വെറുതെ കിടത്തിയിടുന്നു. ടാങ്കിന്റെ ഒരു മൂലയിൽ നേരത്തെ തന്നെ തയ്യാറാക്കിയ 4 ഇഞ്ച് വ്യാസമുള്ള ദ്വാരത്തിലൂടെ പൈപ്പിന്റെ വളഞ്ഞ ഭാഗം താഴേക്ക് ഇറക്കിവെച്ചശേഷം ആ ഭാഗം സിമന്റിട്ട് പഴുതുകളില്ലാതെ ഉറപ്പിക്കുന്നു. ഭാവിയിൽ അൽ‌പ്പസ്വൽ‌പ്പം ലീക്ക് ഉണ്ടായാലും കുഴപ്പമില്ല. കാരണം ഫിൽറ്റർ ചെയ്ത വെള്ളം തന്നെയാണ് താഴേക്ക് ലീക്ക് ചെയ്യുന്നത്.

ചിത്രം 7:- ടാങ്കിൽ ഫിൽറ്റർ പൈപ്പുകൾ കിടത്തിയിരിക്കുന്നു.
അടുത്തതായി മരക്കരി കൊണ്ട് ഈ പൈപ്പുകളെ മൂടുന്നു. 5000 ലിറ്റർ സംഭരണശേഷിയുള്ള ഫിൽറ്റർ ഉണ്ടാക്കാൻ ഏകദേശം 10 ചാക്ക് മരക്കരി ആവശ്യമാണ്. ചാക്ക് ഒന്നിന് 800 രൂപയാണ് മരക്കരിയുടെ വില. (വിലയിലെ ഏറ്റക്കുറച്ചിലുകൾ ബാധകം.) 

ചിത്രം 8:- ഒരു ചാക്ക് മരക്കരി
ചിത്രം 9:- ഫിൽറ്റർ പൈപ്പുകളെ മരക്കരി കൊണ്ട് മൂടുന്നു.
തമിഴ്‌നാട്ടിൽ നിന്ന് വരുന്നതാണ് ഈ മരക്കരി. അവിടെയുള്ള നേർത്ത ശാഖകളുള്ള പ്രത്യേകതരം മരത്തിന്റെ ചില്ലകൾ തീയിട്ടശേഷം പൂർണ്ണമായി കത്തി ചാരമാകുന്നതിന് മുന്നേ അണച്ചെടുത്താണ് ഇത്തരം മരക്കരി ഉണ്ടാക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരക്കരിക്ക് പകരം ചിരട്ടക്കരിയെപ്പറ്റിയും ആലോചിക്കാവുന്നതാണ്. പക്ഷെ കമ്പോളത്തിൽ ഇത്രയധികം ചിരട്ടക്കരി കിട്ടാനുണ്ടോ എന്നെനിക്ക് നിശ്ചയമില്ല. സ്വന്തമായി ചിരട്ടക്കരി ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടും പരിഗണിക്കേണ്ടതാണ്. 

രുചി, മണം, നിറം, ജൈവ ഘടകങ്ങൾ എന്നിവ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യാനാണ് കരി (കാർബൺ) ഉപയോഗിക്കുന്നത്.

ചിത്രം 10:- മരക്കരിയിട്ട് മൂടിയ പൈപ്പുകൾ
ഏകദേശം 6 ഇഞ്ച് കനത്തിൽ ഇങ്ങനെ മരക്കരി പൈപ്പിന് മുകളിലൂടെ ഇട്ട് അതിനെ പൂർണ്ണമായും മൂടുന്നു. അടുത്തതായി മരക്കരിക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ മുഴുത്ത ചരലോ മണലോ വിരിക്കുന്നു. നന്നായി അരിച്ചെടുത്ത മണലാണ് അഭികാമ്യം. ലഭ്യതയനുസരിച്ച് ഇതിൽ ഏതായാലും ഉപയോഗിക്കാവുന്നതാണ്.

ചിത്രം 11:- മരക്കരിക്ക് മുകളിൽ മണൽ വിരിക്കുന്നു.
ഇങ്ങനെ മണലും കരിയും മാറിമാറി 8 തട്ടുകളായി ടാങ്കിൽ വിരിക്കുന്നു. ഏറ്റവും മുകളിൽ മണലായിരിക്കും ഉണ്ടാകുക. ഏറ്റവും മുകൾ ഭാഗത്ത് വരുന്ന മണലിന് മുകളിൽ ഒരടിയോളം ഭാഗം ഒന്നും നിറയ്ക്കാതെ വിടുക. ഈ ഭാഗം വെള്ളം വന്ന് നിറയാനുള്ള സ്ഥലമായി കണക്കാക്കണം. 

ചിത്രം 12:- മണലിന് മുകളിൽ വീണ്ടും മരക്കരി
ആദ്യകാലങ്ങളിൽ വെള്ളം ഫിൽറ്ററിലേക്ക് ഒഴിക്കുന്ന മാത്രയിൽത്തന്നെ താഴേക്ക് പോകുകയും ഭൂഗർഭ ടാങ്കിൽ എത്തുകയും ചെയ്യും. കാലക്രമേണ വെള്ളത്തിലുള്ള അഴുക്കുകളും കുഴൽക്കിണറിലെ ജലത്തിലെ ഇരുമ്പിന്റെ അംശവുമെല്ലാം മുകൾത്തട്ടിലെ മണ്ണിൽ കെട്ടി നിൽക്കുകയും താഴേക്കുള്ള ജലത്തിന്റെ ഒഴുക്ക് മന്ദീഭവിക്കുകയും ചെയ്യും. ആ സമയത്ത് മുകൾ ഭാഗത്ത് ഒഴിവാക്കി ഇട്ടിരിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനിന്ന് സമയമെടുത്ത് അരിച്ച് പോകാനുള്ള സൌകര്യം ഉണ്ടാകേണ്ടതാണ്.

ചിത്രം 13:- അവസാനത്തെ തട്ട് മണൽ
മണലും മരക്കരിയും ഇടവിട്ട് വിരിച്ചുകഴിഞ്ഞാൽ ഫിൽറ്റർ തയ്യാറായിക്കഴിഞ്ഞു. ഇനി ചെയ്യേണ്ടത് മഴവെള്ളം ശേഖരിക്കാനുള്ള പാത്തികൾ കെട്ടിടത്തിൽ പിടിപ്പിക്കുകയാണ്. പാത്തികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഫിൽറ്റർ ടാങ്കിലേക്ക് വീഴുന്ന പൈപ്പ് ചിത്രം 14ൽ കാണാം.

ചിത്രം 14:- മഴവെള്ളം ബൈപ്പാസ് സംവിധാനത്തിലൂടെ ടാങ്കിലേക്ക്.
മഴവെള്ളം ടാങ്കിലേക്കെത്തിക്കുന്ന 4 ഇഞ്ച് വ്യാസമുള്ള പൈപ്പിൽ ഭൂനിരപ്പിൽ നിന്ന് ഒരടി ഉയരത്തിൽ ചിത്രം 14ൽ കാണുന്നത് പോലെ ശുചീകരണത്തിനായി ഒരു ബൈപ്പാസ് സംവിധാനം ഉണ്ടായിരിക്കണം. ആദ്യമഴയിലെ അഴുക്കുവെള്ളം ഫിൽറ്ററിലേക്ക് എടുക്കാതെ ഒഴുക്കിക്കളയാൻ വേണ്ടിയാണ് ഈ ബൈപ്പാസ് സംവിധാനം. പൈപ്പിന്റെ അറ്റത്തുള്ള മൂടി തുറക്കാൻ പറ്റുന്ന തരത്തിൽ പശവെച്ച് ഒട്ടിക്കാതെ നിലനിർത്തണം.

ഫിൽറ്റർ സജ്ജീകരിക്കുന്ന രീതിയാണ് ഇതുവരെ വിവരിച്ചത്. ഈ ഫിൽറ്ററിലൂടെ മഴവെള്ളമോ കുഴൽക്കിണറിലെ വെള്ളമോ അരിച്ചെടുക്കാം. മഴവെള്ളത്തിന് കാര്യമായ അരിക്കൽ ഒന്നും ആവശ്യമായി വരുന്നില്ല എങ്കിലും കെട്ടിടത്തിന് മുകളിൽ നിന്ന് വീഴാൻ സാദ്ധ്യതയുള്ള കരടുകളും ഇലകളുമൊക്കെ അരിച്ചെടുക്കാൻ കെട്ടിടത്തിലെ പാത്തികളിൽ നിന്നും ഫിൽറ്ററിലേക്ക് കടക്കുന്ന വലിയ പൈപ്പുകളിൽ ഒരു ചെറിയ നെറ്റ് പിടിപ്പിക്കാവുന്നതാണ്. ചിത്രം 15ഉം ചിത്രം 16ഉം ശ്രദ്ധിക്കുക. 

ചിത്രം 15:- അരിപ്പ പിടിപ്പിക്കാനുള്ള ഭാഗം.
ചിത്രം 16:- അരിപ്പ പിടിപ്പിച്ചതിന് ശേഷം
കുഴൽക്കിണറിലെ വെള്ളം ഫിൽറ്ററിലൂടെ കടത്തിവിടുമ്പോൾ കുറേക്കൂടെ സജ്ജീകരണങ്ങൾ ആവശ്യമാണ്. കുഴൽക്കിണറിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം, ചെളി മണം, ഇരുമ്പിന്റെ അയിര് തുടങ്ങിയതെല്ലാം ഉണ്ടാകാം. ഇതെല്ലാം വേർതിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. ചെളി മണവും ഉപ്പിന്റെ അംശവുമെല്ലാം ഫിൽറ്ററിലൂടെ കടക്കുന്നതോടെ ഇല്ലാതാകും. ഇരുമ്പ് അയിരിന്റെ നല്ലൊരു ഭാഗവും ഫിൽറ്റർ തടഞ്ഞുനിർത്തുന്നു. എന്നിരുന്നാലും വെള്ളത്തിലുള്ള ഇരുമ്പ് അയിർ വേർ‌തിരിച്ചെടുക്കാനായി വെള്ളത്തിനെ വായുവുമായി കൂടുതൽ സമ്പർക്കത്തിലാക്കി വേണം ഫിൽറ്ററിലേക്ക് പതിപ്പിക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഇരുമ്പിന്റെ നല്ലൊരംശം വായുവിൽ വെച്ചുതന്നെ വിഘടിക്കപ്പെടുന്നു. ബാക്കിയുള്ളതിനെ ഫിൽറ്റർ അരിച്ചെടുക്കുന്നു.

ചിത്രം 17:- വായുസഞ്ചാരത്തിനായുള്ള സജ്ജീകരണം.
ഇത് സംഭവിക്കണമെങ്കിൽ ഫിൽറ്റർ ടാങ്കിന്റെ മുകളിൽ വായു സഞ്ചാരം ഉണ്ടാകാൻ പാകത്തിനുള്ള വിടവ് ഇട്ടിട്ട് മാത്രമേ ടാങ്കിന്റെ മൂടി സജ്ജമാക്കാനും ഉറപ്പിക്കാനും പാടുള്ളൂ. ചിത്രം 17ൽ കാണുന്ന ലോഹ വല കൊണ്ടുള്ള സജ്ജീകരണം ശ്രദ്ധിക്കുക. 

ചിത്രം 18:- ടാങ്കിന്റെ മൂടി
അതിന് മേലെയാണ് ടാങ്കിന്റെ മൂടി വരുന്നത്. ഫിൽറ്റർ ടാങ്കിൽ എല്ലായ്പ്പോഴും വായു സഞ്ചാരം ഉണ്ടാകാൻ ഇത് സഹായിക്കുന്നു. വെള്ളത്തിന് കൂടുതൽ വായുസമ്പർക്കം കിട്ടാൻ വേണ്ടി ചിത്രം 19ൽ കാണുന്നത് പോലെ ഷവറുകളിലൂടെ വേണം ഫിൽറ്ററിലേക്ക് വെള്ളം വീഴ്ത്താൻ.

ചിത്രം 19:- ഷവറിലൂടെ കുഴൽക്കിണർ വെള്ളം ഫിൽറ്ററിലേക്ക്
കുഴൽക്കിണർ വെള്ളത്തിൽ നിന്ന് ഫിൽറ്ററിൽ എത്തി അവിടെ അരിച്ചെടുക്കപ്പെടുന്ന ഇരുമ്പിന്റെ അയിരെല്ലാം കാലക്രമേണ മുകളിലെ തട്ടിലുള്ള മണലിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മണലിന്റെ നിറം ഇരുമ്പയിരിന്റെ തോതനുസരിച്ച് ഓറഞ്ച് നിറത്തിലേക്കോ ചുവപ്പും നിറത്തിലേക്കോ മാറുന്നു.

മൂന്നോ നാലോ മാസം കൂടുമ്പോൾ മണലിന്റെ മുകൾ ഭാഗത്തുനിന്ന് നിറവ്യത്യാസം വന്ന ഭാഗം മാത്രം വടിച്ചെടുത്ത് നീക്കം ചെയ്ത് പുതിയ മണൽ നിറച്ചാൽ ഫിൽറ്ററിന് വേണ്ടുന്ന അത്യാവശ്യം അറ്റകുറ്റപ്പണികളായി. ആദ്യത്തെ തട്ടിൽ നിന്ന് കാര്യമായ അഴുക്കുകളൊന്നും താഴെത്തെ തട്ടിലേക്ക് കടക്കില്ല എന്ന് ഇത് സജ്ജീകരിക്കുന്നതിൽ വിദഗ്ദ്ധനായ ശ്രീ.പ്രദീപ് മാല്യങ്കര സാക്ഷ്യപ്പെടുത്തുന്നു. 

ഇരുമ്പ് അയിരിന്റേയും മറ്റ് അഴുക്കുകളുടേയും തോത് അനുസരിച്ച് കൊല്ലത്തിൽ ഒരിക്കലോ രണ്ട് കൊല്ലം കൂടുമ്പോളോ മുഴുവൻ മണലും മരക്കരിയും പുറത്തെടുത്ത് ശുദ്ധജലത്തിൽ കഴുകി വീണ്ടും ഫിൽറ്ററിൽ സ്ഥാപിച്ചാൽ ദീർഘകാലത്തേക്കുള്ള അറ്റകുറ്റപ്പണിയും ആയി. ഈ ജോലിയെല്ലാം പുറത്തുനിന്ന് ഒരാളുടെ സഹായം ഇല്ലെങ്കിലും വീട്ടിലുള്ളവർക്ക് സ്വയം ചെയ്യാൻ സാധിക്കുന്നതാണ്. 

ചിത്രം 20:- ഫിൽറ്ററും ടാങ്കും പണിപൂർത്തിയായപ്പോൾ.

ടാങ്ക് തയ്യാറായിക്കഴിഞ്ഞപ്പോൾ കുഴൽക്കിണറിലെ വെള്ളം ഫിൽറ്റർ വഴി കടത്തിവിട്ട് അരിച്ചെടുത്ത് രുചിച്ചുനോക്കി. ഫിൽറ്ററിൽ കടക്കുന്നതിന് മുൻപ് അൽ‌പ്പം കടുപ്പവും ചെളിമണവുമൊക്കെ ഉണ്ടായിരുന്ന വെള്ളത്തിന്റെ മണവും രുചിയും എല്ലം മാറിയിരിക്കുന്നു. നിമിഷങ്ങൾക്കകമാണ് ഇത് സാദ്ധ്യമായിരിക്കുന്നത്. കുഴൽക്കിണർ വെള്ളം ഫിൽറ്ററിലേക്ക് പമ്പ് ചെയ്യുന്നത് 1 ഇഞ്ച് പൈപ്പിലൂടെയും അത് അരിച്ച് താഴേക്ക് വരുന്നത് 4 ഇഞ്ച് പൈപ്പുകളിലൂടെയുമാണെന്ന് ശ്രദ്ധിക്കുമല്ലോ ? അതുകൊണ്ടുതന്നെ മുകളിൽ വെള്ളം വീഴുന്ന മാത്രയിൽത്തന്നെ താഴെ വെള്ളം കിട്ടാൻ തുടങ്ങുന്നു. 5 സെക്കന്റിന്റെ കാലതാമസം പോലും ഉണ്ടാകുന്നില്ല.

ശാസ്ത്രീയമായ വിലയിരുത്തലിനായി കുഴൽക്കിണറിലെ വെള്ളം, അത് ഫിൽറ്റർ ചെയ്തതിന് ശേഷമുള്ള വെള്ളം, വാട്ടർ അതോറിറ്റിയുടെ വെള്ളം എന്നത് മൂന്നും ലാബിൽ കൊടുത്ത് ടെസ്റ്റ് ചെയ്ത് റിസൽട്ട് എടുക്കാൻ ബാക്കിയുണ്ട്. ലാബ് ഫലം കിട്ടിയാൽ ഉടനെ പോസ്റ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിറവ്യത്യാസം മനസ്സിലാക്കാൻ ഈ രണ്ട് വെള്ളവും കുപ്പികളിൽ ശേഖരിച്ച് വെച്ച് ഊറിയശേഷവും ഊറുന്നതിന് മുൻപുമൊക്കെയുള്ള പടങ്ങളും അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഇനി 5000 ലിറ്റർ ശേഷിയുള്ള ഈ ടാങ്ക് സജ്ജീകരിക്കാൻ വേണ്ടി വന്ന ഏകദേശ ചിലവ്.

1. പത്ത് ചാക്ക് മരക്കരി = 8000 രൂപ
2. മണൽ - 3000 രൂപ
3. * ഫിൽറ്റർ ടാങ്ക് നിർമ്മിക്കാനുള്ള ചിലവ് = 15000 രൂപ
4. ടാങ്കിന്റെ മൂടിയും മറ്റും = 12000 രൂപ
5. പൈപ്പ്, ഷവർ, വാൽ‌വ് മുതലായവ = 3000 രൂപ
6. പണിക്കൂലി = 5000 രൂപ

മൊത്തം ചിലവ് - 46,000 രൂപ. 

( * ഫിൽറ്റർ ടാങ്കിന്റെ മാത്രം ചിലവാണ് സൂചിപ്പിച്ചിരിക്കുന്നത്. ഭൂഗർഭ ടാങ്ക് എല്ലാ പുതിയ കെട്ടിടങ്ങളിലും ഇപ്പോൾ ചെയ്യുന്നുണ്ട്. ആ ചിലവ് ഇതുമായി ചേർക്കുന്നില്ല.)

മോട്ടർ, മഴവെള്ളത്തിന്റെ പാത്തി, ടാങ്ക് നിർമ്മാണ ചിലവ് എന്നതൊക്കെ പുതുതായി വീടുണ്ടാക്കുന്നതിന്റെ ചിലവിന്റെ കൂട്ടത്തിലാണ് ചേർക്കേണ്ടത്. മഴവെള്ളസംഭരണി ഇല്ലെങ്കിലും മോട്ടറും ടാങ്കുമൊക്കെ എന്തായാലും ഒരു വീട്ടിലേക്ക് ആവശ്യമുള്ളത് തന്നെയാണ്. മുകളിൽ കാണുന്നത് ഒരു അധികച്ചിലവായി പലർക്കും തോന്നിയേക്കാം. പക്ഷെ, 2500 ലിറ്ററിന്റെ ഫിൽറ്റർ സംവിധാനം ഉണ്ടാക്കിയാലും ഇതേ കാര്യങ്ങൾ നടപ്പിലാക്കാനാവും. നിർമ്മാണച്ചിലവ് 23000 രൂപയാക്കി കുറക്കണമെങ്കിൽ പകുതി സംഭരണശേഷിയുള്ള ടാങ്ക് ഉണ്ടാക്കിയാൽ മതി. 15 ലക്ഷം രൂപയെങ്കിലും മുടക്കി വീട് പണിയുന്ന ഒരാൾ, 23,000 രൂപ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി നീക്കിവെക്കുന്നത് ഒരിക്കലും അധികച്ചിലവല്ല. പ്രകൃതിയിൽ നിന്ന് കൂടുതൽ അകലം പ്രാപിക്കാനായി മുറ്റത്ത് ടൈൽ വിരിക്കാൻ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുമ്പോൾ ശുദ്ധജലത്തിനായി 1000 രൂപ പോലും പലരും ചിലവഴിക്കുന്നില്ല.

മഴവെള്ള സംഭരണി കൂടെ ഉണ്ടെങ്കിൽ മാത്രമേ പുതിയ വീടുകളുടെ പ്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാസ്സാക്കൂ എന്ന് കുറേ നാൾ മുൻപ് കേട്ടിരുന്നു. പക്ഷെ അങ്ങനൊന്ന് പുതിയ വീടുകളിൽ നടപ്പാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. സർക്കാർ അങ്ങനൊരു നിയമം കർശനമായി നടപ്പിലാക്കുകയാണ് വേണ്ടത്.  

ഒരിക്കൽക്കൂടെ ഓർമ്മിപ്പിക്കട്ടെ, വരാൻ പോകുന്നത് ജലക്ഷാമത്തിന്റെ നാളുകളാണ്. സൂക്ഷിച്ചാൽ, ചില മുൻ‌കരുതലുകളും നടപടികളും എടുത്താൽ, ദുഃഖിക്കേണ്ടി വരില്ല.

Tuesday 3 September 2013

ശാന്തിവനം അശാന്തമാകരുത്.


മുക്ക് ശാന്തിവനത്തിന്റെ കാര്യത്തിൽ എന്തെങ്കിലുമൊന്ന് ചെയ്യണ്ടേ? “ രാവിലെ തന്നെ വേണുവിന്റെ ഫോൺ.

ഏത് ശാന്തിവനം എന്ന് തിരിച്ച് ചോദിക്കേണ്ടി വന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാതൃഭൂമി ഓൺലൈനിൽ ‘ശാന്തിവനം അശാന്തിയിലേക്ക് ‘ എന്ന ലേഖനം വായിച്ചിരുന്നു.
21 ആഗസ്റ്റ് - മാതൃഭൂമി ഓൺലൈൻ ലേഖനം.

നോർത്ത് പറവൂരിലെ വഴിക്കുളങ്ങരയിലുള്ള ശാന്തിവനത്തിലേക്ക് ഇറങ്ങിത്തിരിക്കാനും, കാണാനും, അവിടം വൈദ്യുതി വകുപ്പിന്റെ കോടാലിക്ക് ഇരയാകാൻ പോകുന്നു എന്ന വാർത്ത വരുന്നതുവരെ അജ്ഞനായി നിൽക്കേണ്ടി വന്നത്, ആ വഴിക്ക് ഒന്നരാടമെങ്കിലും കടന്നുപോകുന്ന ഒരാളെന്ന നിലയ്ക്ക് ലജ്ജിക്കാനുള്ളതുണ്ട്.

ഉച്ചയോടെ വേണുവിനൊപ്പം വഴിക്കുളങ്ങരയിലെത്തി. തൊട്ടടുത്തുള്ള ശാന്തമഠം ദാഹശമനിയുടെ ഫാൿറ്ററി എല്ലാവർക്കുമറിയാം. ശാന്തിവനം അറിയുന്നത് ചുരുക്കം ചിലർക്ക് മാത്രം. കാടും കാട്ടിലേക്കുള്ള വഴിയും കാട് തരുന്ന നന്മകളും അതിലുള്ള ജീവികളേയുമൊക്കെ അറിയാതെ പോകുന്നത് തന്നെയാണ് നമ്മുടെയൊക്കെ ശാപം.

ദിവംഗതനായ രവിയേട്ടന്റേയും അദ്ദേഹത്തിന്റെ മകൾ മീനയുടെയും ശാന്തിവനത്തെപ്പറ്റി ഞാനായിട്ട് കൂടുതൽ വർണ്ണിക്കുന്നില്ല. മാതൃഭൂമിയുടെ ലിങ്കിലൂടെ വായിച്ചതിന്റെ ബാക്കി ഇന്ന് ഹിന്ദുവിൽ വന്ന ലേഖനത്തിൽ വായിക്കാം.

03 സെപ്റ്റംബർ 2013 - ‘ദ ഹിന്ദു‘ വാർത്ത.

കാവുകൾ സംരക്ഷിക്കാൻ കാര്യമായ നിയമങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു. ദൈവീകത പരിഗണിക്കപ്പെട്ടാലും ഇല്ലെങ്കിലും, നൂറ് കണക്കിന് ജീവജാലങ്ങൾക്ക് ആശ്രയമാകുന്ന, ഒരുപാട് ദേശാടനപ്പക്ഷികൾക്കും പാമ്പുകൾക്കും തണലേകുന്ന, ജൈവവൈവിദ്ധ്യത്തിന് ഉത്തമോദാഹരണമായ ഒരു കാട് ഇല്ലാതാക്കപ്പെടാൻ പോകുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കാൻ ഏതൊരു പ്രകൃതി സ്നേഹിക്കും അൽ‌പ്പം ബുദ്ധിമുട്ടുണ്ടാകും. പത്രവാർത്ത വായിച്ചപ്പോൾ വല്ലാതെ വിഷമം തോന്നിയതുകൊണ്ടാണ് ഒട്ടും വൈകിക്കാതെ ഇറങ്ങിപ്പുറപ്പെട്ടതെന്ന് വേണു പറയുന്നു.

ഒരു കാട് നട്ടുവളർത്തി ഉണ്ടാക്കിയെടുക്കാൻ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ദയാൽ സാറിനോട് ചോദിച്ചാൽ പറഞ്ഞ് തരും. വെച്ച് പിടിപ്പിച്ചതായാലും സ്വാഭാവിക വനമായാലും വെട്ടി നിരത്താൻ മണിക്കൂറുകൾ മാത്രം മതി മനുഷ്യനെന്ന ക്രൂരജന്മത്തിന്.

പരാതികൾ വൈദ്യുതി വകുപ്പിലേക്കും കളൿടർക്കുമൊക്കെ പോയിട്ടുണ്ട്. സമീപത്തുള്ള മറ്റ് ജനവാസകേന്ദ്രങ്ങളിലൂടെ 110 കെ.വി.വൈദ്യുതിക്കമ്പികൾ വലിക്കുന്നതിനെതിരെ ജനകീയ സമര സമിതി സംഘടിപ്പിച്ച സ്റ്റേ ഓർഡർ നിലവിലുണ്ട്. അതേപ്പറ്റി തീരുമാനമെടുക്കാൻ കമ്മീഷന്റെ അന്വേഷണവും നടന്നുവരുന്നുണ്ട്. എന്തൊക്കെ നടപടികൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞാലും, ആരൊക്കെ അന്വേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞാലും, ശാന്തിവനം ക്യാമ്പസിന് മേലുള്ള ഭീഷണി അൽ‌പ്പം പോലും ഒഴിവാക്കപ്പെട്ടിട്ടില്ല. വികസിപ്പിച്ചല്ലേ അടങ്ങൂ പ്രകൃതി സ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്തവന്മാർ.

കഴിഞ്ഞ വാരം, കോട്ടയം പട്ടണത്തിലെ ഒരു കൂറ്റൻ തണൽ‌വൃക്ഷം വികസനത്തിന്റെ പേരിൽ വെട്ടിനിരത്തിയത് ഇരുട്ടിന്റെ മറവിലായിരുന്നു. നൂറുകണക്കിന് ഇരണ്ടപ്പക്ഷികൾക്കാണ് ആ അതിക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഭീരുവായ ശത്രു പകൽവെളിച്ചത്തിൽ ആക്രമിക്കില്ലല്ലോ. പതുങ്ങിയിരുന്ന് ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത ശാന്തിവനത്തിനുമുണ്ട്.

200 വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന ശാന്തിവനം സംരക്ഷിക്കാനുള്ള മീനയുടെ പോരാട്ടത്തിൽ പ്രകൃതിസ്നേഹികളായ നമുക്കോരോരുത്തർക്കും പങ്കാളികളാകേണ്ടി വന്നേക്കാം. എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വക്കീലന്മാരോട് വേണു അന്വേഷണം നടത്തുന്നുണ്ട്. ഒരു സഹായഹസ്തം നീട്ടേണ്ടിവന്നാൽ എല്ലാവരും ഉണ്ടാകുമല്ലോ മീനയ്ക്കൊപ്പം. എന്തൊക്കെ സംഭവിച്ചാലും ശാന്തിവനം അശാന്തമാകാൻ അനുവദിച്ചുകൂട.

ചിത്രം:- വേണു ഗോപാലകൃഷ്ണൻ

Sunday 25 August 2013

മെമ്മറീസ്


നാസർ വില്ലനായും മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായ നായകനായും അഭിനയിച്ച്, മോഹൻ സംവിധാനം ചെയ്ത ഒരു പഴയ സിനിമയുണ്ട്. പേര് ‘മുഖം‘. ഭർത്താക്കന്മാർ വഴിപിഴച്ച് നടന്നതിന് ശിക്ഷയായി അവരുടെ നല്ലവരായ ഭാര്യമാരെ കൊല ചെയ്യുന്ന വില്ലൻ. അതാണ് ആ സിനിമയുടെ ത്രെഡ്.

ആ ത്രെഡ് പൊക്കി, ഭാര്യമാർക്ക് പകരം ഭർത്താക്കന്മാരെ കൊല്ലുന്നതാക്കി മാറ്റി, വേറേ കുപ്പിയിൽ ഇറക്കിയിരിക്കുന്നതാണ് മെമ്മറീസ് എന്ന സിനിമ. ‘മുഖം’ ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്കും ആ സിനിമ കാണാത്തവർക്കും ‘മെമ്മറീസ്’ നന്നായി ആസ്വദിക്കാൻ പറ്റിയിട്ടുണ്ടാകാം. എനിക്ക് പക്ഷേ കുപ്പി മാറിയ വീഞ്ഞ് തിരിച്ചറിഞ്ഞവന്റെ അവസ്ഥയായിരുന്നു.

മലയാളം സിനിമയുടെ ഏറ്റവും വലിയ ഒരു പ്രത്യേകത, തെലുങ്ക് തമിഴ് സിനിമകളേക്കാൾ റിയലിസ്റ്റിക്ക് ആയിരിക്കും എന്നതാണ്. റോഡിലും സീനിയർ ഓഫീസർമാരുടെ മുന്നിലുമൊക്കെ ഔദ്യോഗിക സമയത്ത് പോലും നടന്ന് കള്ളുകുടിക്കുന്ന നായക കഥാപാത്രം എന്തുകൊണ്ടോ അൽ‌പ്പം പോലും റിയലിസ്റ്റിക്കാണെന്ന് തോന്നിയില്ല. അങ്ങനൊന്ന് കേരള പോലീസിലെന്നല്ല ഒരു പോലീസിലും നടക്കാത്ത കാര്യമാണ്. വ്യത്യസ്ത വേഷങ്ങൾ ഉണ്ടാക്കി പൃഥ്വിരാജിനെക്കൊണ്ട് അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി പടച്ചിറക്കിയതുപോലെ ഒരു സിനിമ. ക്യാമറയിലും സ്റ്റണ്ടിലും ഗ്രാഫിക്സ്റിലുമൊക്കെ പുതുമ കാണിക്കുന്നത് ഇക്കാലത്തെ രീതികളും സാദ്ധ്യതകളുമാണ്. അതിനെയൊന്നും തള്ളിപ്പറയുന്നില്ല. പക്ഷെ, മൊത്തത്തിൽ ‘മെമ്മറീസ്‘ എനിക്കിഷ്ടമായില്ല. 10 ൽ 3.5 മാർക്ക് മാത്രം.

‘പാലിയം ചരിത്രം’ - പുസ്തകപ്രകാശനം

ന്നലെ (24 ആഗസ്റ്റ് 2013) വൈകീട്ടുള്ള, വ്യക്തിപരമായി ക്ഷണമൊന്നുമില്ലാത്ത ഒരു പരിപാടിയിൽ ഇടിച്ച് കയറി പങ്കെടുക്കണമെന്ന് അതേപ്പറ്റിയുള്ള പത്രവാർത്ത കണ്ടപ്പോൾത്തന്നെ തീരുമാനിച്ചിരുന്നതാണ്. വൈകീട്ട് 5 മണിക്ക്, അതായത് പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലെത്തി. ഓ... ക്ഷമിക്കണം, പരിപാടി എന്തെന്നും പ്രധാനമന്ത്രി ആരെന്നും കൊട്ടാരം എവിടെയാണെന്നും വിശദമാക്കിയില്ലല്ലോ അല്ലേ ?

പരിപാടി: - പുസ്തകപ്രകാശനം. 

പ്രധാനമന്ത്രി: - പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ പാലിയത്തച്ചൻ.

സ്ഥലം : - ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാര സമുച്ചയം.


മുസരീസിന്റെ കഥയറിയാനുള്ള നടപ്പാണ് കുറേ നാളുകളായിട്ട്. പാലിയം കൊട്ടാരം ആ കഥയിൽ പ്രധാനപ്പെട്ട ഒരു റോൾ വഹിക്കുന്ന ഇടമാണ്. പാലിയത്തിന്റെ ചരിത്രം, അവിടത്തെ ഒരു മരുമകളും മഹാരാജാസ് കോളേജിലെ അദ്ധ്യാപികയുമായിരുന്ന പ്രൊഫ:എം.രാധാദേവി എഴുതി പ്രകാശിപ്പിക്കുമ്പോൾ അതിൽ പങ്കെടുക്കാനായാൽ, അവിടെ പ്രസംഗിക്കാൻ വരുന്നവരിൽ നിന്ന് കിട്ടാവുന്ന അറിവുകൾ പെറുക്കിയെടുത്ത് കൊണ്ടുപോരാനായാൽ, ഈയൊരു ദിവസം ധന്യമാക്കാൻ അതിനേക്കാൾ വലുതെന്തുണ്ട് ?  

പാലിയം നാലുകെട്ടിനകത്തുവെച്ചാണ് പുസ്തകപ്രകാശനച്ചടങ്ങ്. ചെന്നുകയറിയപ്പോൾത്തന്നെ കസേരകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നെങ്കിലും ഇടയിലെവിടെയോ ഒരു ഇരിപ്പിടം ഒപ്പിച്ചെടുത്തു. 450ൽ‌പ്പരം വരുന്ന പാലിയത്തച്ചന്മാർക്കും കുഞ്ഞമ്മമാർക്കും ഇരിക്കാനുള്ള സ്ഥലമേ സത്യത്തിൽ അവിടെയുള്ളൂ.


പ്രൌഢഗംഭീരമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് ആയിരുന്നു അത്. അദ്ധ്യക്ഷൻ ശ്രീ.വി.ഡി.സതീശൻ എം.എൽ.എ. പ്രമുഖ പ്രഭാഷണം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മേധാവിയും പ്രസിദ്ധ ചരിത്രകാരനുമായ ശ്രീ.എം.ജി.എസ്.നാരായണൻ. മഹനീയ സാന്നിദ്ധമായി ജസ്റ്റീസ് കൃഷ്ണയ്യർ. മറ്റ് പ്രഭാഷകരായി പാലിയം രവിയച്ചൻ, കവി എസ്.രമേശൻ നായർ, സാഹിത്യകാരനായ ശ്രീ.സേതു ഗ്രന്ഥകർത്താവ് പ്രൊഫസർ രാധാദേവി, ഗ്രന്ഥം മലയാളത്തിലേക്ക് പുനരാഖ്യാനം നടത്തിയിരിക്കുന്ന ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ വേദിയിൽ.

എല്ലാവരേയും നല്ല ഒന്നാന്തരം പൊന്നാട അണിയിച്ചാണ് പാലിയം ട്രസ്റ്റ് സ്വാഗതം ചെയ്തത്. Paliam History എന്ന ഇംഗ്ലീഷ് പുസ്തകവും അതിന്റെ മലയാളം വിവർത്തനമായ പാലിയം ചരിത്രവും ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു.

പ്രസാധകർ - പാലിയം ഈശ്വര സേവാ ട്രസ്റ്റ്.
വില - 200 രൂപ. 
ഫോൺ - 0484-2518578
ഈ-മെയിൽ - pet_chm@hotmail.com

സദസ്സിന്റേയും വേദിയുടേയും ഒരു ഭാഗികദൃശ്യം.

ഉത്ഘാടനത്തിന്റെ നിലവിളക്ക് ശ്രീ.എം.ജി.എസ്. കൊളുത്തിയത് വേദിയിൽ നിന്ന് മാറിയുള്ള പൂജാമുറിക്ക് മുന്നിൽ. അതിനൊപ്പം മൂന്ന് വട്ടം കുരവ അകത്തളത്തിൽ ഉയർന്നു. ഇത് ആ പുസ്തകപ്രകാശന ചടങ്ങിന്റെ റിപ്പോർട്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും ചരിത്രവസ്തുതകൾ ഒരുപാട് നിറഞ്ഞുനിന്ന ആ ചടങ്ങിൽ എല്ലാ പ്രാസംഗികരും നടത്തിയ പരാമർശങ്ങൾ അൽ‌പ്പമെങ്കിലും വിശദീകരിക്കണമെന്നുണ്ട്.
മുഖ്യപ്രാസംഗികൻ നിലവിളക്ക് കൊളുത്തുന്നു.  - ദൃശ്യം ഭാഗികം.


അദ്ധ്യക്ഷൻ - ശ്രീ.വി.ഡി സതീശൻ (എം.എൽ.എ)

സ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് എന്തിനാണ് ഈ ചരിത്രമൊക്കെ പഠിക്കുന്നത് എന്ന് ഓർത്തിട്ടുണ്ട്. പ്ലാസി യുദ്ധവും പാനിപ്പട്ട് യുദ്ധവുമൊക്കെ കൊല്ലം തെറ്റാതെ പഠിച്ചിട്ടെന്തിനാണ് എന്നായിരുന്നു ചിന്ത. മുതിർന്നപ്പോളാണ് ചരിത്രത്തിൽ നിന്നുള്ള അന്തസത്ത ഉൾക്കൊണ്ടുകൊണ്ടല്ലാതെ മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടാനെന്ന് മനസ്സിലാക്കിയത്.

ശ്രീ:എം.ജി.എസ്.നാരായണൻ

സത്യത്തിൽ പ്ലാസി യുദ്ധം എന്നൊന്ന് നടന്നിട്ടില്ല (ചിരി). ഒരു വശത്ത് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടേയും മറുവശത്ത് നവാബിന്റേയും പട്ടാളം നിരന്നുനിന്നു. പിന്നെ നവാബ് പതുക്കെ കുതിരയോടിച്ച് ഒരു വശത്തേക്ക് നീങ്ങി. അത്ര തന്നെ. അല്ലാതെ യുദ്ധമൊന്നും അവിടെ നടന്നിട്ടില്ല. ചരിത്രത്തിൽ അങ്ങനെ ഒരുപാട് വൈരുദ്ധ്യങ്ങളും അസത്യങ്ങളും കാലാകാലങ്ങളായി തൽ‌പ്പര കക്ഷികൾ തിരുകിച്ചേർത്തിട്ടുണ്ട്. പക്ഷെ ഇന്ന് അക്കാര്യങ്ങൾ പലതും നമുക്ക് തെളിവടക്കം ലഭ്യമാണ്. കേരളം ഭരിച്ചിരുന്ന പെരുമാളുമാരെപ്പറ്റി പഠിക്കാനായി കൊടുങ്ങല്ലൂരിലെ ചേരമാൻ പറമ്പിൽ എത്തിയപ്പോൾ അവിടെ നൂറ്റാണ്ടുകൾക്ക് മുന്നേ ഒരു ഉത്ഘനനം നടന്നിട്ടുള്ളതായി മനസ്സിലാക്കാനായി. അത് നടത്തിയത് പാലിയത്തച്ചന്മാരിൽ ഒരാളാണ്. ഇപ്പോൾ എന്റെ ശിഷ്യകൂടിയായ ശ്രീമതി രാധാദേവി പാലിയത്തിന്റെ ചരിത്രം ഗവേഷണം നടത്തി പുസ്തകമാക്കിയതിൽ അഭിമാനിക്കുന്നു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന കാലത്ത് ശത്രുവിന്റെ കുറ്റങ്ങളും കുറവുകളും നിരത്തുകയും പ്രചരിപ്പിക്കുകയുമൊക്കെ പതിവാണ്. അത് തന്നെയാണ് ശരി. പക്ഷെ യുദ്ധാനന്തരം ശത്രുവാണെങ്കിൽ അവർ നമുക്ക് ചെയ്ത് തന്ന നല്ല കാര്യങ്ങൾ ചികഞ്ഞെടുത്ത് പ്രശംസിക്കണം. അത് ചരിത്രനിയോഗമാണ്. ശത്രുക്കളായിരുന്നെങ്കിലും ബ്രിട്ടീഷുകാർ നമുക്ക് ചെയ്ത് തന്ന ഉപകാരങ്ങൾ നാം മറക്കരുത്. ആധുനിക സംസ്ക്കാരത്തോട് അവർ നമ്മെ അടുപ്പിച്ചു. പല നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഇന്ത്യ ഇത്രയെങ്കിലും ഏകീകരിക്കപ്പെട്ടതിൽ നിഷേധിക്കാനാവത്ത പങ്ക് അവർക്കുണ്ട്. പഴശ്ശിരാജയെ വധിച്ച ബാബറിന്റെ പേരമകനെ നേരിൽ കാണാനുള്ള അവസരമുണ്ടായിട്ടുണ്ട്. മുത്തച്ഛന്റെ കുറിപ്പുകൾ ഒരുപാട് അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. പഴശ്ശിരാജ എന്ന വീരയോദ്ധാവിനെപ്പറ്റി, ശത്രുവായിരുന്നെങ്കിലും ബാബറിന്റെ വരികളിൽ നിറയെ ആദരവും ബഹുമാനവുമാണ്.

അദ്ദേഹത്തിന്റെ പ്രസംഗം പാലിയം ചരിത്രമടക്കം ഇന്ത്യാചരിത്രത്തിന്റേയും ലോകചരിത്രത്തിന്റേയും പല വശങ്ങളേയും പരാമർശിച്ചും എടുത്തുകാണിച്ചും അനർഗ്ഗളനിർഗ്ഗളം പ്രവഹിച്ചു. ജസ്റ്റിസ് കൃഷ്ണയ്യർക്ക് അധികം സമയം ഇരിക്കാൻ സാധിക്കില്ലെന്നതുകൊണ്ട് അദ്ദേഹം പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചതിൽ ഞാൻ കുണ്ഠിതനായിരുന്നു.

ജസ്റ്റിസ് കൃഷ്ണയ്യർ

പ്രായാധിക്യമൊന്നും കണക്കിലെടുക്കാതെ വിളിക്കുന്ന ചടങ്ങുകളിൽ എല്ലാം പങ്കെടുക്കുന്ന ശ്രീ.കൃഷ്ണയ്യർക്ക് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പാലിയത്ത് നടക്കുന്ന ഈ ചടങ്ങ് ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. പ്രസംഗമൊന്നും ചെയ്യാതെയാണെങ്കിലും അദ്ദേഹം വേദിയിൽ ചടങ്ങുകൾക്ക് എല്ലാത്തിനും സാക്ഷിയായി ഇരുപ്പുറപ്പിച്ചു.

ശ്രീ.സേതു

ചേന്ദമംഗലത്തുകാരനായ ഞാൻ മറുപിറവി എന്ന നോവലിന്റെ ഭാഗമായി പാലിയത്തിന്റെ ചരിത്രം കുറേയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. കേരള ചരിത്രത്തിൽ വേലുത്തമ്പിക്കും പഴശ്ശിരാജയ്ക്കും മങ്ങാട്ടച്ചനുമൊക്കെ വലിയ പ്രാധാന്യം കൊടുക്കുമ്പോൾ സത്യത്തിൽ പാലിയത്തച്ചന്മാരെ കാര്യമായി ഗൌനിച്ചിട്ടില്ല. അതിന് ഏറ്റവും വലിയ തെളിവാണ് പാലിയം കുടുംബത്തിൽ നിന്നുതന്നെയുള്ള ഒരു വ്യക്തിക്ക് പാലിയം ചരിത്രം എഴുതേണ്ടി വന്നത്. മറ്റാരെങ്കിലും ഇതിന് മുന്നേ തന്നെ എഴുതേണ്ടതായിരുന്നു പാലിയത്തിന്റെ ചരിത്രം.

ശ്രീ.എസ്.രമേശൻ നായർ

ചരിത്രം മതത്തിന്റേതാകുമ്പോളും മതം ചരിത്രമാകുമ്പോളും അസത്യങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്നു. ഇന്ത്യയിൽ കാലുകുത്താത്ത ഒരാൾ ഇവിടെ വന്നെന്നും ഒരുപാട് പ്രവർത്തനങ്ങൾ നടത്തിയെന്നും ചരിത്രം പറയുന്നത് അതുകൊണ്ടാണ്.

ശ്രീ.രവിയച്ചൻ

ശ്രീമതി.ശ്രീകുമാരി പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് ഒരു കഥയെഴുതുന്ന മനോഹാരിതയോട് കൂടെയാണ്. സത്യത്തിൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയതാണെന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അതിശയിക്കെണ്ടതില്ല. പാലിയം എന്ന വലിയ കൂട്ടുകുടുംബത്തിന്റെ നന്മകളും കുറവുകളും അനുഭവിക്കാനായിട്ടുണ്ട്. താമസം തൃപ്പൂണിത്തുറയിൽ ആയതുകൊണ്ട് വെളിയിൽ നിന്ന് ഒരാൾ നോക്കിക്കാണുന്നത് പോലെ അത്ഭുതംകൂറി നോക്കിനിൽക്കാനായിട്ടുണ്ട്. നൂറ്റാണ്ടുകളോളം കൊച്ചിയുടെ പ്രധാനമന്ത്രിപദവിയിൽ ഇരുന്നിട്ടും പാലിയത്തച്ചന്മാർ ഇന്നത്തെ മന്ത്രിമാരെപ്പോലെ ഒന്നും കട്ടുമുടിച്ചിട്ടില്ല.

പാലിയത്ത് വന്ന് എന്ത് ചോദിച്ചാലും കൊടുക്കണം. വെറും കൈയ്യോടെ മടക്കി അയക്കരുതെന്നാണ്. ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല പാലിയത്ത്. മുണ്ടിന് മുണ്ട് പുസ്തകത്തിന് പുസ്തകം, പെൻസിലിന് പെൻസിൽ എല്ലാം കിട്ടും. പിറന്നാളാണോ ചെന്നിരുന്നാൽ മാത്രം മതി. പായസമടക്കം സദ്യ കഴിക്കാം. പക്ഷെ പണം മാത്രം ഇല്ല. കാലണ കിട്ടിയാൽ മൂന്ന് പഴം വാങ്ങാം. 50 കപ്പലണ്ടി വാങ്ങാം. കാലണയുള്ളവൻ ധനികനാണ്. ഇന്ന് കാൽ രൂപ പോലും ഇല്ലാതായിരിക്കുന്നു. 20,000 രൂപയുള്ളവൻ പോലും ദരിദ്രനാണ്. തോക്ക് പിടിച്ച് പൊലീസ് കാവലുണ്ടായിരുന്നു പാലിയത്തിന്റെ വാതിലുകളിൽ. രാത്രി ഭക്ഷണം കഴിഞ്ഞാൽ‌പ്പിന്നെ 15 വയസ്സിന് മേൽ പ്രായമുള്ളവർക്ക് നാലുകെട്ടിനകത്തേക്ക് പ്രവേശനമില്ല. അക്കാലത്ത് നമ്പൂരി ജനിച്ചു എന്നാണ് പറയുക. കുട്ടി ആണോ പെണ്ണോ എന്ന് പിന്നെ ചോദ്യമില്ലല്ലോ ? എല്ലാവരേയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിയെത്ര നാൾ ഇങ്ങനെ കാണാനാകുമെന്ന് അറിയില്ലല്ലോ ? ഞാൻ ഒരു അൻപത് കൊല്ലം കൂടിയല്ലേ ഇനി ജീവനോടെയുണ്ടാകൂ.

സ്വതസിദ്ധമായ നർമ്മം കലർത്തിയാണ് രവിയച്ചൻ പാലിയത്തിന്റെ ചരിത്രം അവതരിപ്പിച്ചത്.

പ്രൊഫ:രാധാദേവി

പറഞ്ഞ കഥകളേക്കാൾ അധികം പറയാത്ത കഥകളാണുള്ളത്. പോർച്ചുഗീസുകാരും ടിപ്പുവുമൊക്കെ ഈ നാലുകെട്ട് വളഞ്ഞിട്ടുണ്ട്. ഇതിന് തീയിട്ടിട്ടുണ്ട് അവർ. വൈസ്രോയി അടക്കമുള്ളവർ ഈ മുറ്റത്ത് മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്. രാജ്യതാൽ‌പ്പര്യം സംരക്ഷിക്കാനായി പിടികൊടുക്കുകയും ജയിലിൽ ആകുകയും ചെയ്തിട്ടുണ്ട് തന്റെ പടനായകനാകാൻ താൽ‌പ്പര്യമുണോ എന്ന് തിരുവിതാം‌കൂർ മാർത്തണ്ഡവർമ്മ മഹാരാജാവ് പാലിയത്തച്ചനോട് ചോദിച്ചിട്ടുണ്ടെങ്കിലും, കൂറ് എന്നും കൊച്ചിയോട് മാത്രമായിരിക്കും എന്നായിരുന്നു പാലിയത്തച്ചന്റെ മറുപടി. 

ശ്രീമതി.ശ്രീകുമാരി രാമചന്ദ്രൻ

മൊഴിമാറ്റങ്ങൾ മുൻപും നടത്തിയിട്ടുണ്ട്. പക്ഷെ ചിലർക്ക് മൊഴിമാറ്റം നടത്തിയ ഗ്രന്ഥങ്ങളോട് വലിയ പ്രതിപത്തിയില്ല. മൊഴിമാറ്റം നടത്തിയില്ലായിരുന്നെങ്കിൽ വേദങ്ങളും ഉപനിഷത്തുകളും അടക്കം എത്രയോ കൃതികൾ നമുക്ക് അന്യമായിപ്പോകുമായിരുന്നു. തർജ്ജിമ എന്നതിനേക്കാൾ ട്രാൻസ് ക്രിയേഷൻ എന്ന് പറയാനാണ് താൽ‌പ്പര്യപ്പെടുന്നത്. പാലിയത്തിന്റെ ചരിത്രത്തെ കൊച്ചിയുടെ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്താനാവില്ല. 

പാലിയം വെബ് സൈറ്റ്

ഞാൻ സ്ഥിരമായി ഓൺലൈനിൽ നിരങ്ങുന്ന ആളാണെന്ന് അറിഞ്ഞിട്ടെന്ന പോലെ പാലിയത്തിന്റെ വെബ് സൈറ്റ് ഉത്ഘാടനം ചെയ്യാനുള്ള മേശ തയ്യാറാക്കിയിരുന്നത് എന്റെ ഇരിപ്പിടത്തിന് മുന്നിൽത്തന്നെ. രവിയച്ചൻ പാലിയം വെബ് സൈറ്റ് (www.paliam.in) ഉത്ഘാടനം ചെയ്തു.

രവിയച്ചൻ പാലിയം സൈറ്റ് ഉത്ഘാടനം ചെയ്യുന്നു.
മുഖ്യാതിഥികൾക്ക് എല്ലാവർക്കും ഉപഹാരം സമർപ്പിച്ചുകൊണ്ടും പങ്കെടുത്തവർക്ക് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടും ചടങ്ങ് അവസാനിച്ചു.

സമയം ഏഴര മണി. മൂന്നൂറോളം പേർ വരുന്ന അതിഥികൾക്ക് ഭക്ഷണം കരുതിയിട്ടുണ്ട്, പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ. എല്ലാം കൊണ്ടും രാജകീയമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ് തന്നെയായിരുന്നു അത്. ഇങ്ങനൊന്ന് ഇതുവരെ ഞാൻ കണ്ടിട്ടില്ല, ഇനി കാണുമോന്നും നിശ്ചയമില്ല.
Paliam History - ഇംഗ്ലീഷ് പുസ്തകച്ചട്ട

വ്യക്തിപരമായി ഉണ്ടായത് ഒരുപാട് വലിയ സന്തോഷങ്ങളാണ്. രണ്ട് ദിവസം മുന്നേ വാങ്ങി തോൾസഞ്ചിയിൽ കരുതിയിരുന്ന Perumal of Kerala എന്ന ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവായ ശ്രീ.എം.ജി.എസ്.നാരായണന്റെ കൈയ്യൊപ്പ് ചാർത്തി വാങ്ങാൻ കഴിഞ്ഞു. അദ്ദേഹത്തോടും സേതു മാഷിനോടുമൊക്കെ അൽ‌പ്പനേരം സംസാരിക്കാൻ കഴിഞ്ഞു. പ്രകാശനം ചെയ്യപ്പെട്ട രണ്ട് ഗ്രന്ഥങ്ങളിലും ഗ്രന്ഥകർത്താക്കളുടെ ഒപ്പിട്ട് വാങ്ങി കുശലം പറയാനായി. ഇങ്ങനൊരു ചടങ്ങിൽ പങ്കെടുക്കാനായെന്നതും ചരിത്രത്തിന്റെ ഒരുപാട് ഏടുകളിലൂടെ കടന്നുപോയ നിരവധി പ്രസംഗങ്ങൾ കേൾക്കാൻ കഴിഞ്ഞെന്നതുമുള്ളത് ഇതിനേക്കാളൊക്കെ വലിയ അനുഗ്രഹം.

പാലിയം ചരിത്രം - മലയാളം പുസ്തകച്ചട്ട.
Perumals of Kerala - ഗ്രന്ഥകർത്താവിന്റെ ഒപ്പോട് കൂടിയത്.

ഭക്ഷണം കഴിക്കാൻ നിന്നില്ല. ഉദരവും മനസ്സും അത്രയ്ക്ക് നിറഞ്ഞിരുന്നു. ഇനി ഈ ഗ്രന്ഥങ്ങളെല്ലാം വായിച്ച് മനസ്സിൽ കുടിയിരുത്തണം. മുസരീസിലൂടെയുള്ള യാത്രമാർഗ്ഗങ്ങൾ സുഗമമാക്കാൻ പോന്ന കാര്യങ്ങൾ ചോദിക്കാതെ തന്നെ മുന്നിൽ കൊണ്ടുവന്നുതരുന്ന അദൃശ്യ ശക്തിക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് മാത്രം അറിയില്ല.