Saturday 23 November 2013

മയക്കുവിദ്യയുടെ തമ്പുരാനൊപ്പം

പുസ്തകവിചാരത്തിന് വേണ്ടി ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തെ അവലോകനം ചെയ്യണമെന്ന് പറഞ്ഞ് അതിന്റെ ഒരു കോപ്പി സുഹൃത്ത് മനോരാജ് വെച്ചുനീട്ടിയപ്പോൾ ഇത്രയൊക്കെ സംഭവവികാസങ്ങൾ അതിന്റെ പേരിൽ ഉണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.

പുസ്തകാവലോകനം അദ്ദേഹത്തിനും മകൻ ശ്രീ.നിഖിലിനും ഇഷ്ടമായെന്ന് മനസ്സിലാക്കാനായതിൽ സന്തോഷം. അതുകൊണ്ടാകാം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലേക്ക് ഈയുള്ളവനും ക്ഷണം കിട്ടിയത്. അക്കാര്യം അറിയിക്കാൻ ഗ്രന്ഥകർത്താവ് തന്നെ നേരിട്ട് വിളിച്ചത് ഒരു അംഗീകാരമായാണ് കരുതുന്നത്. ഡിസംബർ 1ന് തൃശൂർ സാഹിത്യ അക്കാഡമിയിലെ ചങ്ങമ്പുഴ ഹാളിൽ വെച്ചാണ് ആ ചടങ്ങ്.

രണ്ടാം പതിപ്പ് പ്രകാശനം - കാര്യപരിപാടി.
ഈയിടെയായി പുസ്തകങ്ങൾ വായിക്കാനെടുക്കുമ്പോൾ പഴയത് പോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. ഗ്രന്ഥത്തിൽ, സെൽഫ് ഹിപ്നോട്ടിസം വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. എന്റെ പ്രശ്നവും ആ ഗണത്തിൽ‌പ്പെടുത്തി പരിഹരിക്കാനാവുമോ എന്ന് ആരാഞ്ഞപ്പോൾ.......

“വയസ്സെത്രയായി ? “ എന്ന് ചോദ്യം.

“നാൽ‌പ്പത്തി നാല്.”

“മദ്ധ്യവയസ്ക്കന്മാരുടെ ഒരു പ്രശ്നമാണിത്. അൽ‌പ്പനാൾ കഴിഞ്ഞാൽ താനെ ശരിയാകാറുമുണ്ട്. എന്നിരുന്നാലും ചികിത്സിച്ച് പരിഹരിക്കാൻ സാധിക്കുന്നത് തന്നെയാണ്. സൌകര്യം പോലെ വീട്ടിലേക്ക് വരൂ. ശരിയാക്കിയെടുക്കാം.”

ഡിസംബർ 1ന് തൃശൂരിലെ ചടങ്ങിന് മുന്നേ തന്നെ സെൽഫ് ഹിപ്നോട്ടിസം അദ്ദേഹത്തിൽ നിന്ന് പഠിച്ചെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ലക്ഷ്യം മുന്നിൽ നിർത്തി, ഇന്ന് നവംബർ 23ന് രാവിലെ 3:15ന്റെ രാജ്യറാണി എക്സ്പ്രസ്സിൽ നിലംബൂരിലേക്ക് തിരിച്ചു. വണ്ടിയിൽ ഇരുന്ന് വായിക്കാൻ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഗ്രന്ഥമായ ‘ഹിപ്നോട്ടിസം ഒരു പഠനം’ എന്ന പുസ്തകം കൈയ്യിലെടുത്തിരുന്നു. രാവിലത്തെ സമയമായതുകൊണ്ടാണോ അതോ വൈദ്യന്റെ പേര് കേട്ടതോടെ രോഗം പമ്പകടന്നതാണോ എന്നറിയില്ല, പതിവിലേറെ ഏകാഗ്രതയോടെ പുസ്തകത്തിന്റെ നല്ലൊര് പങ്ക് വായിച്ചു തീർക്കാനായി.

നിലംബൂരിൽ എത്തുമ്പോൾ എന്നും അവിടത്തെ യാത്രകൾക്ക് ഒപ്പം കൂടുകയും താമസവും ഭക്ഷണവുമടക്കമുള്ള കാര്യങ്ങൾ ചെയ്ത് തരുന്നതും സാബുവും നസീറുമാണ്. നിലംബൂരുകാരനായ ബ്ലോഗർ സുഹൃത്ത് ഏറനാടൻ വഴി പരിചയപ്പെട്ട് ഏറുവിനോളമോ അതിലേറെയോ സൌഹൃദമാണ് ഇപ്പോൾ സാബുവിനോടും നസീറിനോടുമുള്ളത്.

രാവിലെ 07:30 സ്വീകരിക്കാൻ സ്റ്റേഷനിൽ സാബുവും നസീറുമെത്തി. സാബുവിന്റെ പിതാവ് നാലകത്ത് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള നിലംബൂർ ലോഡ്ജിൽ വെച്ചായിരുന്നു ശ്രീ.ജോൺസൺ ഐരൂരിന്റെ ആദ്യകാല ഹിപ്നോട്ടിസം പ്രാൿറ്റീസുകൾ. അതുകൊണ്ടുതന്നെ സാബുവിന്റെ അദ്ദേഹത്തിന്റെ വീട് നല്ല പരിചയമാണ്. എന്നെ അവിടെക്കൊണ്ടാക്കി അൽ‌പ്പം ലോഹ്യമൊക്കെ പറഞ്ഞ് സാബുവും നസീറും മടങ്ങി.

പ്രഭാതകർമ്മങ്ങളും പ്രാതലുമൊക്കെ വീട്ടിത്തന്നെ ആകാമെന്ന് ഇന്നലെത്തന്നെ ജോൺസൺ സാറും നിഖിലും വിളിച്ച് അറിയിച്ചിരുന്നതാണ്. ഇഡ്ഡലിയും ദോശയും മുളക് ചമ്മന്തിയും പഴം പുഴുങ്ങിയതുമൊക്കെയായി സ‌മൃദ്ധമായ പ്രാതൽ ഗൃഹനാഥ ശ്രീമതി കോമളത്തിന്റെ വക.

09:30 ന് പുരയിടത്തിലെ മറ്റൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിൽ വെച്ച് പ്രശ്നപരിഹാരത്തിലേക്ക് കടന്നു. മയക്കുവിദ്യയുടെ തമ്പുരാനെപ്പറ്റിയുള്ള പേപ്പർ കട്ടിങ്ങുകളും ചിത്രങ്ങളുമൊക്കെയാണ് ഓഫീസ് കെട്ടിടം മുഴുവൻ.

സെൽഫ് ഹിപ്നോട്ടിസം പഠിക്കാനെത്തുന്ന വ്യക്തിയെ അടിമുടി പഠിക്കുകയും ചില കടലാസുകൾ ഒപ്പിടീച്ച് വാങ്ങുകയും ചെയ്യുന്നത് പതിവാണ്. ഒന്നും മൂടിവെക്കാതെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയണമെന്നും ഇത് നിങ്ങളുടെ ആവശ്യത്തിനാണ് നന്നായി സഹകരിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ അപ്പടി അനുസരിച്ചു.

സെൽഫ് ഹിപ്പ്നോട്ടിസ ഓട്ടോ സജഷനുമൊക്കെ പഠിക്കുന്ന ഒരാൾ ഹിപ്നോട്ടിസത്തിന് വിധേയനാകുന്നുണ്ട്. അങ്ങനെ നോക്കിയാൽ ജീവിതത്തിൽ ഇതെന്റെ രണ്ടാമത്തെ ഹിപ്നോട്ടിസം അനുഭവമാണ്. 8 വയസ്സുള്ളപ്പോളായിരുന്നു ആദ്യാനുഭവം. ആലുവ യു.സി.കോളേജിനടുത്തുള്ള ഡോ:അലക്സാണ്ടറാണ് അന്നെന്നെ ഹിപ്നോട്ടൈസ് ചെയ്തത്. അതൊക്കെ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്.

ഹിപ്നോട്ടിസത്തിന്റെ വിശദ വിവരങ്ങൾ തുറന്നെഴുതുവാൻ ബുദ്ധിമുട്ടുകളുണ്ട്. മനസ്സിന്റെ ഉള്ളറയിൽ, ഏതൊരു കാര്യം ചെയ്യുമ്പോളും ശ്രദ്ധ നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള വിത്തുകൾ പാകിക്കഴിഞ്ഞിരിക്കുന്നു. ഇനി, ദിവസം മൂന്ന് നേരമെന്ന തോതിൽ അത് അഭ്യസിക്കണം. ഒരു മാസത്തോളം സ്വയം പരിശീലിച്ച് കഴിയുന്നതോടെ ഉപബോധ മനസ്സിൽ, വ്യതിചലിക്കാൻ പറ്റാത്ത വിധം ശ്രദ്ധയെ കൂച്ചുവിലങ്ങിട്ട് നിർത്താനാകുമെന്ന് ഇന്ന് ഒരൊറ്റ ദിവസത്തെ അനുഭവം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 60 മുതൽ 90 സെക്കന്റുകൾ വരെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമം നടത്തി നോക്കാം എന്ന് പറഞ്ഞാണ് ആരംഭിച്ചത്. രണ്ടര മിനിറ്റോളം അത് സാധിച്ചെന്ന് എനിക്ക് തോന്നുകയുമുണ്ടായി. പക്ഷെ, എന്നെക്കൊണ്ട് തന്നെ കുറിപ്പിച്ച് വെച്ചിരുന്ന സമയം പരിശോധിച്ചപ്പോളാണ് 27 മിനിറ്റോളം ആ പ്രക്രിയ നീണ്ടുപോയെന്ന് അത്ഭുതപരതന്ത്രനായി ഞാൻ മനസ്സിലാക്കിയത്.

അഞ്ചാം ക്ലാസ്സുകാരനായ, ഇരുട്ടിനെ പേടിയുള്ള ഒരു കുട്ടി, സ്വിച്ചിട്ടത് പോലെ ഏത് കൂരിരുളിലും സഞ്ചരിക്കാൻ പ്രാപ്തനാകുന്നത് ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത’ വായിക്കുന്നതോടെയാണ്. ഇരുട്ടിനെ നീക്കി വെളിച്ചം തരുന്ന ആളാണല്ലോ ഗുരു. ആ അർത്ഥത്തിൽ ആത്മീയ ഗുരുവാണ് ഡോ:കോവൂർ. അദ്ദേഹത്തിന്റെ ശിക്ഷ്യനും അനുയായിയും പിന്തുടർച്ചക്കാരനുമായ ശ്രീ.ജോൺസൺ ഐരൂരും എല്ലാ അർത്ഥത്തിലും ഗുരുസ്ഥാനീയൻ തന്നെ. ഒരു ശിക്ഷ്യന്റെ സ്ഥാനത്ത് കാണണമെന്നുള്ള അഭ്യർത്ഥന അദ്ദേഹം സ്വീകരിച്ചനുഗ്രഹിച്ചു.

ഭക്തിയും കാമവും - ഗ്രന്ഥകർത്താവിന്റെ കൈയ്യൊപ്പോടുകൂടെ

ഏതെങ്കിലും പുസ്തകം വേണ്ടതുണ്ടോ എന്നദ്ദേഹം ചോദിച്ചപ്പോളാണ് ഷെൽഫിലുള്ള ഗ്രന്ഥങ്ങളുടെ കോപ്പികൾ ശ്രദ്ധിച്ചത്. ‘ഭക്തിയും കാമവും‘ സ്വന്തമായി ഒരു കോപ്പി എനിക്കില്ല. ലേഖകന്റെ ഒപ്പിടീച്ച് അതൊരെണ്ണം നെഞ്ചോട് ചേർത്ത് വാങ്ങി. ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്ത് തരാൻ പരിസരത്തെങ്ങും ആരുമില്ല. ആ കർമ്മം സ്വയം തന്നെ നടപ്പിലാക്കി.

ശ്രീ.ജോൺസൺ ഐരൂരിനൊപ്പം.

സാബുവിനൊപ്പം കുഭാര കോളനിയിലും മറ്റും ചുറ്റിയടിച്ച് കുറച്ച് കളിമൺ ശിൽ‌പ്പങ്ങളുടെ നിർമ്മിതിയൊക്കെ കണ്ട് വന്നപ്പോഴേക്കും മടക്കവണ്ടിക്ക് സമയമായിരുന്നു. രാവിലത്തെ ഉറക്കം കുറച്ച് ബാക്കി നിൽക്കുന്നതാണോ അതോ മയക്കുവിദ്യയുടെ സുഖകരമായ ഓർമ്മകൾ വിട്ടുമാറാത്തതാണോ എന്നറിയില്ല, ജനാലയിലൂടെ ഉള്ളിലേക്കടിക്കുന്ന കാറ്റിൽ, കണ്ണുകളെ തഴുകി മൂടിയ ഉറക്കത്തിന് മുൻപൊരിക്കലുമില്ലാത്ത അനുഭൂതിയായിരുന്നു.

Monday 18 November 2013

ചില ഹർത്താൽ വിശേഷങ്ങൾ

ന്ന് 2013 നവംബർ 18. കേരളീയർക്ക് ഓണത്തേക്കാൾ പ്രിയങ്കരമായ  ആഘോഷമായി മാറിയിരിക്കുന്ന ഒരു ഹർത്താൽ ദിനം കൂടെ കഴിഞ്ഞിരിക്കുന്നു.

ഹർത്താൽ എന്ന പ്രതിഷേധപ്രകടന രീതിയോട് ഒരുതരത്തിലും യോജിക്കുന്ന ആളല്ല ഞാൻ. ഹർത്താൽ നടത്തുന്നത് ഏത് പാർട്ടി ആയാലും സമുദായം ആയാലും സംഘടന ആയാലും ആ എതിർപ്പിന് മാറ്റമില്ല. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് അൽ‌പ്പം പോലും നിഷേധിക്കുന്നില്ല. പക്ഷേ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും ജനങ്ങളുടെ സ്വര്യജീവിതം താറുമാറാക്കിക്കൊണ്ടും പൊതുമുതൽ നശിപ്പിച്ചുകൊണ്ടുമുള്ള ഒരു പ്രതിഷേധമാർഗ്ഗത്തോടും, അതിനി ഏത്ര മഹത്തായ കാര്യത്തിന് വേണ്ടിയാണെങ്കിലും, യോജിക്കാൻ വയ്യ.

ഹർത്താൽ അടക്കമുള്ള പ്രതിഷേധമാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഓരോ ഇന്ത്യൻ പൌരനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യം എന്നതുപോലെ തന്നെ ഏതൊരു ദിവസവും ഭീതിയില്ലാതെ നിരത്തിലിറങ്ങി നടന്ന് ജീവിതം മുന്നോട്ട് നയിക്കാനുള്ള സ്വാതന്ത്ര്യം ഹർത്താലിനെ അനുകൂലിക്കാത്തവർക്കും ഉണ്ട്. പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം ആയിക്കോളൂ. ഏതൊരു പ്രശ്നത്തിലും പ്രതികരിക്കണമെന്നുള്ളവർ അവരുടെ നേതൃത്വം പറയുന്നതനുസരിച്ച് വീട്ടിലടച്ചുപൂട്ടിയിരുന്ന് പ്രതികരിച്ചോളൂ. ആ പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമില്ലാത്തവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കൂ. ഇതൊരു അപേക്ഷയായിട്ട് കാണണമെന്നാണ് പറയാനുള്ളത്. മറ്റൊരു തരത്തിലും കാണരുത്.

ഇങ്ങനെയൊക്കെയുള്ള ഹർത്താൽ വിരുദ്ധ ചിന്തകളുമായി നടക്കുമ്പോളാണ് സുഹൃത്ത് രാജു പി. നായർ കുറേയേറെക്കാലമായി Say No To Harthal എന്ന മുദ്രാവാക്യവുമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ‌പ്പെട്ടത്. ഒരു പ്രത്യേക പാർട്ടിയുടെ പ്രവർത്തകൻ ആണെങ്കിലും സ്വന്തം പാർട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്കെതിരെ പോലും പ്രതികരിക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ട് രാജു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പാർട്ടിക്കാർക്കിടയിൽ അങ്ങനെയുള്ളവർ കൂടുതൽ പേർ ഉണ്ടായി വന്നാൽ ഹർത്താലുകളിൽ നിന്ന് മോചനം നേടാൻ വിദൂരഭാവിയിലെങ്കിലും സാദ്ധ്യമായേക്കും എന്ന് തോന്നിയതുകൊണ്ട് എറണാകുളത്ത് രാജു മുൻ‌കൈ എടുത്ത് വിളിച്ചു ചേർത്ത ഹർത്താൽ വിരുദ്ധ സമ്മേളനങ്ങളിൽ പലതിലും പങ്കെടുക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെയുള്ള ചില സമ്മേളനങ്ങൾക്ക് ശേഷമുണ്ടായ ആദ്യത്തെ കേരള ഹർത്താലായിരുന്നു ഇന്നത്തേത്. മീറ്റിങ്ങുകളിൽ ധാരണയിൽ എത്തിയിരുന്നത്, ഹർത്താൽ ദിവസങ്ങളിൽ നിരത്തിൽ വാഹനങ്ങളുമായി ഇറങ്ങുകയും റയിൽ വേ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നു തുടങ്ങി സാദ്ധ്യമാകുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും യാത്രാക്ലേശം അനുഭവിക്കുന്നവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കുകയുമായിരുന്നു. ആ ലക്ഷ്യത്തോടെ രാവിലെ 10 മണിക്ക് കടവന്ത്രയിലെ പഴയ വർക്കീസ് ജങ്ഷനിൽ രാജു പി. നായർ, സിന്ധു രഞ്ജിത്, ഫസീല പ്രദീപ്, ജോർജ്ജ് വർഗ്ഗീസ് കാട്ടിത്തറ, ബിജി കുര്യൻ, കെ.വേണു കുമാർ, ജോണി, നിമിഷ് ധില്ലർ‌കർ, മേരി ജോർജ്ജ് എന്നിങ്ങനെ ഞങ്ങൾ കുറേപ്പേർ വാഹനങ്ങളുമായി ഒത്തു ചേർന്നു. യൂ ട്യൂബ് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം. 

വാഹനങ്ങളിൽ ചിലത്.
വാഹനങ്ങളും സ്തീകൾ അടക്കമുള്ള സന്നദ്ധപ്രവർത്തകരും.

Say No To Harthal എന്ന സ്റ്റിക്കർ ഒട്ടിച്ച വാഹനങ്ങളുമായി നഗരപ്രദക്ഷിണം നടത്തിയ ശേഷം എറണാകുളം സൌത്ത് റയിൽ വേ സ്റ്റേഷനിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം Say No To Harthal എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അറിയിപ്പുകളും അതിലൂടെത്തന്നെയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ http://www.saynotoharthal.com/ വെബ് സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ സംരംഭത്തിൽ കൂട്ടുചേരാൻ താൽ‌പ്പര്യമുള്ളവർക്ക് വേണ്ടി രജിസ്റ്റ്രേഷൻ സൌകര്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത് റോഡിന് മറുവശത്തുനിന്ന് കാണാനിടയായി പൊലീസുകാർ ഞങ്ങളെ സമീപിച്ചു. കലൂരിലും കാക്കനാടും അല്ലറ ചില്ലറ കല്ലേറുകൾ ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് എന്തൊക്കെയാണ് നിങ്ങളുടെ പരിപാടികൾ എന്ന് പറയണം ഞങ്ങൾക്കത് കണ്ട്രോൾ റൂമിൽ അറിയിക്കേണ്ട ബാദ്ധ്യതയുണ്ട്. അങ്ങനെ ചെയ്യാതെ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഞങ്ങൾക്ക് പഴി കേൾക്കേണ്ടി വരും എന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശം മാനിച്ച് യാത്ര പോകുന്ന റൂട്ട് അടക്കമുള്ള കാര്യപരിപാടികൾ ഞങ്ങളവരെ ബോധിപ്പിച്ചു. യാത്ര പുറപ്പെടുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞ് അവർ മറ്റ് ജോലികളിലേക്ക് നീങ്ങി. അണിചേരാനുള്ള മറ്റ് വാഹനങ്ങൾ വന്നതോടെ കടവന്ത്രയിൽ നിന്ന് ആരംഭിച്ച് മെഡിക്കൽ ട്രസ്റ്റ്, തേവര ജങ്ഷൻ വഴി തിരിഞ്ഞ് എം.ജി.റോഡ്, കച്ചേരിപ്പടി, കലൂർ വഴി തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ എല്ലാവരും സൌത്ത് റെയിൽ വേ സ്റ്റേഷനിലെത്തി. ഈ യാത്രയിലുടനീളം പൊലീസ് വാഹനം ഞങ്ങൾക്ക് അകമ്പടി വന്നു.


പിന്നീട് റെയിൽ വേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കുന്ന പ്രവർത്തനവുമായി വൈകീട്ട് നാല് മണി വരെ ഉച്ചഭക്ഷണം പോലും വെടിഞ്ഞുകൊണ്ടുള്ള യാത്രകൾ.

സ്വന്തം നിലയ്ക്ക് എനിക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ ചിലരെപ്പറ്റി താഴെ കുറിക്കുന്നു.

1. പൂനയിൽ നിന്ന് മധുവിധു ആഘോഷിക്കാൻ കേരളത്തിലെത്തിയ യുവ മിഥുനങ്ങളെ സൌത്തിൽ നിന്ന് നോർത്തിൽ എത്തിച്ചപ്പോൾ അവർക്ക് വലിയ സന്തോഷം. തിരുവനന്തപുരത്തേക്കാണ് അവരുടെ യാത്ര.

2. നോർത്തിൽ ടൌൺ ഹാളിന്റെ മുന്നിൽ നിന്ന് കിട്ടിയ ഫോർട്ട് കൊച്ചിക്കാരൻ ചെറുപ്പക്കാരൻ വർക്കലയിലുള്ള റസ്റ്റോറന്റിൽ നിന്ന് അത്യാവശ്യമായി വീട്ടിലേക്ക് തിരിച്ചിരിക്കുന്നത് പോസ്റ്റ് ഓഫീസിൽ ചെന്ന് പാസ്സ്‌പ്പോർട്ട് വാങ്ങാനാണ്. പാസ്സ്പ്പോർട്ട് വാങ്ങിക്കഴിഞ്ഞാലുടനെ വാഹനമെടുത്ത് റോഡിലിറങ്ങി രണ്ടുപേരെയെങ്കിലും വീടുകളിൽ എത്തിക്കാതെ കിടന്നുറങ്ങില്ലെന്ന് അയാളുടെ ഉറപ്പ് ഉള്ളിൽത്തട്ടിയുള്ളതാണ്.

3. BTH ൽ  താമസിക്കുന്ന കുട്ടികളും സ്ത്രീകളുമൊക്കെയുള്ള ഗുജറാത്തി കുടുംബത്തിന് ധാരാളം ലഗ്ഗേജ് ഉള്ളതുകൊണ്ട് വാഹനമില്ലാതെ സ്റ്റേഷനിൽ എത്താനാകില്ല. ഹോട്ടലുകാർക്ക് ഒരു ടാക്സിയോ ഓട്ടോയോ സൌകര്യപ്പെടുത്തി കൊടുക്കാനാവില്ല എന്ന സ്ഥിതിവിശേഷമാണ്. ഇന്ത്യൻ എക്സ്പ്രസ്സിൽ Say No To Harthal നെപ്പറ്റി വന്ന വാർത്തയിൽ കൊടുത്തിരുന്ന രാജുവിന്റെ ഫോൺ നമ്പറിൽ അവർ ബന്ധപ്പെട്ടു. രണ്ട് കാറുകളിലായി അവരേയും അവരുടെ ബാഗുകളും സ്റ്റേഷനിലെത്തിച്ചു.

ഇന്ത്യൻ എൿസ്പ്രസ്സ് വാർത്ത.
4. പോർച്ചുഗീസിൽ നിന്ന് ഗോവ വഴി കേരളത്തിലെത്തിയ യുവമിഥുനങ്ങൾക്ക് പോകേണ്ടത് മൂന്നാറിലേക്കാണ്. അവരേയും കൊണ്ട് ബസ്സ് സ്റ്റാന്റിലെത്തിയപ്പോളാണ് ഇടുക്കിയിൽ 48 മണിക്കൂർ ഹർത്താലാണെന്ന് കാര്യം ഞാനോർത്തത്. അവർക്ക് ഒരു ദിവസം കൊച്ചിയിൽ തങ്ങാതെ നിവൃത്തിയില്ല. ബോട്ട് ജട്ടിക്കടുത്തുള്ള ജോൺസ് റസിഡൻസിൽ മുറിയെടുത്ത് അവരെ താമസിപ്പിച്ച് മടങ്ങുമ്പോൾ പോർച്ചുഗലിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ ആതിഥ്യം സ്വീകരിക്കണമെന്ന് കെട്ടിപ്പിടിച്ചുകൊണ്ടുള്ള ക്ഷണം.

5. തിരുവനന്തപുറത്ത് ശ്രീചിത്തിരയിൽ നിന്ന് സർജറി കഴിഞ്ഞ് തീവണ്ടിമാർഗ്ഗം എത്തിയ അമ്മയ്ക്കും മകനും പോകേണ്ടത് വൈപ്പിനിലേക്കാണെന്നാണ് പറഞ്ഞതെങ്കിലും ശരിക്കുള്ള സ്ഥലം മാലിപ്പുറമാണ്. വൈപ്പിൻ വരെ ചെന്നിട്ടും ഓട്ടോ റിക്ഷകൾ ഒന്നും കിട്ടാത്തതുകൊണ്ട് അവരെ മാലിപ്പുറത്ത് തന്നെ എത്തിച്ചു. ടാക്സി ഡ്രൈവറായ മകൻ അനോഷ് അടുത്ത ഹർത്താലിന് ഞങ്ങൾക്കൊപ്പം വന്ന് സഹകരിക്കുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിയാണ് പിരിഞ്ഞത്.

6. അലഹബാദിൽ നിന്നെത്തിയ ചെറുപ്പക്കാരന് പോകേണ്ടത് കരിമുകളിലേക്കാണ്. നഗരത്തിൽ നിന്ന് അൽ‌പ്പം ദൂരെ മാറിയുള്ള സ്ഥലം. കൂട്ടത്തിൽ KRL ൽ പരിസരത്ത് ജോലി ചെയ്യുന്ന 9 അന്യസംസ്ഥാന തൊഴിലാളികളുമായപ്പോൾ ഞങ്ങൾ രണ്ടുപേരുടെ കാറുകളിലായി അവരേയും ലക്ഷ്യസ്ഥാനത്തെത്തിച്ചു.

ഇതിനിടയ്ക്ക് മറ്റുള്ളവർ ഓരോരുത്തരും നടത്തിയ സവാരികളും അരഡസൻ വീതം വരും. ഫോർട്ട് കൊച്ചി, ചുള്ളിക്കൽ, തോപ്പുമ്പടി ഭാഗത്തേക്ക് ഒരു കൂട്ടർ. കാക്കനാട് വൈറ്റില ഭാഗങ്ങളിലേക്ക് മറ്റൊരു കൂട്ടർ, ചോറ്റാനിക്കര ഭാഗത്ത് പരീക്ഷ എഴുതാനായി വന്ന കുട്ടികളെ തിരിച്ചുകൊണ്ടുവരാനായി ചിലർ. ഫ്രാൻസിൽ നിന്നെത്തിയ ദമ്പതികളെ ലക്ഷ്യസ്ഥാനത്തെത്തിൻ ചിലർ. അങ്ങനെ ചുരുക്കം ചിലത് മാത്രമേ ഞാൻ നേരിൽ കണ്ടിട്ടുള്ളൂ. യാത്രയ്ക്ക് സൌകര്യം കിട്ടിയ വ്യക്തികളുടെ പ്രതികരണങ്ങൾ പലതും Say No To Harthal ഫേസ്ബുക്ക് പേജിൽ ചേർത്തിട്ടുണ്ട്. Route Cochin എന്ന പേജിൽ വന്ന ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.

എടുത്ത് പറയേണ്ടത് Bullet Hood (We Ride with Pride) എന്ന ബുള്ളറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ്. ഹർത്താൽ ദിനങ്ങളിൽ അവർ സ്വന്തം ബുള്ളറ്റുകളിൽ നാളുകളായി ഇതേ പ്രവർത്തനം അധികം ഒച്ചയും ബഹളവുമൊന്നുമില്ലാതെ നടത്തിവരുന്നു. ഒറ്റയ്ക്ക് വരുന്ന സഞ്ചാരികളെ അവര് കൊണ്ടുപോകുന്നു. കൂട്ടത്തൊടെ വരുന്നവരെ ഞങ്ങൾ ഏറ്റെടുക്കുന്നു.

Bullethood  ടീമിലെ ചില അംഗങ്ങൾ.

രാവിലെ കടവന്ത്രയിൽ നിന്ന് യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്ക് വഴി കേട്ടറിഞ്ഞ് 3 വാഹനങ്ങളിലും ബൈക്കുകളിലും വന്ന സുഹൃത്തുക്കൾ അൽ‌പ്പം മുൻപേ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സുഹൃത്തുക്കളുമായി വരുമായിരുന്നെന്നും അടുത്ത പ്രാവശ്യം തീർച്ചയായും ഇതിനേക്കാൾ കൂടുതൽ പേർ ഉണ്ടാകുമെന്ന് ഉറപ്പ് തന്നാണ് പിരിഞ്ഞത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ രാജുവിന്റെ കൈയ്യിൽ നിന്ന് സ്റ്റിക്കറുകൾ വാങ്ങി ബൈക്കുകളിൽ ഒട്ടിച്ച് സ്വമനസ്സാലെ ഞങ്ങൾക്കൊപ്പം ചേർന്നവരുമുണ്ട്. വശങ്ങളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്ന് ഞങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് പോയവർ അതിനേക്കാളേറെയാണ്.

ഒരു ഹർത്താൽ ദിനത്തിൽ പരിചയമില്ലാത്ത സ്ഥലത്ത് കൂടും കുടുംബവുമൊക്കെയായി ചെന്ന് പെട്ടാൽ ഉണ്ടാകുന്ന അങ്കലാപ്പ് ഹർത്താൽ ആഹ്വാനം ചെയ്യുന്നവർക്ക് ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ, ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിൽ അൽ‌പ്പമെങ്കിലും നന്മ അവശേഷിക്കുന്നവർ, ജനങ്ങളെ അവരവരുടെ വീടുകളിൽത്തന്നെ ബന്ദികളാക്കുകയും അലസന്മാരാക്കുകയും ചെയ്യുന്ന ഹർത്താൽ എന്ന പ്രതിഷേധ നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൌകര്യം ദയവായി ചെയ്തുകൊടുക്കണം.

വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാനടക്കമുള്ളവർക്ക് പ്രതിഷേധിക്കമെന്ന് തോന്നുന്ന കാര്യങ്ങൾ ഇനിയും ഉയർന്ന് വരും ഈ കൊച്ച് കേരളത്തിലും ഇന്ത്യാ മഹാരാജ്യത്തിലും. അതിലേക്കായി കുറേക്കൂട നന്മ അവശേഷിക്കുന്ന ഏതെങ്കിലും പ്രതികരണ മാർഗ്ഗം കണ്ടുപിടിക്കണമെന്ന്, ഹർത്താൽ അഹ്വാനം ചെയ്യുന്നവരോട് അഭ്യർത്ഥിക്കുന്നു. ജനജീവിതം താറുമാറാക്കിക്കൊണ്ട് നിർബന്ധപൂർവ്വമായ പ്രതിഷേധങ്ങളിലേക്ക് ദയവു ചെയ്ത് ജനങ്ങളെ വലിച്ചിഴയ്ക്കരുത്. നമ്മൾ വീട്ടിൽ നിന്ന് ഓഫീസിലേക്കും ഓഫീസിൽ നിന്ന് വീട്ടിലേക്കും പോയി വരുന്ന ഈ സംസ്ഥാനക്കാർ മാത്രമല്ല ഇവിടെ ജീവിക്കുന്നതും വന്നുപോകുന്നതും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടെ പരിഗണിക്കാനുള്ള സന്മനസ്സ് ഹർത്താൽ അനുകൂലികൾ കാണിക്കണം.

“ഞങ്ങൾ നിങ്ങളുടെ ഹർത്താലിനോട് അനുകൂലിക്കുന്നു. പക്ഷെ യാത്ര ചെയ്യാതിരിക്കാൻ നിവൃത്തിയില്ല“,  എന്നൊരു സ്റ്റിക്കർ ഒട്ടിച്ച് ആരെങ്കിലും യാത്ര ചെയ്താലോ അതേ സ്റ്റിക്കർ ഒട്ടിച്ച് കട തുറന്നാലോ അവരെ വെറുതെ വിടുക. 7 വർഷത്തിനിടെ 300 ഹർത്താലുകൾ നടന്നു എന്നാണ് ഇന്ന് ഹൈക്കോടതി പരാമർശം വന്നിരിക്കുന്നത്. തുടരെത്തുടരെ ഉണ്ടാകുന്ന ഈ ഹർത്താലുകൾ രാജ്യത്തെ പിന്നോട്ട് നയിക്കാതെ നോക്കേണ്ടത് ആവശ്യമാണ്. അതേസമയം അനീതികളോട് പ്രതികരിക്കാനായി ജനങ്ങളെ ദ്രോഹിക്കാത്ത രീതിയിലുള്ള മാർഗ്ഗങ്ങളും ഉരുത്തിരിഞ്ഞ് വരണം.

നല്ലൊരു നാളെയാണ് മുന്നിൽക്കാണുന്നതെങ്കിൽ, ജനങ്ങളുടെ ഉന്നതിയും സുരക്ഷയുമൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അതിനായി ഓരോരുത്തരും ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്.

Sunday 3 November 2013

ശ്രീ.ഋഷിരാജ് സിംഗിന് ഒരു പരാതി

ഹുമാനപ്പെട്ട ഋഷിരാജ് സിംഗ്

താങ്കളാണ്, താങ്കൾ തന്നെയാണ് സൂപ്പർ താരമെന്ന് വെള്ളിത്തിരയിലെ താരമായ ശ്രീ.മോഹൻലാൽ പറഞ്ഞതിനോട് യോജിക്കുന്നവർ തന്നെയാണ് എല്ലാ മലയാളികളും. കുറ്റവാളികൾക്ക് യോജിക്കാൻ പറ്റില്ലായിരിക്കാം. പോലീസുകാരുടെ ഉത്തരവാദിത്വപരമായ പ്രവർത്തികളോട് കുറ്റവാളികൾ യോജിക്കണമെന്ന് ആർക്കാണ് നിർബന്ധം ?!

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ നിന്ന്...
ഏത് പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാലത്തിനിടയ്ക്ക് ആരാധകവൃന്ദം ഉണ്ടായിട്ടുള്ളത് ? ആർക്കുമില്ല. സ്വന്തം ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തി, പരാതികൾ അതിൽ നേരിട്ട് വിളിച്ചറിയിക്കാൻ പൊതുജനത്തിന് സമ്മതം നൽകിയിട്ടുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മലയാളി സമൂഹം ഇതിന് മുൻപ് കണ്ടിട്ടുണ്ടോ ? ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എല്ലാ അർത്ഥത്തിലും താങ്കൾ തന്നെയാണ് സൂപ്പർതാരം. ഒരു തർക്കവുമില്ല.

ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ നിർബന്ധമാക്കൽ, വേഗപ്പൂട്ട് ഘടിപ്പിക്കൽ എന്നുതുടങ്ങി, ഗതാഗത വകുപ്പിൽ താങ്കൾ നടത്തി വരുന്ന ‘നിയമസംരക്ഷണ‘ നീക്കങ്ങളെല്ലാം എന്തുകൊണ്ടും പ്രശംസയർഹിക്കുന്നവ തന്നെയാണ്. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകീട്ട് പരിക്കൊന്നുമില്ലാതെ വീട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.

ഇതൊക്കെയാണെങ്കിലും താങ്കൾ മറന്നുകിടക്കുന്നതോ അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയതോ ആയ ഒന്നുരണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ‌പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

1. രാത്രികാലങ്ങളിൽ നിരത്തിലുള്ള വാഹനങ്ങൾ ദയവായി ശ്രദ്ധിക്കുക. നല്ലൊരു പങ്ക് വാഹനങ്ങൾക്കും ഹെഡ് ലൈറ്റ് ഉണ്ടാകാറില്ല. മിക്കവാറും ഒരു ലൈറ്റ് കാണില്ല. ചിലപ്പോൾ രണ്ടും കാണില്ല. ചെറിയ വാഹനങ്ങളേക്കാൾ അധികമായി ഹെവി ലൈസൻസ് ഉള്ള വാഹനങ്ങൾ, പ്രത്യേകിച്ച് ബസ്സുകളും നാഷണൽ പെർമിറ്റ് ഉള്ള ലോറികളും മറ്റുമാണ് ഇക്കാര്യത്തിൽ മുൻ‌പന്തിയിൽ നിൽക്കുന്നത്. എറണാകുളത്തെ കണ്ടൈനർ ടെർമിനൽ റോഡിൽ മാത്രം ഒരു മിന്നൽ പരിശോധന നടത്തിയാൽ ഇത്തരത്തിൽ ഡസൺ കണക്കിന് വാഹനങ്ങളെ ഒരു ദിവസം പിടികൂടാനാവും. 40 അടി നീളമുള്ള കണ്ടൈനറുകളുമായി നീങ്ങുന്ന ഇത്തരം വാഹനങ്ങൾക്ക് നേരാംവണ്ണം ഹെഡ് ലൈറ്റ് ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ താങ്കൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇരുട്ടുവീണശേഷം എല്ലാ ദിവസവും അതുവഴി ഈ പ്രശ്നം അനുഭവിച്ച് വാഹനം ഓടിക്കുന്ന ഒരാളെന്ന നിലയ്ക്ക് കൂടെയാണ് ഇതൊരു പരാതി രൂപത്തിലോ, അപേക്ഷ രൂപത്തിലോ അവതരിപ്പിക്കുന്നത്.

ഹെഡ് ലൈറ്റ് മാത്രമല്ല, ബ്രേക്ക് ലൈറ്റും നിരത്തിലുള്ള വാഹനങ്ങളിൽ പലതിലും അപൂർവ്വ കാഴ്ച്ചയാണ്. ബ്രേക്ക് ലൈറ്റുകൾ ഇല്ലെങ്കിൽ അപകട സാദ്ധ്യത പകൽ സമയത്തും രാത്രി സമയത്തും ഒരുപോലെയാണ്. പബ്ലിക്ക് ക്യാരിയർ ലൈസൻസുള്ള വാഹനങ്ങൾ, ടെസ്റ്റ് കഴിഞ്ഞ് വന്നാൽ ഉടനെ ബ്രേക്ക് ലൈറ്റുകൾ വേർപെടുത്തി ബാറ്ററി കാലാവധി നീട്ടാൻ ശ്രമിക്കുന്നത് ഇന്നാട്ടിലെല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇക്കഴിഞ്ഞ ദിവസം ടെസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വേഗപ്പൂട്ട് മുറിച്ചുമാറ്റിയ ബസ്സുകളിൽ ഒരെണ്ണത്തിനെ കലൂർ ബസ്സ് സ്റ്റാന്റിൽ നിന്ന് താങ്കൾ പിടികൂടിയ വാർത്ത, ചിത്രസഹിതം പത്രങ്ങളിലൂടെ പൊതുജനം വായിച്ചറിഞ്ഞതാണ്. രണ്ടാം ദിവസം വേഗപൂട്ട് വിടീക്കാൻ പറ്റുന്നവർക്ക് ബ്രേക്ക് ലൈറ്റ് മുറിച്ച് മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ?

വേഗപ്പൂട്ട് പരിശോധന നേരിട്ട് നടത്തിയതിന്റെ വാർത്ത.

രാത്രികാലങ്ങളിൽ പക്ഷേ, നിരത്തുകളിലൊന്നും പൊലീസ് ചെക്കിങ്ങ് കാണാറില്ല എന്നതാണ് സത്യം. 8 മണി ആകുന്നതോടെ സിഗ്നലുകൾ മിക്കവാറും എല്ലാം ഓട്ടോമാറ്റിക്ക് ആക്കി ഡ്യൂട്ടിയിലുള്ള പൊലീസ് ഓഫീസർ‌മാർ സ്ഥലം കാലിയാക്കുന്നു. ഹൈവേകളിൽ മാത്രം ചുരുക്കം ചില ഹൈവേ പട്രോൾ പൊലീസ് വാഹനങ്ങൾ കാണപ്പെടാറുണ്ടെങ്കിലും ഹൈഡ് ലൈറ്റും ബ്രേക്ക് ലൈറ്റും ഇല്ലാത്തവരെ പിടികൂടി നടപടി എടുക്കുന്നതായി കണ്ടിട്ടില്ല. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടാതെ വാഹനം ഓടിക്കുന്ന ഒരാൾ സ്വന്തം ജീവൻ മാത്രമാണ് അപകടത്തിൽ പെടുത്തുന്നതെങ്കിൽ, ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവർ നിരത്തിലുള്ള ഓരോ വാഹനങ്ങളിലെ യാത്രക്കാരുടേയും കാൽനടയാത്രക്കാരുടെ പോലും ജീവനുകൾക്കാണ് വിലപറയുന്നത്. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് ഒരു വലിയ കുറ്റമായി കണ്ട് നടപടിയെടുക്കുന്നില്ല എന്ന് മനസ്സിലാക്കാനാവുന്നില്ല. ലൈസൻസ് റദ്ദാക്കലും പെർമിറ്റ് ക്യാൻസൽ ചെയ്യലുമടക്കമുള്ള നടപടികൾ ഈ വിഷയത്തിലും ഉണ്ടാകണമെന്നാണ് അപേക്ഷ.

2. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ് എന്നിരിക്കെ, പലപ്പോഴും നിയമം പാലിക്കേണ്ടവർ തന്നെയാണ് അത് ആദ്യം ലംഘിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് കേരള ഹൈക്കോടതിയുടെ പരിസരത്ത് താമസിക്കുന്ന ഒരാളെന്ന നിലയ്ക്ക് സ്ഥിരമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു നിയമലംഘനം ചൂണ്ടിക്കാണിക്കാൻ ആഹ്രഹിക്കുന്നു.

ഹൈക്കോടതിയുടെ തെക്ക് പടിഞ്ഞാറേ ഗേറ്റിന് എതിർവശത്ത് നോ പാർക്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോർഡിനടിയിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ച്ചയും അനുഭവവുമാണ്. വക്കീലന്മാരുടെ വാഹനങ്ങളാണ് അതിൽ ഭൂരിഭാഗവും എന്നതും ശ്രദ്ധേയമാണ്. എറണാകുളം നഗരത്തിൽ എവിടെയെങ്കിലും നോ പാർക്കിങ്ങ് ബോർഡിനടിയിൽ വാഹനം പാർക്ക് ചെയ്താൽ അധികം താമസിയാതെ അതിൽ മഞ്ഞ സ്റ്റിക്കറൊട്ടിച്ച് പിഴയൊടുപ്പിക്കാൻ ശുഷ്ക്കാന്തി കാണിക്കുന്ന പൊലീസ് ഓഫീസർ‌മാർ പക്ഷേ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. കിഴക്ക് വടക്കേ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന കോടതിയും ഇത് കാണുന്നില്ല. ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് ഹൈക്കോടതിയുടെ നേരെ കിഴക്കുവശത്തുള്ള ക്യാമ്പസിലാണ്. എന്നിട്ടും അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്മാർ ആരും ഈ നിയമലംഘനം കണ്ടതായി നടിക്കുന്നു പോലുമില്ല. വക്കീലന്മാരെ പേടിച്ചിട്ടാണോ അതോ തെളിവൊന്നും ഹാജരാക്കാൻ ആരും തയ്യാറാക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊരു അനാസ്ഥ ? തെളിവുകളാണ് വേണ്ടതെങ്കിൽ ഞാനെടുത്ത് വെച്ചിട്ടുള്ള ചില ചിത്രങ്ങൾ ഇതോടൊപ്പം താഴെ ഹാജരാക്കുന്നു. കോടതി കൂടിയതിന് ശേഷമുള്ള സമയത്ത് നാല് ദിവസം അതുവഴി പോയി നോക്കിയാൽ താങ്കൾക്ക് നേരിട്ട് ബോദ്ധ്യപ്പെടാവുന്ന കാര്യം മാത്രമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ പീഠത്തിന്റെ മൂക്കിന് കീഴെ ഒരു ദിവസം പോലും ഒഴിയാതെ നടക്കുന്ന ഈ നിയമലംഘനവും അതിന്റെ പേരിൽ ഉണ്ടാകുന്ന ട്രാഫിക്ക് തടസ്സങ്ങളും സമ്പൂർണ്ണ സാക്ഷരരായ മലയാളികൾക്ക് അപമാനമാണ്. ഈ വിഷയത്തിലും മുഖം നോക്കാതെ നടപടിയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 1)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 2)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 3)

ഹൈക്കോടതിക്ക് മുന്നിലെ സ്ഥിരം നിയമലംഘനം. (ചിത്രം 4)
നമ്മുടെ നാട്ടിലെ നോ പാർക്കിങ്ങ് ബോർഡുകൾക്ക് ഒരു സാങ്കേതിക പിശക് കൂടെ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കട്ടെ. നോ പാർക്കിങ്ങ് ബോർഡ് കണ്ടാൽ, അതിനടിയിൽ വാഹനം ഇടാൻ പാടില്ലെന്ന് മാത്രമാണ് ജനം മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട് ബോർഡുകളിൽ എത്ര ദൂരത്തേക്കാണ് പാർക്കിങ്ങ് വിലക്കിയിരിക്കുന്നതെന്ന് കൂടെ വിശദമാക്കേണ്ടതല്ലേ ?

ഇങ്ങനെ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത് താങ്കളിൽ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ഒരിക്കലും ധരിക്കരുത്. മറിച്ച്, താങ്കളോട് പറഞ്ഞാൽ ഇതിനൊക്കെ പരിഹാരം ഉണ്ടാകും, താങ്കൾക്ക് പരിഹാരം ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ഇനി മറ്റാർക്കും പരിഹരിക്കാനാവില്ല എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനൊരു കാര്യം അപേക്ഷിക്കുന്നത്. ഇത് താങ്കളിലേക്കെത്തുമോ ഇല്ലയോ എന്നൊന്നും വലിയ നിശ്ചയമില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഒരു പ്രാവശ്യം താങ്കൾക്ക് മൊബൈൽ സന്ദേശം അയച്ചിരുന്നു. അത് താങ്കൾ കണ്ടോ വായിച്ചോ എന്നൊന്നും ഒരുറപ്പുമില്ല. അതുകൊണ്ട് എനിക്കറിയുന്ന മറ്റൊരു മാർഗ്ഗം കൂടെ അവലംബിക്കുന്നു എന്ന് മാത്രം. നടപടിയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടുകൂടെ.

താങ്കളാണ് സൂപ്പർ താരമെന്ന് ശ്രീ. മോഹൻലാൽ പറഞ്ഞത് ഒന്നുകൂടെ അടിവരയിട്ട് പറഞ്ഞുകൊണ്ട് നിറുത്തുന്നു.

എന്ന് വിനീത വിധേയൻ

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ ഇട്ട കമന്റ്...