Tuesday 19 February 2013

ബ്രഹ്മപുരത്ത് മാലിന്യ തീ അണഞ്ഞിട്ടില്ല.

ഫെബ്രുവരി 15ന് കൊച്ചിൻ കോർപ്പറേഷന്റെ മാലിന്യസംസ്ക്കരണശാലയായ ബ്രഹ്മപുരം പ്ലാന്റിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കിന് തീ പിടിച്ചു. അഗ്നിശമനസേനയെത്തി തീയണച്ചെങ്കിലും ചുറ്റുവട്ടത്തുള്ള നാട്ടുകാർ സാമാന്യം നന്നായിട്ട് തന്നെ തീയും പുകയും തിന്നു. പ്ലാന്റിൽ നിന്നുള്ള സ്ഥിരമായ ദുർഗ്ഗന്ധത്തിന് പുറമേയാണിത്.

ഈ സംഭവത്തിന്റെ അനന്തരഫലമെന്നോണം ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തിക്കരുതെന്ന് പറഞ്ഞ് പ്ലാന്റിരിക്കുന്ന പുത്തൻ‌കുരിശ് പഞ്ചായത്ത്, കൊച്ചിൻ നഗരസഭയ്ക്ക് സ്റ്റോപ്പ് നോട്ടീസ് നൽകി. അത് കാര്യമാക്കാതെ മാലിന്യവുമായി പ്ലാന്റിലേക്കെത്തിയ ലോറികൾ നാട്ടുകാർ ഇടപെട്ട് തിരിച്ചയച്ചു. കൂടുതൽ ലോറികൾ പ്ലാന്റിലേക്കെത്തിയാൽ തടയാനായി സ്ഥലം എം.എൽ.എ. വി.പി.സജീന്ദ്രൻ അടക്കമുള്ളവർ പ്ലാന്റിന്റെ പരിസരത്ത് സംഘടിച്ചു. പിന്നേയും മാലിന്യവുമായി വണ്ടികൾ എത്തിക്കൊണ്ടിരുന്നു. ഫെബ്രുവരി 18ന്, സഹികെട്ട നാട്ടുകാർ മാലിന്യവുമായി വീണ്ടുമെത്തിയ വാഹനങ്ങളുടെ ചില്ലുകൾ അടിച്ചുതകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു.

ദീപിക ഓൺലൈൻ വാർത്ത ഫെബ്രുവരി 18.

കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായിക്കാണുമല്ലോ ? നഗരവാസികളുടെ മാലിന്യത്തിന്റെ ദുർഗ്ഗന്ധവും അതിന് കത്തുപിടിച്ചാൽ ഉണ്ടാകുന്ന തീയും പുകയുമൊക്കെ സഹിച്ച് ജീവിക്കാൻ പുത്തങ്കുരിശ് പഞ്ചായത്ത് നിവാസികൾ തയ്യാറല്ല. വിളപ്പിൽശാലയിൽ, ഭൂമിയും വായുവും ജലസ്രോതസ്സുകളുമൊക്കെ മലിനീകരിക്കപ്പെട്ട് പ്രശ്നം അതിരൂക്ഷമായതിന് ശേഷമാണ് നാട്ടുകാർ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതെങ്കിൽ ബ്രഹ്മപുരത്ത് അത് അൽ‌പ്പം കൂടെ നേരത്തേ ആയിരിക്കുന്നെന്ന് മാത്രം.

ഈ വിഷയത്തിൽ എന്തെങ്കിലും ഒരു തീർപ്പുണ്ടാകുന്നത് വരെ കൊച്ചിയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതേണ്ട. അനന്തരഫലമെന്തായിരിക്കും ? തിരുവനന്തപുരത്തേത് പോലെ കൊച്ചിയിലെ റോഡരുകിലും ആളൊഴിഞ്ഞ പറമ്പുകളിലുമെല്ലാം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകെട്ടിയ മാലിന്യം ചീഞ്ഞുനാറിക്കിടക്കും. ജനജീവിതം ദുസ്സഹമാവും. കളമശ്ശേരിയിലെ മാലിന്യക്കൂമ്പാരത്തിന്റെ പരിസരത്തുകൂടെ മൂക്കുപൊത്തി പോകുന്നതുപോലെ തന്നെയായി മാറും നഗരത്തിലെ ഏത് മുക്കിലും മൂലയിലുമുള്ള അവസ്ഥ. ഇവിടെ മാലിന്യം ഇടരുത് - ഇട്ടാൽ ഓടിച്ചിട്ട് തല്ലും - നാട്ടുകാർ കൈകാര്യം ചെയ്യും. എന്നൊക്കെയുള്ള കോർപ്പറേഷന്റേയും നാട്ടുകാരുടേയുമൊക്കെ ബോർഡുകൾക്ക് കീഴെ അതെഴുതി സ്ഥാപിച്ചവർ നോക്കിനിൽക്കെ ജനങ്ങൾ മാലിന്യം കൊണ്ടുവന്ന് തള്ളാൻ തുടങ്ങും.

കൊച്ചിയിലെ ഒരു തെരുവിൽ നിന്ന്.

ഇനിയിപ്പോൾ ഈ വിഷയത്തിൽ എന്താണ് തീർപ്പുണ്ടാകാനുള്ളത്. ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് ഇനിയൊരിക്കലും തീ പിടിക്കില്ലെന്ന് ഉറപ്പുനൽകാൻ സർക്കാറിനാകുമോ ? (അധികാരികൾ തന്നെ പ്ലാസ്റ്റിക്കിന് തീയിട്ടതാണെന്ന് മറ്റൊരു വാർത്തയും പ്രചരിക്കുന്നുണ്ട്.) അങ്ങനൊരു ഉറപ്പ് നൽകിയാൽത്തന്നെ അതിന് വല്ല സാധുതയും ഉണ്ടോ ? പിന്നെന്താണ് തീർപ്പ്. ഒരു കൊല്ലത്തിനകം കേരളത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് അധികാരത്തിൽ കയറിയ വകുപ്പ് മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ അടിയന്തിര ചർച്ച നടക്കുമെന്നാണ് കേൾക്കുന്നത്. ചർച്ച നടന്നാൽത്തന്നെ അതുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകണമെന്നില്ല. കോടതി വിധിയെപ്പോലും നടുറോഡിൽ തീയിട്ട് തോൽ‌പ്പിച്ച വിളപ്പിൽശാല സമരം ആരും മറന്നിട്ടില്ലല്ലോ !

വലിയൊരു വിപത്താണ് കേരളം നേരിടാൻ പോകുന്നത്, അല്ലെങ്കിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴുത്തോളമേ ആയിട്ടുള്ളൂ എങ്കിലും മൂക്കറ്റം മുങ്ങാൻ ഇനിയധികം താമസമൊന്നുമില്ല. പക്ഷെ, ഇതിനേക്കാൾ വലിയ വിഷയങ്ങൾ എന്തൊക്കെയോ ഉണ്ടെന്ന മട്ടിലാണ് ഭരണകൂടവും നീതിന്യാന കോടതികളും മാദ്ധ്യമങ്ങളുമൊക്കെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഈ പ്രശ്നം കടന്നുകയറി കൂടുതൽ തെരുവുയുദ്ധങ്ങൾ ഉണ്ടാകാൻ പോകുന്നതേയുള്ളൂ. മാലിന്യവിഷയമാണ് കേരളത്തിൽ അല്ലെങ്കിൽ രാജ്യത്തുതന്നെ ഇന്ന് നില നിൽക്കുന്ന ഏറ്റവും വലിയ പൊതുപ്രശ്നം. അത് പരിഹരിക്കാതെ, വികസനം വികസനം എന്ന് നാഴികയ്ക്ക് നാല് വട്ടം ഉരുവിട്ടിട്ടോ ജില്ലകൾ തോറും വിമാനത്താവളങ്ങളും സ്കൈ സിറ്റികളും പണിതുയർത്തിയിട്ടോ ഒരു കാര്യവുമില്ല.

മാലിന്യപ്രശ്നം പരിഹരിക്കാൻ ഒരുവശത്തുകൂടെ കോടികൾ ചിലവാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആ വകയിൽ കുറേ കോടികൾ പല കീശകളിലേക്കും ചെന്ന് കയറുന്നുമുണ്ട്. ഇതുവരെയുള്ള മിക്കവാറും മാലിന്യപ്ലാന്റുകൾ പരിസ്ഥിതിയെ ക്ഷീണിപ്പിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ പ്ലാന്റുകൾ തന്നെയാണ്. അതേ സമയം കുറഞ്ഞ ചിലവിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ചെയ്യാവുന്ന മാലിന്യസംസ്ക്കരണ മാർഗ്ഗങ്ങൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്നത് പൊറുക്കാനാവാത്ത അപരാധമാണ്.

ഈ കഴിഞ്ഞ ആഴ്ച്ചകളിൽ കുറേ ഓൺലൈൻ സുഹൃത്തുക്കൾക്കൊപ്പം എറണാകുളം ബോട്ട് ജെട്ടി വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോൾ അറിയാൻ കഴിഞ്ഞ ചില കാര്യങ്ങൾ രസാവഹവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. KRSTC ബോട്ട് ജെട്ടി പരിസരത്തുള്ള മാലിന്യം ശേഖരിച്ച് ചാക്കിൽക്കെട്ടി കൂട്ടിയിട്ടാൽ‌പ്പോലും അത് നീക്കം ചെയ്യാൻ കൊച്ചിൻ കോർപ്പറേഷൻ തയ്യാറല്ല. കാരണം അത് KSRTC യുടേയും KTDC യുടേയും അധികാര പരിധിയിൽ വരുന്ന സ്ഥലമാണ്. അവിടത്തെ മാലിന്യം അവരാരെങ്കിലും നീക്കം ചെയ്യണമെന്നതാണ് കൊച്ചിൻ കോർപ്പറേഷന്റെ നിലപാട്. KSRTC യും KTDC യുമൊക്കെ ചുരുക്കം ചില ഇടങ്ങളിൽ മാത്രമായി ഒതുങ്ങുന്ന കോർപ്പറേഷനുകളാണ്. വളരെ കുറച്ച് മാത്രം വരുന്ന ആ സ്ഥലങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യാനായി മാലിന്യസംസ്ക്കരണ പ്ലാന്റുകളോ മറ്റ് സംവിധാനങ്ങളോ പ്രവർത്തിപ്പിക്കാൻ അവർക്കാവില്ല. നഗരത്തിൽ എവിടെയുള്ള മാലിന്യമായാലും അത് ശേഖരിച്ച് സംസ്ക്കരിക്കേണ്ടത് കൊച്ചിൻ കോർപ്പറേഷന്റെ മാത്രം ചുമതലയാണ്.

ബോട്ട് ജെട്ടി പരിസരം വൃത്തിയാക്കുന്ന സന്നദ്ധസംഘം.

മൂന്ന് കോർപ്പറേഷനുകളുടെ കീഴിലായിട്ടും ഒരു തീരുമാനവും ആകാതെ മാലിന്യക്കൂമ്പാരം കൊണ്ട് ശ്വാസം മുട്ടുകയാണ് ബോട്ട് ജട്ടിയും പരിസരവും. വൃത്തിയാക്കാൻ പൊതുജനം മുൻ‌കൈ എടുക്കുന്നുണ്ടെന്ന് കണ്ടപ്പോൾ മാലിന്യം കൃത്യമായി വേസ്റ്റ് ബാഗിൽ കൊണ്ടുവന്നിടാൻ ജനങ്ങൾ തയ്യാറാകുന്നുണ്ട്. അൽ‌പ്പസ്വൽ‌പ്പം ബോധവൽക്കരണം നടത്തി കുറെയേറെ കച്ചറപ്പെട്ടികൾ സ്ഥാപിക്കാനായാൽ പൊതുസ്ഥലങ്ങളൊക്കെ വൃത്തിയാക്കി വെക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. തറയൊക്കെ വൃത്തിയായി കിടക്കുന്നത് കണ്ടപ്പോൾ അത് വൃത്തികേടാക്കാൻ മനസ്സുവരാത്തതുകൊണ്ട് മാലിന്യം മുഴുവൻ വെള്ളത്തിലേക്ക് കളയുന്ന ജനങ്ങളേയും കാണാൻ സാധിക്കും ബോട്ട് ജെട്ടി പരിസരത്ത്. കായലിന്റെ ഭാഗത്തേക്ക് നോക്കാൻ പോലും പറ്റില്ല. അത്രയ്ക്ക് വൃത്തിഹീനമാണവിടം.

ബോട്ട് ജട്ടിയുടെ കരയിൽ നിന്നുള്ള കായൽ ദൃശ്യം.

ബോട്ട് ജെട്ടി ഇരിക്കുന്ന ഈ സ്ഥലത്തിന്റെ അധികാര പരിധി ആരുടേതാണെന്ന് നിർവ്വചിക്കാൻ പോലും സർക്കാരിനാവുന്നില്ല. കൃത്യം കൃത്യമായി ശമ്പളവും അലവൻസുമൊക്കെ കൈപ്പറ്റുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും, മാലിന്യം എവിടെ കളഞ്ഞാലും ഞങ്ങൾക്കൊന്നുമില്ല എന്ന മട്ടിൽ പെരുമാറുന്ന ഈ രാജ്യത്ത് ആരോടാണ് പരാതി പറയേണ്ടത് ? ഈ മാലിന്യമൊക്കെ ശേഖരിച്ചാലും അത് കൊണ്ടുപോയി ഇടുന്ന പ്ലാന്റിന് തീ പിടിച്ചാൽ പിന്നെന്തുകാര്യം. അന്നന്നത്തെ മാലിന്യം അവനവൻ തന്നെ അന്നന്ന് സംസ്ക്കരിക്കുന്ന ഒരു സംവിധാനം ഉണ്ടാകാതെ ഈ പ്രശ്നം ഒരു കാലത്തും തീരാൻ പോകുന്നില്ല. മാലിന്യത്തിന്റെ പേരിൽ തെരുവുയുദ്ധങ്ങൾ ഇനിയും വരാൻ കിടക്കുന്നതേയുള്ളൂ. ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടിയുള്ള യുദ്ധങ്ങൾക്ക് മുന്നേ തന്നെ അത് നടന്നിട്ടുണ്ടാകും.

ഒരു കാര്യം ഉറപ്പാണ്. മൂന്ന് കൊല്ലത്തിനുള്ളിൽ മെട്രോ റെയിൽ വരുന്നതിന് മുന്നേ മാലിന്യവിഷയത്തിൽ ഒരു തീരുമാനം ആയില്ലെങ്കിൽ ആകാശത്തുനിന്ന് കൂടെ മാലിന്യം താഴേക്ക് വീഴുന്ന കേരളത്തിലെ ആദ്യത്തെ നഗരമായി മാറും കൊച്ചി. അടച്ചുപൂട്ടിയ മെട്രോ തീവണ്ടിയിൽ നിന്ന് എങ്ങനെയാണ് മാലിന്യം താഴേക്ക് എറിയാനാവുക എന്ന് മറുചോദ്യം ഉന്നയിക്കുന്നവരോട് ‘കാത്തിരുന്ന് കാണുക’ എന്ന് മാത്രമേ പറയാനുള്ളൂ.
---------------------------------------------------------------------------------------------
ഈ വിഷയത്തിൽ ഇതുവരെ എഴുതിയ മറ്റ് ലേഖനങ്ങൾ താഴെയുണ്ട്.

1. കൊടുങ്ങലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് ഒരു മാതൃക.
2. മാലിന്യസംസ്ക്കരണം കീറാമുട്ടിയല്ല.
3. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
4. മാലിന്യ വിമുക്ത കേരളം

Saturday 9 February 2013

പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ


വായില്ലാക്കുന്നിലപ്പന്റെ ജനനവും പറച്ചിയായ ഭാര്യയുടെ അസത്യപ്രസ്താവനയെത്തുടർന്ന് ആ മകനെ ജീവനോടെ പ്രതിഷ്ഠിക്കേണ്ടി വന്ന ദുഃഖവും ഭാര്യയുടെ ആത്മത്യാഗവും എല്ലാം കൂടെ വരരുചിയെ ജീവിതവിരക്തനാക്കി. പിന്നീട് അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയില്ല. ഇതിനകം വിക്രമാതിദ്യന്റെ രാജ്യം അന്യാധീനപ്പെട്ടിരുന്നു. രാജസദസ്സിലെ നവരത്നങ്ങളിലൊരാളും വരരുചിയുടെ ആത്മസുഹൃത്തുമായിരുന്ന വരാഹമിഹിരൻ അന്തരിച്ചു. മഹാകവി കാളിദാസനെ ഒരു വേശ്യ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. അമരസിംഹൻ സന്യാസം സ്വീകരിച്ച് നാടുവിട്ടു. ഒരുകാലത്ത് വിക്രമാദിത്യ രാജധാനിയിൽ ജ്വലിച്ചുനിന്നിരുന്ന നവരത്നങ്ങൾ ശോഭയറ്റതറിഞ്ഞ വരരുചി സ്വച്ഛന്ദമൃത്യു വരിക്കാൻ നിശ്ചയിച്ച് പാക്കനാരോടൊപ്പം ഗോകർണ്ണത്തെത്തി. പിതാവിന്റെ സമാധിസമയം തന്റെ ദിവ്യദൃഷ്ടിയാൽ മുൻ‌കൂട്ടിയറിഞ്ഞ് വള്ളുവനും ഗോകർണ്ണത്ത് എത്തിയിരുന്നു. ഒരു ഭീഷ്മാഷ്ടമി നാളിൽ ഈ രണ്ട് മക്കളേയും സാക്ഷിയാക്കി വരരുചി സമാധിയായി.‘

ഡോ: രാജൻ ചുങ്കത്തിന്റെ ‘പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ‘ എന്ന ‘പഠനം‘ വായിച്ചിട്ടില്ലെങ്കിൽ ഇതുവരെ നിങ്ങൾ കേട്ടുപോന്ന പന്തിരുകുലത്തിന്റെ കഥകൾക്ക് പൂർണ്ണത കൈവന്നിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. ഓരോ പാരഗ്രാഫിലും ഐതിഹ്യങ്ങൾ, ഓരോ അദ്ധ്യായത്തിലും പുതിയ അറിവുകൾ, ഇപ്പോൾ നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന പന്തിരുകുലത്തിന്റെ പുതിയ തലമുറകളെപ്പറ്റി വിശദമാക്കുന്നതിനോടൊപ്പം പന്തിരുകുലത്തിന്റെ കൂടുതൽ രഹസ്യങ്ങളും രസകരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും വെളിപ്പെടുത്തുന്നു 80 പേജുകൾ മാത്രമുള്ള ഈ ഗ്രന്ഥം.

ഉപ്പുകൂറ്റൻ ആദ്യം കൃസ്ത്യാനിയും പിന്നീട് മുസ്ലീമായുമാണ് വളർന്നതെന്ന് എത്രപേർക്കറിയാം ? തിരുക്കുറൽ എഴുതിയ തിരുവള്ളുവർ ആണ് പന്തിരുകുലത്തിലെ വള്ളോനെന്നും ഭാഷ്യമുണ്ടെന്ന് ആ‍ർക്കൊക്കെ അറിയാം ? കോഴിപ്പരൽ എന്ന വസ്തുവിനെപ്പറ്റി നിങ്ങൾക്കുള്ള അറിവെത്രത്തോളമാണ് ? പറച്ചിയുടെ പേര് ‘ആദി‘ എന്നാണെന്ന് നമ്മൾക്കറിവില്ലാത്തതാണോ അതോ പറയി, പറച്ചി എന്നൊക്കെയുള്ള വിളികൾ നമ്മൾ ആസ്വദിക്കുന്നതാണോ ? കാരയ്ക്കൽമാത തമിഴകത്ത് കാൽക്കലമ്മ ആണെന്നും ഈ ശിവഭക്തയ്ക്ക് കാവേരീതീരത്തെ കാരയ്ക്കലിൽ ഒരു ക്ഷേത്രം തന്നെയുണ്ടെന്നും കാരയ്ക്കലമ്മയെക്കുറിച്ച് പഠനം നടത്തി തഞ്ചാവൂർ സർവ്വകലാശാലയിൽ നിന്ന് ഡോൿടറേറ്റ് എടുത്ത ഒരു വ്യക്തിതന്നെയുണ്ട് തമിഴ്‌നാട്ടിലെന്നും ആർക്കൊക്കെ അറിയാം ? ഡോൿടർ രാജന്റെ പഠനം വളരെ ആഴത്തിൽത്തന്നെയാണ് നടന്നിരിക്കുന്നതെന്ന് ഓരോ അദ്ധ്യായവും സാക്ഷ്യപ്പെടുത്തുന്നു.

നിളയുടെ തീരത്ത് മാത്രമല്ല കാവേരിയുടെ തീരത്തുമുണ്ട് പന്തിരുകുലത്തിനോട് സമാനമായ സമ്പന്നമായ ഐതിഹ്യ കഥകൾ. അഗ്നിഹോത്രി, പാക്കനാർ, പാണനാർ, വള്ളോൻ, കാരയ്ക്കൽ മാതാ, ഉപ്പുകൂറ്റൻ, എന്നിവർക്കെല്ലാം കാവേരീതീരത്തും വേരുകൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. എല്ലാം വളരെ ചുരുക്കി ഒതുക്കി പിശുക്കി പറഞ്ഞിരിക്കുന്നതിനോട് മാത്രമാണ് ഡോ:രാജനോട് എനിക്ക് വിയോജിപ്പ്. 500 പേജിലെങ്കിലും വിശദമായി എഴുതാൻ വകുപ്പുണ്ടായിരുന്ന കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറഞ്ഞിരിക്കുന്നതിന് അദ്ദേഹത്തിന് മറ്റെന്തെങ്കിലും കാരണം കാണാതെ തരമില്ല. ഗ്രന്ഥത്തെപ്പറ്റി ഇതിൽക്കൂടുതൽ പറയുന്നത് വായനക്കാരോട് കാണിക്കുന്ന അനീതിയായിപ്പോകും. വായിച്ച് മനസ്സേറ്റേണ്ട കാര്യങ്ങളാണ് 16 അദ്ധ്യായങ്ങളിലായി മാതൃഭൂമി പബ്ലിഷ് ചെയ്തിരിക്കുന്ന 55 രൂപ വിലയുള്ള ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

സത്യത്തിൽ 80 പേജുള്ള പുസ്തകം വായിച്ച് തീർക്കാൻ 800 പേജുള്ള പുസ്തകം വായിക്കുന്ന സമയം ഞാനെടുത്തു. ഇനിയും പലവട്ടം വായിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. പന്തിരുകുലത്തിന്റെ ഓർമ്മകൾ ഏറ്റവും കൂടുതലായി പേറുന്ന തൃത്താല ഗ്രാമത്തിൽ പാക്കനാരുടേയും അഗ്നിഹോത്രിയുടേയും നാറാണത്തിന്റേയുമൊക്കെ പരിസരത്തൂടെയും ഇടവഴികളിലൂടെയുമൊക്കെ രണ്ടുകൊല്ലം മുന്നേ നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ അയവിറക്കാൻ വ്യക്തിപരമായി ഈ ഗ്രന്ഥം എന്നെ സഹായിച്ചു. ആ യാത്രയിൽ വിട്ടുപോയ ഒട്ടേറെ സ്ഥലങ്ങൾ ഉണ്ടെന്നുകൂടെ ‘പന്തിരുകുലത്തിന്റെ പിൻ‌ഗാമികൾ’ ബോദ്ധ്യപ്പെടുത്തിത്തന്നു. പന്തിരുകുലത്തിന്റെ കഥകൾ കേട്ടിട്ടുള്ള ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം തന്നെയാണിത്.

Monday 4 February 2013

നത്തോലി ഒരു ചെറിയ മീനല്ല.

ല്ലാർപാടം കണ്ടൈനർ ടെർമിനൽ റോഡിന്റെ കോതാട് ഭാഗത്തുള്ള പാലം പൊളിഞ്ഞിട്ട് മാസം 6 ആയെന്നാണ് എന്റെ ഓർമ്മ. കോൺക്രീറ്റ് അടർന്ന് വീണ് കമ്പിയൊക്കെ പുറത്ത് കാണുന്ന വിധത്തിലാണ് പാലമിപ്പോൾ. പണിതീർന്നിട്ട് ഒരുകൊല്ലം മാത്രമായ ഒരു പാലമാണിത്. ലോഡുമായി പോയ ഒരു കണ്ടൈനർ ലോറിയുടെ ചക്രങ്ങൾ പാലത്തിലുണ്ടായ ദ്വാരത്തിൽ കുടുങ്ങിയെങ്കിലും ലോറി നിർത്താതെ ഓടിച്ച് പോയതുകൊണ്ട് വലിയ അപകടം ഒന്നുമുണ്ടായില്ല. തൊട്ടടുത്ത ദിവസം ചാനലുകളിലും പത്രങ്ങളിലുമൊക്കെ ഇത് വാർത്തയായിരുന്നു. പിറ്റേന്ന് സ്ഥലം എം.എൽ.എ. ശ്രീ ഹൈബി ഈടൻ അടക്കമുള്ള ചിലർ പാലത്തിൽ പ്രതിഷേധ യോഗം കൂടുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടായതായി ഇതുവരെ കാണാനായിട്ടില്ല.

പാലത്തിന്റെ ആ ഭാഗത്തുകൂടെയുള്ള (1.8 കിലോമീറ്റർ) ഗതാഗതം നിയന്ത്രിക്കുക മാത്രമാണ് നാളിത്രയായിട്ടും ചെയ്തിട്ടുള്ളത്. അതിന് പ്രത്യേകിച്ച് ചിലവോ അദ്ധ്വാനമോ ഒന്നും ഇല്ലല്ലോ ? നാലഞ്ച് കല്ല് പെറുക്കി വെച്ച് റോഡ് ബ്ലോക്ക് ചെയ്യുക. ‘ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുന്നു’ എന്നൊരു ഫ്ലക്സ് ബോർഡ് 30 രൂപ കൊടുത്ത് എഴുതിവെക്കുക. അതോടെ പ്രശ്നപരിഹാരം ആയോ ?

കോടികൾ ചിലവാക്കി പണിയുന്ന ഒരുപാലത്തിന്റെ ആയുസ്സ് ഒരു കൊല്ലം മാത്രമാണോ ? പാലം പണിതിട്ട് പോയ കോണ്ട്രാൿടർക്കെതിരെ എന്തെങ്കിലും നടപടി എടുത്തോ ഇതുവരെ ? അധികം താമസിയാതെ ഇപ്പോൾ ഗതാഗതം നടന്നുകൊണ്ടിരിക്കുന്ന പാലവും പൊളിഞ്ഞ് വീഴില്ലെന്ന് എന്താണുറപ്പ്. ആ പാലം പണിതതും ഇതേ കോണ്ട്രാൿടർ തന്നെ ആണല്ലോ !

ഒരു കാര്യം അധികാരികൾ മനസ്സിലാക്കേണ്ടതുണ്ട്. (അധികാരികൾ എന്ന് പറയുമ്പോൾ കൊച്ചിൻ മേയർ ശ്രീ. ടോണി ചമ്മിണി, എം.എൽ.എ. ശ്രീ. ഹൈബി ഈടൻ, വ്യവസായ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവരെല്ലാം പെടും.) നാലുവരിപ്പാതയുടെ രണ്ട് വരികളിലൂടെയുള്ള ഗതാഗതമാണ് ഇപ്പോൾ സ്തംഭിച്ചിരിക്കുന്നത്. മറുവശത്തുള്ള പാലം കൂടെ തകർന്നാൽ അതോടുകൂടെ കണ്ടൈനർ ടെർമിനൽ എന്ന പദ്ധതി സ്വിച്ച് ഓഫാക്കിയതുപോലെ നിൽക്കും. വല്ലാർപാടത്ത് വന്ന് നിറയുന്ന കണ്ടൈനറുകൾ നഗരത്തിന് വെളിയിലേക്ക് കടത്താൻ പിന്നെ, പട്ടണത്തിന് നടുവിലൂടെയുള്ള ഏതെങ്കിലും വഴി തന്നെ ആശ്രയിക്കേണ്ടി വരും. മെട്രോ റെയിലിന്റെ ഭാഗമായി പൊളിച്ചുപണി നടക്കുന്ന നോർത്ത് പാലത്തിലൂടെ ഒരു കണ്ടൈനർ ലോറി പോലും നേരം വണ്ണം കടന്നുപോയെന്ന് വരില്ല. ഇനി അങ്ങനെ സാധിച്ചാൽത്തന്നെ, നിലവിലുള്ള ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിലെ റോഡുകൾ അതോടെ പൂർണ്ണമായും നിശ്ചലമാകും. സൌത്ത് പാലം വഴി പോയാലും വൈപ്പിൻ കരയെ ആശ്രയിച്ചാലും ഇതൊക്കെത്തന്നെയാകും ഫലം.

പ്രശ്നപരിഹാരമായി ചെയ്യാനാകുന്നത് ഒന്നുമാത്രമാണ്. എത്രയും പെട്ടെന്ന് പാലത്തിന്റെ പുനഃനിർമ്മാണം പൂർത്തിയാക്കുക. കഴിയുമെങ്കിൽ പാലം പണിതിട്ടുപോയ പഴയ കോണ്ട്രാൿടറെക്കൊണ്ട് തന്നെ സൌജന്യമായി പുതിയ പാലം പണിയിപ്പിക്കുക. സാങ്കേതിക വിദ്യയൊന്നും ഇത്രയ്ക്ക് കേമമല്ലാതിരുന്ന കാലത്ത്, കുറഞ്ഞ് ദിവസങ്ങൾ കൊണ്ട് പാലം പണിത ചരിത്രമൊക്കെ ഒരുപാടുണ്ട്. വേണമെന്ന് വെച്ചാൽ എല്ലാം നടക്കും. അവനവന്റെ പോക്കറ്റിലേക്കും തറവാട്ടിലേക്കും മാത്രം വേണമെന്ന് വെച്ചാൽ ഇതുപോലെ പാലം തകർന്ന കഥകൾ ഒരുപാടുണ്ടായെന്ന് വരും.

പാലത്തിൽ ഉണക്കാനിട്ടിരിക്കുന്ന മത്സ്യസമ്പത്ത്


ദോഷം പറയരുതല്ലോ? പൊളിഞ്ഞുകിടക്കുന്ന പാലത്തിന്റെ ഭാഗത്ത് ക്രിയാത്മകമായി ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപിക്കാനാവില്ല. തദ്ദേശവാസികൾ ആ പാലം നല്ല നിലയ്ക്ക് തന്നെ ഉപയോഗിക്കുന്നുണ്ട്. നത്തോലി, മുള്ളൻ, ചെമ്മീൻ, എന്നിങ്ങനെയുള്ള മത്സ്യസമ്പത്തൊക്കെ അവർ ഉണക്കാനിടുന്നത് ഈ പാലത്തിലാണ്. നത്തോലി ഒരു ചെറിയ മീനല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ? അതുകൊണ്ടാണല്ലോ അതുണക്കാൻ, കോടികൾ ചിലവാക്കി നിർമ്മിച്ച കണ്ടൈനർ ടെർമിനൽ റോഡ് തന്നെ സർക്കാർ വിട്ടുകൊടുത്തിരിക്കുന്നത്.