Sunday 24 March 2013

കള്ളനോട്ടും ബാങ്കുകളും.

ള്ളനോട്ടുകൾ മറ്റ് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നെനിക്കറിയില്ല. പക്ഷെ എനിക്കീ സാധനം ഒരുപാട് പ്രാവശ്യം സ്വര്യക്കേട് ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് കണ്ടൈനർ വഴി കൊച്ചിയിൽ ഇറങ്ങിയ കള്ളനോട്ടുകൾ ഇപ്പോളും വിതരണം ചെയ്ത് തീർന്നിട്ടില്ലെന്നാണ് വാർത്തകൾ. അതിന് ശേഷം പല പല വഴികളിലൂടെ വന്നിറങ്ങിയ കള്ളനോട്ടുകൾ വേറെയും. ബാങ്കുകളുടെ ATM വഴി പോലും കള്ളനോട്ടുകൾ ഇടപാടുകാരന്റെ കൈയ്യിലെത്തുന്നത് സർവ്വസാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇതൊക്കെത്തന്നെ ധാരാളമല്ലേ ?

അഞ്ചെട്ട് മാസങ്ങൾക്ക് മുൻപാണ് കള്ളനോട്ടുകൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ എനിക്കനുഭപ്പെടാൻ തുടങ്ങിയത്. ഒരു MRI സ്ക്കാനിങ്ങ് കേന്ദ്രത്തിൽ കൊടുത്ത പണത്തിൽ നിന്ന് 1000 രൂപയുടെ ഒരു നോട്ട് മാറ്റിക്കൊടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കള്ളനോട്ടാണെന്നൊന്നും സൂചിപ്പിക്കാതെ വളരെ മാന്യമായാണ് അവരത് അവതരിപ്പിച്ചത്.

"മാറ്റിത്തരുന്നത് എന്തിനാണ്, കീറിയിട്ടൊന്നും ഇല്ലല്ലോ, കള്ളനോട്ടും അല്ലല്ലോ" എന്നായി ഞാൻ.

“മാനേജ്മെന്റിന്റെ നിർദ്ദേശമാണ്, ഞങ്ങളത് അനുസരിക്കുന്നെന്ന് മാത്രം” 

“എങ്കിൽ‌പ്പിന്നെ ഇപ്പറഞ്ഞ ആവശ്യം കടലാസിൽ എഴുതിത്തരൂ, ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം“ 

അവരാകെ ധർമ്മസങ്കടത്തിലായി.

“ഇത് കള്ളനോട്ട് തന്നെയാണ്. പക്ഷെ ബാങ്കുകൾ അടക്കം പലയിടത്തും യാതൊരു പ്രശ്നവും ഇല്ലാതെ ഇത് വിനിമയം ചെയ്യപ്പെടുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് എടുക്കാൻ നിവൃത്തിയില്ല. കടലാസിൽ എഴുതിത്തരണമെന്ന് പറഞ്ഞ് ഞങ്ങളെ കുഴയ്ക്കരുത്. ഞങ്ങൾ വെറും ശമ്പളക്കാർ മാത്രമാണ്“ 

നോട്ട് മാറിക്കൊടുത്ത് ഞാൻ സ്ഥലം വിട്ടു. എനിക്ക് ആ നോട്ട് തന്നയാളെ സമീപിച്ച് അയാളുടെ പക്കൽ നിന്ന് നോട്ടുകൾ മാറിയെടുക്കാനായി അൽ‌പ്പം നടക്കേണ്ടി വന്നെങ്കിലും ഞാനതിൽ നിന്നും തല ഊരിയെടുത്തു. 

അതിനുശേഷം രണ്ട് പ്രാവശ്യം കൂടെ ഇത്തരം നോട്ടുകളുടെ പ്രശ്നം അനുഭവിക്കേണ്ടി വന്നു. പഴയ കാറ് വിട്ട് കിട്ടിയ പണം പുതിയ കാറിന് അഡ്വാൻസായിട്ട് കൊടുത്തപ്പോളും, പിന്നൊരിക്കൽ ICICI ബാങ്കിൽ കുറച്ച് പണം നിക്ഷേപിക്കാനായി ചെന്നപ്പോളുമാണത്. അശ്രദ്ധ കാരണം അത്തരം നോട്ടുകൾ വീണ്ടും കൈയ്യിൽ എത്തിച്ചേർന്നതിൽ എനിക്ക് വല്ലാത്ത കുറ്റബോധമുണ്ടായി. ICICI ബാങ്കിൽ ‘KNOW YOUR BANKNOTE‘ എന്നുള്ള ഒരു ലഘുലേഖ ചുമരിൽ പതിപ്പിച്ചിട്ടുണ്ട്.

ചിത്രം 1:- ബാങ്കുകൾ പ്രദർശിപ്പിക്കുന്ന നോട്ടീസ്.

അതിലുള്ളത് പ്രകാരം താഴെക്കാണുന്ന ചിത്രത്തിലുള്ള നോട്ട് കള്ളനോട്ടാണ്. എന്റെ കൈയ്യിൽ കയറി വന്ന് പ്രശ്നമുണ്ടാക്കിയ അത്തരം ഒരു നോട്ടാണ് ചിത്രം 2ൽ.

ചിത്രം 2. (റിസർവ്വ് ബാങ്ക് പരസ്യപ്രകാരം ഇത് കള്ളനോട്ടാണ്. )

വെളുത്ത വൃത്തത്തിന് സമീപം 1000 എന്ന് കാണിക്കേണ്ടയിടത്ത് ഒരു താമരയുടെ പടമാണ് ഈ നോട്ടിൽ കാണിക്കുക. നോട്ട് മറിച്ചുപിടിച്ച് നോക്കിയാൽ അക്കങ്ങൾ ഉള്ള ഭാഗത്തൊക്കെ കൂടുതലായി ഒരു ചുവപ്പ് നിറം കാണാനുമാകും. ഈ കള്ളനോട്ടിലുള്ള മറ്റ് കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലും മേൽ‌പ്പറഞ്ഞ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. നോട്ടുകൾ അകം‌പുറം തിരിച്ച് പിടിച്ച് എണ്ണിയാലോ പരിശോധിച്ചാലോ നിറവ്യത്യാസത്തിലൂടെ എളുപ്പം ഈ നോട്ടുകളെ തിരിച്ചറിയാനുമാകും.

ശരിക്കുള്ള 1000 ൂപനോട്ടിന്റെ അടയാളങ്ങൾ.

ഇന്നലെ (2013 മാർച്ച് 23)യുണ്ടായ ഒരു സംഭവമാണ് സത്യത്തിൽ ഈ കുറിപ്പെഴുതാൻ കാരണം. പറവൂരുള്ള SBT യുടെ ഒരു ശാഖയിൽ ചെന്ന്, ട്രഷറിയിൽ നിന്ന് കിട്ടിയ ഒരു ചെക്ക് മാറിയപ്പോൾ കിട്ടിയ പണത്തിൽ 1000 രൂപയുടെ ഒരു പ്രശ്നക്കാരൻ നോട്ട് !!! ഉടനെ തന്നെ കാര്യം കൌണ്ടറിൽ ബോധിപ്പിച്ചു. ദാ ആ സാറിനോട് പറയൂ എന്നായിരുന്നു മറുപടി. ആ സാറ് മറ്റൊരു സാറിനെ കാണിച്ചുതന്നു.

“ഇത് പഴയ സീരീസ് നോട്ടാണ് കുഴപ്പമൊന്നും ഇല്ല.“
സാറിന്റെ മറുപടി.

“പക്ഷേ, സാറേ ഞാൻ ഈ നോട്ട് എറണാകുളത്ത് പല ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൊടുത്തപ്പോൾ പ്രശ്നം ഉണ്ടായിട്ടുണ്ട്”

“ഏതൊക്കെ ബാങ്കിലാണ് കൊടുത്തിട്ടുള്ളത്? ”

“ICICI ബാങ്കിൽ കൊടുത്തിട്ടുണ്ട്.”

“ICICI ബാങ്ക് പെട്ടിക്കടയല്ലേ. അക്കാര്യം ഇവിടെ പറയണ്ട.”

“എങ്കിൽ‌പ്പിന്നെ എനിക്ക് കൂടുതലൊന്നും പറയാനില്ല. നിങ്ങൾ ബാങ്കുകാർ പറയുന്ന ഈ ‘പഴയ സീരീസ്‘ ന്യായീകരണം, ഞങ്ങൾ ഇടപാടുകാർ ബാങ്കിനോട് പറഞ്ഞാൽ ഏൽക്കില്ല സാറേ. അപ്പോഴേക്കും കള്ളനോട്ടാണെന്ന് പറഞ്ഞ് നിങ്ങളത് കണ്ടുകെട്ടിയിരിക്കും.”

ഞാൻ ബാങ്കിൽ നിന്ന് വെളിയിലേക്ക് കടന്നു. പടികൾ ഇറങ്ങുമ്പോളാണ് ശ്രദ്ധിച്ചത്, ICICI ബാങ്കിൽ മുൻപ് കണ്ട അതേ നോട്ടീസ് (ചിത്രം:-1) ഇവിടെയും പതിപ്പിച്ചിരിക്കുന്നു. അത്തരം നോട്ടീസ് പ്രദർശിപ്പിച്ചിട്ട് ജനങ്ങളെ ബോധവാന്മാരാക്കിയ ശേഷമാണ് അതേ നോട്ട് ബാങ്കിൽ നിന്ന് ഇവർ വിതരണം ചെയ്യുന്നത്. എങ്കിൽ‌പ്പിന്നെ അത്ര എളുപ്പം സ്ഥലം വിട്ടാൽ ശരിയാകില്ല. മാനേജരെ വിവരം അറിയിച്ചിട്ട് മടങ്ങിയേക്കാം എന്ന് തീരുമാനിച്ചു. മാനേജരുടെ ക്യാബിന് മുന്നിൽ നിൽക്കുമ്പോൾ പഴയൊരു പരിചയക്കാരൻ അടുത്തേക്ക് വന്ന് കാര്യം തിരക്കി. കള്ളനോട്ട് എടുത്ത് കാണിച്ചപ്പോൾ, അപ്പോൾ ബാങ്കിൽ നിന്ന് കിട്ടിയ നോട്ടുകൾ അദ്ദേഹവും പരിശോധിച്ചു. അക്കൂട്ടത്തിലുമുണ്ട് പ്രശ്നക്കാരൻ നോട്ട് നാലെണ്ണം. മാനേജരെ കാണാനൊന്നും നിൽക്കണ്ട. ആ നോട്ട് എനിക്ക് തന്നേക്കൂ. ഞാനിവിടത്തെ സ്ഥിരം കസ്റ്റമറാണ്. ഞാൻ മാറിയെടുത്തോളാമെന്നായി കക്ഷി.

ഒരു നോട്ട് മാറി വാങ്ങുന്നതല്ല ഇപ്പോൾ വിഷയം. അത്തരം നോട്ടുകൾ കള്ളനോട്ടുകളാണെന്ന് നോട്ടീസ് പതിപ്പിച്ച് വെച്ചിട്ട് അതേ നോട്ടുകൾ ബാങ്കിൽ നിന്നുതന്നെ വിതരണം ചെയ്യുന്നത് എന്തൊരു ഉത്തരവാദിത്വമില്ലായ്മയാണ്. അത് ചോദ്യം ചെയ്തപ്പോൾ മറ്റ് ബാങ്കുകളെ തരം താഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്നത് എത്ര മോശം സമീപനമാണ്. സുഹൃത്തിനെ ബാങ്കിന്റെ പടികൾക്ക് സമീപമുള്ള ചുമരിലെ നോട്ടീസ് ഞാൻ കാണിച്ചുകൊടുത്തു. അതോടെ സുഹൃത്തും ഉഷാറായി, എന്നോടൊപ്പം മാനേജരുടെ ക്യാബിനിലേക്ക് കയറി. ഇതിനകം ആദ്യം ഞാൻ സംസാരിച്ച സാറ് അവിചാരിതമായി മാനേജറുടെ ക്യാബിനിൽ എത്തിയിരുന്നു.

മാനേജറോട് കാര്യം അവതരിപ്പിച്ചപ്പോൾ, ആദ്യത്തെ സാറ് കയറി ഇടപെട്ടു.

“ഇയാൾക്ക് ആ നോട്ടൊരെണ്ണം മാറിത്തന്നാൽ പ്രശ്നം തീർന്നില്ലേ ? ”

“രണ്ട് മിനിറ്റ് മുൻപ് ഞാൻ സാറിനെ സമീപിച്ചപ്പോൾ നോട്ട് മാറിത്തന്നാൽ പ്രശ്നം തീരുമായിരുന്നു. അപ്പോൾ സാറ് മറ്റ് ബാങ്കുകളെ അധിക്ഷേപിക്കാനാണല്ലോ താൽ‌പ്പര്യം കാണിച്ചത്. ഇത് പഴയ സീരീസിലുള്ള നോട്ടാണെന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ബാങ്കിന് വെളിയിൽ ഒട്ടിച്ചിരിക്കുന്ന നോട്ടീസ് ഞാൻ കണ്ടത്. അങ്ങനൊരു നോട്ടീസ് ഒട്ടിച്ചുവെച്ചിട്ട്, കള്ളനോട്ട് തന്നെ ഇവിടന്ന് വിതരണം ചെയ്യുന്നതാണ് ഇപ്പോളത്തെ പ്രശ്നം. അതിനൊക്കെ ഉപരി ഇടപാടുകാരോടുള്ള നിങ്ങളുടെയൊക്കെ സമീപനമാണ് പ്രശ്നം.”


“നോട്ടീസോ ? ഏത് നോട്ടീസ് ? എവിടെ ഒട്ടിച്ചിരിക്കുന്നു. ?” എന്നായി മാനേജർ.

“ഓഹോ, അപ്പോൾ സാറിന് അങ്ങനൊരു നോട്ടീസിനെപ്പറ്റി അറിയില്ലല്ലേ? അപ്പോൾപ്പിന്നെ കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല.”

“ആ നോട്ടീസങ്ങ് കീറിക്കളഞ്ഞേക്ക്.“ മാനേജരുടെ വക ഉത്തരവ് ഉദ്യോഗസ്ഥനോട്.

കാര്യങ്ങൾക്കൊക്കെ എളുപ്പം തീരുമാനമായിക്കഴിഞ്ഞു. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ വെളിയിലേക്ക് നടന്നു.

സത്യത്തിൽ ഈ കുറിപ്പ് ഒരു സംശയ നിവാരണത്തിന് കൂടെ വേണ്ടിയാണ് ഇട്ടിരിക്കുന്നത്. ചിത്രം 2ൽ കാണിക്കുന്ന നോട്ട് ശരിക്കും കള്ളനോട്ട് അല്ലേ ? ആണെങ്കിൽ, ബാങ്കുകളടക്കം പലയിടത്തും ഇപ്പോഴും അത് സുലഭമായി വിനിമയം നടത്തപ്പെടുന്നത് എന്തുകൊണ്ട് ? അതിനി ശരിക്കും ‘പഴയ സീരീസ്‘ നോട്ടുകൾ ആണെങ്കിൽ എന്തുകൊണ്ട് അത് കള്ളനോട്ടാണെന്ന് കാണിച്ച് ബാങ്കുകളിൽ നോട്ടീസ് പതിച്ചിരിക്കുന്നു ? മറ്റ് പല സ്ഥാപനങ്ങളും ബാങ്കുകളും എന്തുകൊണ്ട് ആ നോട്ട് സ്വീകരിക്കുന്നില്ല ?

വാൽക്കഷണം:- ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ ഉത്തരവാദിത്വം ഇല്ലാത്ത പെരുമാറ്റങ്ങളും പ്രവർത്തികളും ഇതാദ്യമായിട്ടല്ല കാണുന്നത്. കറൻസി നോട്ടുകൾക്ക് മുകളിൽ എഴുതാൻ പാടില്ലെന്ന് നിയമം നിലവിലുള്ളപ്പോൾത്തന്നെ, നോട്ടുകളിൽ ഏറ്റവും കൂടുതൽ എഴുതുന്നത് ബാങ്ക് ഉദ്യോഗസ്ഥർ തന്നെയാണ്. വേലി തന്നെ വിളവു തിന്നുന്ന ഇന്നാട്ടിൽ, ഇങ്ങനെ കിടന്ന് ബഹളമുണ്ടാക്കിയിട്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും പലപ്പോഴും കൈയ്യും കെട്ടി കണ്ടുനിൽക്കാനാവുന്നില്ല.

Tuesday 5 March 2013

ഇതെന്റെ ബിയനാലെ.

ബിയനാലെയിൽ എന്തൊക്കെ കാണണം, എവിടൊക്കെ പോകണം, ഒരു രൂപരേഖ തരാമോ“ ..... എന്ന് ചോദിച്ച് നിരവധി പേർ ഫോണിലും ഇ-മെയിലിലുമൊക്കെ ബന്ധപ്പെട്ടിട്ടുണ്ട്. കൊച്ചി-മുസരീസ് ബിയനാലെ 2012, അവസാന ആഴ്ച്ചയിലേക്ക് കടക്കുമ്പോളും അന്വേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. മെയിൽ വഴി അന്വേഷണം നടത്തിയ ഒരു സുഹൃത്തിനെഴുതിയ മറുപടിക്കത്ത് ഒന്നുകൂടെ പൊലിപ്പിച്ച് ഒരു പോസ്റ്റാക്കി ഇടുന്നു. ആർക്കെങ്കിലും പ്രയോജനപ്പെട്ടെന്നറിഞ്ഞാൽ പെരുത്ത് സന്തോഷം.


സുഹൃത്തേ...

രാവിലെ 10 മുതൽ വൈകീട്ട് 6 വരെ ബിയനാലെയ്ക്ക് വേണ്ടി ചിലവഴിക്കാമെങ്കിൽ താങ്കൾ കരുതിവെച്ചിട്ടുള്ള രണ്ട് ദിവസം കൊണ്ട് ഒരുവിധം എല്ലാം ഭംഗിയായി കണ്ടു തീർക്കാം. പക്ഷെ, ഇനിയുള്ള ദിവസങ്ങളിൽ നല്ല തിരക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ കാണാത്തവർ തള്ളിക്കയറി വന്നുകൊണ്ടിരിക്കുകയാണ്, ഈ അവസാന നാളുകളിൽ. മാർച്ച് 13ന് കൊച്ചി ബിയനാലെ 2012 അവസാനിക്കുകയാണെന്ന് അറിയാമല്ലോ? അതുകാരണമുള്ള തിരക്ക് എങ്ങനെ താങ്കളെ ബാധിക്കും എന്ന് പറയാൻ പറ്റില്ല. സത്യം പറഞ്ഞാൽ പല പ്രാവശ്യം പോയെങ്കിലും ഇനിയും പലതും എനിക്കവിടെ കാണാൻ ബാക്കി കിടക്കുന്നുണ്ട്.

ആസ്പിൻ വാൾ - കായലിൽ നിന്നുള്ള ദൃശ്യം.

ആസ്പിൻ വാളിലെ എല്ലാ ഇസ്റ്റലേഷൻസും പെയിന്റിങ്ങുകളുമൊക്കെ ആദ്യം കാണുക. ടിക്കറ്റ് ഏടുക്കേണ്ടതും അവിടന്ന് തന്നെയാണ്. വീഡിയോ ഇൻസ്റ്റലേഷൻ കാണാൻ ആദ്യം തന്നെ സമയം നീക്കിവെക്കരുത്. പിന്നീട് സമയം കിട്ടുന്നതനുസരിച്ച് മാത്രം വീഡിയോകളിലേക്ക് കടക്കുക. പക്ഷെ, രണ്ടുദിവസമുണ്ടെങ്കിൽ വീഡിയോകളും കാ‍ണാൻ സമയം കിട്ടും. എന്നിരുന്നാലും വിവാൻ സുന്ദരത്തിന്റെ മുസരീസ് വർക്കും അതുപയോഗിച്ച് ഷൂട്ട് ചെയ്ത്, നിലത്ത് പ്രദർശിപ്പിക്കുന്ന വീഡിയോയും ഒരിക്കലും കാണാതെ പോകരുത്. മണ്ണടിഞ്ഞുപോയ മുസരീസിന്റെ കഥയാണത് പറയുന്നത്. വിവേക് വിലാസിനിയുടേയും, രഘുനാഥന്റേയും, സാങ്ങ് എൻ‌ലിയുടേയും, സുമേധ് രാജേന്ദ്രന്റേയും, സിജി കൃഷ്ണന്റേയും, പ്രസാദ് രാഘവന്റേയും, പി.എസ്.ജലജയുടേയും, ജ്യോതി ബാസുവിന്റേയും, സുബോധ് ഗുപ്തയുടേയും, ആൽഫ്രഡോ ജാറിന്റേയും, ടി.വെങ്കണ്ണയുടേയും, അമർ കൻ‌വറിന്റേയും, എൽ.എൻ.തല്ലൂരിന്റേയും, ഡൈലൻ മാർട്ടോലസ്സിന്റേയും, ശ്രീനിവാസ പ്രസാദിന്റേയും, ജസ്റ്റിൻ പൊൻ‌മണിയുടേയും, ഷീല ഗൌഡയുടേയും, സുബോധ് ഗുപ്തയുടെയും, പി.എസ്.ജലജയുടേയും, അതുൽ ധോദിയയുടേയും, വത്സൻ കൊല്ലേരിയുടേയുമൊക്കെ അടക്കം ആസ്‌പിൻ വാളിലുള്ള വർക്കുകൾ ഓരോന്നും എടുത്ത് പറയാൻ ഞാനുദ്ദേശിക്കുന്നില്ല. നേരിൽ കാണുക. ആസ്വദിക്കുക. എല്ലാ ഇൻസ്റ്റലേഷനെപ്പറ്റിയും വിശദമായി എഴുതി വെച്ചിട്ടുണ്ട് അവിടെ. അതുകൂടെ വായിച്ച് മനസ്സിലാക്കാൻ സന്മനസ്സും താൽ‌പ്പര്യവും കാണിച്ചാൽ വർക്കുകൾ ഓരോന്നും കൂടുതൽ ആസ്വാദ്യകരമാകും.

ശ്രീനിവാസ പ്രസാദിന്റെ ഇൻസ്റ്റലേഷൻ

പിന്നീട് ആസ്‌പിൻ വാൾ-2 ലേക്ക് പോകുക. അവിടെ അധികം സമയമെടുക്കില്ല. ഓരോ വ്യക്തിയുടേയും താൽ‌പ്പര്യമനുസരിച്ച് 10 മുതൽ 20 മിനിറ്റ് വരെ മതിയാകും. അതിന്റെ വശത്തുള്ള മതിലുകളിൽ ചെയ്തിരിക്കുന്ന ഗ്രാഫിറ്റി പെയിന്റിങ്ങുകൾ മനോഹരമാണ്. പിന്നെ പെപ്പർ ഹൌസിലേക്ക് നടക്കുക. റൂട്ട് മാപ്പ് ടിക്കറ്റിനൊപ്പം കിട്ടുന്നതാണ്. പെപ്പർ ഹൌസിൽ ഒന്നോ രണ്ടോ മണിക്കൂർ ചിലവായെന്ന് വരും. അനിതാ ദുബേയുടേയും, കെ.പി.രജിയുടേയും, ഒക്കെ വർക്കുകൾ അവിടെയാണുള്ളത്. പെപ്പർ ഹൌസിന്റെ പിന്നാമ്പുറത്ത്, കായലിനോട് ചേർന്ന ചുവരിലുമുണ്ട് ഒരു ഗ്രാഫിറ്റി.
പെപ്പർ ഹൌസിന്റെ പിന്നിലെ ഗ്രാഫിറ്റി.
പെപ്പർ ഹൌസിലെ വീഡിയോ അടക്കം എല്ലാം കാണുക. എന്നിട്ട് മൊയ്തു ഹെറിറ്റേജിലേക്ക് പോകുക. അവിടെ ഒന്നാം നിലയിൽ നാല് ചുമരുകളിലായി പ്രദർശിപ്പിക്കുന്ന മ്യൂസിക്ക് ഇസ്റ്റലേഷൻ ഒരിക്കലും മിസ്സാക്കരുത്. ഇരുട്ടുമുറിയിൽ നിലത്തുവിരിച്ച് പായയിൽ ഇരുന്ന് അത് കാണുന്നത് ഒരനുഭവമാണ്. മനസ്സിൽ അൽ‌പ്പം സംഗീതവും കലയോടുള്ള അഭിനിവേശവും ഉള്ള ഏതൊരാളും ഇഷ്ടപ്പെടുന്ന വീഡിയോ ഇൻസ്റ്റലേഷനാണത്. 


മൊയ്തു ഹെറിറ്റേജിലെ വീഡോ ഇൻസ്റ്റലേ.

അവിടന്ന് കാൽ‌വത്തി ജെട്ടിയിലേക്ക് നടന്നാൽ മൂന്ന് ഇൻസ്റ്റലേഷൻ കൂടെ കണ്ട് മടങ്ങാം. പിന്നീടുള്ളത് കൊച്ചിൻ ക്ലബ്ബിന്റെ മതിലിന് മുകളിൾ പിടിപ്പിച്ചിട്ടുള്ള അർജന്റീനിയക്കാരനായ ഏരിയർ ഹസ്സന്റെ വർക്കുകളാണ്. അത് പകൽ സമയത്ത് ഒരു പ്രാവശ്യം കാണണം. പിന്നീട് ഇരുട്ടാകുമ്പോൾ ലൈറ്റ് അപ്പ് ചെയ്തതിന് ശേഷം ഒന്നൂടെ ആ വഴിക്ക് പോയി നോക്കണം. അപ്പോളാണ് അതിന്റെ ഭംഗി കൂടുതലായി മനസ്സിലാക്കാൻ പറ്റുക. ഫോർട്ട് കൊച്ചി ജെട്ടിക്കരികിൽ കൊച്ചി-കാർണിവലിന്റെ ഓഫീസിന്റെ മതിലിൽ കരി കൊണ്ട് വരച്ചിരിക്കുന്ന തട്ടുകടക്കാരൻ അച്ചുവിന്റെ മുഖം കാണാൻ മറക്കരുത്. അതോടൊപ്പം മറ്റൊരു മുഖം കൂടെ വന്നിട്ടുണ്ട് ഇപ്പോൾ. കൂടാത അപ്പുറത്തുള്ള മതിലിൽ കുറേയധികം മുഖങ്ങൾ വേറേയും വന്നിട്ടുണ്ട്. അച്ചുവിന്റെ ചിത്രം ചില ആന്റി-ബിയനാലെക്കാർ മോശമാക്കിയതിന്റെ വാശിയിൽ കലാകാരൻ ഡാനിയൽ കോണൽ കൂടുതൽ മുഖങ്ങൾ വരയ്ക്കുകയായിരുന്നു.

വികൃതമാക്കപ്പെട്ട സൃഷ്ടിയെ പനഃർജ്ജീവിപ്പിക്കന്ന കലാകാരൻ.

ഇനി ബാക്കിയുള്ളത് ഡേവിഡ് ഹാളിലെ പ്രദർശനങ്ങളും കാശിയിലെ പ്രദർശനങ്ങളുമാണ്. അത്രയധികം സമയമെടുക്കില്ലെങ്കിലും അവിടേയും പോകേണ്ടത് തന്നെയാണ്. അക്കൂട്ടത്തിൽ ബീച്ചിൽ ഈയടുത്ത ദിവസം കണ്ണൂരിലെ ബ്രഷ്‌മാൻ ഇൻസ്റ്റിട്ട്യൂട്ടിലെ കലാകാരന്മാർ വരച്ച് ത്രീഡി ചിത്രം കാണാൻ മറക്കരുത്. അതിനുമുകളിലൂടെ ജനങ്ങൾ നടന്നുനടന്ന് അത് മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇതിനിടയ്ക്ക് കമ്പ്രൽ യാർഡിലെ ഇസ്റ്റലേഷൻ കൂടെ കാണാൻ വിട്ടുപോകരുത്.

ഫോർട്ട് കൊച്ചി ബീച്ചിലെ ത്രീ ഡീ ചിത്രം.

ദർബാർ ഹാൾ മാത്രമാണ് ഫോർട്ടുകൊച്ചിയിൽ നിന്ന് വിട്ടുമാറിയുള്ള ഏക പ്രദർശനയിടം. അത് എറണാകുളം സൌത്തിലാണ്. അവിടെ കൂടുതലും പെയിന്റുങ്ങുകളും ഫോട്ടോഗ്രാഫുകളുമാണ്. തറയിൽ ഇട്ടിരിക്കുന്ന മുഷിഞ്ഞതാണെന്ന് തോന്നിക്കുന്ന കാർപ്പറ്റുകൾ ഓരോരോ ഇസ്റ്റലേഷനുകളാണ്. മുസരീസിലെ ജ്യൂതമതസ്ഥരുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ എനിക്ക് വളരെ പ്രാധാന്യമുള്ളതായിരുന്നു.

മരിച്ചുപോയ മത്സ്യത്തൊഴിലാളികളുടെ ഓർമ്മയ്ക്ക്...

ഇസ്റ്റലേഷനുകൾ ദിനം പ്രതി കൂടിക്കൂടി വന്നുകൊണ്ടിരുന്നു ബിയനാലെയിൽ. ഇന്ന് ഫോർട്ട് കൊച്ചിയിലെ മരിച്ചുപോയ മത്സ്യത്തൊഴിലാളികളുടെ സ്മരണയ്ക്കായി കാറ്റിലിളകുകയും മണിമുഴക്കുകയും ചെയ്യുന്ന ഒരു വാട്ടൻ ഇൻസ്റ്റലേഷൻ കൂടെ പുതുതായി വന്നിണ്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. സ്കൂൾ കുട്ടികൾ പോലും ബിയനാലെയുടെ ഭാഗമായി. എന്റെ മകൾ നേഹ പഠിക്കുന്ന സ്കൂളിലെ കുട്ടികൾ ചെയ്ത ബിയനാലെ വർക്കുകൾ അവർ കൊണ്ടുപോയി ബിയനാലെ ക്യൂറേറ്റർ‌മാരായ ശ്രീ. റിയാസ് കോമുവിനും, ശ്രീ. ബോസ് കൃഷ്ണമാചാരിക്കും സമ്മാനിച്ചു. നേഹയും പോയിരുന്നു അത് നൽകാനായി. അത് ആസ്പിൻ വാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കുട്ടികളുടെ പങ്കാളിത്തം ബിയനാലെയിൽ...

സത്യത്തിൽ കലയെ സ്നേഹിക്കുന്നവർ എല്ലാവരും, ഇങ്ങനൊരു മാമാങ്കം കേരളത്തിലേക്ക് കൊണ്ടുവന്നതിന് ഈ രണ്ട് കലാകാരന്മാരേയും മനസ്സുകൊണ്ടെങ്കിലും ഒന്ന് വണങ്ങേണ്ടതാണ്.

റിയാസ് കോമു, ആഷാ സേത്, ബോസ് കൃഷ്ണമാചാരി.

ബിയനാലെ മുഴുവനായി മനസ്സിരുത്തി കാണണമെങ്കിൽ 23 ദിവസമെങ്കിലും വേണമെന്നാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. അതിൽ കുറേയൊക്കെ സത്യമുണ്ട്. സാധാരണ ഗതിയിൽ, ഒറ്റയടിക്ക് എല്ലാം കണ്ടുതീർത്ത് മടങ്ങാനാവില്ല.  കൊച്ചി മുസരീസ് ബിയനാലെ എന്നാൽ ഈ പറയുന്ന ഇൻസ്റ്റലേഷനുകളും പെയിന്റിങ്ങുകളും ശബ്ദവും മണവും കേൾവിയുമൊക്കെ ചേർന്നുള്ള പ്രദർശനങ്ങൾ മാത്രമല്ല. ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടത്തപ്പെട്ട തീയറ്റർ സ്കെച്ചസ്, തിറ, കളമെഴുത്തും പാട്ടും, മെഹബൂബ് സന്ധ്യ, വിപ്ലവ വീര്യമുള്ളതും മറക്കാൻ തുടങ്ങിക്കഴിഞ്ഞതുമായ പഴയ ഗാനങ്ങളുടെ ആലാപനം, വാദ്യോപകരണ സംഗീത സന്ധ്യകൾ, പോളണ്ടിൽ നിന്നുള്ള നാടകം, മ്യൂസിക് കൺസെർട്ടുകൾ, ആർട്ടും യോഗയും, ചവിട്ടുനാടകം, ചലച്ചിത്രോത്സവം, എന്നിങ്ങനെ എണ്ണിപ്പറഞ്ഞാൽ തീരാത്ത ഒട്ടനവധി കലാപരിപാടികളും കലാകാരന്മാരുമായുള്ള സംവാദവും ഒക്കെ ചേർന്ന കലയുടെ ഒരു ഉത്സവം തന്നെയായിരുന്നു ബിയനാലെ. സമയം കിട്ടിയതിനനുസരിച്ച് ഇതിൽ പല പരിപാടികളിലും ഞാനും പങ്കുകൊണ്ടിരുന്നു. കാണാനാകാതെ പോയതെല്ലാം വലിയ നഷ്ടമായിരുന്നെന്നും എനിക്കറിയാം.

ബിയനാലെ വേദികളിലെ ‘ചക്ക‘ എന്ന നാടകത്തിൽ നിന്ന്...

ബിയനാലെയെ എതിർക്കുകയും അതിന്റെ പേരിൽ വാഗ്വാദങ്ങൾ നടത്തുകയും ചെയ്തിരുന്ന ഒരാൾ ഈയടുത്ത ദിവസം വിളിച്ചിരുന്നു. ബിയനാലെ തീരുന്നതിന് മുൻപ് മനോജിനൊപ്പം ഒരു ദിവസം പോകണമെന്നാണ് കരുതിയിരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, എതിർക്കുന്നവർ പോലും കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിന്റെ സന്തോഷമാണ് ഉള്ളിൽ നിറഞ്ഞത്.

പോകപ്പോകെ, ഞാൻ ബിയനാലെയുടെ സംഘാടകനോ അതുമായി ബന്ധപ്പെട്ട ആരെങ്കിലും ആണോ എന്നുവരെ ജനം സംശയിച്ചിട്ടുണ്ടെന്ന് തോന്നുന്നു. “എങ്ങനെ പോകുന്നു ബിയനാലെ ? “ എന്ന് പലരും ചോദിക്കുന്നത് ഫേസ്ബുക്കിൽ ഞാൻ ഇടുന്ന ബിയനാലെ അപ്‌ഡേറ്റുകൾ കണ്ടിട്ടാകാം. അല്ലെങ്കിൽ ചിലപ്പോൾ കളിയാക്കാനാവാം. കളിയാക്കൽ പോലും ഒരു അംഗീകാരമായിട്ടെടുക്കുന്നു ഞാൻ. കലാകാരന്മാരോട് എനിക്കെന്നും മുഴുത്ത അസൂയയാണ്. ഇക്കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് സുഹൃത്ത് ചോദിച്ചു, താങ്കളുടെ എന്തെങ്കിലും വർക്ക് ബിയനാലെയിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന്. വല്ലാത്ത സന്തോഷം തോന്നി അത് കേട്ടപ്പോൾ. ഒരു കലാകാരനാണെന്ന് എന്നെ ആരെങ്കിലുമൊക്കെ തെറ്റിദ്ധരിക്കുകയെങ്കിലും ചെയ്തല്ലോ ? കൂടുതലെന്ത് വേണം !

കൊച്ചിൻ ക്ലബ്ബിലെ, ഏരിയൽ ഹസ്സൻ സൃഷ്ടിയ്ക്ക് മുന്നിൽ. 
(ചിത്രം:- വേണു ഗോപലകഷ്ണൻ)

താങ്കളടക്കം ഒരുപാട് പേർ ബിയനാലെയിൽ എന്തൊക്കെ കാണാനുണ്ട്, മിസ്സാക്കാൻ പാടില്ലാത്ത വർക്കുകൾ എന്തൊക്കെയാണ്, ഏത് ഓർഡറിൽ കാണണം എന്നൊക്കെ ചോദിച്ച് വിളിക്കുകയും മെയിൽ അയക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാലാവുന്ന വിധം എല്ലാവർക്കും പറഞ്ഞുകൊടുത്തിട്ടുമുണ്ട്. ഇതുവരെ നേരിൽ‌പ്പോലും കാണാത്തവരും മെയിലൂടെയോ ഫോണിലൂടെയോ സംവദിക്കാത്തവർ പോലും ബിയനാലെയുടെ കാര്യത്തിനായി ബന്ധപ്പെട്ടത് വളരെയധികം സന്തോഷം തന്നു. അതിൽ എടുത്ത് പറയേണ്ടതൊന്ന്, യു.എ.ഇ.യിലുള്ള ഇതുവരെ പരസ്പരം കാണാത്ത അടുത്ത സുഹൃത്തും യാത്രികനുമായ വിനീത് എടത്തിൽ ഈ മാസം രണ്ടു ദിവസം ബിയനാലെ കാണാനായി സ്വന്തം ചിലവിൽ കൊച്ചിയിലേക്ക് വരുന്നു. ഒരാൾക്ക് ബിയനാലെ കാണണമെന്നുള്ള അടക്കാനാവാത്ത ആഗ്രഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്. വിനീതിനൊപ്പം ആ ദിവസം മുഴുവൻ ബിയനാലെയിൽ ചിലവഴിക്കാനാണ് ഞാനുദ്ദേശിക്കുന്നത്.

പല പല താൽ‌പ്പര്യങ്ങളുള്ള സുഹൃത്തുക്കൾക്കൊപ്പം പത്ത് പതിനഞ്ച് പ്രാവശ്യമെങ്കിലും ഞാൻ ബിയനാലെ നഗരികളിലൊക്കെ കറങ്ങിക്കഴിഞ്ഞു ഇതിനകം. ബിയനാലെ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് ഞങ്ങൾ കുറേ ബ്ലോഗേർസിന് ആസ്‌പിൻ വാളിനകത്ത് കയറി തയ്യാറെടുപ്പുകൾ കാണാൻ സംഘാടകർ അവസരം ഒരുക്കിത്തന്നിരുന്നു. അന്ന് ഞങ്ങൾ കണ്ട ബിയനാലെ നഗരികളല്ല ഇന്നുള്ളത്. പല വ്യക്തികളുമായി ഈ വേദികളിൽ പോകുമ്പോൾ ഉള്ള ഗുണമെന്താണെന്ന് വെച്ചാൽ, നമുക്ക് പൂർണ്ണമായും മനസ്സിലാകാത്ത പല വർക്കുകളും അവർക്ക് വളരെ നന്നായി മനസ്സിലാക്കാനും പറഞ്ഞ് തരാനും പറ്റുന്നുണ്ട് എന്നതാണ്. മോഹന വീണ കലാകാരനായ പോളി വർഗ്ഗീസിനൊപ്പം പോയപ്പോൾ പോളിയുടെ ആസ്വാദനത്തിലെ പ്രത്യേകതകൾ ടുത്തറിയാനായി. ഒരു ഫോട്ടോഗ്രാഫറായ വേണുവിനൊപ്പം പോയപ്പോൾ മറ്റൊരനുഭവമാണ് ബിയനാലെ നൽകിയത്. നല്ലൊരു ചിത്രകാരനായ വിനീതിനൊപ്പം പോകുമ്പോൾ ഇനിയും വ്യത്യസ്തമായ വേറൊരു അനുഭവമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

പോളിക്കും ഈവിനുമൊപ്പം മൊയ്തു ഹെറിറ്റേജിൽ.
 (ക്ലിക്ക്:എഡ്‌വിൻ)

കൊച്ചി-മുസരീസ് ബിയനാലെയിൽ എന്നല്ല, മറ്റേതൊരു കലാപ്രദർശനത്തിന് പോയാലും എല്ലാം മനസ്സിലാക്കി മടങ്ങാമെന്ന് ആരും കരുതരുത്. നമുക്ക് മനസ്സിലാകാത്തതെല്ലാം മോശമാണെന്ന് കൊട്ടിഘോഷിച്ച് സ്വയം വിഡ്ഢികളാകുകയും ചെയ്യരുത്. ഉന്നത നിലവാരത്തിലാണ് കലാകാരന്റെ ചിന്തകൾ പറന്നുനടക്കുന്നതും പരന്നുകിടക്കുന്നതും. അതിപ്പോൾ കൊച്ചി ബിയനാലെയുടെ കാര്യം മാത്രമല്ല. ജെനീവയിയോ പാരീസിലോ ലോകത്തിന്റെ മറ്റേത് കോണിലോ പോയി കലാസൃഷ്ടികൾ കണ്ടാലും എല്ലാം നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. പലപ്രാവശ്യമായി കാണാൻ ശ്രമിക്കുക, പല മൂഡിൽ കാണാൻ ശ്രമിക്കുക, പലരുമായി കാണാൻ ശ്രമിക്കുക. മെല്ലെ മെല്ലെ ഇത്തരം കലകൾ ആസ്വദിക്കാനുള്ള ഒരു നിലവാരത്തിലേക്ക് സാധാരണക്കാരനും സ്വയം ഉയർത്തപ്പെടും. നമ്മുടെ വീട്ടുമുറ്റത്ത് ഇങ്ങനൊന്ന് കാണാൻ അവസരം ഒത്തുവന്നപ്പോൾ എത്രപേർ അത്  ഉപയോഗപ്പെടുത്തി എന്നത് ഓരോരുത്തരും സ്വയം ചോദിക്കേണ്ടത്.

വിവാൻ സുന്ദരത്തിന്റെ മുസരീസ് സഷ്ടി.

മേൽ‌പ്പറഞ്ഞ കാര്യങ്ങൾക്കുമൊക്കെ അപ്പുറം വെറേയും പലതുണ്ട് ബിയനാലെയുമായി എന്നെ കൂട്ടിയിണക്കുന്നത്. ചെറുപ്പം മുതൽ ഫെറിയിൽ ഇരുന്ന് കാണുന്ന കെട്ടിടമാണ് ആസ്‌പിൻ വാൾ. അതൊരു പഴയ കമ്പനിയുടെ പേരാണ് എന്നൊന്നും അക്കാലത്ത് അറിയില്ലായിരുന്നു. എത്രയോ നാളായി അടച്ചുപൂട്ടി കിടക്കുന്ന ഒരുപാട് ചരിത്രമുറങ്ങുന്ന ആ കെട്ടിടത്തിനകത്തേക്ക് ഇപ്പോഴെങ്കിലും കാലെടുത്ത് കുത്താനായത് ബിയനാലെ വന്നതുകൊണ്ട് മാത്രമാണ്. പെപ്പർ ഹൌസും, മൊയ്തു ഹെറിറ്റേജുമൊക്കെ അതേ ശ്രേണിയിൽ‌പ്പടുന്ന കെട്ടിടങ്ങൾ തന്നെ. പഴഞ്ചൻ കാര്യങ്ങൾ എവിടെ കണ്ടാലും കണ്ണുമിഴിച്ച് നിൽക്കുന്ന എനിക്ക് ആ കെട്ടിടങ്ങളിലൊക്കെ കയറാൻ പറ്റിയത് തന്നെ മഹാഭാഗ്യം.

ഗാനഗന്ധർവ്വൻ ശ്രീ.കെ.ജെ.യേശുദാസ് ബിയനാലെ സന്ദർശിച്ചപ്പോൾ പറഞ്ഞതും സമാനമായ കാര്യമാണ്. അദ്ദേഹത്തിന്റെ പിതാവ് ആസ്‌പിൻ വാളിനകത്ത് ജോലി ചെയ്തിരുന്നെങ്കിലും ഒരിക്കലും അതിനകം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ബിയനാലെ കാരണം ആസ്‌പിൻ വാളിനകത്ത് കയറിയപ്പോൾ രോമാഞ്ചമുണ്ടായി എന്നാണദ്ദേഹം പറഞ്ഞത്.

ഗാനഗന്ധർവ്വൻ ബിയനാലെയിൽ ലയിച്ച്....

കേരളത്തിന്റെ ടൂറിസം മാപ്പിൽ ബിയനാലെ വളരെ വലിയ മാറ്റമാണ് വരുത്തിയതെന്ന് കഴിഞ്ഞ മാസങ്ങളിൽ ഫോർട്ട് കൊച്ചി ഭാഗത്ത് പോയവരോടോ ഫോർട്ടുകൊച്ചിക്കാരാടോ ചോദിച്ചാൽ മനസ്സിലാക്കാനാവും. ഔദ്യോഗികമായി ടൂറിസം ഡിപ്പാർട്ട്‌മെന്റ് അതിന്റെ കണക്കുകൾ പുറത്തുവിടുമ്പോൾ ആ വിലയിരുത്തൽ ആധികാരികമായിത്തന്നെ നമുക്ക് ഉൾക്കൊള്ളാനാവും.

ഈ കലാസ്വാദകന് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും.

ഇതെന്റെ ബിയനാലെ ആയിരുന്നു. ഒരു കലാപ്രകടനവുമായി ബന്ധപ്പെട്ട് ഇത്രയേറെ പ്രാവശ്യം, ഇത്രയേറെ സമയം, ഇതുവരെയുള്ള ജീവിതത്തിൽ ഞാനെങ്ങും ചിലവഴിച്ചിട്ടില്ല. ഈ മാസം 13ന് ബിയനാലെ തീരാൻ പോകുകയാണെന്നത്, എന്തോ നഷ്ടപ്പെടാൻ പോകുകയാണല്ലോ എന്ന നിലയ്ക്കുള്ള വികാരമാണ് എന്നിലുളവാക്കുന്നത്. ഇനിയൊരു ബിയനാലെ കാണാൻ രണ്ട് കൊല്ലം കൂടെ കാത്തിരിക്കേണ്ടി വരുമെന്നറിയാം. പക്ഷെ, വിവാദങ്ങളൊക്കെ അവസാനിപ്പിച്ച് അടുത്ത ബിയനാലെ ഇതിനേക്കാൾ കേമമാക്കാൻ മലയാളികൾക്ക് കഴിയും എന്നുള്ള പ്രതീക്ഷയും എനിക്കുണ്ട്.  നല്ലൊരു ബിയനാലെ അനുഭവം നേർന്നുകൊണ്ട്.....

സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

ിത്രങ്ങക്ക് കപ്പാട്:-ൊച്ചി ിയനാലെ ഫണ്ടനോട്.

ന്ററ്റ് ബിയനാലെ ലേങ്ങൾ....
1.  ബിയനാലെ (Biennale) 
2. ിയനാലെ ഇന്ന് ുടങ്ങന്നു.